Tuesday, August 23, 2011

നിനക്കറിയുമോ ലൈലത്തുല്‍ഖദര്‍ എന്താണെന്ന്?





ഈ ഖുര്‍ആന്‍ 
ഒരു പര്‍വതത്തിന്റെ മുകളില്‍ 
നാം ഇറക്കിയിരുന്നെങ്കില്‍
ദൈവഭയത്താല്‍ ചകിതമായി 
അത് തരിപ്പണമാകുന്നത് 
നിനക്കു കാണാമായിരുന്നു.
ജനം ആലോചിക്കാനാണ്
ഈ ഉദാഹരണം നാമവര്‍ക്ക് 
വിവരിച്ചുകൊടുക്കുന്നത്.

ഒരു വര്‍ഷത്തിലെ ഏറ്റവും മൂല്യവത്തായ സമയമേത് എന്ന ചോദ്യത്തിന് വേദം നല്‍കുന്ന ഉത്തരമാണ് ലൈലത്തുല്‍ ഖദ്ര്‍. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമേത് എന്ന ആലോചനയുടെ മറുപടി ഖുര്‍ആന്റെ അവതരണം എന്നതാണ്. ദൈവത്തിന്റെ കണക്കുകള്‍ക്കതീതമായ കാരുണ്യമാണ് ഈ അവതരണത്തിന്റെ കാരണമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു. മനുഷ്യന്‍ സമാഹരിക്കുന്ന മുഴുവന്‍ ഭൗതികവിഭവങ്ങളേക്കാള്‍ ഉത്തമമാണിതെന്ന് പ്രസ്താവിക്കുന്നു. ഇതിനെ ആത്മാവില്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു (യൂനസ് 57-58). എന്താണ് ഖുര്‍ആന്‍? നമ്മുടെ നിത്യപരിചയത്തെ ഈ ചോദ്യം കൊണ്ട് പുതുക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ അടിമുടി ദൈവികമാണ്. അതിലെ ഓരോ അക്ഷരവും അക്ഷരക്കൂട്ടകളും വാക്കുകളുടെ ചേരുവയും എല്ലാം അല്ലാഹുവിന്റേതാണ്. ഖുര്‍ആനിന്റെ ഉള്ളടക്കം മാത്രമല്ല, അതിന്റെ ഭാഷാശരീരവും ദൈവികമാണ്. അതിലെ എല്ലാ അക്ഷരക്രോമസോമുകളും ദൈവികമായ കയ്യൊപ്പ് പതിഞ്ഞവയാണ്.
ഇതുപോലെ മറ്റൊന്ന് കൊണ്ടുവരിക എന്നത് ഖുര്‍ആന്റെ നിരന്തര വെല്ലുവിളിയാണ്. ബദല്‍ സാധ്യമല്ല എന്നു ഖുര്‍ആന്‍ പറയുന്നത് ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മാത്രമല്ല. കാരണം അത് ഖുര്‍ആന്റെ അവതരണ ശേഷമെങ്കിലും സാധ്യമാണല്ലോ? ഈ ഭാഷാസ്വരൂപത്തോട് കൂടിയ മറ്റൊന്നിനെയാണ് അസാധ്യമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത്.
അതുകൊണ്ടുതന്നെ സത്യവിശ്വാസിക്ക് ഖുര്‍ആന്റെ ഉള്ളടക്കപരമായ ആത്മാവിനോട് മാത്രമല്ല ബന്ധമുള്ളത് അതിന്റെ അക്ഷരശരീരവുമായി കൂടിയാണ്. ദൈവത്തിന്റെതാണെന്ന ഒറ്റക്കാരണത്താല്‍ ഓരോ അക്ഷരവുമായുള്ള ഒരു വൈകാരികബന്ധമാണത്. ഖുര്‍ആന്‍ പാരായണത്തിന് ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പറയുന്നുണ്ടല്ലോ? ലോകത്തിന്റെ നാനാഭാഗത്തുമുള്ള എത്രയോ അനറബി സാധാരണക്കാര്‍ അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരയണം ചെയ്ത് ഭക്തിയുടെ കൊടുമുടികള്‍ താണ്ടുന്നതിന്റെ പൊരുളിതാണ്. വായനക്ക് തന്നെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഏക ഗ്രന്ധമാണ് ഖുര്‍ആന്‍. ഒരു പുസ്തകത്തിന്റെ പാരായണം മതാനുഷ്ഠാനമാകുന്ന ഇസ്‌ലാമിലെ ഏക പുസ്തകം. ഖുര്‍ആനിലേക്ക് നോക്കുക എന്നത് അനുഗ്രഹീതമായ കര്‍മമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. കാരണം പ്രതീകമില്ലാത്ത ദൈവത്തിന്റെ അക്ഷരപ്രതീകമാണ് ഖുര്‍ആന്‍. ദൈവത്തെ കാണേണ്ടവര്‍, അനുഭവിക്കേണ്ടവര്‍ ഖുര്‍ആനിലേക്ക് കണ്ണുതിരിക്കുക. അതൊരു കടുത്ത പെരുംമലമുകളില്‍ വന്നിറങ്ങിയിരുന്നെങ്കില്‍ അത് ഛിന്നഭിന്നമായിപ്പോകാന്‍ മാത്രം അലൗകിക ഊര്‍ജപ്രവാഹമുള്ള ഒന്നാണത്. ഭൂമിയില്‍ ദൈവത്തെ ഏറ്റവും മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നത് ഖുര്‍ആനാണ്. അല്ലാഹുവിന്റെ പേരുകേട്ടാന്‍ കിടിലം കൊള്ളുന്നവരും അല്ലാഹുവിന്റെ വാചകങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിതമായിത്തീരുന്നവരുമാണ് സത്യവിശ്വാസികള്‍ (അല്‍ അന്‍ഫാല്‍ 2) എന്നതിന്റെ വചനപ്പൊരുള്‍ ഇത്രമേല്‍ അഗാധമാണ്.
മനുഷ്യന്റെ ഭാഷാ വ്യവഹാരങ്ങള്‍ ഗദ്യമോ പദ്യമോ ആയിരിക്കും. ഖുര്‍ആന്‍ അങ്ങനെയല്ല. എന്നാല്‍ അതിന് അലൗകികമായ ഒരു സംഗീതമുണ്ട്. ഒരു ഡിവൈന്‍ മെലഡി. ആ സംഗീതം ഒരു മുസ്‌ലിമിന് അര്‍ഥം പോലുമറിയാതെ അനുഭൂതികള്‍ നല്‍കുന്ന ഒന്നാണ്. ഈ അലൗകിക അനുഭൂതി വിശദീകരിച്ചുകൊണ്ട് അലിജാ ഇസ്സത്ത് ബഗോവിച്ച് എഴുതുന്നു.
‘‘ഖുര്‍ആന്‍ ഓതേണ്ട വിധം വിശദീകരിക്കുമ്പോള്‍ അതിന്റെ ശബ്ദമധുരമായ പാരയണവും കേള്‍വിയും പരാമര്‍ശിക്കേണ്ടതുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും അര്‍ഥമറിയാത്തതിനാല്‍ അത് നിഷ്പ്രയോജനമാണെന്ന് ചിലര്‍ പറയുന്നു. തുറന്നു പറയട്ടെ, എനിക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഒരിക്കലും മറക്കാനിടയില്ലാത്ത ഒരനുഭവം പറയനേ ഇപ്പോള്‍ നിവൃത്തിയുള്ളൂ.”
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരം കിട്ടി. ഇസ്‌ലാമിക നവോത്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളുമായിരുന്നു വിഷയം. ഒരു പ്രശസ്ത പണ്ഡിതന്മാരും ചിന്തകന്മാരും അതില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ദിവസവും ആരംഭിച്ചതും അവസാനിച്ചതും ഒരു പ്രസിദ്ധ ‘ഖാരിഇ’ന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു.
പ്രഭാഷകരുടെ വാക്കുകള്‍ സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ടടുത്തിരിക്കുന്നവരോട് സ്വകാര്യം പറയുന്നു. മറ്റൊരാള്‍ കസേര വലിച്ചൊതുക്കിയിടുന്നു. വേറൊരാള്‍ കടലാസുകള്‍ ചിക്കിച്ചികയുന്നു... ഖുര്‍ആന്‍ പാരായണമങ്ങ് തുടങ്ങേണ്ട താമസം, എല്ലാ ചലനങ്ങളും ഞൊടിയിടയില്‍ നിലച്ചുപോയി. ഗാംഭീര്യത്തില്‍ ചാലിച്ച ശാന്തത സദസ്സിനെ കീഴടക്കി. ഓത്തുകാരന്‍ ശ്വാസമയക്കാനായി ഒന്നു നിര്‍ത്തിയപ്പോള്‍ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്നല്ല, സദസ്യരുടെ മുഴുവന്‍ ശ്വാസം നിലച്ചുപോയതുപോലെ. ആളുകള്‍ ശാന്തമായിരുന്ന് തങ്ങളുടെ ഹൃദയമിടിപ്പുകള്‍ ശ്രദ്ധിക്കുന്നു. ശാന്തത! ആ പാരയണം ഒഴുകുന്ന നദിയായിരുന്നു. ചിലപ്പോഴത് ശാന്തമായൊഴികി. മറ്റു ചിലപ്പോള്‍ ശൂരതയോടെ കുലം കുത്തിയൊഴികി. അവാച്യമായ അനുഭവം അതിന്റെ മൂര്‍ധന്യത പ്രാപിച്ചത് അവസാന ദിവസമാണ്. വിടപറയും മുമ്പ് ‘ഖാരിഅ്’ ഒരു പ്രത്യേക സമ്മാനം തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. അന്നദ്ദേഹം തെരഞ്ഞെടുത്തത് ‘അര്‍റഹ്മാന്‍’ അധ്യായമാണ്. ശൈലീഭംഗികൊണ്ടും കോര്‍വ കൊണ്ടും സുന്ദരവും സുപ്രസിദ്ധവുമായ അധ്യായം! അപ്പോഴത്തെ എന്റെ മാനസികാവസ്ഥയും അനുഭൂതിയും വിവരിക്കുക അസാധ്യം. ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍... ആവര്‍ത്തിച്ചു വരുന്ന ഈ വചനമൊഴിച്ച് മറ്റൊന്നിന്റെയും അര്‍ഥമെനിക്കറിയില്ലായിരുന്നു. എന്നിട്ടും മുഴുവന്‍ വചനങ്ങളുടെയും അര്‍ഥം എനിക്ക് മനസ്സിലാകുന്നതുപോലെ തോന്നി. സമ്മേളനം നടന്ന ഓരോ ദിവസവും ഖുര്‍ആന്‍ പാരായണം കഴിയുമ്പോള്‍ ഞാന്‍ അവിടെ കൂടിയവരുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നു! ഈ അനുഭൂതി മറ്റുള്ളവര്‍ക്കുമുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. ‘‘കാണുന്നില്ലേ! നമ്മളൊക്കെ ഇസ്‌ലാമിക സഹോദരങ്ങളല്ലേ?’’ അവര്‍ പറയാന്‍ വെമ്പുന്നപോലെ.
ഈ സംഭവത്തിന് ശേഷം, അര്‍ഥം മനസ്സിലായില്ലെങ്കിലും ഖുര്‍ആന്‍ പാരയണം കേള്‍ക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. കാരണം, മുഴുവന്‍ മുസ്‌ലിംഹൃദങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഖുര്‍ആന്‍ മനസ്സിലാവുന്നുണ്ട്. (നവോത്ഥാന ചിന്തകള്‍)
ദൈവത്തിന്റേത് മാത്രമായ അക്ഷരക്കൂട്ടും പദവിന്യാസവുമാണ് ഖുര്‍ആന്‍. മാനുഷികമായ മാധ്യമത്തില്‍ (ഭാഷ) അല്ലാഹു നടത്തിയ ദൈവികമായ മാന്ത്രകതയാണ് ഖുര്‍ആന്‍. ഈ കാര്യം ഖുര്‍ആനിലെ ചില അധ്യാങ്ങളുടെ തുടക്കത്തിലുള്ള കേവലാക്ഷരങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്‌നുകസീറിനെപ്പോലുള്ള പൂര്‍വസൂരികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കേവലാക്ഷരങ്ങള്‍ വിളിച്ചുപറയുന്ന, വിളംബരപ്പെടുത്തുന്ന കാര്യമിതാണ്. ഹേ മനഷ്യരേ, നിങ്ങള്‍ സംസാരിക്കുന്ന, കവിത കെട്ടിച്ചൊല്ലുന്ന, തെറിപറയുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടുതന്നെയാണ് അല്ലാഹുവും സംസാരിക്കുന്നത്. പക്ഷേ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് കേവല സംസാരമാണെങ്കില്‍ അതേ അക്ഷരങ്ങള്‍ ഉപോയഗിച്ച് അല്ലാഹു സംസാരിക്കുമ്പോള്‍ തുല്യമായ മറ്റൊരു വാചകം അസാധ്യമായ ഖുര്‍ആനാവുകയാണ്. ദൈവവും മനുഷ്യനും സംസാരിക്കുന്നത് അതേ ഇരുപത്തെട്ട് അക്ഷരങ്ങള്‍ കൊണ്ടാണ്. പക്ഷേ അവക്കിടയിലെ അന്തരം ദൈവത്തിനും മനുഷ്യനുമിടയിലെ അന്തരം തന്നെയാണ്. മനുഷ്യന്റെ വാക്കുകള്‍ മാനുഷികതയുടെ കണ്ണാടിക്കൂട്ടങ്ങളാണെങ്കില്‍ ദൈവത്തിന്റെ വചനം ദൈവികതയുടെ, അമാനുഷികതയുടെ കണ്ണാടികളാണ്. അതില്‍ പ്രതിബിംബിക്കുന്നത് അതുപോലെ മര്‌റൊന്നില്ലാത്ത ദൈവത്തിന്റെ കരുത്തും സൗന്ദര്യവുമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടാണ് അല്ലാഹവും ഇത് രചിച്ചിരിക്കുന്നത്. പക്ഷെ ഇതേ അക്ഷരങ്ങള്‍ കൊണ്ട് ഇതുപോലൊരു വാചകം നിങ്ങള്‍ക്ക് ചമക്കുക സാധ്യമല്ല. ഈ സാധ്യതയെ ഖുര്‍ആന്‍ നിരന്തരം വെല്ലുവിളിക്കുന്നുണ്ട്. കേവലാക്ഷരങ്ങള്‍ക്ക് ശേഷം ഖുര്‍ആനില്‍ ഭൂരിഭാഗം സ്ഥലത്തും തുടര്‍ന്നുപറയുന്നത് ഖുര്‍ആനിന്റെ അപാരതയെക്കുറിച്ചും അലൗകികതയെക്കുറിച്ചുമാണ് എന്ന് ഇബ്‌നുകസീര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ കാര്യം സയ്യിദ് ഖുത്വുബ് കുറേക്കൂടി ഭാവദീപ്തമായി വിവരിക്കുന്നുണ്ട്. ഒരേ മണ്ണുകൊണ്ടാണ് ദൈവവും മനുഷ്യനും സൃഷ്ടി നടത്തുന്നത്. കളിമണ്ണു കൊണ്ട് മനുഷ്യന്‍ സൃഷ്ടി നടത്തുമ്പോള്‍ അത് നിര്‍ജീവമായ പാവയും പാത്രവും പ്രതിമയും കെട്ടിടങ്ങളുമായിത്തീരുന്നു. അതേ കളിമണ്ണുകൊണ്ട് ദൈവം സൃഷ്ടിക്കുമ്പോള്‍ ജീവന്‍ സ്പന്ദിക്കുന്ന മനുഷ്യനും സൃഷ്ടിജാലങ്ങളുമായിത്തീരുന്നു. ഒന്ന് നിര്‍ജീവമാണെങ്കില്‍ മറ്റേത് ജീവന്‍ തുടിക്കുന്നതാണ്. ഖുര്‍ആനും മനുഷ്യന്റെ ഭാഷാവ്യവഹാങ്ങളും തമ്മിലെ വ്യത്യാസം നിര്‍ജീവരൂപവും മിടിക്കുന്ന ജീവനും തമ്മിലുള്ള വ്യത്യാസമാണ്. മനുഷ്യന് കരഗതമല്ലാത്ത ദൈവത്തിന്റെ രഹസ്യമാണ് ജീവന്‍. ജീവന്റെ ദൈവിക രസതന്ത്രം തന്നെയാണ് ഖുര്‍ആനിന്റെ അമാനുഷികതയുടെയും രസതന്ത്രം.
വിശ്വാസം ബുദ്ധിയുടെ ബോധ്യം മാത്രമല്ല. ആത്മാവിന്റെ അനുഭവം കൂടിയാണ്. അത് ദൈവവുമായുള്ള വിനിമയമാണ്. സത്യവിശ്വാസികളുടെ ഏറ്റവും വലിയ സൗഭാഗ്യം ഈ അലൗകിക വിനിമയത്തിന്റെ സൗഭാഗ്യമാണ്. വിശ്വാസത്തില്‍ കലര്‍പ്പുകള്‍ വീണ് അതിന്റെ സ്വച്ഛത നഷ്ടപ്പെട്ടവന്‍ ആകാശലോകവുമായുള്ള അലൗകിക ചരട് മുറിഞ്ഞ് പോയവനാണെന്ന്, ആകാശത്തുനിന്ന് വീണവനെപ്പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നതിന്റെ കാരണമിതാണ്. അവനെ ലൗകികാസക്തിയുടെ ഏതു പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടുപോകും (അല്‍ഹജ്ജ് 31) അവന്റെ ജീവിത വണ്ടിക്കുമുന്നില്‍ ദേഹഛയുടെ പച്ചപ്പുല്ല് കെട്ടിവെക്കപ്പെടും.
അലൗകിക ലോകവുമായുള്ള ഈ ആശയവിനിമയമാണ് സത്യവിശ്വാസിയെ മറ്റു മനുഷ്യരില്‍ നിന്ന് വേറിട്ടവരാക്കുന്നത്. ലോകത്തിലെ പലതരം ദൈവാനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ദൈവാനുഭവമാണ് ഖുര്‍ആന്‍. ദൈവം വിശ്വാസിയോട് സംസാരിക്കുകയാണ്. വിശ്വാസിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്. ദൈവവുമായുള്ള ഈ വിനിമയത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ആറാം ഇന്ദ്രിയമാണ് വിശ്വാസം. വിശ്വാസിക്ക് ദൈവാനുഭവത്തിനുവേണ്ടി പല ഉപാധികള്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് അല്ലാഹുവിന്റെ അയാളക്കുറികളാണ് (ആയാത്ത്). ഭൗതികപ്രപഞ്ചം കാണുമ്പോള്‍ അവിശ്വാസിയില്‍ ഉണരുന്ന നിര്‍ജീവവും കേവലഭൗതികവുമായ പ്രതികരണമല്ല സത്യവിശ്വാസിയില്‍ അത് ഉണര്‍ത്തുന്നത്. പ്രപഞ്ചക്കാഴ്ചകള്‍ അവനില്‍ ഉണര്‍ത്തുന്നത് അതിന്റെ പൊരുളിനെക്കുറിച്ച ആലോചനകളാണ് (ആലുഇംറാന്‍ 191). പക്ഷേ ആരാധനകള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ ദൈവാനുഭവങ്ങളിലേക്കും അവനെ കൈപിടിച്ചുയര്‍ത്തുന്ന ഏറ്റവും വലിയ ദൈവാനുഭവമാണ് ഖുര്‍ആന്‍. ആരാധനയിലും പ്രപഞ്ചനോട്ടത്തിലും ചരിത്രപഠനത്തിലുമെല്ലാം അവനെ സഹീയിക്കുന്ന ദൈവത്തിന്റെ കൈത്താങ്ങാണ് ഖുര്‍ആന്‍.

മനുഷ്യന്റെ ഭൗതിക ഇന്ദ്രിയങ്ങള്‍ക്കോ അതിന്റെ നീള്‍ച്ചകളായ സാങ്കേതിക ഉപകരണങ്ങള്‍ക്കോ ഒരിക്കലും കാണിച്ചുതരാനാവാത്ത ഒരുപാട് ഒരുപാട് കാഴ്ചകള്‍ ഖുര്‍ആന്‍ നമുക്ക് കാണിച്ചുതരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് നമ്മെ നാം ഇരിക്കുന്നേടത്ത് നിന്ന് ഉയര്‍ത്തി സ്വര്‍ഗത്തിന്റെ ഇറുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. അവിടെ നിന്ന് നമ്മുടെ കൈപിടിച്ച് സ്വര്‍ഗത്തിലെ നൂറായിരം അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണിച്ചുതന്ന് നാം ഇരിക്കുന്നേടത്തു തന്നെ തിരിച്ച് കൊണ്ടുവന്നാക്കും. അതു പോലെ നരകത്തെ, നമ്മുടെയൊക്കെ സ്വന്തം മരണത്തെ. മനുഷ്യന്റെ മരണത്തെക്കുറിച്ച് ഒരു മെഡിക്കല്‍ സയന്‍സും രേഖപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങള്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.
ഈ പ്രപഞ്ചത്തിന്റെ അന്ത്യത്തെ ഇപ്പോള്‍തന്നെ, മുന്‍കൂട്ടി നേരില്‍ കാണാനുള്ള ഒറ്റവഴി ഖുര്‍ആനാണ്. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: അന്ത്യനാളിനെ കണ്ണുകൊണ്ട് കാണും പോലെ കാണാന്‍ സന്തോഷമുള്ളവന്‍ സൂറത്തുല്‍ ഇന്‍ഫിത്വാറും സൂറത്തുല്‍ ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ. ഒരു ശാസ്ത്രത്തിനും കാണിച്ചുതരാനാവാത്ത കാഴ്ചകള്‍ കാണിച്ചുതരുന്നു എന്നതാണ് ഖുര്‍ആന്റെ സവിശേഷത. ഭൗതികമായ ഒന്നിനും നല്‍കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്ന ഗ്രന്ഥം.
ലൈലത്തുല്‍ ഖദ്ര്‍
‘ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന് നിനക്കറിയാമോ’ എന്ന കരളില്‍ ചെന്നു തറക്കുന്ന ഒരു ചോദ്യം ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതമാണീ ഖുര്‍ആന്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവം ഖുര്‍ആന്റെ അവതരണമാണ്. പിന്നീട് ഒരുപാട് കാലത്തേക്ക് ചരിത്രത്തിന്റെ വിധി നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള പുസ്തകമാണത്. മനുഷ്യന്‍ അത് ഏറ്റെടുക്കുകയും ചരിത്രത്തില്‍ സാക്ഷാല്‍കരിക്കുകയും ചെയ്യണമെന്നു മാത്രം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായ റോമിന്റേയും മറ്റൊരു സമകാലിക സാമ്രാജ്യമായിരുന്ന പേര്‍ഷ്യയുടെയും അറബ് ഈജിപ്ഷ്യന്‍ ഫലസ്തീനിയന്‍ സംസ്‌കാരങ്ങളുടെയും വിധി നിര്‍ണയിക്കപ്പെട്ട രാവാണ് ചരിത്രപരമായി ലൈലത്തുല്‍ ഖദ്ര്‍. ചരിത്രത്തില്‍ ഇനിയും ഏറ്റെടുക്കാന്‍ മനുഷ്യരുണ്ടെങ്കില്‍ നാഗരികതകളുടെ ഭാഗധേയം നിര്‍ണയിക്കുക ഖുര്‍ആന്‍ തന്നെയായിരിക്കും.
അല്ലാഹുവിന്റെ അദൃശ്യലോകം മറകള്‍ നീക്കി മനുഷ്യരോട്, മനുഷ്യന്റെ ദൃശ്യലോകത്തോട് സംസാരിച്ച അനുഭവമാണ് ഖുര്‍ആന്‍. അതിന്റെ സമാരംഭമാണ് ലൈലത്തുല്‍ ഖദ്ര്‍.
ഹിറാ ഗുഹയില്‍ പ്രവാചകന് ഖുര്‍ആന്‍ വന്നിറങ്ങിയതിന്റെ വാര്‍ഷികമാണ് ഓരോ വര്‍ഷവും ആവര്‍ത്തിക്കപ്പെടുന്ന ലൈലത്തുല്‍ ഖദറുകള്‍. വലിയ ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ അതേ ദിനങ്ങളില്‍ എല്ലാ കൊല്ലവും പുതുക്കുക എന്നത് നമുക്ക് പരിചിതമാണ്. പക്ഷേ ഈ പുതുക്കലുകള്‍ പ്രതീകാത്മകം മാത്രമാണ്. ഒരിക്കലും ഓര്‍മിക്കപ്പെടുന്ന സംഭവം തുടര്‍വര്‍ഷങ്ങളില്‍ സംഭവിക്കുന്നില്ല. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. പിന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ് 15 കളില്‍ സ്വാതന്ത്ര്യം ലഭിക്കുക എന്ന സംഭവം ഒരളവിലും ആവര്‍ത്തിക്കപ്പെടുന്നില്ല, അനുസ്മരിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ലൈലത്തുല്‍ ഖദ്‌റില്‍ അദൃശ്യലോകം ഭൂമിയെ ചുംബിച്ചുണര്‍ത്തിയ രംഗം ഓരോ വര്‍ഷവും ആവര്‍ത്തിക്കുകയാണ്. ജിബ്‌രീല്‍ പരിവാര സമേതം അല്ലാഹുവിന്റെ അംറുമായി വീണ്ടും ഭൂമിയിലേക്കിറങ്ങുകയാണ്. ഖുര്‍ആന്‍ അവതരിച്ച ഒന്നാം രാവിന്റെ അതേ ആത്മീയ വില അതിന്റെ എല്ലാ വാര്‍ഷികാവര്‍ത്തന രാവുകള്‍ക്കും അല്ലാഹു വകവെച്ചു നല്‍കുകയാണ്.
ഖുര്‍ആനിലെ ഒരു വാചകം മനുഷ്യരുടെ ആയിരം വാചകങ്ങളേക്കാള്‍ ഉത്തമമാണത്. ഖുര്‍ആന്‍ അവതരിച്ച രാവ് മനുഷ്യരുടെ മറ്റ് ആയിരം രാവുകളെക്കാള്‍ പവിത്രമാണ്. പുണ്യഭരിതമാണ്. അലൗകികതയുടെ വെളിച്ചവും സമാധനവും സാധാരണമല്ലാത്ത കണക്കില്‍ ഭൂമിയിലേക്ക് പ്രവഹിക്കുന്ന രാത്രിയാണത്. ഭൂമി പുലരും വരെ ദിവ്യസമാധാനം കൊണ്ട് നിറഞ്ഞ് കവിയുന്ന നേരം. ഖുര്‍ആനിന്റെ അവതരണത്തിന്റെ അത്യുജ്വലമായ, വാക്കുകള്‍ക്കതീതമായ ഓര്‍മയെ മറ്റൊരു അലൗകിക ഉത്സവമാക്കുകയാണ് അല്ലാഹു. ആകാശം ഭൂമിയോട് ഏറ്റവും അടുക്കുന്ന, കരുണ കാട്ടുന്ന നിമിഷങ്ങളാണത്. ആകാശവും ഭൂമിയും തമ്മില്‍ ഏറ്റവും തീവ്രമായ വിനിമയങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍. പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്ന, മനുഷ്യന്റെ ഭാഗധേയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന യാമമാണത്. കാലത്തിന്റെ വര്‍ഷവളയത്തില്‍ ഇതിനേക്കാള്‍ ആഴവും ഉയരവും സൗന്ദര്യവും വിലയുമുള്ള മറ്റൊരു പന്ത്രണ്ട് മണിക്കൂര്‍ ഇല്ല തന്നെ. ഭൂമിയില്‍ ഓരോ ചരാചരവും ആ ഊര്‍ജപ്രവാഹത്തില്‍ കോരിത്തരിച്ചുപോകുന്ന മണിക്കൂറുകളാണത്.
ആ രാവിനെ ആത്മീയമായ മുന്നൊരുക്കമില്ലാതെ മനുഷ്യനു സ്വീകരിക്കുക സാധ്യമല്ല. അവന്റെ ക്ലാവു പിടിച്ച ഹൃദയത്തെ തേച്ചുമിനുക്കി വെച്ചാലേ അതിനെ അറിയാനും സ്വീകരിക്കാനും കഴിയൂ. അതിനായിരിക്കാം വിധി നിര്‍ണയ രാവിനു മുമ്പേ അവനെ നോമ്പിന്റെ സംസ്‌കരണത്തിലൂടെ കടത്തിക്കൊണ്ടുപോകുന്നത്. 20 ദിവസത്തെ നോമ്പിലൂടെ ഹൃദയത്തെ കഴുകിയവനാണ് ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കുന്നത്. അഥവാ നോമ്പ് ഒരര്‍ഥത്തില്‍ ആ രാവിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമാണ്. ഭൗതിക കാമനകളെ പരമാവധി നിയന്ത്രിച്ച് മനസ്സിന്റെ അഭൗതിക തലത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയാണ്, കൂടുതല്‍ സംവേദന ശേഷിയുള്ളതാക്കുകയാണ് റമദാന്‍ ചെയ്യുന്നത്. ആ ശേഷി നേടുമ്പോഴേ ഒരാള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ അറിയാനും അനുഭവിക്കാനും കഴിയൂ.
ഹിറാ ഗുഹയില്‍ ഖുര്‍ആനുമായി വന്നിറങ്ങിയ ജിബ്രീല്‍ വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് വന്നിറങ്ങുന്നതിന് കാതോര്‍ക്കുക. ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ചാരത്തിരുന്ന് അവന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തും അവന്റെ ഗാംഭീര്യത്തെ ഒന്നും ബാക്കിവെക്കാതെ സമ്മതിച്ചും സ്വന്തം പാപത്തെ കണ്ണുനീരുകൊണ്ട് കഴുകിത്തുടച്ചും സമാധാനത്തിന്റെ നിറമുള്ള ആ രാവില്‍ നാം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇതിനേക്കാള്‍ വില പിടിച്ച മറ്റൊന്നും നമുക്ക് നഷ്ടപ്പെടാനില്ല. വരുന്ന ഒരു വര്‍ഷത്തെ നമ്മുടെ ഭാഗധേയം അവന്റെയടുത്ത് നിശ്ചയിക്കപ്പെടുന്ന, നമ്മുടെ സമയപാത്രങ്ങള്‍കൊണ്ട് അളന്നെടുക്കാന്‍ കഴിയാത്ത, നമ്മുടെ ഘടികാരങ്ങള്‍ക്ക് രേഖപ്പെടുത്താനാവാത്ത, മനുഷ്യന്റെ വാക്കുകള്‍കൊണ്ട് പകര്‍ന്നുവെക്കാനാവാത്ത രാവാണത്. ആ ഒറ്റ രാത്രി ബാക്കി റമദാനിനേക്കാള്‍ വലുതാണ്.

Monday, August 8, 2011

നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.


കളിമണ്ണും ദിവ്യാത്മാവും ഇതിന്റെ മനോഹര സചേതന ചേരുവയാണ് മനുഷ്യന്‍. മനുഷ്യന്റെ ജീവിതം ഈ ഇരട്ടകളുടെ സംഘര്‍ഷ സ്ഥലവുമാണ്. മതം സമാഗതമായത് കളിമണ്ണില്‍ ആത്മാവിനെ സാക്ഷാത്കരിക്കനാണ്. കളിമണ്ണു കൊണ്ട്  ആത്മാവിന്റെ സചേതനമായ ശില്‍പ്പം നിര്‍മിക്കാന്‍. അപ്പോഴും ശരീരം അതിന്റെ ഹൃദയശ്യൂന്യമായ മൃഗീയതയുമായി കടന്നുവരും. അന്നേരവും ശരീരത്തിന്റെ പുസ്തകത്തില്‍ ആത്മാവിന്റെ മഷികൊണ്ടെഴുതണം.
ശരീരം, ആത്മാവ് എന്ന വിഭജനത്തെ മറികടക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഓരോന്നായി എടുത്താല്‍ പരസ്പരവൈരുദ്ധ്യമുള്ളവയെ സാകല്യത്തിനകത്ത് മനോഹരമായി സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനുമിടയിലെ, പ്രണയത്തിനും ദാമ്പത്യത്തിനുമിടയിലെ, സ്വതന്ത്ര്യത്തിനും സദാചാരത്തിനുമിടയിലെ, ഏകസത്യവാദത്തിനും സമാധാനത്തിനുമിടയിലെ........
ഈ വൈരുദ്ധ്യത്തിന് ചിലര്‍ നിര്‍ദേശിച്ച പരിഹാരം സന്യാസമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ആത്മീയമായ ഒളിച്ചോട്ടം. ഇസ്‌ലാമില്‍ സന്യാസമില്ല. സന്യാസമില്ലാത്ത ഇസ്‌ലാമിന് ഒരു സന്യാസമുണ്ടെങ്കില്‍ അത് നോമ്പാണ്. വ്രതത്തെ സൂചിപ്പിക്കാന്‍ സന്യാസമെന്ന അര്‍ത്ഥത്തില്‍ ഭാഷയില്‍ ഉപയോഗിക്കുന്ന സിയാഹത്ത് (‡MnƒÇp¡S) എന്ന പദം ഖുര്‍ആന്‍ സൂറ:അത്തഹ്‌രീമിലെ അഞ്ചാം വാചകത്തില്‍ ഉപയോഗിക്കുന്നുണ്ട്. ആയിശ (റ) പറയുന്നു. ഈ സമുദായത്തിന്റെ സന്യാസം വ്രതാനുഷ്ഠാനമാകുന്നു. സന്യാസത്തിന്റെ അംശങ്ങള്‍ ആരോഗ്യകരമായ അളവില്‍ നോമ്പിലുണ്ട്. അധികമായി പോവാതിരിക്കാനുള്ള മുന്‍കരുതലുകളും നോമ്പിനകത്ത് കാണാന്‍ കഴിയും. രാത്രിയില്‍ ഭക്ഷണവും മൈഥുനവും അനുവദിക്കുന്നു. രാത്രിയിലും അത് അധികരിച്ച ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്നു. സന്യാസം അതിന്റെ ഏറ്റവും സാന്ദ്രതയില്‍ അനുഭവഭേദ്യമാകുന്ന നോമ്പിലെ സവിശേഷ ആരാധനയാണ് ഇഅ്തികാഫ് (പള്ളിയിലെ ഭജനമിരിക്കല്‍) വര്‍ജനത്തിനുപകരം നിയന്ത്രണം എന്നതാണ് ഭൗതികാവശ്യങ്ങളോടുള്ള ഇസ്‌ലാമിക സമീപനം. വെറും നിയന്ത്രണമല്ല. നിയന്ത്രിച്ച് ഭൗതികമായതിനെത്തന്നെ ആത്മീയമാക്കി മാറ്റുന്ന ദിവ്യതയാണ് ഇസ്‌ലാം.അങ്ങനെ ഭൗതികതക്കും ആത്മീയതക്കുമിടയിലെ സഹജ വൈരുദ്ധ്യത്തെ പരഹരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
ലഹരി ഒഴിച്ച് ഒരു ലൗകികാനുഭവത്തെയും ഇസ്‌ലാം കേവലമായ്, പൂര്‍ണ്ണമായി വിലക്കിയിട്ടില്ല. പലിശ നിരോധിക്കുമ്പോഴും പണസമാഹരണത്തിന്റെ മറ്റ് പല രൂപങ്ങളെ അത് അത് അനുവദിക്കുന്നു. വ്യഭിചാരത്തെ പാപമായി പ്രഖ്യാപിക്കുമ്പോഴും വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഇസ്‌ലാം കേവലമായി വിലക്കിയ ഏക ലൗകികാനുഭവം ലഹരിയാണ്.ബാക്കി ലൗകികാനുഭവങ്ങളില്‍ അതിന്റെ ചില രൂപങ്ങളെ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്. ആസക്തിക്കും വിരക്തിക്കുമിടയില്‍ ഒരു ഇസ്‌ലാമികമാര്‍ഗം അത് രചിച്ചെടുക്കുന്നു.
ശരീരത്തിനു മുകളില്‍ ആത്മാവിന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ആത്മാവ് ഉടമയും ശരീരം അടിമയുമാണെന്ന പ്രഖ്യാപനം.
നോമ്പിനെ രണ്ടുതരത്തില്‍ മനസ്സിലാക്കാം. ഒന്ന് അത് ഒരു കേവലാരാധനയാണ്. അത് അതിനു വേണ്ടിതന്നെയാണ്. നോമ്പിന് നോമ്പിനപ്പുറം മാനങ്ങള്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. രണ്ടാമത്തേത് നോമ്പിന് ഒരു ആത്മാവുണ്ട്. അത് നോമ്പിനപ്പുറവും ബാധകമാണ്. അത് ജീവിതത്തില്‍ വെളിച്ചം പ്രസരിപ്പിക്കേണ്ട ഒന്നാണ്. ആ വെളിച്ചത്തെക്കുറിച്ചാണ് ദൈവഭക്തി(തഖ്‌വ) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത് കരാഗതമാവാനാണ് മുന്‍കഴിഞ്ഞവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്.
നോമ്പ് നല്‍കുന്ന ദൈവഭക്തിയുടെ പരിശീലനമെന്താണ്? ദൈവം പറഞ്ഞാല്‍ എന്തും മാറ്റിവെക്കാനുള്ള സന്നദ്ധതകളുടെ പരിശീലനം. ഒഴിവാക്കാനാവത്തതായി ഒന്നുമില്ല എന്നാണ് നോമ്പ് തെളിയിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ ശാരീരികാവശ്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് അത് തെളിയിക്കുകയാണ് നോമ്പുകാരന്‍ ചെയ്യുന്നത്. ശാരീരികാവശ്യങ്ങളില്‍ തുടങ്ങി മാനസിക പ്രലോഭനങ്ങളേയും അത് തടഞ്ഞുനിര്‍ത്തുന്നു. ഉപോക്ഷിക്കലിലൂടെ മാത്രമേ ഉന്നതമായ ഒരു ജീവിതം നേടിയെടുക്കാനാവൂ. സാഹചര്യം വെച്ചുനീട്ടുന്ന പലതിനേയും ഉപേക്ഷിച്ചേ ഉന്നതങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറാനാവൂ. ഉപേക്ഷിക്കലിന്റെ, ത്യാഗത്തിന്റെ ഇതിഹാസങ്ങള്‍ നിറഞ്ഞതാണ് മതജീവിതത്തിന്റെ ചരിത്രം.
ത്യജിക്കലിന്റെ പാഠശാലയാണ് റമദാന്‍. ദൈവത്തെചൊല്ലി എന്തും ത്യജിക്കാന്‍ കഴിയുമെന്നാണ് റമദാന്‍ പരിശീലിപ്പിക്കുന്നത്. ഇത് വിശ്വാസത്തില്‍ തന്നെ അന്തര്‍ഹിതമായ ഒരു മനോവികാരമാണ്. അതിനെ ഒരു പരിശീലന പദ്ധതിയാക്കുകയാണ് നോമ്പ് ചെയ്യുന്നത്. റമദാന്‍ സ്വബറിന്റെ മാസമാണെന്ന് പ്രവാചകന്‍ പറയുന്നുണ്ട്.(顟dG ™Á¡T)തിന്മക്കതിരിലും നന്മക്കനുകൂലവുമായ നെഞ്ചുറപ്പിനെയാണ് ആ പദം പ്രതിനിധീകരിക്കുന്നത്. ക്ഷമ രണ്ടു വിധമുണ്ടെന്ന് ഇമാം ഗസ്സാലി പറയുന്നു.“ഒന്ന് ശാരീരികം, അതായത് പ്രയാസങ്ങങ്ങള്‍ സഹിക്കുക. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അത് ഒന്നുകില്‍ ആരാധനകളോ മറ്റു വിഷമകരമായ പ്രവര്‍ത്തനങ്ങളോ നിര്‍വഹിക്കുന്നതിലൂടെയാവാം. അല്ലെങ്കില്‍ ശക്തമായ മര്‍ദ്ദന പീഢനങ്ങള്‍ എല്‍ക്കേണ്ടി വരുമ്പോഴോ ഗുരുതരമായ രോഗം ബാധിക്കുമ്പോഴോ അപകടങ്ങള്‍ സംഭവിക്കുമ്പോഴോ ആവാം. എന്നാല്‍ ഏറ്റവും സ്തുത്യര്‍ഹമായത് രണ്ടാമത്തെ ഇനം ക്ഷമയാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആസക്തികള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ആത്മീയ ക്ഷമ”. ത്യാഗത്തിനുള്ള സജ്ജമാകലാണ് ക്ഷമ. അത് ത്യാഗത്തിന്റെ ഉറവിടമാണ്. വളക്കൂറുള്ള മണ്ണാണ്. എന്തിനു ക്ഷമിക്കണം എന്നു ചോദിച്ചാല്‍ ത്യാഗത്തിനു വേണ്ടി ക്ഷമിക്കണം എന്നാണുത്തരം.
മാറണമെന്നാഗ്രാഹമുണ്ട്, മാറാന്‍ കഴിയുന്നില്ല എന്നു സങ്കടം പറയുന്നവരെ കണ്ടുമുട്ടാറുണ്ട്. നിങ്ങള്‍ നോമ്പെടുക്കുന്നവരാണെങ്കില്‍ ഈ സങ്കടം പറച്ചിലിന് ഒരു പ്രസക്തിയുമില്ല. എന്തും ഒഴിവാക്കാനാവും എന്നാണ് നോമ്പ് നമ്മെ അനുശീലിപ്പിച്ചത്. ജീവിതത്തില്‍ മദ്യപിക്കുകയും റമദാനില്‍ നോമ്പെടുക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അവരും പരിതപിക്കുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല എന്നാണ്. നോമ്പിന്റെ പകലില്‍ പച്ചവെള്ളം പോലും വേണ്ടെന്ന്‌വെച്ചവന് ജീവിതത്തില്‍ മദ്യം  വേണ്ടെന്നുവെക്കാന്‍ കഴിയാതെ പോകുന്നത് നോമ്പിനെ വെറും അര്‍ത്ഥം കെട്ട ആചാരമായി അനുഷ്ഠിക്കുന്നത് കൊണ്ടാണ്. പുകവലി നിര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് റമദാന്‍. പകലില്‍ വേണ്ടെന്ന്‌വെച്ചയാള്‍ രാത്രികൂടി വേണ്ടെന്നുവെച്ചാല്‍ ഒരു മാസം കൊണ്ട് ഒരാള്‍ക്ക് പുകകുടിക്കുന്നതില്‍ നിന്ന് മുക്തനാവാം.
ഖുര്‍ആനും റമദാനും തമ്മില്‍ നിരവധി ബന്ധങ്ങളുണ്ട്. ചരിത്രപരമായ ബന്ധം മാത്രമല്ല ഉള്ളത്. മനുഷ്യനില്‍ വിശ്വാസവും ഭക്തിയും സൃഷ്ടിക്കാനാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആനിക വിദ്യഭ്യാസം ആശയപരമാണ്. ഖുര്‍ആന്‍ സംസാരിക്കുന്നത് മസ്തിഷ്‌കത്തോടും ഹൃദയത്തോടുമാണ്. അതേ വിദ്യാഭ്യാസം ശരീരപ്രധാനമായ പരിശീലനത്തിലൂടെ നല്‍കുകയാണ് റമദാന്‍ ചെയ്യുന്നത്. ഖൂര്‍ആന്‍  കുറേക്കൂടി ആശയപരമായ വിദ്യാഭ്യാസമാണെങ്കില്‍ റമദാന്‍ അനുഭവപരമായ വിദ്യാഭ്യാസമാണ്. ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയെ സംബന്ധിച്ചെടുത്തോളം ആശയപരമായ പഠനവും ശാരീരികമായ പരിശീലനവും പ്രധാനമാണ്. നോമ്പിന്റെ നോട്ടുപുസ്തകം ശരീരം തന്നെയാണ്. അതിലാണ് നാം പ്രപഞ്ചത്തോളം ഗംഭീരമായ ആശയങ്ങള്‍ എഴുതിയും വരച്ചും വെട്ടിയും പിന്നെയും ശരിയാക്കിയും പഠിക്കുന്നത്. ഖുര്‍ആനിന്റെ പ്രായോഗിക പരിശീലന കാലമാണ് റമദാന്‍. ഖുര്‍ആനികാശയങ്ങള്‍ ലോകവ്യാപകമായി മിഴിവുറ്റ നിറച്ചാര്‍ത്തുകളില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ആത്മീയമായ ഋതു. വിട്ടുവീഴ്ച മുതല്‍ പോരാട്ടതിനുവരെ റമദാന്‍ സവിശേഷമായ ഊര്‍ജം നല്‍കും. ഭംഗിപകരും.
ഇതിഹാസങ്ങളെ ഗര്‍ഭം ധരിക്കുന്ന ആരാധനയാണ് നോമ്പ്. എപ്പോഴും ഒരു ബദറിനെ അത് ഉള്ളില്‍ വഹിക്കുന്നുണ്ട്. ത്യഗത്തിന്റെ അസ്തിവാരത്തില്‍ കെട്ടിപടുത്ത പോരാട്ടങ്ങള്‍ നോമ്പിന്റെ ബീജത്തില്‍ തന്നെയുള്ളതാണ്. ചരിത്രം സമഷ്ടിയുടെ ചരിത്രമായതുകൊണ്ട് കാണാതെ പോവുന്ന, വ്യക്തികള്‍ ജീവിതം കൊണ്ട് രചിക്കുന്ന മാനവികതയുടെ എത്രയോ വര്‍ണ്ണകാഴ്ചകള്‍ക്ക് നോമ്പ് നിമിത്തവും പശ്ചാതലവുമാവുന്നുണ്ട്. പിശാചിനു മാത്രമല്ല അന്യായമായി അധികാരം കയ്യടക്കിവെച്ചവര്‍ക്കും നോമ്പിനെ ഭയമായിരുന്നു. നോമ്പ് പോരാളികളുടെ ആത്മീയമായ ആയുധപുരയാണ്. നോമ്പിന്റെ പാഠശാലയിലെ വിദ്യാര്‍ത്ഥികള്‍ വിട്ടുവീഴ്ചകൊണ്ടും ചരിത്രത്തെ വിസ്മയിപ്പിച്ചുകളഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അതിക്രമങ്ങളോട് അവന്‍/അവള്‍ പറഞ്ഞ ഒരു മറുവാക്കുണ്ട്. ഞാന്‍ നോമ്പുകാരനാണ്,നോമ്പുകാരിയാണ്. നിരാലംബര്‍ക്ക് നോമ്പ് തണല്‍ മരമാണ്. കാലത്തിന്റെ നാട്ടുവഴിയില്‍ പൂക്കുന്ന തണല്‍മരം. കാരണം ഖുര്‍ആന്‍ ഏറ്റവും ദീപതമായി സാക്ഷാല്‍ക്കരിക്കപ്പെടുന്ന കാലമാണ് റമദാന്‍.
ത്യാഗമാണ് ജീവിതത്തെ ഉദാത്തമാക്കുന്നത്. ത്യാഗത്തിന്റെ വര്‍ണ്ണനൂലുകള്‍കൊണ്ടാണ് മഹത്വത്തിന്റെ മുഴുവന്‍ ഉടയാടകളും തുന്നിയുണ്ടാക്കുന്നത്. ത്യാഗത്തെ അനുഷ്ഠാനമാക്കുകയാണ് നോമ്പ് ചെയ്യുന്നത്. ഭക്ഷണത്തെ, വെള്ളത്തെ, ലൈംഗികതയെ, സംസാരത്തിന്റെ പ്രലോഭനത്തെ, ഉറക്കത്തെ ത്യജിച്ചുണ്ടാക്കുന്ന ഉപാസനയാണ് നോമ്പ്. താന്‍ ആവശ്യക്കാരനായിരിക്കെത്തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുന്നിടത്താണ് മനുഷ്യന്‍ മഹത്വത്തിന്റെ ഉന്നതികളിലേക്ക് പറന്നുയരുന്നത്. മണ്ണിലേക്ക് അള്ളിപ്പിടിക്കുന്നതിലല്ല ആകാശത്തിലേക്ക് പറന്നുയരുന്നതിലാണ് മനുഷ്യന്റെ മഹത്വം.
വ്രതം മനുഷ്യന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണവഴിയില്‍ പ്രധാനമായ ഒരനുഭവമാണ്. മനുഷ്യസത്തയെ മനസ്സിലാക്കുന്നതില്‍ ഏറെ സഹായകമാണ്. അലീജാ അലി ഇസ്സത് ബെഗോവിച്ച് തന്റെ ജയില്‍ കുറപ്പുകളില്‍ എഴുതുന്നു. “വ്രതത്തിന് മാനവികതയുമായി ബന്ധപ്പെട്ട ചില പ്രധാന വശങ്ങളുണ്ട്. അത് വിശകലന വിധേയമല്ലാത്ത തീര്‍ത്തും വ്യക്തിപരമായ അനുഭവമാണ്. ഞാന്‍ ജയിലിലായിരുന്ന സമയത്ത് ചില സമയങ്ങളില്‍ മാസികമായ ഡിപ്രഷന് വിധേയമാകാറുണ്ടായിരുന്നു. അത്തരമൊരു അവസ്ഥയില്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന ഒന്നാണത്. വയറു നിറഞ്ഞ അവസ്ഥ എന്റെ ആ മാനസികാവസ്ഥയെ മൂര്‍ച്ചിപ്പിക്കുകയാണ് പതിവ്. വീട്ടില്‍ നിന്ന് വരുന്ന വിഭവ സമൃദ്ധമായ ഒരു പാര്‍സലിനേക്കാള്‍ ഇത്തരം ഒരു സമത്ത് എന്നെ സഹായിക്കാറുള്ളത് വിഷപ്പാണ്. ഒഴിഞ്ഞ ആത്മാവും നിറഞ്ഞ വയറും എന്നത് ഏറെ മോശമായ ഒരു ചേരുവയാണ്. ഇതെന്തുകൊണ്ട്? മനുഷ്യസത്തയെക്കുറിച്ച ഏതൊരു തത്വശാസ്ത്രചര്‍ച്ചയേക്കാളും അതിനെ മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുക ഇതിനെക്കുറിച്ച ആലോചനകള്‍ക്കാണ്.” 
മനുഷ്യാസ്തിത്വമെന്നത് മൃഗത്തിന്റെയും മലക്കിന്റെയും അസ്തിത്വത്തില്‍ നിന്ന് വിഭിന്നമായി മനുഷ്യന്‍ നിരന്തരമായി അധ്വാനിച്ച്, ശ്രദ്ധിച്ച് ധ്യാനപൂര്‍വ്വം സാക്ഷാത്കരിക്കേണ്ട ഒന്നാണ്. അസ്തിത്വ പരമായ ഇത്തരം ഒരു വെല്ലുവിളി അല്ലെങ്കില്‍ ഒരു സാധ്യത മൃഗത്തിനും മലക്കിനുമില്ല. അവ അവയുടെ ശാരീരികതയില്‍ വെറുതെ ജീവിച്ചാല്‍തന്നെ നല്ല മൃഗമോ മലക്കോ ആയിരിക്കും. മനുഷ്യന്‍ മനുഷ്യനായി തീരാന്‍ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. ഈ പരിശ്രമത്തിന്റെ മാര്‍ഗത്തിലെ കൈത്താങ്ങാണ് തീവ്രമായ ഒരനുഭവമാണ് വ്രതം. മനുഷ്യന്‍ എന്നതിനെ, അവന്റെ ഉണ്‍മയെ, സത്തയെ മനസ്സിലാക്കുക എന്നതു തന്നെ ഒരു വലിയ മാനുഷിക പ്രവര്‍ത്തനമാണ്. ഇമാം ഗസ്സാലി പറയുന്നു. “ സുഖസൗകര്യങ്ങളില്‍ ക്ഷമ പാലിക്കുന്നവനാണ് പൂര്‍ണമനുഷ്യന്‍”. ക്ഷമയിലൂടെ നേടിയെടുക്കുന്ന ഉന്നതാവസ്ഥയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ ഔന്നിത്യത്തിനുള്ള പരിശ്രമം അഥവാ ക്ഷമ മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇമാം ഗസ്സാലി പറയുന്നു. “ക്ഷമ മനുഷ്യനുമാത്രമുള്ള ഗുണ വിഷേഷമാണ്. മൃഗങ്ങളില്‍ രൂപപ്പെടാത്തത് അതിന്റെ അപൂര്‍ണതകൊണ്ടാണ്. മലക്കുകളില്‍ രൂപപ്പെടാത്തത് അതിന്റെ പൂര്‍ണത കൊണ്ടും.” പൂര്‍ണ മനുഷ്യനിലേക്ക് ശരീരം കൊണ്ട് നടത്തുന്ന ആത്മീയമായ സഞ്ചാരമാണ് വ്രതം. അത് ക്ഷമയുടെ ആരാധനാരൂപമുള്ള ദിവ്യമായ ആവിഷ്‌കാരണ്. 
ഒരു സന്ദര്‍ഭം വന്നാല്‍, ഒരാവശ്യം നേരിട്ടാല്‍ എന്തും മാറ്റിവെക്കാനും ത്യജിക്കാനും കഴിയുമെന്നതാണ് നോമ്പിന്റെ ആത്മാവ്. നോമ്പിലൂടെ സാധിക്കേണ്ടത് ഈ ആത്മാവിന്റെ സ്വായത്തമാക്കലാണ്. ഹിജറയെയും ജിഹാദിനെയും സാധ്യമാക്കുന്ന വിശ്വാസത്തിന്റെ ഹൃദയമാണത്. പാപത്തില്‍ നിന്ന് വിശ്വസിയെ അകലെനിര്‍ത്തുന്ന ചൈതന്യമാണത്. വിശ്വാസിയെ മഹത്വത്തിന്റെ ഇതിഹാസങ്ങള്‍ രചിക്കാന്‍ സജ്ജരാക്കിയത് ത്യാഗത്തിന്റെ ഈ ഒരുക്കമാണ്.
യര്‍മൂക്ക് യുദ്ധാനുഭവം മാനവികതയുടെ ചരിത്രത്തിലെത്തന്നെ അനശ്വര അധ്യായമാണ്. യര്‍മൂക്കില്‍ വെട്ടേറ്റുവീണവരാണ് ചരിത്രത്തില്‍ ഇതിഹാസപുരഷന്‍മാരായത്. അവരെ വെട്ടിയവരും വെന്നവരും ചരിത്രതാളുകളില്ല. യര്‍മൂക്കിലെ രക്തസാക്ഷികള്‍ ചരിത്രത്തിന്റെ താരാപഥത്തിലെ ധ്രുവനക്ഷത്രങ്ങളായത് അവരുടെ ത്യാഗത്തിന്റെ മങ്ങാത്ത വെളിച്ചം കൊണ്ടാണ്. മരണം തൊണ്ടക്കുഴിയില്‍ എത്തിയ മനുഷ്യന് ഈ ലോകത്ത് എറ്റവും വിലപ്പെട്ടത് ഒരു ഇറക്ക് ദാഹജലമാണ്. അത് അന്യന് വേണ്ടി മറ്റിവെക്കുകയായിരുന്നു അവരോരുത്തരും. അവരാരും കുടിക്കാതെ ഒടുവില്‍ മണ്ണില്‍ ഒഴികിപ്പോയ ആ ഒരു കുടന്ന വെള്ളം മനുഷ്യമഹത്വത്തിന്റെ നിറപ്രതീകമാണ്. നാമൊക്കെ കുടിച്ചു വറ്റിക്കുന്ന എത്രയോ ഗാലന്‍ വെള്ളത്തേക്കാള്‍ മഹത്തരമാണ്. മനുഷ്യമഹത്വത്തിന്റെ നിത്യപ്രതീകമാണ്.
യര്‍മൂഖിലെ രക്തസാക്ഷികള്‍, അവര്‍ നോമ്പിന്റെ പാഠശാലയിലെ പഠിതാക്കളായിരുന്നു. പരിശീലിതരായിരുന്നു. ദൈവത്തയും അവന്റെ അടിയാറുകളെയും ചൊല്ലി പ്രിയപ്പെട്ടവയെ മാറ്റിവെക്കാന്‍ അവര്‍ റമദാനില്‍ നിന്ന് പഠിച്ചവരാണ്. നോമ്പിന്റെ ആത്മാവ് നോമ്പിന്റെ പുറത്തും കെട്ടുപോകാതെ ജ്വലിച്ചതുകൊണ്ടാണ് യര്‍മൂക്കിന്റെ ഇതിഹാസം വിരചിതമായത്. നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.
ബലിപെരുന്നാള്‍ ഒരു മഹാ ത്യാഗത്തിന്റെ ഓര്‍മ്മപ്പെരുന്നാളാണ്. നോമ്പ് പെരുന്നാളും ആഘോഷിക്കുന്നത് ത്യഗത്തെ തന്നെയാണ്. ബലിപെരുന്നാള്‍ ഒരു ചരിത്രപുരുഷന്റെ ത്യാഗത്തിന്റെ സ്മരണോല്‍ത്സവമാണെങ്കില്‍ ഈ പെരുന്നാള്‍ ഓരോ നോമ്പുകാരനും നേടിയെടുക്കുന്ന ത്യാഗവിജയത്തിന്റെ വിജയാഹ്ലാദമാണ്. ബലിപെരുന്നാള്‍ സാമൂഹികതയുടെ ഉല്‍സവമാണ്. ചെറിയപെരുന്നാള്‍ വ്യക്തിപരതയുടെ ഉല്‍സവവും. ബലിപെന്നാളിനെ നോമ്പും നമസ്‌കാരവും തക്ബീറും ബലിയും കൊണ്ട് വൈയക്തികം കൂടിയാക്കി മാറ്റുന്നു. റമദാന്‍ പെരുന്നാളിനെ അതിന്റെ സമയപരമായ ഏകീകരണം കൊണ്ടും സംഘടിത നമസ്‌കാരംകൊണ്ടും സാമൂഹികവുമാക്കി മാറ്റുന്നു. അങ്ങനെ വ്യക്തി സമൂഹ വിഭജനത്തെ റദ്ദാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഏറ്റവും ആഘോഷിക്കേണ്ട ജീവിത വിജയം ത്യഗമാണ്.വെറുമൊരു ശരാശരി സാധാരണ മനുഷ്യനാവാന്‍ നോമ്പ് പോലെ ഇത്ര വലിപ്പമുള്ള ഒരു ആരാധനയുടെ ആവശ്യമില്ല. നോമ്പ് ഉന്നം വെക്കുന്നത് മാനവിക മഹത്വത്തിലേക്ക് ചിറകടിച്ചുപറക്കുന്ന ഔന്നിത്യമുള്ള മനുഷ്യനെയാണ്. പൂര്‍ണമനുഷ്യനെ.
  

Wednesday, July 20, 2011

മഅ്ദനി: ഈ അന്യായത്തടവില്‍ നമ്മളും കുറ്റവാളികളാണ്


നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും  നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.
അടിയന്തിരാവസ്ഥയിലെ തടവുകാര്‍ നമുക്ക് കവിതയുടെ ഇതിവൃത്തവും സിനിമക്ക് താരക്കഥയുമാണ്. അവര്‍ കേരളത്തിന്റെ ഒരളവിലും നക്‌സലൈറ്റുകള്‍ അല്ലാത്തവരുടെ ഉള്‍പ്പെടെ ദേശീയ പുരുഷന്മാരാണ്. മണിപ്പൂരിലെ ഇറോം ചാനു ശര്‍മിളയെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ അമ്മ മാഹേശ്വതദേവി ഇങ്ങ് കേരളത്തില്‍ വന്ന് സംസാരിക്കുന്നുണ്ട്. ഇവിടെ ഇവിടുത്തെ മണ്ണിന്റെ ഒരു പുത്രന്‍ കര്‍ണ്ണാടകയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മഹേശ്വതാദേവി ഇതുപറയുന്നത് എന്ന് ഓര്‍ക്കുക മാത്രമാണ്.
മലയാളിക്ക് ഏറ്റവും പേടി പോലീസിനെയാണ്. അഥവാ ഭരണകൂടത്തെ. അവന്‍/അവള്‍ എന്നും ആരാധനയോടെ നോക്കിക്കണ്ടിരുന്നത് അധികാരത്തെയാണ്. അധികാരം ഒരാളെ കുറ്റവാളി എന്നുവിളിച്ചാല്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ മാത്രം ഭരണകൂടം ഭീകരമായ സാന്നിധ്യമാണ് നമ്മുടെ സമൂഹത്തില്‍. അതിനെ മുറിച്ചുകടന്നേ ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കാനാവൂ.
ഒരു മനുഷ്യനെ പത്ത് കൊല്ലത്തോളം വിചാരണത്തടവുകാരനായി തൊട്ടടുത്ത ഒരു സംസ്ഥാനത്ത് ജയിലില്‍ പാര്‍പ്പിക്കുക, പിന്നെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുക. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം തൊട്ടടുത്ത മറ്റൊരു സംസ്ഥാനത്ത് വീണ്ടും വിചാരണത്തടവുകാരനായി ജയിലിലിടുക. എന്നിട്ട് നമുക്കൊന്നും തോന്നാതിരിക്കുക. ഇത് ചികിത്സ ആവശ്യപ്പെടുന്ന ഒരു സമൂഹ മനോരോഗമല്ലേ?
മഅ്ദനി ഒരു മുസ്‌ലിമാണ്. അതുകൊണ്ട്, കുറ്റവാളിയല്ല എന്ന് തെളിയുന്നതുവരെ കുറ്റവാളിയാകാന്‍ സാധ്യതയുള്ള ഒരാളാണ്. മുസ്‌ലിം മൗലികമായി ഭീകരനാണെന്ന സാമ്രാജ്യത്വ സിദ്ധാന്തവും ഫാഷിസ്റ്റ് പ്രചാരണവും നാം സാമ്രാജ്യത്വവിരുദ്ധരും ഫാഷിസത്തിന്റെ എതിരാളികളും ആയിരിക്കെത്തന്നെ നമ്മുടെ കൂടി ബോധമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
തീവ്രവാദം ഒരു വ്യവസായമാണ്. ഭരണകൂടം തന്നെ നോക്കിനടത്തുന്ന ഒരു വ്യവസായം. യഥാര്‍ഥ തീവ്രവാദികള്‍ അതിലെ പാര്‍ട്‌ണേഴ്‌സാണ്. അറിഞ്ഞും അറിയാതെയും ഈ കച്ചവടത്തില്‍ പങ്കാളികളാവുന്ന പാര്‍ട്‌ണേഴ്‌സ്. ഈ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കളെ ആവശ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ പോയി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍, കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‌ഫോടനം നടത്താന്‍. അങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ മുഴുവന്‍ എഴുതപ്പെടാത്ത കുറ്റപത്രത്തിലെ പ്രതികളാക്കി മാറ്റാന്‍. ഇസ്‌ലാമിന്റെ എല്ലാ പ്രതിനിധാനങ്ങളെയും ഭീകരവാദത്തിന്റെ പ്രതീകങ്ങളാക്കിത്തീര്‍ക്കാന്‍. തീവ്രവാദം നമ്മുടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വരുമാന സ്രോതസ്സാണ്. എന്തിന് മഅ്ദനിയെ അന്യായമായി അകത്തിടുന്നു. രോഷാകുലരാവുന്ന ചെറുപ്പക്കാരില്‍ കുറച്ചുപേരെങ്കിലും നമ്മുടെ ജനാധിപത്യത്തില്‍ നിരാശരായി തീവ്രവാദികളായി കിട്ടിയാലോ എന്ന ആശയാണ് ഈ തടവിന്റെ പ്രേരകം. തീവ്രവാദം എന്ന വ്യവസായത്തിന് കുറേക്കൂടി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഒരാസൂത്രിത ശ്രമം. ഭരണകൂട ഭീകരതയെ ഭീകരവാദം കൊണ്ടല്ല ജനാധിപത്യം കൊണ്ട് ചികിത്സിച്ച് മുസ്‌ലിം സമുദായത്തെയും ജനാധിപത്യത്തെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും നമുക്ക് ഒരേസമയം രക്ഷിക്കേണ്ടതുണ്ട്. ്

Wednesday, July 13, 2011

ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന

ഈ പ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം.  കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല.  അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്.  പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്.  ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം.
സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം  ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്.  ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്.  അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം,  ശക്തിപ്പെടുത്താം.  കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല.  അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്.  അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം.  എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്.  ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം.  ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്.
മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.  അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്.  നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതെക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്.  കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്.

വിമര്‍ശനത്തിന്റെ സമകാലിക   പരിസരം
ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്.  ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും;  ഉണ്ട്.  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു''  (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26).
എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ.  അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു.
ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന്  ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന  ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം.
1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍.
എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്.
പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്.
ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്.
പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ.
മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്.
ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം.  ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍.
ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല.
ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്.
ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സഹായികളാണ്.

Sunday, May 29, 2011

മൗദൂദിചിന്ത: ചോരണവാദത്തിന്റെ ഉപരിപ്ലവത


ഏത് പുരോഗമനാശയവും യൂറോപ്പില്‍ നിന്നേ ഉദിക്കൂ എന്ന അന്ധവിശ്വാസം ഒഴിയാ ബാധയായിത്തുടരുന്ന കുറേ പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇനി യൂറോപ്പിനു പുറത്താണെങ്കില്‍ അത് യൂറോപ്യന്‍ ആശയാവലികളുടെ അനുകരണമാവാനേ തരമുള്ളൂ എന്ന യൂറോസെന്‍ട്രിസത്തിന്റെ മാറ്റൊലിയാണ് ഹമീദ് ചേന്ദമംഗല്ലൂര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2011 ജനുവരി 2) എഴുതിയ ലേഖനം. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയാവലികള്‍ കാള്‍മാക്‌സ്, ഹെഗല്‍, അന്റോണിയോ ഗ്രാംഷി എന്നിവരുടെ അനുകരണവും ചോരണവുമായിരുന്നു എന്നാണ് ഹമീദ് ആരോപിക്കുന്നത്. 
ഖുര്‍ആനെക്കുറിച്ചുതന്നെ ഹമീദിന്റെ ഗുരുവര്യന്‍മാര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അത് ബൈബിളിന്റെ വികൃതാനുകരണം മാത്രമാണ്. അഥവാ പാശ്ചാത്യരുടെ മതസംസ്‌കൃതിയായ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിന്റെ കോപ്പിയടിയാണ്. ഇത്തരം വാദഗതികള്‍ ഉല്‍പാതിപ്പിച്ച് വിതരണം ചെയ്യുന്ന പാശ്ചാത്യ പഠനശാഖയായ ഓറിയന്റലിസത്തെ ചോദ്യം ചെയ്യുന്ന പോസ്റ്റ്‌കൊളോണിയല്‍, പോസ്റ്റ്‌മോഡേണ്‍ ചിന്തകളോടുള്ള തന്റെ പക ഹമീദ് ചേന്ദമംഗല്ലൂര്‍ പലവട്ടം വെളിപ്പെടുത്തിയതാണ്.


''1962 ല്‍ താഖി നബാനി രൂപം നല്‍കിയ ഹിസ്ബുത്വാഹിര്‍'' എന്ന് ഹമീദ് എഴുതുന്നുണ്ട്. തഖിയുദ്ദീന്‍ നബാനിയാണ് സ്ഥാപകന്‍. താഖി നബാനിയല്ല, സംഘടനയുടെ പേര്‍ ഹിസ്ബു ത്വാഹിര്‍എന്നല്ല. ഹിസ്ബുത്തഹ്‌രീര്‍ എന്നാണ്. ത്വാഹിര്‍ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ശുദ്ധിയുള്ളവന്‍ എന്നാണ്. തഹ്‌രീര്‍ എന്നാല്‍ സ്വാതന്ത്ര്യം. അറബി വികൃതമായും തെറ്റായും  എഴുകയും പറയുകയും ചെയ്താലേ വെസ്റ്റേണ്‍ സ്റ്റാന്റേഡ് ഉണ്ടാകൂ എന്ന പാശ്ചാത്യാനുരാഗത്തിന്റെ അല്‍പത്തമാണ് ഈ വികൃതാവതരണത്തിന്റെ കാരണം.
വൈജ്ഞാനിക രംഗത്ത് ഓറിയന്റലിസത്തെയും സാംസ്‌കാരിക രംഗത്ത് സവര്‍ണ മുഖ്യധാരയേയും രാഷ്ട്രീയ രംഗത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തെയും കൃത്യമായി പിന്തുടരുന്ന ഒരാളാണ് ലേഖകന്‍. ഈ മൂന്നിനെതിരെയും ഉയരുന്ന എല്ലാ ശബ്ദങ്ങള്‍ക്കുമെതിരെ പൊരുതുക എന്നതാണ്   ഹമീദ് ചേന്ദമംഗല്ലൂര്‍ ഏറ്റെടുത്ത സാംസ്‌കാരിക രാഷ്ട്രീയ ദൗത്യം. പുതിയലോകത്തിന്റെ എല്ലാ ചിന്താ ഉണര്‍വ്വുകളോടും  ശത്രുത പ്രഖ്യാപിക്കുകയും ഒരുമാറ്റത്തിനും വിധേയനാകാതിരിക്കുകയും ലോകത്തിനോ ഇസ്‌ലാമിസ്റ്റുകള്‍ക്കോ സംഭവിക്കുന്ന ഗുണകരമായ  ഒരു മാറ്റത്തെയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന മരവിപ്പിന്റെ മലയാള അക്ഷരപ്രതിനിധാനമാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം തന്റെ ലേഖനത്തില്‍ ഒന്നിലധികം തവണ ഉദ്ധരിക്കുന്ന ഇര്‍ഫാന്‍ അഹ്മദിന്റെ ISLAM AND DEMOCECY IN INDIA The Transformation of Jamaathe Islami എന്ന പുസ്തകം മുന്നോട്ടു വെക്കുന്ന കേന്ദ്രാശയം കഴിഞ്ഞ അറുപത് വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമിയും പൊതുസമൂഹവും തമ്മിലുള്ള സംവാദത്തിന്റെയും ഇടപഴകലിന്റെയും ഫലമായി ജമാഅത്തിനും പൊതുസമൂഹത്തിനുമുണ്ടായ ഗുണപരമായ മാറ്റങ്ങളാണ്.
മാറ്റങ്ങളുടെ വൈരാളിയാണ് ഹമീദ്. പക്ഷെ അദ്ദേഹത്തിന് അദ്ദേഹം പോലുമറിയാതെ മാറേണ്ടിവരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണീ ലേഖനം എന്നതാണ് രസകരമായ വസ്തുത. മൗദൂദി ഗോള്‍വാള്‍ക്കറുടെ ഇസ്‌ലാം പതിപ്പാണെന്നാണ് ഹമീദ് ഇക്കാലമത്രയും പറഞ്ഞതും എഴുതിയതും. ഗോള്‍വാള്‍ക്കര്‍ കാള്‍മാക്‌സിനെയും ഗ്രാംഷിയെയും അനുകരിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും അനുകരിച്ചു എന്നാണ് സത്യം. മൗദൂദിയുടെ അസ്സല്‍ ഗോള്‍വാള്‍ക്കറാണെന്ന നിരന്തര പ്രചരണത്തില്‍ നിന്ന് അത് ഹെഗല്‍ മുതല്‍ ഗ്രാംഷി വരെയുള്ളവരാണെന്ന അഭിപ്രായമാറ്റം ശ്രദ്ധേയമാണ്. ഒരു മാറ്റത്തിനും ഒരുക്കമല്ലാത്തവരെ പോലും മാറ്റിക്കളയുന്ന ചരിത്രത്തിന്റെ ഡൈനാമിക്‌സ് അത്യുജ്വലമാണ്, പ്രതീക്ഷാ നിര്‍ഭരമാണ്.
ഹെഗലിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്ന ലേഖകന്റെ വാദമുഖം മാത്രം പരിശോധിച്ചാല്‍ ഈ മോഷണാരോപണം എത്ര ഉപരിപ്ലവമാണെന്ന് ബോധ്യമാകും.''ഇന്ന് മനസ്സിലാക്ക പ്പെടുന്ന അര്‍ത്ഥത്തിലുള്ള സ്റ്റേറ്റ് എന്ന സങ്കല്‍പം ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തോ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്ന വസ്തുത മൗദൂദി വിസ്മരിക്കുന്നു. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്റ്റേറ്റിനെ ദൈവത്തിന്റെ അടയാളമായി ഹെഗല്‍ അവതരിപ്പിച്ചിട്ടുണ്ട്. മൗദൂദിയുടെ ഇസ്‌ലാമികസ്റ്റേറ്റിന് അതിനോടാണ് സാമ്യം''.എന്നാണ് ലേഖകന്‍ പറയുന്നത്. രാഷ്ട്രമാണ് ആത്യന്തികമായ ആശയത്തിന്റെ (idea) അല്ലെങ്കില്‍ ആത്മാവിന്റെ (soul) പ്രകാശിത രൂപം എന്നാണ് ഹെഗല്‍ സിദ്ധാന്തിച്ചത്. കാള്‍മാക്‌സ് ഇതിനെ വിമര്‍ശിച്ചുകൊണ്ട് പറയുന്നത് ജനങ്ങളല്ല രാഷ്ട്രമാണ് പ്രധാനമെന്ന് ഹെഗല്‍ വിവക്ഷിക്കുന്നു വെന്നാണ്. രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യം ആത്മാവിന്റെ ദൃഷ്ടി പ്രകടനമാണെങ്കില്‍ അതിന് അതിന്റേതായ ഇച്ഛാശക്തിയുണ്ടായിരിക്കണം. ഇച്ഛാശക്തിയുടെ (will) ദൃഷ്ടിരൂപമാണ് പരമാധികാരം. (soveriengty ) എന്ന് ഹെഗല്‍ വാദിച്ചു. അപ്പോള്‍ രാഷ്ട്രമുണ്ടാകുന്നത് ജനങ്ങളില്‍ നിന്നല്ല. ആത്മാവാകുന്ന യാഥാര്‍ത്ഥ്യം ദൃഷ്ടരൂപം കൈകൊള്ളുന്നതാണ് രാഷ്ട്രം. ആ ദൃഷ്ട യാഥാര്‍ത്ഥ്യത്തിന്റെ ഇഷ്ടികകള്‍ മാത്രമാണ് വ്യക്തികളും കുടുംബങ്ങളുമെന്ന് ഹെഗല്‍ ചിന്തിച്ചതായി തോന്നുമെന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നു. ഹെഗലിന്റെ ചിന്തയില്‍ രാജാവെന്നു പറയുന്ന യാഥാര്‍ത്ഥ്യം സമൂഹത്തില്‍നിന്നുണ്ടാവുന്നതല്ല. അത് സ്വയംഭൂ ആണെന്നു വദിക്കുവാന്‍ മാത്രം അത്രക്ക് ആസ്ത്രിയന്‍ മൊണാര്‍ക്കിയുടെ അടിമയായിരുന്നു ഹെഗലെന്ന് മാര്‍ക്‌സ് നിരൂപിക്കുന്നുണ്ട്.
ഇനി അധികാരത്തെക്കുറിച്ച് ഇസ്‌ലാം മുന്നോട്ടു വെക്കുന്നതും മൗദൂദി ആധുനിക രാഷ്ട്രീയ ചര്‍ച്ചാമണ്ഡലത്തില്‍ അവതരിപ്പിച്ചതുമായ കാഴ്ചപ്പാട് എന്തായിരുന്നു ?. അധികാരത്തിന്റെ പ്രഭവ കേന്ദ്രം ദൈവമാണ്. ഭൂമിയില്‍ അതവന്‍ നല്‍യിരിക്കുന്നത് മനുഷ്യര്‍ക്കാണ് (ഖുര്‍ആന്‍ 2:30). ദൈവത്തെ അംഗീകരിക്കുന്നവര്‍ക്കാണ്. ''ഇത്തരം ഒരു സൊസൈറ്റിയാല്‍ ഒരു വ്യക്തിയുടെയോ വിഭാഗത്തിന്റെയോ ഏകാധിപത്യത്തിന് തീരെ പഴുതുണ്ടാവുകയില്ല. ഇവിടെ ഓരോ വ്യക്തിയും ഖലീഫയാണ്. മുസ്‌ലിംജനസാമാന്യത്തിന്റെ ഖിലാഫത്തധികാരം അപഹരിച്ച് സ്വയം ഏകാധിപതി ചമയുവാന്‍ യാതൊരാള്‍ക്കും അവകാശമില്ല. ഇവിടെ എല്ലാ മുസ്‌ലിംകളും സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍, എല്ലാ ദൈവ പ്രതിനിധികളും തങ്ങളുടെ പ്രാതിനിധ്യാവകാശം  യഥാഹിധം ഒരു വ്യക്തിയില്‍ അര്‍പിച്ചിരിക്കയാണ്. അഥവാ കേന്ദ്രീകരിച്ചിരിക്കയാണ്. ഭരണ സൗകര്യത്തിനു വേണ്ടി. ഈ വ്യക്തിയാവട്ടെ ഒരുവശത്ത് ദൈവത്തോടും മറുവശത്ത് തന്നില്‍ ഖിലാഫത്തധികാരമേല്‍പിച്ച പൊതു ഖലീഫമാരോടും തികച്ചും ഉത്തരവാദപ്പെട്ടവനും. ഇതാണ് ഇസ്‌ലാമിലെ ഭരണാധികാരിയുടെ യഥാര്‍ത്ഥനിലപാട്'' (ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം: അബുല്‍ അഅ്‌ലാ മൗദൂദി). മനുഷ്യനെ ഭൂമിയിലെ പ്രതിനിധി എന്ന അര്‍ത്ഥത്തില്‍ ഖലീഫ എന്നാണ് ഇസ്‌ലാം വിളിക്കുന്നത്. ഭരണാധികാരിയെ വിവക്ഷിക്കാനും ഖലീഫ എന്നപദമാണ് സാങ്കേതികമായി ഉപയോഗിക്കുന്നത്. ജനത്തിന്റെ പ്രാതിനിധ്യാവകാശത്തില്‍ നിന്നുമാത്രം ഉല്‍ഭൂതമാവുന്നതാണ് ഭരണാധികാരികളുടെ അധികാരം. സത്താപരമായി അധികാരം ജനത്തിന്റെതാണ്.
മൗദൂദി ഇവിടെ പറയുന്ന മുസ്‌ലിം സമൂഹം കേവല പാരമ്പര്യ വംശീയ സമുദായമല്ല, ആദര്‍ശസമൂഹമാണ്. ഇക്കാര്യം ഹമീദ്തന്നെ സമ്മതിക്കുന്നുണ്ട്. മൗദൂദി ഇസ്‌ലാമിനെ മതമല്ലാതാക്കുകയും മുസ്‌ലിംകളെ സമുദായമല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് ഹമീദ് ഇതേക്കുറിച്ച്  വലിയ ഒരാരോപണമായ് അദ്ദേഹം പറയുന്നത്. ഹെഗല്‍ രാഷ്ട്രത്തെ ദൈവത്തിന്റെ അടയാളമായിക്കണ്ടു എന്ന തീര്‍ത്തും ഉപരിപ്ലവമായ ഒരു വാചകസാദൃശ്യത്തിന്റെ പേരില്‍ മൗദൂദി ഹെഗലിനെപകര്‍ത്തുകയായിരുന്നു വെന്ന് ഒരു വൈജ്ഞാനിക ഉത്തരവാദിത്തവുമില്ലാതെ അലസമായി ആരോപിക്കുകയാണ് ലേഖകന്‍ ചെയ്യുന്നത്. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസെന്നുകേട്ടാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നാണെന്നുപറയുന്ന വങ്കത്തം പോലെ ഒന്നുമാത്രമാണിത്.
ഇന്നു കാണുന്ന രീതിയിലുള്ള സ്റ്റേറ്റ് ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തില്ലായിരുന്നു എന്ന വസ്തുത മൗദൂദി മറക്കുന്നു എന്നാണ് മറ്റൊരാരോപണം. ഇന്നുകാണുന്ന രീതിയിലുള്ള മാര്‍ക്കറ്റോ ഭരണ രീതിയോ പള്ളിപോലുമോ അന്നുണ്ടായിരുന്നില്ല എന്നത് ഇസ് ലാമില്‍ അതൊന്നുമില്ല എന്നതിന് തെളിവാകുന്നില്ല. സാമൂഹിക പരിണാമങ്ങള്‍കൊപ്പം വികസിക്കാന്‍ ശേഷിയുണ്ടെന്നതാണ് പ്രവാചക മതത്തിന്റെ സവിശേഷത. മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് മദീനയില്‍ പ്രവാചകന്‍ ലിഖിത ഭരണഘടനയുള്ള ഒരു ബഹുമതരാഷ്ട്രം സ്ഥാപിച്ചു. ഹമീദ് പറയുന്നത് കേട്ടാല്‍ തോന്നുക ഇസ്‌ലാമില്‍ രാഷ്ട്രമുണ്ടെന്ന് ആദ്യമായും പുതുതായും പറഞ്ഞവ്യക്തിയാണ് മൗദൂദി  എന്നാണ്. പ്രവാചകന്‍ മുഹമ്മദിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള ഒരു ആധികാരിക പണ്ഡിതനെ പോലും ഇസ്‌ലാമിനെക്കുറിച്ച് മൊത്തത്തില്‍ സംസാരിച്ചിട്ട്, രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കാത്തതായ് കാണാന്‍കഴിയില്ല. രാഷ്ട്രവും രാഷ്ട്രീയവും ഇസ്‌ലാമിന്റെ അവിഭാജ്യതയാണ്. അതിനെ ആധുനിക സന്ദര്‍ഭത്തില്‍ അവതരിപ്പിക്കുക മാത്രമാണ് മൗദൂദി ചെയ്യുന്നത്.
എ.ഡി. 14-ാം നൂറ്റാണ്ടില്‍ ജനിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സാമൂഹ്യശാസ്ത്രത്തിന്റെ പിതാവെന്ന് യൂറോപ്പ് തന്നെ വിളിക്കാറുള്ള മനീഷിയുമായ ഇബ്‌നുഖല്‍ദൂന്‍ (1332-1406) തന്റെ വിഖ്യാതമായ മുഖദ്ദിമയില്‍ എഴുതുന്നു ''രാഷ്ട്രമെന്നാല്‍ മനുഷ്യന്റെ സാമൂഹികമായ അനിവാര്യതയാണ്. അടിച്ചമര്‍ത്താനും മറ്റുള്ളവരുടെ മേല്‍ അധികാരം വാഴാനുമുള്ള മനുഷ്യന്റെ അഭിവാഞ്ചയാണ് അതിന്റെ പ്രേരകം. അവയാകട്ടെ ദ്വേഷവികാരത്തില്‍ നിന്നുടലെടുക്കുന്നതും തിര്യക് സഹജവുമായ സ്വഭാവവിശേഷത്തിന്റെ പ്രതിഫലനങ്ങളുമാണ്. അങ്ങിനെ വരുമ്പോള്‍ രാഷ്ട്രമേധാവിയുടെ അനുശാസനകള്‍ മിക്കപ്പോഴും സത്യത്തിന്റെ പരിധിലംഘിക്കുകയും പ്രജകളുടെ ജീവിതസാഹചര്യങ്ങളില്‍ അക്രമം കെട്ടിയേല്‍പിക്കുന്നതുമായിരിക്കും. കാരണം, മിക്കപ്പോഴും സ്വാഭീഷ്ടങ്ങള്‍ക്കും സ്വേഛകള്‍ക്കും അനുസരിച്ച് അവരുടെ കഴിവിന്നതീതമായത് അയാള്‍ അവരെ വഹിപ്പിക്കും. അപ്പോള്‍ ഭരണാധികാരിയെ അനുസരിക്കുക പ്രയാസകരമായിത്തീരുകയും കലാപത്തിലേക്കും കുരുതിയിലേക്കും നയിക്കുന്ന സംഘബോധം ഉടലെടുക്കുകയും ചെയ്യുന്നു. തദവസരത്തില്‍ എല്ലാവര്‍ക്കും ബാധകമായ രാഷ്ട്രീയ നിയമങ്ങള്‍ അവലംബിക്കാന്‍ നിര്‍ബന്ധമാകുന്നു.....  ഈ നിയമങ്ങള്‍ രാഷ്ട്രത്തിലെ പ്രമാണിവര്‍ഗവും ബുദ്ധിജീവികളുമാണ് രൂപവല്‍ക്കരിക്കുന്നതെങ്കില്‍ അത് ബൗദ്ധിക രാഷ്ട്രീയമായിരിക്കും.
അവ ദൈവത്തിങ്കല്‍ നിന്ന് അനുശാസിതമാവുകയും ഒരു നിശ്ചിതവക്താവിലൂടെ അത് നടപ്പില്‍ വരുത്തുകയുമാണെങ്കില്‍ ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തലും ഒരുപോലെ പ്രയോജനപ്രദമായ മതാത്മക രാഷ്ട്രീയമായിരിക്കും അത്. കാരണം സൃഷ്ടിയുടെ ലക്ഷ്യം ഈ ലോകത്ത്മാത്രം പരിമിതമല്ല.... മനുഷ്യന് പാരത്രിക സൗഭാഗ്യം നേടിക്കൊടുക്കുന്നത് മതമാണ്; ആകാശഭൂമികളിലുള്ള സകലത്തിന്റെയും ഉടമയായ ദൈവത്തിന്റെ പാത. അതിന്നായി ദൈവത്തിന്റെ നിയമങ്ങള്‍ അവതീര്‍ണമായി; ആരാധനകളും ലൗകിക വ്യവഹാരങ്ങളും തൊട്ട് മാനവ സാമൂഹ്യതയുടെ  സഹജ പ്രതിഭാസമായ രാഷ്ട്രംവരെയുള്ള എല്ലാകാര്യങ്ങളിലും. ആ നിയമങ്ങള്‍ രാഷ്ട്രത്തെ മതത്തിന്റെ പന്ഥാവിലൂടെ നടത്തിച്ചു..... അതിനാല്‍ മനുഷ്യന്‍ സ്വയം നിയമങ്ങളാവിഷ്‌കരിക്കല്‍ ദൈവത്തിങ്കല്‍ ആക്ഷിപ്തമായ കാര്യമത്രെ. എന്ത് കൊണ്ടെന്നാല്‍ അത് ദൈവത്തിന്റെ വെളിച്ചം സ്വീകരിക്കാതെയുള്ള വിചിന്തനമാണ്. സാക്ഷാല്‍ പരമാധികാരിയായ ദൈവം മാത്രമാണ് എല്ലാവരുടെയും നന്മകള്‍ ഏതില്‍ സ്ഥിതിചെയ്യുന്നു എന്നതിനെക്കുറിച്ച് അഭിജ്ഞന്‍''.(മുഖദ്ദിമ. ഖിലാഫത്തും ഇമാമത്തും എന്ന അദ്ധ്യായം)
രാഷ്ട്രമുള്‍പ്പെടെയുള്ള ജീവിതത്തിലെ പരമാധികാരം എന്നത് മൗദൂദി റൂസോയില്‍നിന്നോ മറ്റു പാശ്ചാത്യ പണ്ഡിതരില്‍ നിന്നോ പകര്‍ത്തിയതാണെന്നുപറയാന്‍ ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയുടെ അപാരതയും യൂറോപ്യന്‍ ആരാധനയുടെ മതിഭ്രമത്തിനും മാത്രമേ സാധിക്കൂ. ശരീഅത്തിന്റെ സമഗ്രതയെക്കുറിച്ച ഏതുകാലത്തെ എത്ര പണ്ഡിതപ്രസ്താവനകള്‍ വേണമെങ്കിലും ഉദ്ധരിക്കാന്‍ കഴിയും. ഹമീദ് ഇപ്പോള്‍ അവതരിപ്പിക്കുന്നപോലെ ഇസ്‌ലാമെന്നാല്‍ പൊതുജീവിതവ്യവഹാര മുക്തമായ മതവിശ്വാസാരാധന ക്രമം മാത്രമാണെന്ന് പറഞ്ഞ ഒരു ക്ലാസിക്കല്‍ പണ്ഡിതനെയും ഉദ്ധരിക്കാന്‍ കഴിയില്ല.
മൗദൂദി മതത്തെ രാഷ്ട്രീയത്തിലേക്ക് ന്യൂനീകരിച്ചു എന്ന ആരോപണം ഉന്നയിക്കുന്നത് ഇസ്‌ലാമിനെ പ്രാര്‍ത്ഥന, വ്രതം, തീര്‍ത്ഥാടനം തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങളില്‍ ന്യൂനീകരിക്കാനുള്ള തന്റെ ശ്രമത്തെ മറച്ചുവെക്കാനാണ്. ഇതൊരു സ്ഥിര തസ്‌കരസൂത്രമാണ്. മറ്റൊരുത്തനെ നോക്കി കള്ളന്‍ കള്ളന്‍ എന്നാര്‍ത്തുവിളിച്ച് തന്റെ കളവില്‍ നിന്ന് ജനശ്രദ്ധതിരിക്കുന്ന രീതി. ഇസ്‌ലാമെന്നാല്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ മാത്രമാണെന്ന് മൗദൂദി ഒരിക്കലും വാദിച്ചിട്ടില്ല. വാദിച്ചിട്ടില്ലെന്ന് ലേഖകനു തന്നെ സമ്മതിക്കേണ്ടിവരുന്നുണ്ട്. മൗദൂദിയുടെ പ്രസിദ്ധ ദൈവശാസ്ത്ര ഗ്രന്ഥമായ ഖുര്‍ആനിലെനാലു സാങ്കേതിക ശബ്ദങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു. ''ഈ ചതുഷ്പദ വ്യാഖ്യാനത്തിലൂടെ ദൈവത്തെ അതിഭൗതികതലത്തില്‍ (ആത്മീയ) തലത്തില്‍ നിന്ന് ഭൗതിക (രാഷ്ട്രീയ) തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരികയാണ് ജമാഅത്ത് ഗുരു ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആധ്യാത്മിക ലോകത്തിന്റെയും രാഷ്ട്രീയം ഉള്‍പെടുന്ന ഭൗതികലോകത്തിന്റെയും പരമാധികാരി ദൈവമാണ്''.
ആധ്യാത്മിക ലോകത്തിന്റെ പരമാധികാരത്തിന്റെ അംഗീകാരവും അതിനോടുള്ള സ്‌നേഹവുമായാണ് ഇസ്‌ലാം വിശ്വാസികള്‍ ദൈവത്തിന് ആരാധനകള്‍ അര്‍പിക്കുന്നത്. അപ്പോള്‍ അധ്യാത്മിക ലോകത്തെ മാറ്റിവെച്ച് ഭൗതിക ലോകത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയല്ല മൗദൂദി ചെയ്തതെന്ന് വിമര്‍ശകനുതന്നെ സമ്മതിക്കേണ്ടിവരികയാണ്.
സത്യാസത്യ സംഘര്‍ഷം എന്നത് ഹെഗല്‍, മാര്‍ക്‌സ് തുടങ്ങിയ യൂറോപ്യന്‍ ധിഷണാശാലികളില്‍നിന്ന് മുറിച്ചെടുത്ത് മൗദൂദി ഇസ്‌ലാമില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു എന്ന വിമര്‍ശനത്തെ ഖുര്‍ആനിനെ റഫറന്‍സാക്കി പരിശോധിക്കാം. ഖുര്‍ആനിലെ പ്രവാചകന്‍മാര്‍ എന്ന അദ്ധ്യായത്തിലെ 17,18 വാചകങ്ങളില്‍ പറയുന്നു. ''പ്രപഞ്ച സൃഷ്ടിപ്പിലൂടെ ഒരു വിനോദം ഉണ്ടാക്കുവാന്‍ നാം ഉദ്ധേഷിച്ചിരുന്നെങ്കില്‍ അത് നമ്മുടെ അടുക്കല്‍ തന്നെ ഉണ്ടാകുമായിരുന്നു. നാം (അത്) ചെയ്യുന്നതല്ല. എന്നാല്‍ നാം സത്യമായുള്ളത് കൊണ്ട് അസത്യമായുള്ളതിന്‍മേല്‍ എറിയുന്നു. അപ്പോള്‍ അതു (സത്യം) അതിനെ തകര്‍ത്തുകളയുന്നു. അപ്പോഴേക്കും അതാ അത് നാമാവശേഷമായി പോകുന്നു. (പരിഭാഷ: മുഹമ്മദ് അമാനി മൗലവി, എ. അലവി മൗലവി, പി.കെ.മൂസ മൗലവി. പ്രസാധകര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍). ഇത് ഹെഗല്‍ മൗദൂദിയെയും മൗദൂദി കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരെയും സ്വാധീനിച്ചു എന്ന് ഹമീദ് പറഞ്ഞുകളയുമോ ആവോ ?.

മാര്‍ക്‌സിസവും ഇസ്‌ലാമും
വിമോചനം അടിസ്ഥാനപരമായി ദൈവികമായ ഒരാശയമാണ്. പ്രവാചകന്‍മാരാണ് ചരിത്രത്തില്‍ അതിന്റെ കൊടിവാഹകര്‍. മതം ജീര്‍ണിച്ചപ്പോള്‍ അതിന് വിമോചനാത്മകത ചോര്‍ന്നു പോവുകയായിരുന്നു. അത്തരമൊരു മത ജീര്‍ണതയുടെ കരാളകാലത്താണ് യൂറോപ്പില്‍ മാര്‍ക്‌സിസം കടന്നുവരുന്നത്. ജീര്‍ണിച്ചമതം ചൂഷകന്റെ കയ്യിലെ മികച്ച ഉപകരണമാണ്.
യഥാര്‍ത്ഥത്തില്‍ മര്‍ദകശക്തികള്‍ക്കെതിരായ പോരാട്ടം, മര്‍ദ്ദിതന്റെ വിമോചനം മുതലായ ആശയങ്ങള്‍ മൗദൂദി മാര്‍ക്‌സില്‍ നിന്നെടുത്തതല്ല. തിരിച്ച് മാര്‍ക്‌സ് മതത്തില്‍ നിന്നെടുത്തതാണ്. വിമോചനചിന്തയുടെകാര്യത്തില്‍ തന്റെ സെമിറ്റിക് മതപാരമ്പര്യം മാര്‍ക്‌സിനെ അഗാധമായി സ്വാധീനിച്ചിരുന്നു എന്ന് ധാരാളമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസത്തിന്റെ ആത്മാവ് ആത്മീയവും അതിന്റെ ശരീരം ഭൗതികവുമാണ്. ആ ആത്മാവാകട്ടെ മതത്തില്‍ നിന്നും സ്വീകരിക്കപ്പെട്ടതുമാണ്.
മാക്‌സിസത്തെ സെമിറ്റിക് മതത്തോട് സാദൃശ്യപ്പെടുത്തുന്നതില്‍ ചിലത് ഹമീദിന്റെ ജമാഅത്ത്-പാശ്ചാത്യ ചിന്താസമീകരണവാദം പോലെത്തന്നെ ബാലിശമാണ്. മാര്‍ക്‌സിസത്തിനു പിറകിലെ യഹൂദ 
പ്രചോദനത്തെപറ്റി -അഥവാ വേദപ്രവാചക- പ്രചോദനത്തെപറ്റി പ്രസിദ്ധ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നുണ്ട്. പുരോഹിതവല്‍ക്കരിക്കപ്പെടാത്ത യഹൂദ മതമാണ് മാര്‍ക്‌സിസത്തിന്റെ രൂപത്തില്‍ ആധുനിക വേഷത്തില്‍ രൂപപ്പെട്ടതെന്ന് ടോയന്‍ബി പറയുന്നു.
മതത്തിന്റെ ജീര്‍ണകാലത്ത് അതില്‍ നിന്നെടുത്ത വിമോചനമെന്ന ആശയം പില്‍കാലത്ത് ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങളില്‍ തുടിച്ചുകാണുമ്പോള്‍ ഇത് മാര്‍ക്‌സിസത്തില്‍ നിന്നെടുത്തതാണെന്ന് പറയുന്നവര്‍ക്ക് ആശയ ചരിത്രത്തെക്കുറിച്ച് ആഴത്തില്‍ ഒന്നുമറിയില്ലെന്നതാണ് വസ്തുത.
 മാര്‍ക്‌സിസത്തിന്റെ മാത്രമല്ല നേരത്തെ ഹമീദ് ഉദ്ധരിച്ച റൂസോയില്‍ തന്റെ വിമോചന സങ്കല്‍പ  രൂപീകരണത്തില്‍ പ്രവാചകന്റെ സ്വാധീനത്തെക്കുറിച്ചും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനര്‍ത്ഥം മാര്‍ക്‌സിസം, സോഷ്യലിസം, ആധുനിക ശാസ്ത്രം ഇതെല്ലാം പണ്ട് ഖുര്‍ ആന്‍ പറഞ്ഞതാണെന്ന ഭൂതകാലാരാധനാ വാദമല്ല. പുതിയ ഏത് ശാസ്ത്രകണ്ടു പിടുത്തം നടത്തിയാലും അത് ഖുര്‍ആനിലുണ്ട് പുരാണത്തിലുണ്ട് എന്ന് അവകാശപ്പെടുന്ന മതമനോരോഗം ഇവിടെ നിലവിലുണ്ട്. ഇതേപോലെ ഒരു മതേതരമനോരോഗമാണ് ഹമീദ് പ്രകാശിപ്പിക്കുന്നത്. മതസമൂഹങ്ങളും പ്രസ്ഥാനങ്ങളും പ്രകടിപ്പിക്കുന്ന എല്ലാ ധനാത്മകതകളും പാശ്ചാത്യ ഭൗതിക നാഗരികതയില്‍ പണ്ടേയുള്ളതാണെന്നാണ് ലേഖകന്‍ പ്രകടിപ്പിക്കുന്ന ഭൗതിക അന്ധവിശ്വാസം. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉന്നയിക്കുന്ന സാമ്യതാവാദം ചിലത് കേവലം ഉപരിപ്ലവത മാത്രമാണ്. ഹെഗലിനും മാര്‍ക്‌സിനും ഗ്രാംഷിക്കും മുമ്പേവന്ന ആശയരൂപങ്ങള്‍ എന്ന നിലക്ക് ഇസ്‌ലാം അവയെ സ്വാധീനിച്ചതാവാനുള്ള സാധ്യത ഹമീദിന് ചിന്തിക്കാന്‍ പോലും സാധ്യമല്ലെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്. യൂറോപ്യന്‍ നവോഥാനം രൂപപ്പെടുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് പ്രസിദ്ധമാണ്. 
അബുല്‍ അഅലാ മൗദൂദിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ചരിത്രപരമായ പ്രാധാന്യം അത് യൂറോപ്യന്‍ നവോഥാനത്തോടെയും കോളനിവല്‍കരണത്തിലൂടെയും സംഭവിച്ച ആശയമണ്ഡലത്തിലെ പാരഡൈം ഷിഫ്റ്റിനെ ഇസ്‌ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട് അഭിമുഖീകരിച്ചു എന്നതാണ്. ആധുനികമായ എല്ലാ ആശയാവലികളോടും ഉയര്‍ന്ന സംവേദനക്ഷമതയും സംവാദാത്മകതയുമാണ് അത് പുലര്‍ത്തിയത്. ആധുനികതയില്‍ നിന്ന് സ്വാംശീകരിക്കാവുന്നതെല്ലാം തീര്‍ച്ചയായും സ്വന്തം അടിത്തറയില്‍ കാലുറപ്പിച്ച് നിന്ന്‌കൊണ്ട് അത് സ്വീകരിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിന്റെ പാരമ്പര്യമാണ്. സ്വന്തം അടിത്തറയില്‍ ഉറച്ചുനിന്ന് പല നാഗരികതകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും സ്വാംശീകരിച്ച് പുഷ്‌കലമായതാണ് ഇന്നുകാണുന്ന ഇസ്‌ലാമിക സംസ്‌കൃതി. ഇതിനര്‍ത്ഥം ഹമീദ് പലപ്പോഴും പറയാറുള്ള പോലെ തനതായ, യഥാര്‍ത്ഥവുമായ ഇസ്‌ലാമിക സംസ്‌കൃതി എന്ന ഒന്നില്ല എന്നല്ല. യഥാര്‍ത്ഥമായ ഇസ്‌ലാമികമായ സംസ്‌കൃതി എന്ന ഒന്നുണ്ടങ്കില്‍ അതിന് സ്വാംശീകരണ ശേഷിയും സംവാദക്ഷമതയും ഉണ്ടാവില്ല എന്ന വാദത്തിന്റെ മറുപുറം തന്നെയാണത്. സ്വന്തം ആശയാടിത്തറകളില്‍ നിന്നു വഴുതാതെ തന്നെ മറ്റുപലതിനെയും സ്വാംശീകരിക്കുമ്പോഴാണ് അത് ഇസ്‌ലാമിക സംസ്‌കാരമാവുന്നത്.
സംവാദാത്മകതയും നവീനപരതയും
മതത്തിന് നവീകരിക്കാനും പുതിയ പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും പ്രാപ്തി ഉണ്ടോ ഇല്ലേ എന്നതാണ് ഹമീദ് ചേന്ദമംഗല്ലൂരിനും ജമാഅത്തെ ഇസ്‌ലാമിക്കുമിടയിലെ അടിസ്ഥാന തിര്‍ക്കവിഷയം. ഇസ്‌ലാമിന് അടിസ്ഥാനപരമായിത്തന്നെ ഈ നവീകരണക്ഷമതയും ഇലാസ്തികതയും സംവാദാത്മകതയും സ്വാംശീകരണസ്വഭാവവും ഉണ്ടെന്നതിനെയാണ് ജമാഅത്തെ ഇസ്‌ലാമി സൈദ്ധാന്തികമായും പ്രായോഗികമായും പ്രതിനിധീകരിക്കുന്നത്. അത്‌കൊണ്ട് തന്നെ ഏറ്റവും പുതിയ സാമൂഹ്യ സിദ്ധാന്തങ്ങളോടും അത് സംവാതാത്മക ബന്ധം പുലര്‍ത്തുന്നതു. മതം വികാസക്ഷമോ സംവാദ സാധ്യതയുള്ളതോ പുതിയകാലത്ത് ആരാധനക്കപ്പുറം സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ എന്തെങ്കിലും പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്നതോ അല്ലെന്നാണ് ഹമീദ് നിരന്തരംപറയാന്‍ശ്രമിക്കുന്നത്. തന്റെ വാദമുഖം സമര്‍ത്ഥിക്കാന്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന തെളിവുകള്‍ ബുദ്ധിപരമായി സത്യസന്ധമോ ആശയപരമായി സൂക്ഷമത പുലര്‍ത്തുന്നവയോ അല്ല. ചില ഉദ്ധരണികള്‍ അവിടെനിന്നുമിവിടെനിന്നും എടുത്ത് വാചകത്തിലും ശൈലിയിലുമുള്ള ചില സാദൃഷ്യങ്ങള്‍ ചേര്‍ത്തുവെച്ച് വലിയ സിദ്ധാന്തം രൂപീകരിക്കുന്ന വൈജ്ഞാനിക നിലവാരമില്ലായ്മ മാത്രമാണത്. ജമാഅത്തെ ഇസ്‌ലാമിക്കും മറുവാദക്കാര്‍ക്കുമിടയില്‍ പൊതുമണ്ഡലത്തില്‍ ഗൗരവപൂര്‍ണവും സത്യന്ധവുമായ സംവാദങ്ങള്‍ നടന്നാല്‍ അത് രണ്ട് കൂട്ടര്‍ക്കും സമൂഹത്തിനു പൊതുവിലും പ്രയോജനപ്പെടും. ഇത്തരമൊരു ക്രിയാത്മക സംവാദത്തിനുമുന്നിലെ മാര്‍ഗതടസ്സത്തെക്കുറിച്ച് ഇര്‍ഫാന്‍ അഹമ്മദ് എഴുതുന്നു ''യൂറോപ്പിലെ സെക്യുലര്‍ വാദങ്ങളോട് അവിടങ്ങളിലെ കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നത് കൗതുകരമാണ്. മതവൈവിധ്യങ്ങളോട് തുറന്നസമീപനം രൂപ പ്പെടുത്താനും ചരിത്രോചിതമായി സ്വയം നവീകരിക്കാനും സെക്ക്യുലര്‍വാദികള്‍ക്ക് കഴിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മതേതരത്വം ഇനിയും മതേതരവല്‍ക്കരിക്കപ്പെടാനുണ്ട്! നിലവില്‍ അധീശ സാംസ്‌കാരിക വാദങ്ങളാണ് സെക്യുലറിസം എന്ന വ്യാജേന അവിടെ നടപ്പിലാക്കപ്പെടുന്നത്. നാഗരികനിയമങ്ങള്‍ രൂപപ്പെടുത്തുന്നതുപോലും ആ സംസ്‌കാരത്തിന്റെ സാമൂഹിക പ്രതിഫലനമായിട്ടാണ്. നമ്മള്‍ മുന്‍ധാരണകളൊക്കെയും മാറ്റിവെച്ച് നിരന്തരം ജനാധിപത്യവല്‍കരിക്കപ്പെടേണ്ടതുണ്ട്. എല്ലാ ആശയധാരകളോടും തുറന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്. നിലവില്‍ മതേതര ഉദാരവാദികളെ അപേക്ഷിച്ച് മതസമൂഹങ്ങളാണ് ഈ സമീപനം സൂക്ഷിക്കുന്നത് എന്നാണ് യാഥാര്‍ത്ഥ്യം. ഇന്ന് പൊതുവെ മതത്തിന്റെ ആളുകള്‍ തുറന്ന സംവാദമനസ്സ് കാത്തുസൂക്ഷിക്കുമ്പോള്‍ നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന ലിബറല്‍  സെക്യുലറിസ്റ്റ് ബുദ്ധിജീവികള്‍ അതിന് ശ്രമിക്കുന്നതേയില്ല''

Monday, May 2, 2011

വികസന ഫോറത്തിന്റെ പ്രത്യാശകള്‍




വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.

Wednesday, April 6, 2011

ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്.



ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു.  'ദൈവത്തിന്റെ രാഷ്ട്രീയം.'  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു.  കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു പ്രകാശനവേദി.  ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ് യു.കലാനാഥന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍.  എം.കെ. മുനീറിന്റെ ജമാഅത്ത് വിമര്‍ശന പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്.  ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.  മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം.  ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും.  പക്ഷെ ഇതില്‍ മുസ്‌ലിംലീഗിന് കൊടുക്കാന്‍ ഏറെയൊന്നുമില്ല.  മതത്തിന്റെ ധാര്‍മികതക്കും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ് ഈ കൂടായ്മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത.  മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യരാഷ്ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായ് പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ് ഈ കൂട്ടായ്മയില്‍ ലീഗ് ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം.  യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്നു പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാട് ആപല്‍ക്കരമാണെന്നാശയമാണ്.  മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചെടുത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക് കഴിയും.  മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ അത്യന്തിക ലക്ഷ്യം.  മതത്തിന്റെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്.  പ്രത്യേകിച്ച് യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത് ഇസ്‌ലാമിനെയാണ്.  ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത് അതിന്റെ സാമൂഹിക രാഷ്ട്രീയ ഭാവങ്ങളുടെ പ്രതിനിധാനത്തെയാണ്. മതവിശ്വാസികളെ തന്നെ  കൂട്ടുപിടിച്ച് മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം.
അറബി ഭാഷയിലുള്ള ബാങ്ക് ഇവിടെ നടപ്പാക്കപ്പെടുന്ന സാംസ്‌കാരികമായ അറേബ്യന്‍ കോളനി വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ് ചെയ്‌തൊഴിവാക്കണം എന്നാലേ മുസ്‌ലിം സമൂഹത്തിന് ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന, ഹമീദ് ചേന്ദമംഗല്ലൂരിനും ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണ്ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്.  കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഡവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത് വിവാദകാലത്ത് ഹമീദ്‌ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത് ഫലപ്രദമായി പ്രതിരോധിച്ചു.  അന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു.  കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകൊടുക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ സംഘടനക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. 
മുസ്‌ലിം ലീഗ് മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചും.  പക്ഷേ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത് മതവിരുദ്ധരെ കൂട്ടുപിടിച്ചുമായിരുന്നില്ല.  അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല.  1969, 70 കാലത്ത് എം.ഇ.എസി നെതിരെ ലീഗ് ശക്തമായ നിലപാടെടുക്കാനും അത് എം.ഇ.എസ് ലീഗ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാനും കാരണമായത് മതവിരുദ്ധതയോട് ബാഖഫിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു.  ഇസ്‌ലാം ഏന്റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയെ എം.ഇ.എസ് പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസി നെതിരെ തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.
മോഡേണ്‍ എയ്ജ് സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു.  സംഘടനയുടെ മുഖപത്രമായിരുന്ന 'നിരീക്ഷണം'മാസിക, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന കവര്‍‌സ്റ്റോറിയോടെ പ്രത്യേകപതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു.  അക്കാര്യത്തില്‍ അവരോട് യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഖഫിതങ്ങള്‍ തീരുമാനിച്ചത്.  മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായത് 70കളില്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത് സംവാദത്തില്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയ പ്രഭാഷണമായിരുന്നു. 
ഹമീദ് ചേന്ദമംഗല്ലൂരിന്റെ എഴുത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.  ഒന്ന് ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷെ പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത് ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്. 'ബഹുവാദത്തിന്റെ പുസ്തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സെന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്.  ലേഖനം മുന്നോട്ട് വെക്കുന്ന മറ്റൊരു വിശിഷ്ട പുസ്തകം അബ്ദുറഹ്മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്തിക വാദത്തിന്റെ ചരിത്രമാണ്.  (ജനാധിപത്യം അനതമിക്കാതിരിക്കാന്‍ പേജ് 121,122)മേഡോണ്‍ എയ്ജ്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനാണ് പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്. 
മോഡേണ്‍ എയ്ജ് സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരുമായ് ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ് സെക്രട്ടിക്ക് ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്.  ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ് ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്.
ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്.  അറബ് മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല.  പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു. (ചന്ദ്രിക ദിനപത്രം, 23.1.11)
ലീഗിത്രയും മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ പ്രചാരണം യുക്തിബദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ് ചേന്ദമംഗല്ലൂര്‍ ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്.''ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് കഴിയാത്തതാണ് അടിസ്ഥാന പ്രശ്‌നം.  ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന് പറയാനുള്ള ധീരത ലീഗ് കാണിക്കണം.  ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പ്രായോഗികമല്ല എന്നാണ് ലീഗുകാര്‍ കരുതുന്നത്.  ഇത് തികച്ചും അപര്യാപ്തമാണ്.''  (കേസരി വാരിക. 2010 മെയ് 30)മുസ്‌ലിംലീഗിനും ഹമീദ് ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്.
 ഹമീദ് പറഞ്ഞ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അപര്യാപ്തത മുനീറും ഷാജിയും ചേര്‍ന്ന് ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.  ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായ് എതിര്‍ക്കാനുള്ള ശേഷി ലീഗ് ഹമീദില്‍നിന്ന് പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സൗഹൃദ കൂട്ടായ്മക്ക് മറ്റൊരാശയാടിത്തറ കൂടിയുണ്ട്.  മതേതരത്തം എന്ന പേരില്‍ സവര്‍ണ, മൃദു ഹന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്പരിവാറാണ്. കുപ്രസിദ്ധമായ ലൗജിഹാദ് പ്രചാരണക്കാലത്ത് സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു.
ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്ത്യന്‍ സംഘടനകളും ഒരുമിച്ച് ലൗജിഹാദ് പ്രചാരണകാലത്ത് പത്രസമ്മേളനം നടത്തുകയുണ്ടായി.  ചിന്‍വാദ്പാലം എന്ന പ്രവാചകനിന്ദ പുസ്തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച് രംഗത്തുവന്നിരുന്നു.  യുക്തിവാദികള്‍ക്കും സംഘ്പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്പരിവാരത്തിന്റെ ആത്മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല.  തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്മാ വാദം മാത്രമാണത്.  മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട് താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്.   ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന് ഹമീദ് ചേന്ദമംഗല്ലൂരും എം.കെ മുനീറും, കെ.എം. ഷാജിയും ചേര്‍ന്ന് ആശയാടിത്തറ നിര്‍മ്മിച്ച് നല്‍കുകയാണ്.  മൃദുഹിന്ദുത്വതിന്റെതായ ആശയാടിത്തറ. 
സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ് ഹമീദ് ചേന്ദമംഗല്ലരിന്റെ സംവരണ വിരുദ്ധവാദഗതി.  വരേണ്യ സംസ്‌കാരം എന്നും സാമൂഹ്യനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ്  സംവരണത്തെ അക്രമിക്കാറ്.  ഐ.ഐ.ടി, ഐ.ഐ.എം., കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല അവസരങ്ങളാണ് വേണ്ടത് ഹമീദ് രംഗത്തുവരികയുണ്ടായി.  (ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍ പേജ് 89- 92)  അവസര സമത്വത്തിന് സാമൂഹ്യനീതിയിലും മര്‍ദ്ധിത വിമോചനത്തിലും വിശ്വസിച്ച രാഷ്ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം.  സംവരണം മോശമാണെന്ന് സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്മ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.  അധസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കാന്‍ സാധിക്കും.  ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത് മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ് ഹമീദ് പറയുന്നത്.  ഇതിനു പകരം അവസരസമത്വം സൃഷിടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു.  സംവരണതിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ് മെരിറ്റ് വാദം.  സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന് എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.
മുസ്‌ലിം പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.  സാമൂഹ്യനീതി പറഞ്ഞ് ജനിച്ച പാര്‍ട്ടിക്ക് വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ!  ജമാഅത്ത് വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്.  ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത് വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത് ഇടതുപക്ഷത്തിന് മതത്തിന്റെ കാര്യത്തില്‍ സാരമായ അശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.  ചില മതമില്ലാത്ത ജീവനുകളുടെ പഴയപുളിപ്പ് ഇടക്ക് തികിട്ടിവരാറുണ്ടെങ്കിലും അത് അപവാദം മാത്രമാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത് വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രസ്ഥാനമാണ്.   ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായ് സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.  മതകാഴ്ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന് വികസിക്കാനും മുന്നോട്ട് പോവാനം ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ് അഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നുണ്ട്.
പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ: പി.കെ. പോക്കര്‍ ഇന്‍സിറ്റിയൂട്ട് പ്രസിദ്ധീകരണമായ 'വിജ്ഞാന കൈരളി'' യുടെ മുഖ്യ പ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മ്മന്‍ മാര്‍ക്കിസ്റ്റ് മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്ച്ചപാട് അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ''പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യം വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ് ഹെബര്‍മാസ്  മുന്നോട്ട് വെക്കുന്നത്.  പഴയ കടുംപിടുത്തപരമായ മതനിരപേക്ഷനിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(midset)  അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും.  എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ് ഹെബര്‍മാസ് സിദ്ധാന്തിക്കുന്നത്.  ഒന്ന് ശാസ്ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവ ചെയ്യാന്‍ കഴിയും.  രണ്ട് . വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട് സ്വയം വിമര്‍ശാത്മകമായി ഒരുമിച്ച് ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്.  പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല. പൗരസ്ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്.''  മാര്‍ച്ച് 2011)
കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളി സങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്.