Friday, June 22, 2012

എന്തുകൊണ്ട് കുലംകുത്തി




ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് പഠിക്കുമ്പോള്‍ വധത്തിനു മുമ്പും ശേഷവും പിണറായി വിജയന്‍ ടി.പി.ചന്ദ്രശേഖരനേയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനേയും കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ഏറെ പ്രധാനമാണ്. അത് പാര്‍ട്ടിക്കകത്തും പുറത്തും വിവാദ വിധേയവുമാണ്. അവര്‍ കുലംകുത്തികളാണെന്ന പ്രസ്താവനയാണത്. വര്‍ത്തമാന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയെ പഠിക്കാന്‍ ഉപകരിക്കുന്ന ഒരു പഠന സാമഗ്രിയാണത്.
കുലംകുത്തി എന്നത് ഒരു യാദൃശ്ചിക വാക്യമല്ല. ഈ പ്രശ്‌നത്തിന്റെ ചില അടിസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ശബ്ദമാണ്. കുല/കുടുംബ/ ഗോത്ര വഞ്ചനക്കാരെയാണ് ആ പദാവലി ഉള്‍ക്കൊള്ളുന്നത്. ചന്ദ്രശേഖരന്റെ വധത്തിനു ശേഷം പിണറായി വിജയന്‍ ഇതേ രീതിയില്‍ അത് വിശദീകരിക്കുകയും ചെയ്തരുന്നു. നിങ്ങളുടെ കുടുംബത്തിനെതിരായി കുടുംബത്തിലുള്ള ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നിങ്ങളെന്താണ് വിളിക്കുക എന്നാണ് ചന്ദ്രശേഖരന്‍ വധത്തെതുടര്‍ന്ന് നടത്തി പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചത്. അവര്‍ കുലംകുത്തികളാണ് പിണറായി വിജയനെ സംബന്ധിച്ചെടുത്തോളം തന്നെ കുലംകുത്തി എന്ന വാക്ക് പ്രസക്തമാവുന്ന കുടുംബമൂല്യത്തിന്റെ ആശയപരിസരത്താണ്്.
ഈ രാക്കൊല ഒരു കുടുംബപോരിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് പിണറായിയുടെ പ്രസ്താവന. പിണറായിയും പാര്‍ട്ടിയും പാര്‍ട്ടിയെ മനസ്സിലാക്കുന്നത് ഒരു ഗോത്രമായാണ്. ഒരു വംശമായാണ്. വംശം ജന്മംകൊണ്ട് തന്നെ കൂറുണ്ടാവേണ്ട സാമൂഹ്യ സ്ഥാപനമാണ്. അതില്‍ നിന്നു പുറത്തു പോവുക അസാധ്യമാണ്. വംശവഞ്ചകരെ വംശങ്ങള്‍ വെറുതെ വിടാറില്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തേക്കാള്‍ വംശത്തിന്റെ അഭിമാനമാണ് അതിന് ഏറ്റവും പ്രധാനം. വംശത്തിന്റെ മാനം കെടുത്തുന്നവരെ വംശീയ സമൂഹങ്ങള്‍ കൊലപ്പെടുത്തും. ആ അര്‍ത്ഥത്തില്‍ ചന്ദ്രശേഖരന്റെ കൊലപാതകം ഒരു അഭിമാന കൊലയാണ്.(ഒീിമീൃ ഗശഹഹശിഴ)
ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് നിങ്ങള്‍ വിയോജിച്ചാലും യോജിച്ചാലും പിണറായി വിജയന്റെ കുലംകുത്തി പ്രയോഗത്തോട് വിയോജിക്കേണ്ടിവരും. കാരണം, ജനാധിപത്യപരമായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്താല്‍ ചന്ദ്രശേഖരനും അദ്ദേഹം നേതൃത്വം നല്‍കിയ ഗ്രൂപ്പും ഒരുകാരണവശാലും കുലംകുത്തികളല്ല. അവര്‍ക്ക് പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ വിയോജിപ്പുണ്ടായി. അവരത് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചു. അവരെ സംബന്ധിച്ചെടുത്തോളം അതിന് പരിഹാരങ്ങള്‍ ഉണ്ടായില്ല. അവര്‍ പുറത്തുവന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഇവരെങ്ങെനെയാണ് കുലംകുത്തികളാവുക. പാര്‍ട്ടിക്കകത്തുതന്നെ നിന്ന് പാര്‍ട്ടിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനുമായിരുന്നു അവര്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഒരര്‍ത്ഥത്തില്‍ അവരെ കുലംകുത്തികള്‍ എന്നുവിളിക്കാമായിരുന്നു. അപ്പോള്‍ അങ്ങനെ പുറത്തുപോകാനുള്ള അവകാശത്തെതന്നെയാണ് കുലംകുത്തി എന്ന ഹിംസാത്മക പ്രയോഗത്തിലൂടെ പിണറായി വിജയന്‍ ചോദ്യം ചെയ്യുന്നത്. കാരണം പിണറായി വിജയനെ സംബന്ധിച്ചെടുത്തോളം മാര്‍ക്കിസ്റ്റ് പാര്‍ട്ടി എന്നത് ഒരു വംശത്തിന്റെ പേരാണ്.
ആദര്‍ശം ചോരുമ്പോള്‍ ഏത് സാമൂഹ്യ കൂട്ടായ്മയും വെറും വംശമായി ന്യൂനമാവും. രക്തബന്ധത്തിന്റെ പേരില്‍ മാത്രമല്ല, മറ്റു രീതികളിലും വംശങ്ങള്‍ പിറക്കാറുണ്ട്. ആധുനിക ദേശരാഷ്ട്രത്തെക്കുറിച്ച് വംശീയമായ കാഴ്ചപ്പാടുകള്‍ വളരെ പ്രബലമാണല്ലോ? ഫാഷിസമെന്ന ഏറ്റവും ഭീകരമായ രാഷ്ട്രീയനുഭത്തിന്റെ ഉറവിടം രാഷ്ട്രത്തെക്കുറിച്ച വംശീയ വാദമാണ്. അങ്ങനെയാണ് അവിടെ ദേശവംശത്തിനപ്പുറമുള്ള ജൂതര്‍ക്ക് ഗ്യാസ് ചേമ്പറിലേക്ക് വരിനില്‍ക്കേണ്ടി വന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ നഴ്‌സറിയും ഫാഷിസമെന്ന വംശീയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ്.
ആധുനിക രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപപ്പെട്ടതുതന്നെ വംശങ്ങളെ പല അര്‍ത്ഥത്തില്‍ ആന്തരിക വല്‍ക്കരിച്ചുകൊണ്ടാണ്. ചില വംശങ്ങളില്‍ ഊന്നിയും അതിന്റെ വംശീയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിയുമാണ്. ഗോത്രസമൂഹങ്ങളില്‍ പലതിനും അതിന്റേതായ ഉദാത്ത മൂല്യങ്ങള്‍ ഉണ്ടായിരുന്നു. അതിനെയല്ല പാര്‍ട്ടികള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഗോത്ര പോരിനേയും അതിന്റെ പകയുടെ പാരമ്പര്യത്തെയുമാണ്.
കാര്യങ്ങള്‍ തല്ലിതീരുമാനിക്കുന്നതിനു പകരം കൂടിയാലോചിച്ചും അഭിപ്രായ സമാഹരണം നടത്തിയും തീരുമാനിക്കുന്ന ജനാധിപത്യ രീതി ഔപചാരികമായി സ്വീകരിച്ച ശേഷവും ഈ ഗോത്രശീലത്തെ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കടക്കം മറികടക്കാന്‍ കഴിയുന്നില്ല.
പണറായി വിജയന്റെ ശരീരഭാഷ പോരുനടത്തുന്ന ഒരു ഗോത്രത്തലവന്റേതാണ്. പിണറായി എപ്പോഴും സംസാരിക്കുന്നത് സ്വന്തം ഗോത്രത്തോടാണ്. ഒരിക്കലും പൊതുസമൂഹത്തോടല്ല. പിണറായി വിജയന്‍ അഭിസംബോധന ചെയ്യാത്ത പൊതുസമൂഹത്തെയാണ് വി.എസ് അച്യുതാനന്ദന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്. പിണറായി സൃഷ്ടിച്ച ഒരു ഒഴിവ് നികത്തി പിണറായിക്ക് തിരിച്ചടി നല്‍കാനാണ് വി.എസ് ശ്രമിച്ചു പോരുന്നത്. അങ്ങനെയാണ് പാര്‍ട്ടിക്കകത്തെ പോരിനിടയില്‍ പിണറായി പാര്‍ട്ടിയുടെ ആളും വി.എസ് പൊതുസമൂഹത്തിന്റെ ആളുമായി വിഭജിതമായത്.
മാര്‍ക്കിസ്റ്റ് പാര്‍ട്ടി വിട്ടവരെ വധിക്കുന്നരീതി പാര്‍ട്ടിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എം.വി രാഘവനേയും ഗൗരിയമ്മയേയും അവര്‍ ജീവിക്കുന്ന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എം.വി രാഘവനെ അവര്‍ വേട്ടയാടിയിട്ടില്ല എന്നു പറയുന്നത് വസ്തുതാപരമായി ശരിയല്ല. അതിനപ്പുറം ഈ വിമതരെല്ലാം വലതുപക്ഷ പാളയത്തിലേക്ക് പോവുകയാണുണ്ടായത്. വലതുപക്ഷരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി വേട്ടയാടലിനെ മറികടക്കുന്ന വിതാനങ്ങളിലേക്കവര്‍ വളരുകയും ചെയ്തു. എന്നാല്‍ ഓഞ്ചിയം ഗ്രൂപ്പ് വലതുപക്ഷത്തേക്ക് പോവാതെ, കോണ്‍ഗ്രസുമായി ബാന്ധവം സ്ഥാപിക്കാതെ സ്വതന്ത്രമായി നിലയുറപ്പിക്കാനും തങ്ങളാണ് യഥാര്‍ത്ഥ കമ്യൂണഇസ്റ്റുകള്‍ എന്നവകാശപ്പെടാനുമാണ് ശ്രമിച്ചത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ പാരമ്പര്യത്തേയും അവര്‍ അനന്തരമെടുക്കാന്‍ ശ്രമിച്ചു. അത് പ്രായോഗികതലത്തില്‍ പ്രാദേശികമായി വിജയിക്കുകയും ചെയ്തു. ഇതിനോടുള്ള പകയായിരിക്കും കൊലപാതകത്തില്‍ കലാശിച്ചത്. പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു അറുകൊല ചെയ്യുമോ എന്ന ചോദ്യം പ്രസ്‌കമാണ്. പക്ഷെ, പകക്ക് ലാഭനഷ്ടവിചാരങ്ങളില്ല എന്നതാണ് വസ്തുത. പകപ്പോരുകളില്‍ എരിഞ്ഞുതീര്‍ന്ന എത്രയോ വംശങ്ങളുടേയും ഗോത്രങ്ങളുടേയും ചരിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ശരിയായാലും തെറ്റായാലും എന്റെ കുലം എന്നതാണ് വംശീയതയുടെ തത്വശാസ്ത്രം. അവിടെ ശരിക്കും തെറ്റിനും വംശതാല്‍പ്പര്യത്തിനുമപ്പുറം മാനങ്ങളും മാനദണ്ഡങ്ങളുമില്ല. ആധുനിക ദേശരാഷ്ട്രത്തെ വംശീയതയായി പരിവര്‍ത്തിപ്പിച്ച ഹിറ്റ്‌ലര്‍ പറഞ്ഞത് അതായിരുന്നു, ഭശരിയായാലും തെറ്റായാലും എന്റെ രാജ്യം'. ഇത് വംശീയതയുടെ അടിസ്ഥാന ആദര്‍ശവാക്യമാണ്. ചന്ദ്രശേഖരന്‍ വധത്തിനുശേഷം പാര്‍ട്ടിക്കകത്ത് വി.എസ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഇടപെട്ടുകൊണ്ട് പ്രമുഖനായ പിണറായി പക്ഷ ബുദ്ധിജീവി സ്റ്റാലിന്റെ ഒരു വാചകം മടിച്ചുമടിച്ചാണെങ്കിലും അനുസ്മരിക്കുകയുണ്ടായി. ഭഭപാര്‍ട്ടിക്കു പുറത്ത് ശരി ചെയ്യുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് പാര്‍ട്ടേയോടൊപ്പം തെറ്റു ചെയ്യുന്നതാണ്''. ശരിതെറ്റുകളുടെ അത്യന്തിക മാനദണ്ഡം പാര്‍ട്ടി എന്ന കുലമായിത്തീരുകയാണിവിടെ.
എല്ലാ പ്രവാചകന്മാരും എതിരിട്ടത് ഈ കുലമൂല്യബോധത്തെയാണ്. കുലനീതിക്കുപകരം ദൈവനീതിയേയും അതിന്റെ തന്നെ ഭാഗമായ മാനവികനീതിയേയുംകൊണ്ട് ഗോത്രനീതികളെ നേരിടാനാണവര്‍ ശ്രമിച്ചത്. മഹാഭാരതയുദ്ധം കുടുംബപ്പോരല്ല, ധര്‍മയുദ്ധമാണെന്ന് പഠിപ്പിക്കാനാണ് ഗീതയിലൂടനീളം കൃഷ്ണന്‍ ശ്രമിക്കുന്നത്. കൗരവപക്ഷത്തുള്ളവര്‍ക്കും പാണ്ഡവപക്ഷത്തേക്കു വരാം എന്ന് പലവുരു വ്യക്തമാക്കുന്നുണ്ട്. കാരണം ഇത് ഗോത്രയുദ്ധമല്ല ധര്‍മയുദ്ധമാണ്. ഞാന്‍ അപ്പനെ മകനെതിരിലും മകനെ അപ്പനെതിരിലും തെറ്റിക്കാന്‍ വന്നവനാണെന്ന യേശുവിന്റെ വചനത്തിന്റെ അര്‍ത്ഥവുമതാണ്. നിന്റെ സഹോദരനെ തെറ്റില്‍ സഹായിക്കലാണ് പക്ഷപാതിത്വം അല്ലെങ്കില്‍ വര്‍ഗ്ഗീയത എന്ന് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിക്കുമ്പോള്‍ അവിടെ നിന്ന് ഒരു ചുവടുകൂടി കടന്ന് പക്ഷപാതിത്തിനുവേണ്ടി കൊന്നവനും കൊല്ലപ്പെട്ടവനും നമ്മളില്‍പ്പെട്ടവരല്ലെന്ന് പറയുമ്പോള്‍ കലഹിക്കുന്നത് ഈ ഗോത്രമൂല്യബോധത്തിനെതിരെ തന്നെയാണ്.
എല്ലാതരം വര്‍ഗീയതയുടേയും അന്യവിദ്വേഷത്തിന്റേയും വേര് ഈ കുലമൂല്യബോധമാണ്. മൂല്യത്തിനുപകരം കുലം എന്നിടത്താണ് ഏത് സാമൂഹ്യശക്തിയും അപകടകാരിയായിത്തീരുന്നത്. ആത്മീയതയുടെ എതിര്‍പദമാണ് വര്‍ഗീയത എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ആത്മീയമായ പരാജയത്തിന്റെ സ്വയം വിളംബരമാണ് കുലംകുത്തി എന്ന തെറിവിളി. എതിരാളിയെ നേരിടാനുള്ള ആത്മീയമായ കരുത്തില്ലാത്തതുകൊണ്ടാണ് അവരെ കൊലക്കത്തികൊണ്ട് നേരിടേണ്ടി വരുന്നത്. എന്നിട്ട് അത് ഏറ്റെടുക്കാന്‍ പോലുമാവാതെ പിന്നെയും ആത്മവഞ്ചന നടത്തേണ്ടി വരുന്നത്.
പിണറായി വിജയന്റെ വിജയം ഒരു ലജ്ജയുമില്ലാതെ പാര്‍ട്ടി എന്ന കുലത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, സംരക്ഷിക്കുന്ന നേതാവാണദ്ധേഹമെന്നതാണ്. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് മലയാളത്തിലെ മാധ്യമങ്ങളെ നോക്കിപ്പറയുമ്പോള്‍ പാര്‍ട്ടിക്കാര്യം ഞങ്ങളുടെ കുടുംബ/വംശ കാര്യമാണെന്നാണ് പിണറായി പറയാന്‍ ശ്രമിക്കുന്നത്.
ജീവിതത്തിന് ചില മര്യാദകളുണ്ട്. മരണത്തിന് വേറെ മര്യാദകളുണ്ട്. അത് ജീവിതത്തിന്റെ മര്യാദകളേക്കാള്‍ വികാരതരളവുമാണ്. എന്നിട്ടും ടി.പിയുടെ നിഷ്ഠൂരവും ദാരുണവുമായ കൊലയുടെ സന്ദര്‍ഭത്തില്‍, മൃതശരീരം മറമാടും മുമ്പ് പിണറായി കുലംകുത്തി എന്ന തന്റെ പ്രയോഗം ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമൂഹത്തിനത് രസിക്കും എന്ന് കരുതിയാവില്ല പിണറായി അത് പറഞ്ഞത്. പാര്‍ട്ടി പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കാരെ ആവേശം കൊള്ളിക്കാനാണ്. അവര്‍ ആവേശം കൊള്ളുന്നുണ്ടോ എന്നത് മറ്റൊരു കാര്യമാണ്. കേരളത്തിലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ഒരു കേവല വംശീയ സമൂഹമായി മാറിത്തീര്‍ന്നിട്ടില്ല എന്നതാണിതിനു കാരണം. വംശത്തിന്റെ ഒരു സവിശേഷത അതിനകത്തുള്ളവരുടെ/ അതിലെ പ്രബലരുടെ ഏത് നിക്ഷിപ്ത താല്‍പ്പര്യത്തേയും സംരക്ഷിക്കുന്ന സംഘാതമാണതെന്നതാണ്.
പിണറായി മാത്രമല്ല, ഇടുക്കി ജില്ലാസെക്രട്ടറി എം.എം മണിയുടെ കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തെ ഒരപകടമാക്കി മാറ്റിയത് അതിന്റെ അഭിസംബോധിതര്‍ പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നു എന്നതാണ്. ഈ നിരീക്ഷണം മണിയുടെ പ്രസംഗത്തിനുള്ള ന്യായവാദമായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം കെ.കെ ശൈലജ തന്നെ ഏറ്റു പറയുന്നുണ്ട്. ഭഭഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗം പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ മാത്രമാണെന്നും അങ്ങനെ സംസാരിച്ചാല്‍ മാത്രമേ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടുകയുള്ളൂ (മാതൃഭൂമി ദിനപത്രം, കോഴിക്കോട് 2012 ജൂണ്‍ 2) ഇടുക്കിയിലെ പാര്‍ട്ടിയെ അല്ലെങ്കില്‍ പട്ടിയിലെ തന്റെ അഭിസംബോധിതരെയെങ്കിലും സമ്പൂര്‍ണ്ണമായി വംശീയവല്‍ക്കരിക്കുന്നതില്‍ എം.എം മണി വിജയിച്ചിരിക്കുന്നു എന്നാണ് ശൈലജ ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നത്.
മാധ്യമങ്ങള്‍ വി.എസിനെ പാര്‍ട്ടിക്കതീതനും ചരിത്രനിരപേക്ഷനും സാമൂഹ്യബന്ധവിമുകതനുമായ മിത്താക്കി മാറ്റുകയാണെന്ന് പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷ ബുദ്ധിജീവികള്‍ നിരൂപിക്കാറുണ്ട്. ഇതില്‍ വലിയ ശരികളുമുണ്ട്. ഇന്നു കാണുന്ന വി.എസ് അല്ലെങ്കില്‍ വി.എസ് എന്ന നിമ്മിതി എങ്ങനെ സാധ്യമായി എന്നുകൂടി ആലോചിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ജനകീയ താല്‍പ്പര്യത്തില്‍ നിന്നും സമരമുഖങ്ങളില്‍ നിന്നും മുഖം തിരിക്കുന്ന, ഫാഷിസ്റ്റ് പ്രവര്‍ണതകള്‍ പ്രകടിപ്പിക്കുന്ന, മാധ്യമങ്ങള്‍ക്കും നിയമവാഴ്ചക്കുമെതിരെ കൊലവിളി നടത്തുന്ന ഒരു പാര്‍ട്ടികൂടിയാണ് ഈയൊരു വി.എസിനെ സാധ്യമാക്കിയത്.
വലതുപക്ഷവും മാധ്യമങ്ങളും സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ ചരിത്രനിരപേക്ഷനായ ഒരു വി.എസിനെ നിര്‍മ്മിക്കുന്നു എന്നതിന്റെ മറുവശമെന്താണ്? പാര്‍ട്ടിയും പാര്‍ട്ടിയുടെ ആശയപ്പടയാളികളും ചേര്‍ന്ന് ചരിത്രനിരപേക്ഷമായ, സത്യാസത്യ വിശകലനങ്ങള്‍ക്കതീതമായ, പാര്‍ട്ടിതന്നെ സത്യമാവുന്ന, തെറ്റുപറ്റാത്ത, വിമര്‍ശനങ്ങള്‍ ആവശ്യമില്ലാത്ത, ഒരര്‍ത്ഥത്തിലും അത് അംഗീകരിക്കാത്ത ദേവതുല്യനായ ഒരു പാര്‍ട്ടിയെ നിര്‍മ്മിക്കുന്നു എന്നതാണ്. മാധ്യമങ്ങള്‍ക്ക് വി.എസ്സാണ് മിത്തെങ്കില്‍ പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടിതന്നെയാണ് മിത്ത്. ഐതിഹ്യവല്‍ക്കരിക്കപ്പെടുന്ന വി.എസ്സും ഐതിഹ്യവല്‍ക്കരിക്കപ്പെടുന്ന പാര്‍ട്ടിയും അന്തിമവിശകലനത്തില്‍ ഇടതുപക്ഷത്തെ സഹായിക്കില്ല. ഈ ഐതിഹ്യ വല്‍ക്കരണത്തിന്റെ അസംസ്‌കൃത വസ്തുക്കളില്‍ പ്രധാനമായ ഒന്ന് വംശമാണ്. വംശത്തിന്റെ രൂപങ്ങളും ഭാവങ്ങളും ഉപയോഗിച്ചാണ് മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ നിലവിലുള്ള നേതൃത്വം അതിനെ ഒരു മിത്താക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.

Monday, June 4, 2012

ഈ കൊലപാതകത്തിനെന്താ ഇത്ര പുതുമ എന്ന്‌ ചോദിക്കുമ്പോള്‍


ടി.പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ കോലാഹലത്തെ കുറിച്ച്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എളമരം കരീം ചോദിച്ച പ്രസക്തമായ ഒരു ചോദ്യമുണ്ട്‌. ഇത്രയൊക്കെ ബഹളം വെക്കാന്‍ ഇതെന്താ കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമാണോ? എല്ലാ അതിക്രമങ്ങളും അതിക്രമങ്ങള്‍ തന്നെയാണ്‌. പക്ഷേ ചില അതിക്രമങ്ങള്‍ ചില ഘട്ടങ്ങളില്‍ കൂടുതല്‍ ജനശ്രദ്ധ കൈവരിക്കും. ഇതിന്‌ പ്രത്യേക കാരണങ്ങളും ഉണ്ടാകാം. അടിയന്തരാവസ്ഥയില്‍ കക്കയം പോലീസ്‌ ക്യാമ്പില്‍ രാജന്‍ എന്ന എന്‍ഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥി പോലീസ്‌ മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ടത്‌ ഇതിന്‌ ഉദാഹരണമാണ്‌. അടിയന്തരാവസ്ഥയുടെ ഭരണകൂട ഭീകരതയുടെ രക്തപ്രതീകമായി രാജന്‍ മാറുകയായിരുന്നു. മാര്‍കിസ്റ്റ്‌ പാര്‍ട്ടിയുടെ നിലവിലെ നേതാക്കളുടെ പല തരം ചെയ്‌തികള്‍ക്കെതിരെയുള്ള ഒരു രക്തസാക്ഷി പ്രതീകത്തെ ലഭിച്ചു എന്നതാണ്‌ ചന്ദ്രശേഖരന്‍ വധത്തിന്റെ സവിശേഷത.
കേരളത്തില്‍ ചില രക്തത്തിനു മാത്രമേ വിലയിയുള്ളൂവെന്ന്‌ ഡി.വൈ എഫ്‌.ഐ അഖലിലേന്ത്യാ പ്രസിഡന്റ്‌ പി. രാമകൃഷണന്‍ കഴിഞ്ഞ ദിവസം വടകരയില്‍ ഇടതുപക്ഷ വേട്ടക്കെതിരെ യുവ ശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പറയുകയുണ്ടായി. ഞങ്ങള്‍ തെറ്റു ചെയ്യാതെ വേട്ടയാടപ്പെടുന്നുവെന്നല്ല പാര്‍ട്ടി പറയുന്നത്‌. തെറ്റു ചെയ്‌തവര്‍ ഞങ്ങള്‍ മാത്രമല്ല, എന്നിട്ടും ഞങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നാണ്‌. അതുതന്നെയാണ്‌ ഈ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യവും. ശത്രുക്കള്‍ അവസരത്തെ ഉപയോഗപ്പെടുത്തും. ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തത്‌ ആരാണ്‌ എന്നതാണ്‌ ചോദ്യം. ധാര്‍മിക ബലത്തില്‍ നിന്നുകൊണ്ട്‌ തങ്ങള്‍ക്കെതിരായ ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ പ്രബല കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിയുന്നില്ല. പകരം അവര്‍ തങ്ങളുടെ തെറ്റിനെ സാമാന്യവത്‌ക്കരിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്‌.
സഖാവ്‌ എളമരം കരീമിന്റെ മേല്‍പറഞ്ഞ ചോദ്യത്തിന്‌ നേരെത്തെ പറഞ്ഞതിനും അപ്പുറത്ത്‌ ചില അര്‍ഥതലങ്ങല്‍ കൂടിയുണ്ട്‌. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഇവിടെ അംഗീകൃതമായ നാട്ടുനടപ്പുണ്ട്‌. അതത്‌പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക പ്രകാരമാണ്‌ അതില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്യാറ്‌. നേതാക്കളെ പരസ്‌പരം കേസില്‍ ഉള്‍പ്പെടുത്താതിരിക്കും. എന്നിട്ടും ശിക്ഷിക്കപ്പെടുന്ന `രാഷ്‌ട്രീയ തടവുകാര്‍'ക്ക്‌ ജയിലുകളില്‍ പ്രത്യേക പരിചരണതത്തിന്‌ സംവിധാനങ്ങളുണ്ട്‌. ഈ പ്രൊട്രോക്കോള്‍ എന്തുകൊണ്ടാണ്‌ ചന്ദ്രശേഖരന്‍ വധത്തില്‍ മാത്രം ലംഘിക്കപ്പെടുന്നത്‌ എന്നാണ്‌ എളമരം കരീമിന്റെ ചോദ്യത്തിന്റെ അര്‍ഥം. നമുക്കിടയില്‍ എന്തെല്ലാം അഭിപ്രായ വ്യത്യസമുണ്ടെങ്കിലും എത്രയോ കാലമായി നാം പരസ്‌പരം ആദരിച്ചും പരിപാലിച്ചും പോരുന്ന മര്യാദയാണത്‌. ഈ മര്യാദ എന്തുകൊണ്ട്‌ ഇപ്പോള്‍ ഞങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ല എന്നാണ്‌ കരീം ചോദിക്കുന്നത്‌.
സമീപകാലത്ത്‌ രണ്ട്‌ സംഭവങ്ങളിലാണ്‌ പോലീസ്‌ വ്യത്യസ്‌തമായി പെരുമാറിയത്‌. ഒന്ന്‌ തൊടുപുഴയില്‍ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്‌, രണ്ടാമത്‌ ഇതുവരെ നടന്ന ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസന്വേഷണം. രണ്ട്‌ സന്ദര്‍ഭങ്ങളിലും ചെറുതും വലുതുമായ ഈ രണ്ടു സംഘടനകളും ഉലഞ്ഞുപോയുട്ടുണ്ട്‌ എന്നതാണ്‌ അനുഭവം.
പാര്‍ട്ടിക്കാരില്‍ നിന്ന്‌ പ്രതിപ്പട്ടിക വാങ്ങി അറസ്‌റ്റ്‌ ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമമാക്കുകയുണ്ടായി. അതിനര്‍ഥം സാധാരണ ഇവിടെ നടന്നനു വരുന്നത്‌ ആതാണെന്നാണ്‌. അത്ര ബോധപൂര്‍വമല്ലെങ്കിലും ഇതിനു മുമ്പും മുഖ്യമ്ര്രന്തിയായ ഒരാള്‍, കേരളം പലതവണ ഭരിച്ച പാര്‍ട്ടിയുടെ പ്രമുഖനേതാവ്‌ ഭരണത്തിന്റെ അരമരഹസ്യങ്ങള്‍ എമ്പാടും അറിയാവുന്ന ഒരാള്‍ തന്നെ ഈ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അത്‌ ഏറ്റുപറയുകയാണ്‌. എളമരം കരീമിന്റെ ചോദ്യം ഈ ഉത്തരത്തിന്റെ നേരെയാണ്‌. പതിവിന്‌ വിപരീതമായി ഇങ്ങനെ നടപടി സ്വീകരിക്കാന്‍ ഇവിടെ പ്രത്യേകിച്ച്‌ എന്താണുണ്ടായത്‌?
എല്ലാ രാഷ്‌ട്രീയ നേതാക്കളും സ്വകാര്യമായെങ്കിലും സമ്മതിക്കുന്നതാണ്‌ രാഷ്ട്രീയ സംഘട്ടനം കൈകാര്യം ചെയ്യുന്നതിലെ ഈ പ്രൊട്ടോക്കോള്‍. ഇനി അവര്‍ സമ്മതിച്ചില്ലെങ്കിലും പോലീസിനും മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും അതറിയാവുന്നതാണ്‌. എം.എം മണിയെ പോലെ ബുദ്ധി കുറഞ്ഞ, മാധ്യമ കേന്ദ്രീകൃതമായ, കാഴ്‌ചാ മാധ്യമ പ്രാധാന്യമുള്ള സമൂഹത്തെക്കുറിച്ച സാക്ഷരത ഇല്ലാത്തവര്‍ അത്‌ തുറന്നുപറയുന്നു. അല്ലാത്തവര്‍ കക്കാന്‍ മാത്രമല്ല വെക്കാനും അറിയുന്നവരാണെന്നു മാത്രം.
ഇപ്പോഴത്തെ വിവാദം കേരളത്തിലെ ജനാധിപത്യ സംസ്‌കാരത്തിന്‌ ഗുണകരമായി തീരണമെങ്കില്‍ ഈ മര്‍മത്തെ സ്‌പര്‍ശിക്കാന്‍ അതിനു കഴിയണം. ചന്ദ്രശേഖരന്‍ വധത്തിനു നേരെ മാത്രമല്ല മാധ്യമ വിചാരണയും ജനരോഷവും ആളിപ്പടരേണ്ടത്‌. ഈ രാഷ്ട്രീയ സംസ്‌കാരത്തിനു നേരെയാണ്‌. ഈ പ്രൊട്ടോക്കോളിന്റെ ഒടുവിലത്തെ ഇര മാത്രമാണ്‌ ടി.പി ചന്ദശേഖരന്‍. ഈ പ്രോട്ടോകോളാണ്‌ ഏത്‌ രാഷ്‌ട്രീയ പ്രതിയോഗികളേയും വെട്ടികൊല്ലാന്‍ വരെ പാര്‍ട്ടികള്‍ക്ക്‌ ആത്മധൈര്യം നല്‍കുന്നത്‌.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത അരിയില്‍ ഷുക്കൂര്‍ എന്ന മുസ്‌ലിം ലീഗ്‌ വിദ്യാര്‍ഥിപ്രവര്‍ത്തകനെ സി.പി.ഐ.എമ്മുകാര്‍ അറുകൊല ചെയ്‌തതിനു കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ മാധ്യമ പരിഗണന ലഭിക്കുകയുണ്ടായി. തുടര്‍ന്ന്‌ ലീഗ്‌ ഈ വധത്തിനെതിരെ വലിയ തോതില്‍ ക്യാമ്പയില്‍ നടത്തിയിരുന്നു. പക്ഷേ 
ആ നിഷ്‌ഠുര വധത്തിന്റെ കേസിലും കൊമ്പന്‍ സ്രാവുകള്‍ ഒഴിവാക്കപ്പെട്ടാണ്‌ കുറ്റപത്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്‌. ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ ചില പ്രാദേശിക നേതാക്കളെ പോലീസ്‌ അറസറ്റ്‌ ചെയ്യാന്‍ ശ്രമിക്കുന്നതിനെ അല്ലെങ്കില്‍ അവര്‍ പോലീസീന്‌ കീഴടങ്ങുന്നതിനെ കുറിച്ചുപോലും സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്‌. സി.ബി.ഐ അന്വാഷണം ഒഴിവാക്കാന്‍ ഷുക്കൂറിന്റെ പാര്‍ട്ടിയും കൊന്നവരുടെ പാര്‍ട്ടിയും ഒന്നിച്ചുനടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌,. പാവപ്പെട്ടവന്റെ ജീവന്‍ വെച്ച്‌ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പകിട കളിയാണ്‌ രാഷ്‌ട്രീയ കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടത്‌ അത്ര സാധാരണക്കാരനായിരുന്നില്ല എന്നതാണ്‌ ടി.പി വധത്തിന്റെ പല സവിശേഷതകളില്‍ ഒന്ന്‌. 
ഒരു പാര്‍ട്ടി എന്ന നിലക്ക്‌ ഇപ്പോള്‍ സി.പി.ഐ.എം ഏറ്റവുമധികം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്‌ അവരുടെ നേതാക്കള്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനെയാണ്‌. അഥവാ നേതാക്കളുടെ അറസ്റ്റിനെയാണ്‌. എളമരം കരീമിന്റെ നിരന്തര പ്രസംഗങ്ങളിലും ടി.കെ ഹംസയും വിവാദ പ്രസംഗത്തിലുമെല്ലാം നിറഞ്ഞു തുളുമ്പുന്നത്‌ അതാണ്‌. ഫസല്‍ വധക്കേസിലെ പ്രതികളായ നേതാക്കളെ സി.ബി.ഐക്ക്‌ കൊടുക്കില്ല എന്നാണ്‌ പാര്‍ട്ടി പറയുന്നത്‌. ഗൂഡാലോചനയില്‍ എത്ര അളവില്‍ ഭഗമാക്കായാലും നേതാക്കള്‍ സുരക്ഷിതരായിരിക്കണം എന്നതാണ്‌ രാഷ്‌ട്രീയ സംഘട്ടന വ്യവസായത്തിന്റെ വ്യാവസായിക നിയമം. അതുതന്നെയാണ്‌ ഈ വ്യവസായത്തെ അഭഗുരം നിലനിര്‍ത്തുന്നത്‌. 
എം. എം മണിയുടെ കുപ്രസിദ്ധമായ മണക്കാട്‌ പ്രസംഗത്തില്‍ അയവിറക്കിയ പാര്‍ട്ടി കൊലപാതകങ്ങള്‍ ഏറെയും നടന്നത്‌ കോണ്‍ഗ്രസ്‌ ഭരണകാലത്താണ്‌. എന്നിട്ടും എന്തുകൊണ്ട്‌ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയി? അതിന്റെ ഉത്തരം മണിയുടെ പ്രസംഗത്തില്‍ തന്നെ ഉണ്ട്‌. ` സി.പി.എം ചെയ്‌താല്‍ ചെയ്‌തതാണെന്ന്‌ പറയും പോലീസ്‌ ഓഫീസര്‍മാരോട്‌ ചോദിക്കും, എന്റെ സാറേ, നമുക്കത്‌ ചെയ്‌തേക്കാം, പ്രതികളെ തന്നേക്കാം...' ഈ പ്രതികളെ തരുന്ന രീതി പോലീസിനുള്‍പ്പെടെ എല്ലാവര്‍ക്കും സൗകര്യപ്രദമാണ്‌ എന്നതാണ്‌ കാര്യം. 
കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ സത്യസന്ധമായ ചരിത്രമെഴുതിയാല്‍ അതില്‍ നിവരുന്ന അധാര്‍മികതയുടെ ചുരുളുകള്‍ക്കു മുമ്പില്‍ നാം പകച്ചുപോകും. കൊല്ലപ്പെട്ട ഓരോ പൊതു പ്രവര്‍ത്തകനും ഒരു തവണയല്ല കൊല്ലപ്പെടുന്നത്‌. പാര്‍ട്ടികളുടെ ആസ്‌തികളില്‍ പ്രധാനമായ `രക്തസാക്ഷികള്‍' രണ്ടു തവണ കൊല്ലപ്പെടുുന്നവരാണ്‌. ആദ്യം എതിരാളിയുടെ കൊലക്കത്തിയാല്‍, പിന്നെ സ്വാന്തം പാര്‍ട്ടി നേതൃത്വത്തിന്റെ നയതന്ത്രങ്ങളാല്‍. മരണത്തിലും മരണാനന്തരവും തോല്‍പ്പിക്കപ്പെടുന്നവരാണവര്‍. രാഷ്‌ട്രീയകൊല ഒരു മികച്ച ക്രയവിക്രയ ഉരുപ്പിടിയാണ്‌. പാര്‍ട്ടി നേതാക്കള്‍ പോലും കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിടിക്കത്‌ പല മാനങ്ങളുള്ള കച്ചവടചരക്കാണ്‌. സഖാവ്‌ കുഞ്ഞാലിയുടെയും അഴീക്കോടന്‍ രാഘവന്റെ യും കൊലപാകതകങ്ങള്‍ തെളിയിക്കുന്നത്‌ അതാണ്‌.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ അല്ലാത്തസംഘടനകളും സായുധ ഗ്രൂപ്പുകളും നടത്തുന്ന അക്രമ പവര്‍ത്തനങ്ങളെ കുറിക്കാനാന്‌ പൊതുവെ തീവ്രവാദം എന്ന വാക്ക്‌ നാം ഉപയോഗിക്കുന്നത്‌. അതിനെ നേരിടാന്‍ ആവശ്യമുള്ളതോ അതില്‍ കവിഞ്ഞതോ ആയ സംവിധാനം നമുക്കുണ്ട്‌. സാധാരണ രാഷ്‌ട്രീയേതര കുറ്റകൃത്യങ്ങള്‍ നേരിടാനും നമ്മുടെ സംവിധാനം ഒരു പരിധിവരെ സജ്ജമാണ്‌. ഒരു ജനത എന്ന നിലക്ക്‌ നമ്മെ തോല്‍പിച്ച്‌ മുന്നറുന്ന സ്ഥാപനവല്‍കൃത കുറ്റകൃത്യമാണ്‌ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍. ചന്ദ്രശേഖര്‍ വധത്തിന്റെ പാശ്ചാത്തലത്തില്‍ പ്രശ്‌നവത്‌ക്കരിക്കേണ്ടത്‌ നമ്മുടെ ജനാധിപത്യന്റെ മാരകമായ ഈ പാര്‍ശ്വ ഫലത്തെയാണ്‌. ചര്‍ച്ച ആ വിഴിയില്‍ കൊണ്ടുപോകാതെ വെറുതെ സങ്കടത്തിന്റെയും അമര്‍ഷത്തിന്റെയും ആഘോഷമാക്കിയാല്‍ ഏത്‌ നരേന്ദേ്രമാഡിക്കും കയറി, അഭിപ്രായം പറയാന്‍ കഴിയുന്ന യാഥാര്‍ഥ നിരപേക്ഷമായ ഒരു അരാഷ്‌ട്രീയകഥ മാത്രമായി ഈ കൊലപാതകം മാറും.
മാധ്യമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ അപസര്‍പ്പക കഥകള്‍ അരാഷ്‌ട്രീയമായി സംപ്രേക്ഷണം ചെയ്യുന്നതിനു പകരം കേരളത്തിലെ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ എങ്ങനെ ഒരു സുശക്തസ്ഥാപനമായി നിലനില്‍ക്കുന്നു എന്നതാണ്‌ അന്വേഷിക്കേണ്ടത്‌. ഒരു കൊലപാതകത്തിന്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്നന്വേഷിച്ചാല്‍ ഇതിന്റെ കാരണങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും.
ചന്ദ്രശേഖരന്‍ വധത്തിന്റെ ഈ കാറ്റിനും കോളിനും തന്നെ എത്ര ആയുസ്സുണ്ട്‌ എന്ന്‌ കാത്തിരുന്ന്‌ കാണേണ്ട കാര്യമാണ്‌. നെയ്യാറ്റിന്‍കര വിളവെടുപ്പിന്‌ ശേഷം രാഷ്‌ട്രീയ അന്തരീക്ഷം കാറുനീങ്ങി തെളിയാന്‍ തന്നെയാണ്‌ സാധ്യത. ഇപ്പോള്‍ നടക്കുന്നത്‌ ഒരു മാതൃകാ പ്രകടനമാണ്‌. പക്ഷേ ഇത്‌ തുടരാന്‍ സാധിക്കുന്ന കാര്യം സംശയാസ്‌പദമാണ്‌. ഇത്രയൊക്കെ ധാര്‍മികതയും തന്റേടവും നമ്മുടെ രാഷ്ടീയക്കര്‍ക്കുണ്ടായിരുന്നെങ്കില്‍ നാട്‌ പണ്ടെന്നോ നന്നായിപോയിട്ടുണ്ടാകുമായിരുന്നു. എല്ലാവരുടെ മടിയിലും വെക്കാനും മാറാനും നിയമ വിരുദ്ധതയുടെ നിരവധി കുംബളങ്ങള്‍ ഉള്ളതുകൊണ്ട്‌ ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോവുക പ്രയാസമായിരിക്കും. ചിലരുടെ കേസ്‌ വെട്ടുകേസാണെങ്കില്‍ മറ്റു ചിലരുടേത്‌ വേറെ ചിലതായിരിക്കുമെന്ന മാത്രം. നിയമ ലംഘനവും അധാര്‍മികതയും നടപ്പു രാഷ്‌ട്രീയത്തിന്റെ മുന്നണി ഭേദങ്ങളില്ലാത്ത ശ്രുതിയും താളവുമാണ്‌. 
ഈ കേസില്‍ സി.പി.ഐ.എം ഏറ്റവും പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നത്‌ ഒരു കേന്ദ്ര മന്ത്രിയിലും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാം പര്‍ട്ടിയിലുമാണ്‌. അധാര്‍മികതയുടെ ബാലന്‍സുകള്‍ ധാരാളം ഉള്ളവര്‍ക്ക്‌ വെച്ചുമാറ്റം എളുപ്പമാണ്‌. ചന്ദ്രശേഖര്‍ വധത്തില്‍ ധര്‍മരോഷം തപിക്കുന്ന വായനക്കാരും കാഴ്‌ചക്കാരും നെയ്യാറ്റിന്‍കരക്കു ശേഷം നിരാശരാകാന്‍ തന്നെയാണ്‌ സാധ്യത. അപ്പോള്‍ അതിനെ നേരിടാല്‍ നമ്മുടെ മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുമോ എന്നതാണ്‌ കാതലായ ചോദ്യം. അല്ലെങ്കില്‍ പരിണാമ ഗുപ്‌തിക്ക്‌ മുമ്പേ കഥ തീര്‍ന്നുപോയി എന്ന്‌ പറഞ്ഞ്‌ കേള്‍വിക്കാരനെ പിരിച്ചുവിടേണ്ടി വരുന്ന കാഥികന്റെ ഗതിവരുമോ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌. 
-- 

Thursday, April 5, 2012

20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌; ഭിത്തിയില്‍ തട്ടിത്തകരുന്ന ഇസ്‌ലാം മാര്‍കിസ്റ്റ്‌ സൗഹൃദങ്ങള്‍


1990 സമകാലിക ചരിത്രത്തിലെ ഒരു നിര്‍ണായക വര്‍ഷമായിരുന്നു. സമയപരമായി അത്‌ ഇരുപതാം നൂറ്റാണ്ടിന്റെ അസ്‌തമയ ദശകമായിരുന്നു. 90-കള്‍ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്‌ട്രീയ പ്രത്യേയശാസ്‌ത്രം എന്നുവിളിക്കാവുന്ന കമ്യൂണിസത്തിന്റെ അസ്‌തമയസമയത്ത്‌ കൂടിയായത്‌ യാദ്യശികമാവാം. യാദൃശികതക്ക്‌ ഇടമില്ല എന്നതാണ്‌ കമ്യൂണിസത്തിന്റെ വലിയൊരു പരിമിതി എന്ന്‌ അലിജാ അലി ഇസ്സത്ത്‌ ബഗോവിച്ച്‌ നിരീക്ഷിക്കുന്നുണ്ട്‌. കാരണം, കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചരിത്ര നിയമത്തിനകത്ത്‌ വെച്ച്‌ മാത്രമേ എന്തും സംഭവിക്കുകയുള്ളൂ. സ്വന്തമായ ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ചരിത്രകാലം വര്‍ഗ്ഗരഹിത സമൂഹം മാത്രമാണ്‌. 
90-കള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏകധ്രുവലോകത്തിന്റെ രാഷസപ്പേറിന്റെ കാലമായിരുന്നു. 60-കളുടെ അന്ത്യത്തോടെ പിറവികൊണ്ട നവസാമൂഹ്യ പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങളും ലോകത്തിന്റെ കണ്ണില്‍ കൂടുതല്‍ തെളിച്ചത്തില്‍ പതിയാന്‍ തുടങ്ങിയതും ഇക്കാലത്ത്‌ തന്നെയാണ്‌. ഇസ്‌ലാം ജനകീയ സമരങ്ങളുടെ അടുത്ത സുഹൃത്തും സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ പ്രധാന പതാകയുമായി മാറാന്‍ തുടങ്ങി. അവശേഷിക്കുന്ന കമ്യൂണിസം പലതരം അഴിച്ചുപണികള്‍ക്ക്‌ സ്വയം വിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ സി.പി.ഐയും സി.പി.എമ്മും തത്വത്തില്‍ ക്ലാസിക്കല്‍ കമ്യൂണിസത്തിന്റെ ഒരു ഭേദഗതിക്കും ഒരുക്കമല്ലെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രയാണം തുടരാന്‍ തീരുമാനിച്ചു. 
പക്ഷെ, അപ്പോഴേക്കും മുതലാളിത്തത്തോട്‌ മാത്രമല്ല, ജനകീയ സമരങ്ങളോടും ഇസ്‌ലാമിനോടും നിലപാടെടുത്തേ മുന്നോട്ടുപാവാനൊക്കൂ എന്നിടത്തേക്ക്‌ ലോകസാഹചര്യങ്ങള്‍ എത്തിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ അല്ലാതെ നടക്കുന്ന ജനകീയ സമരങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ്‌ എന്നു പറയാനാണ്‌ സി.പി.ഐ.എം എന്നും താല്‍പ്പര്യം കാണിച്ചത്‌. സോവിയറ്റ്‌ യൂണിയനുള്ള കാലത്ത്‌ ജനകീയ സമരങ്ങളെക്കുറിച്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പറഞ്ഞത്‌ അത്‌ സി.ഐ.എ സഹായത്തോടെ നടക്കുന്ന സമരങ്ങളാണെന്നാണ്‌. സോവിയറ്റാനന്തര യുഗത്തില്‍ ജനകീയ സമരങ്ങളെയും ആത്മീയമായ-രാഷ്‌ട്രീയ ചെറുത്തുനില്‍പ്പുകളേയും സാമ്രാജ്യത്വത്തിന്റെ അതേ ശബ്‌ദകോശമുപയോഗിച്ച്‌ തീവ്രവാദം എന്നു വിളിക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. 
സി.പി.ഐ.എം ഭരിക്കുന്ന തലശ്ശേരി മുന്‍സിപ്പാലിറ്റി നടത്തുന്ന നിയമവിരുദ്ധമായ മാലിന്യനിക്ഷേപത്തിനെതിരെ പെട്ടിപ്പാലത്തെ സാധാരണ ജനങ്ങള്‍ നടത്തിയ നിയമവിധേയമായ സമരത്തിനു നേരെ കോണ്‍ഗ്രസ്സ്‌ ഗവണ്‍മെന്റിന്റെ പോലീസ്‌ അതിഭീകരമായ അക്രമണങ്ങള്‍ അഴിച്ചുവിടുകയും അത്‌ മാധ്യമങ്ങള്‍ വലിയ അളവില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തപ്പോള്‍ സമരത്തിനെതിരെ തീവ്രവാദം എന്ന സാമ്രാജ്യത്വ വാളെടുത്ത്‌ വീശാന്‍ മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പ്രത്യേകിച്ചൊരു മടിയുമുണ്ടായില്ല. അതിനുകാരണം ജനകീയ സമരങ്ങളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുമുള്ള സി.പി.ഐ.എം കാഴ്‌ചപ്പാട്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല എന്നതാണ്‌. വിഷയം ജനകീയ സമരവും നേതൃത്വം നല്‍കുന്നതില്‍ നല്ലൊരു വിഭാഗം പര്‍ദ്ദയിട്ട്‌ സ്‌ത്രീകളുമാകുമ്പോള്‍ തീവ്രവാദം എന്ന്‌ തെറിവിളിക്കാന്‍ സി.പി.ഐ.എംന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ട ആവശ്യമില്ല.
90-കള്‍ മുതല്‍ ഇസ്‌ലാമും മുസ്‌ലിം സമൂഹവും ഏറെ തീക്ഷ്‌ണമായ ഒരു ചരിത്രസാഹചര്യത്തിലൂടെ കടന്നുപോവുകയാണ്‌. സാമ്രാജ്യത്വം തെമ്മാടിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മതവും സമുദായവും എന്നതാണ്‌ അവരുടെ ചരിത്ര പ്രാധ്യാന്യം. സാമ്രാജ്യത്വ പാദസേവകരായ പ്രാദേശിക ഭരണകൂടങ്ങള്‍ അവരെ ചാപ്പയടിക്കലുകള്‍ക്കും കുരിശുകയറ്റലുകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഫാഷിസം സാമ്രാജ്യത്വത്തിന്റെ തണലില്‍ രക്ത നിര്‍ത്തങ്ങളും കബന്ധ നിര്‍ത്യങ്ങളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. പോരാട്ടങ്ങളും പീഢനങ്ങളും അപഭ്രംശങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ചരിത്രത്തിലെ മറ്റേത്‌ പോരാളി സമൂഹത്തേയും പോലുള്ള വര്‍ത്തമാനം തന്നെയാണ്‌ അവര്‍ക്കും പറയാനുള്ളത്‌.
പോരാട്ടത്തിന്റേയും വേദനയുടേയും ചുട്ടുപൊള്ളുന്ന ഈ ചരിത്രകാലാവസ്ഥയില്‍ ഇസ്‌ലാമും അതിനെ പ്രതിനിധീകരിക്കുന്ന സമുദായവും സഖ്യകക്ഷികളെയും സുഹൃത്തുക്കളെയും തേടുക എന്നത്‌ സ്വാഭാവികമായിരുന്നു. അങ്ങനെയാണ്‌ ബാബരി ധ്വംസനത്തിന്റെയും അമേരിക്കന്‍ അധിനിവേശങ്ങളുടെയും ദേശീയ- അന്തര്‍ദേശീയ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സമൂഹം ഇടതുപക്ഷ പാര്‍ട്ടികളില്‍ അണിനിരന്നില്ലെങ്കിലും തെരഞ്ഞെടുപ്പുകളിലും പ്രക്ഷോഭങ്ങളിലും അവരെ വലിയ അളവില്‍ പിന്തുണച്ചത്‌. 1996ലെ പാര്‍ലിമെന്റ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2006-ലെ നിയമസഭാ തെരെഞ്ഞെടുപ്പുകളിലും 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം സമൂഹം ഇടതുപക്ഷത്തെ വ്യാപകമായി പിന്തുണച്ചിരുന്നു. ഈ രാഷ്‌ട്രീയ ഭാവുകത്വത്തിന്റെ സംഘടനാ പ്രതിനിധാനമാണ്‌ ഇന്ത്യന്‍ നാഷണല്‍ ലീഗ്‌. എന്തെല്ലാം പരിമിതികള്‍ അതിനുണ്ടായിരുന്നെങ്കിലും ദേശീയവും അന്തര്‍ദേശീയവുമായ പുതിയ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പുതിയ മുസ്‌ലിം രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ ഐ.എന്‍.എല്‍.
പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരില്‍ പലരും പലഘട്ടങ്ങളില്‍ മുസ്‌ലിം ലീഗിലേക്ക്‌ തിരികെ പോയിട്ടും, രാഷ്‌ട്രീയ വിജയങ്ങള്‍, പ്രത്യേകിച്ച്‌ മുസ്‌ലിംലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെയൊന്നും നേടാതിരിന്നിട്ടും പാര്‍ട്ടി അവശേഷിക്കാന്‍ ഒറ്റക്കാരണം മാത്രമേയുള്ളൂ. മുസ്‌ലിം ലീഗില്‍ നിന്നു വ്യത്യസ്‌തമായി ഒരു ഇടതുപക്ഷ മുസ്‌ലിം പ്രതിനിധാനമായിരുന്നു അത്‌ എന്നതാണ്‌. പക്ഷെ, മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള അത്തരമൊരു രാഷ്‌ട്രീയ ആവിഷ്‌കാരത്തെ അര്‍ഹമായി പരിഗണിക്കാന്‍ സി.പി.ഐ.എം ഒരിക്കലും സന്നദ്ധമായിട്ടില്ല. കോണ്‍ഗ്രസ്സിന്‌ വലതുപക്ഷത്തരം പോരാഞ്ഞിട്ട്‌ രൂപീകരിക്കപ്പെട്ട വലതുപക്ഷ പാര്‍ട്ടിയായ എന്‍.സി.പിക്കും നേരത്തെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന പി.സി തോമസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കകത്ത്‌ മാന്യമായ ഇടം നല്‍കിയ സി.പി.ഐ.എം നാഷണല്‍ ലീഗിന്‌ പഴയ ഐത്തക്കാരന്റെ പദവി നല്‍കുന്നതിന്റെ കാരണം അതൊരു മുസ്‌ലിം രാഷ്‌ട്രീയ പ്രതിനിധാനമാണ്‌ എന്നതാണ്‌. പള്ളിപ്പേരില്‍ ഉണ്ടായ പാര്‍ട്ടിയാണെന്നതാണ്‌. എന്തൊക്കെ പറഞ്ഞാലും പള്ളിപ്പേരില്‍ ഉണ്ടായ പാര്‍ട്ടിയല്ലേ എന്നതാണ്‌. പള്ളിയെ ചൊല്ലി ഉണ്ടായ ഒരു പാര്‍ട്ടിക്ക്‌ എങ്ങനെ ഇടതുപക്ഷമാവാന്‍ കഴിയും. അതും ഒരു മുസ്‌ലിം പള്ളി നിമിത്തമുണ്ടായ പാര്‍ട്ടിക്ക്‌.
ഒരു ഘട്ടത്തില്‍ മുസ്‌ലിം സമുദായം വ്യാപകമായി പിന്തുണ നല്‍കിയിട്ടും അതിനെ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന്‌ കഴിയാതെ പോയതെന്തുകൊണ്ട്‌ എന്ന്‌ ആത്മപരിശോധന നടത്തപ്പെടേണ്ട കാര്യമാണ്‌. 
മുസ്‌ലിം സമുദായം എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഇടതുപക്ഷം പകച്ചുനില്‍ക്കുകയാണ്‌. ഇന്നു കാണുന്ന മതങ്ങളെ സൃഷ്‌ടിച്ചത്‌ അല്ലെങ്കില്‍ മതങ്ങളെ ഇന്നു കാണുന്ന രൂപഭാവങ്ങളിലേക്ക്‌ വാര്‍ത്തെടുത്തത്‌ യൂറോപ്യന്‍ നവോത്ഥാനമാണ്‌. ആ നവോത്ഥാനത്തിന്റെ തന്നെ സന്തതിയാണ്‌ മാര്‍കിസം. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പാകപ്പെടുത്തലിന്‌ ഏറെയൊന്നും വിധേയപ്പെടാത്ത മതവും സമുദായവുമാണ്‌ ഇസ്‌ലാമും മുസ്‌ലിംകളും. ഈ സമുദായത്തെ മനസ്സിലാക്കുന്നതിലും അവരുമായി ഇടപഴകുന്നതിലും ഈ വിഷയം ഒരു തടസ്സമായി കടന്നുവരുന്നുണ്ട്‌. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ഈ ഭിത്തി യൂറോപ്യന്‍ ജ്ഞാനശാസ്‌ത്രം നിര്‍മ്മിച്ചതാണെന്ന്‌ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത. 
ഇന്ത്യയിലേയും കേരളത്തിലെയും മറ്റു സമുദായങ്ങളില്‍ നിന്നു വ്യത്യസ്‌തമായ രീതിയിലാണ്‌ മുസ്‌ലിം സമുദായത്തില്‍ നവോത്ഥാന ശ്രമങ്ങള്‍ നടക്കുന്നത്‌. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു നമ്പൂതിരി സമുദായ നവോത്ഥാന നായകനായ വി.ടി ഭട്ടതിരിപ്പാടിന്റെ മുദ്രാവാക്യം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മനുഷ്യകേന്ദ്രീകൃതവും മതേതരവുമായ നവോത്ഥാന ആശയമാണ്‌ ശ്രീ നാരായണ ഗുരു മുന്നോട്ടു വെച്ചത്‌. എന്നാല്‍ മുസ്‌ലിമിനെ കൂടുതല്‍ നല്ല മുസ്‌ലിമാക്കാനാണ്‌ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ ശ്രമിച്ചത്‌. ഈ വ്യത്യാസത്തെ ഗുണപരമായ്‌ തിരിച്ചറിയുന്നതിനു പകരം ചുരുങ്ങിയത്‌ ഒരു വ്യത്യസ്‌തതയെങ്കിലുമായി മനസ്സിലാക്കുന്നതിനു പകരം മുസ്‌ലിം സമൂഹം വേണ്ടത്ര പരിഷ്‌ക്കരിക്കപ്പെടുന്നില്ല എന്ന കൊളോണിയല്‍ മനസ്സാണ്‌ മാര്‍കിസ്റ്റ്‌ പാര്‍ട്ടി സൂക്ഷിക്കുന്നത്‌. മതത്തിന്റെ ആത്മസത്തയെ തന്നെ തകര്‍ക്കുന്ന, അതിനെ കേവല ഭൗതികതക്ക്‌ കൂട്ടിക്കൊടുക്കുന്ന ഒരു മതപരിഷ്‌കരണത്തെയാണ്‌ മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ അവര്‍ ഇന്നും ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ മുസ്‌ലിം നവോത്ഥാനനായകനായി ചേകന്നൂര്‍ മൗലവിയെ അവതരിപ്പിക്കുന്നത്‌. ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ഒരു ചേകന്നൂരിനെ ആഗ്രഹിക്കുന്ന മനസ്സിന്‌ മുസ്‌ലിം സമുദായത്തെയും അതിന്റെ ചലനാത്മകതയെയും തിരിച്ചറിയാനും സൗഹൃദപ്പെടാനും വലിയ പ്രയാസം തന്നെയായിരിക്കും ഇത്‌ ആശയതലമാണെങ്കില്‍ പ്രായോഗിക തലത്തില്‍ ചേകന്നൂരിന്റെ രക്തം പുരണ്ട കൈകളോടാണ്‌ വോട്ടുരാഷ്‌ട്രീയത്തില്‍ എറെക്കാലമായ്‌ സി.പി.ഐ.എം കൂട്ടുകൂടാറുള്ളത്‌ എന്നത്‌ മറ്റൊരു തമാശയാണ്‌.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച്‌ യൂറോകേന്ദ്രീകൃതവും അതിന്റെ ഇന്ത്യന്‍ പതിപ്പായ സവര്‍ണ്ണമതേതര മുന്‍വിധികളെ മറികടക്കാനുള്ള ജ്ഞാനശേഷി ആര്‍ജിക്കാതെ പോയി എന്നതാണ്‌ ഇടതുപക്ഷവും ഇസ്‌ലാമും തമ്മിലുള്ള സൗഹൃദം ഒരു രാഷ്‌ട്രീയ പരാജയമായി കലാശിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം. നവജനാധിപത്യത്തെ ഏറെ ആവേശം കൊള്ളിച്ച മുല്ലപ്പൂ വിപ്ലവത്തെ സി.പി.ഐ.എംന്‌ ചീത്തവിളിക്കേണ്ടി വന്നത്‌ നേരത്തെപ്പറഞ്ഞ ഭീതി നിമിത്തമാണ്‌. അറബ്‌ വസന്തത്തെ തള്ളിപ്പറയുമ്പോള്‍ മാര്‍കിസ്റ്റ്‌ പാര്‍ട്ടി അറബ്‌ നാടുകളിലെ ഇടതുപക്ഷത്തെ അടക്കമാണ്‌ തള്ളിക്കളയുന്നത്‌. പാശ്ചാത്യേതരമായ അറിവുറവിടങ്ങളില്‍ നിന്ന്‌ വിമോചന പോരാട്ടങ്ങളും വിപ്ലവങ്ങളുമുണ്ടാവുന്നത്‌ അംഗീകരിക്കാന്‍ സി.പി.ഐ.എം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും.
മാര്‍കസാണ്‌ ശരി എന്നതാണ്‌ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സന്ദേശങ്ങളില്‍ ഒന്ന്‌. സി.പി.ഐ.എം ഇസ്‌ലാമിന്റെ കാര്യത്തില്‍ അനുഭവിക്കുന്ന പരിമിതി മാര്‍കസിന്റെ തന്നെ പരിമിതിയാണ്‌. ഇസ്‌ലാമിന്റെ കാര്യത്തില്‍ മറ്റേത്‌ യൂറോകേന്ദ്രീകൃത രാഷ്‌ട്രീയ വീക്ഷണത്തിന്റേയും പരിമിതി മാര്‍കസിനേയും ബാധിച്ചിരിന്നു. അതിനെ മറികടക്കാനുള്ള സൈദ്ധാന്തിക ഉപകരണങ്ങളൊന്നും മാര്‍കസോ ഏംഗല്‍സോ കണ്ടെത്തിയിരുന്നില്ല. ഫ്രഞ്ച്‌ കോളനി വാഴ്‌ചക്കെതിരെ അള്‍ജീരിയയില്‍ സ്വാന്ത്ര്യസമരം നടക്കുമ്പോള്‍ 1882- ല്‍ ഒരു ചികിത്സാവശ്യാര്‍ത്ഥം മാര്‍ക്‌സ്‌ രണ്ട്‌ മാസക്കാലം അവിടെ ചെലവഴിക്കുന്നുണ്ട്‌. പക്ഷെ, മാര്‍കസ്‌ ഒരിക്കലും വൈജ്ഞാനികമായി പോലും അതില്‍ ഇടപെടുന്നത്‌ കാണാന്‍ കഴിയില്ല. ബദുക്കളായ അള്‍ജീരിയക്കാര്‍ക്ക്‌ അവരെ നഗരവല്‍ക്കരിക്കാന്‍ കഴിയുന്ന പരിഷ്‌കൃതരായ ഫ്രഞ്ചുകാര്‍ സ്വാതന്ത്ര്യം നല്‍കരുതെന്ന്‌ ഏംഗല്‍സ്‌ എഴുതിയതും കാണാന്‍ സാധിക്കും. (Engels, French Rule in Algiers, The Northern Star, January 22, 1848, in: MECW, Vol.6, pp 469-472;) ബദുക്കളായ അറബികള്‍ പരിഷ്‌കൃതരായ പാശ്ചാത്യര്‍ എന്ന സ്വന്തം ജനതയുടെയും വംശത്തിന്റേയും വര്‍ഗീയ യുക്തിയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല എന്നതാണ്‌ മാര്‍കസ്‌ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു പരാജയമായി മാറിയതിന്റെ കാരണങ്ങളിലൊന്ന്‌.
യൂറോപ്യന്‍ വംശീയ മുന്‍വിധികളെ മറികടക്കാത്ത മാര്‍കസിനെ തന്നെ പുനര്‍വായിച്ചും ഇന്ത്യന്‍ മതേതരത്തിനകത്തെ ഇസ്‌ലാം വിരുദ്ധ മുന്‍വിധികളെയും മറികടന്നുമാത്രമേ മാര്‍കസിറ്റ്‌ പാര്‍ട്ടിക്ക്‌ മുസ്‌ലിം സമൂഹവുമായി ആഴമുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനാവൂ. അതല്ലെങ്കില്‍ മുസ്‌ലിം സമൂഹം എത്ര സൗഹൃദസമീപനങ്ങള്‍ സ്വീകരിച്ചാലും ഈ മുന്‍വിധികളുടെ ഭിത്തിയില്‍ത്തട്ടി അവ തകര്‍ന്നുപോവുക തന്നെ ചെയ്യും.

Monday, February 20, 2012

യേശുവും മാര്‍ക്‌സിസവും തമ്മില്‍







സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഫോട്ടോ പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ പടം ഉള്‍പ്പെടുത്തിയതിനെതിരെ കത്തോലിക്കാസഭയും ഓര്‍ത്തഡോക് സഭയും കെ.പി.സി.സിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. യേശു ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതിന് മറുപടി പറഞ്ഞത്.
വിവാദത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് സി.പി.ഐ.എമ്മിന്റെ നിലപാട് മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നാണ്. തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന മതവികാരമാണ് മലയാളികളായ എല്ലാ മതസ്ഥര്‍ക്കുമുള്ളതെന്നാണ് ഉമ്മന്‍ചാണ്ടി നിരന്തരം അവകാശപ്പെടാന്‍ ശ്രമിക്കുന്നത്. ഇത് മതത്തേയും സമുദായത്തേയും സംബന്ധിച്ച എല്ലാ ചര്‍ച്ചകളെയും മതവികാരം പറഞ്ഞ് നിശബ്ദമാക്കാനുള്ള ശ്രമമാണ്. കേരളത്തിന്റെ സംവാദമണ്ഡലത്തെ മതവികാരം പറഞ്ഞ് പുറകോട്ടു പിടിച്ചു വലിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് മതവികാരത്തിന്റെ വിഷയമല്ല. മതത്തേയും മാര്‍കിസത്തേയും കുറിച്ച ആഴമേറിയ ഒരു സംവാദത്തിന്റെ, അന്വേഷണത്തിന്റെ വിഷയമാണ്.
വിമോചന പോരാളിയായെങ്കിലും സി.പി.ഐ.എം യേശുവിനെ അംഗീകരിക്കുന്നത് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എം.എം ഹസന്റെ പ്രസ്താവന അവാസ്തവമാണെന്ന് മാത്രമല്ല, കാര്യം നേരെ മറിച്ചാണ്. സി.പി.ഐ.എം എങ്ങനെയാണ് യേശുവിന്റെ വഴിയില്‍ വന്നുപെട്ടതന്ന് വഴിയേ വിവരിക്കാം. കമ്യൂണിസത്തിന്റെ ആത്മാവ് അറിയുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു സ്വാഭാവിക കാര്യം മാത്രമാണ്. പക്ഷെ, കോണ്‍ഗ്രസ്സ് ഇതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് പിറവത്ത് എല്ലാ സഭകളിലുമുള്ള ക്രൈസ്തവവോട്ടില്‍ കണ്ണുവെച്ചാണ്.
പക്ഷെ, പിണറായി വിജയന്‍ നിലപാടു വ്യക്തമാക്കേണ്ട ഒരു വിഷയം ഇതിലുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല എന്നദ്ധേഹം നിരന്തരം പറയാറുണ്ട്. ഇതാണ് ഇക്കാര്യത്തിലെ കമ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. എങ്കില്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടാന്‍ പാടുണ്ടോ? മതം പാലിക്കേണ്ട മര്യാദ രാഷട്രീയവും പാലിക്കേണ്ടതില്ലേ? ഈ വിഭജന സിദ്ധാന്തപ്രകാരം യേശുവിന്റെ ശരീരമായ സഭക്കാണല്ലോ യേശു ആരാണെന്ന് പറയാന്‍ അവകാശം. അതില്‍ ഇടപെടാന്‍ രാഷ്ട്രീയക്കാരായ കമ്യൂണിസ്റ്റുകള്‍ക്കെന്തവകാശം. പക്ഷെ സഭ, മതം എന്നും വിശ്വാസം എന്നും പറയുന്ന ഒരു കാര്യം കമ്യൂണിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പ്രശ്‌നവും പ്രത്യേയശാസ്ത്ര വിഷയവുമാവാം. അപ്പോള്‍ തിരിച്ച് കമ്യൂണിസ്റ്റുകാരും മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ വിഷയമാണെന്ന് മനസ്സിലാക്കുന്ന ഒരു കാര്യം ചില മതവിശ്വാസികള്‍ക്ക് മതവിഷയമാവാം. മനുഷ്യവിമോചനമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയമായിരിക്കും. വിമോചന മതധാരകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കത് മതവിഷയം കൂടിയാണ്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും പിണറായി വിജയനും യേശുവിന്റെ കാര്യത്തില്‍ ഇടപെടുന്നതിലൂടെ അവര്‍ സമ്മതിക്കുന്നത് മതവും രാഷ്ട്രീയവും അങ്ങനെ വെള്ളം ചോരാത്ത കള്ളികളായി വേര്‍തിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നാണ്. കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം ജീവിതം വിഭജനങ്ങളെ അപ്രസക്തമാക്കുന്ന സാകല്യമാണ്. രാഷട്രീയം മതത്തില്‍ ഇടപെടരുതെന്ന സിദ്ധാന്തത്തിന്റെ ബലത്തിലാണ് കത്തോലിക്ക സഭ ഈ വിഷയത്തില്‍ സംസാരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ഇടയലേഖനമിറക്കാന്‍ പാടുണ്ടോ എന്ന് അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. മതത്തിന് രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടാവാം. രാഷ്ട്രീയത്തിന് മതകാഴ്ചപ്പാടുകളുമുണ്ടാവാം. മതത്തെക്കുറിച്ച സൃവൃകതമായ കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയമാണ് മാര്‍കിസം. രാഷ്ട്രീയത്തിന് പിണറായി വിജയന്‍ വകവെച്ചുകൊടുക്കുന്ന, സ്വയം കയ്യാളുന്ന മതരാഷ്ട്രീയ വിഭനത്തിന്റെ വേലി ഭേദിക്കാനുള്ള അവകാശം മതത്തിനും വകവെച്ചുകൊടുക്കാന്‍ അദ്ധേഹവും പാര്‍ട്ടിയും സന്നദ്ധമാവണം. അതാണ് ജനാധിപത്യ മര്യാദ, അതുതന്നെയാണ് ശരിയായ മാര്‍ക്കിസ്റ്റ് സമീപനവും. മതരാഷട്ര വിഭജന വാദം മുതലാളിത്ത മതേതരത്വത്തിന്റെ വാദഗതി മാത്രമാണ്. രാഷ്ട്രീയം മതത്തിലിടപെടും, എന്നാല്‍ മതം രാഷ്ട്രീയത്തിലടപെടാന്‍ പാടില്ല എന്നാണ് നിലപാടെങ്കില്‍ അത് ഫാഷിസമാണ്.
യേശുവിന്റെ പടം വെക്കാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് വല്ല അവകാശവും ഉണ്ടോ എന്ന ചോദ്യത്തെ യേശു ചരിത്രത്തിലെ വലിയ വിമോചകാണെന്ന മറുപടിയിലൂടെ പിണറായി വിജയന്‍ അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്‌സിസത്തിന്റെ ആത്മാവ് എന്ന് അപനിര്‍മ്മാണ സിദ്ധാന്തത്തിന്റെ പിതാവായ ദരിദെ നിരീക്ഷിച്ച വിമോചനം എന്ന ആശയം അതിന്റെ മൂലരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് യഹൂദ ക്രിസ്തീയ സംസ്‌കാരത്തിലായിരുന്നു. ബുദ്ധമതത്തിലെ നിര്‍വാണത്തില്‍ നിന്നും ഹിന്ദുമതത്തിലെ മോക്ഷത്തില്‍ നിന്നും വ്യത്യസ്തമാണ് മാര്‍കസിസതിലേയും സെമിറ്റിക് മതങ്ങളിലേയും മോചനസങ്കല്‍പ്പമെന്ന് ധാരാളമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാര്‍കിസത്തിനു പിറകിലെ യഹുദ പ്രചോദനത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നുണ്ട്. അതിശക്തമായ  വിപ്ലവത്തെ സംബന്ധിച്ച വെളിപാടാണ് മാര്‍കസിസതിലെ യഹൂദ ഘടകമായ് ടോയന്‍ബി തിരിച്ചറിയുന്നത്. യഹോവക്ക് പകരം ഈ വിപ്ലവത്തില്‍ മാര്‍കസ് എടുക്കുന്നത് 'ചരിത്രപരമായ ആവശ്യകത'യെയാണ്. അതേപോലെ യഹൂദ ജനത്തിനു പകരം ആധുനിക മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി വര്‍ഗത്തെയും എടുക്കുന്നു. മാര്‍കിസിസം സെമിറ്റിക് വെളിപാടിന്റെ ഭൗതികമായ പ്രഛന്ന വേഷമാണെന്ന് ടോയന്‍ബി പറയുന്നു. ചരിത്രത്തേയും ഭൂതഭാവികളെയും സംബന്ധിക്കുന്ന യഹൂദ ഘടന എല്ലാ കാലത്തെയും ഭാഗ്യഹീനര്‍ക്കും മര്‍ദ്ധിതര്‍ക്കും അത്യധികം ആകര്‍ഷകമായി അനുഭവപ്പെട്ടിരുന്നുവെന്ന് ബര്‍ടണ്‍ റസല്‍ എഴുതുന്നു. 
മാര്‍കസിസതിന്റെ ആത്മാവ് മാത്രമല്ല പാര്‍ട്ടിയുടെ ശരീരവും സെമിറ്റിക് ആണ് എന്നാണ് ബര്‍ടന്‍ റസല്‍ പറയുന്നത്. മാര്‍കസിനെ മനശാസ്ത്രപരമായി മനസ്സിലാക്കാന്‍ താഴെ പറയുന്ന നിഘണ്ടു ഉപയോഗിക്കാം എന്ന് റസല്‍ പറയുന്നു. 
യഹോവ- വൈരുദ്ധ്യാത്മക ഭൗതിക വാദം
മശീഹ- മാര്‍ക്‌സ്
നിയുക്ത ജനത- അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം
പള്ളി- കമ്യൂണിസ്റ്റ് പാര്‍ട്ടി
രണ്ടാം വരവ്- വിപ്ലവം
നരകം - മതലാളിമാര്‍ക്കുള്ള ശിക്ഷ
ദൈവരാജ്യം- കമ്യൂണിസ്റ്റ് സമൂഹം
(അവലംബം: പ്രതാവാദങ്ങള്‍, വി.സി ശ്രീജന്‍)
വിമോചനം, പൂര്‍ണ്ണ സമൂഹം എന്നീ ആശയങ്ങള്‍ തന്റെ തന്നെ സെമിറ്റിക് പാരമ്പര്യത്തില്‍ നിന്നാണ് മാര്‍കസ് എടുത്തിരിക്കുന്നതെന്ന് കെ.എന്‍ രാജ് നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്‌സ് ഒരു ഇന്ത്യനായിരുന്നുവെങ്കില്‍ പൂര്‍ണതയുള്ള സമൂഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ല എന്നാണ് രാജ് പറയുന്നത്. അത് സെമിറ്റിക് മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു സങ്കല്‍പ്പമാണ്. അതേപോലെത്തന്നെ വിമോചനം ഒരു സെമിറ്റിക് ആശയമാണ്. ഞാറാഴ്ച പള്ളിയില്‍ പോകാറുണ്ടായിരുന്ന തന്റെ പെങ്ങളോട് പള്ളിയില്‍ പോകേണ്ട; നിര്‍ബന്ധമാണെങ്കില്‍ പകരം ബൈബിള്‍ പഴയ നിയമത്തിലെ 'പ്രവാചകന്മാരുടെ പുസ്തകങ്ങള്‍' വായിച്ചാല്‍ മതി എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്ന് മാര്‍കസിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.
വിമോചനപരത നഷ്ടപ്പെട്ട ക്രൈസ്തവതക്കകത്തേക്ക് മാര്‍കസിസത്തെ കൊണ്ടുവന്ന് അതിനെ വീണ്ടും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നു വിമോചന ദൈവശാസ്ത്രം. സ്വന്തം രീതിശാസ്ത്രമുപയോഗിച്ച് രാഷട്രീയ വല്‍ക്കരിക്കാനുള്ള അശക്തികളുടെ അനിവാര്യത കൂടിയായിരുന്നു വിമോചന ദൈവശാസ്ത്രം. എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ക്രൈസ്തവതയും മാര്‍കസിസവും തമ്മില്‍ ഒരിക്കല്‍കൂടി മറ്റൊരു രീതിയില്‍ സന്ധിച്ച ചരിത്ര പ്രതിഭാസമാണ് വിമോചന ദൈവശാസ്ത്രം. വളരെ പരസ്പരവിരുദ്ധമെന്നു തോന്നുന്ന സെമിറ്റിക് മതങ്ങള്‍ക്കും മാര്‍കസിസതിനുമിടയില്‍ പാരസ്പര്യതിന്റേതായ നിരവധി ഘടകങ്ങളുണ്ട്. സി.രാധാകൃഷ്ണന്‍ എഴുതുന്നു''കമ്യൂണിസം ക്രിസ്തുമതത്തിന്റെ ഒരു അവാന്തര വിഭാഗം തന്നെയാണ്. ജൂതക്രൈസ്തവ മതങ്ങളുടെ കാതലായ ദൈവനീതി അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗരാജ്യം എന്നതാണ്. ഇക്കൂട്ടര്‍ വ്യാപകമായ് ചൂഷണം ചെയ്യപ്പെടുകയും മര്‍ദ്ധിതരായി ദുരിതമനുഭവിക്കുകയും ചെയ്യുന്നത് ദൈവനിഷേധമാണ്. ചൂഷകര്‍ സാത്താന്റെ അവതാരങ്ങളാണ്. ചൂഷകരെ ഉന്മൂലനം ചെയ്യുന്നത് പുണ്യകര്‍മ്മമാണ്. ദൈവനീതിയില്‍ വിശ്വസിക്കുന്നവര്‍ സംഘടിതമായി ഇത് നിറവേറ്റണം. എന്നിട്ട് അവരുടെ സേഛ്വഭരണം നടപ്പിലാക്കണം. ഇതുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പോലും കൊഴിഞ്ഞുപോയി ദൈവനീതി താനേ നടപ്പില്‍ വരും. സംശയമൊന്നുമില്ല, ക്രൈസ്തവ മൗലികതയിലാണ് കമ്യൂണിസത്തിന്റെ വേരുകള്‍. ക്രിസ്തുമതവും ചൂഷണവും ദാരിദ്ര്യവും ഒരുമിച്ചുണ്ടായ നാടുകളിലാണ് കമ്യൂണിസം ആദ്യമായി പടര്‍ന്നുപിടിച്ചത്. ഇതിന് അപവാദം ചൈന മാത്രമാണ്. മറ്റെല്ലായിടത്തും കമ്യൂണിസം ഏതാണ്ടവസാനിച്ചിട്ടും ചൈനയില്‍ അത് തുടരുന്നത് അതിന്റെ ആണിക്കല്ല് ബുദ്ധമതത്തിലെ ഭൗതികതയാണ് എന്നതുകൊണ്ടാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ച എന്നാല്‍ മാതൃമതത്തലേക്ക് തിരികെ പോകുക എന്നാണ് ലളിതമായ അര്‍ത്ഥം. കേരളത്തില്‍ കമ്യൂണിസത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായവര്‍ ക്രൈസ്തവ മതത്തില്‍ ജനിച്ചവരായിരുന്നു.''(ഇങ്ങനെ തുടങ്ങിയാല്‍)
യേശുവുമായും മറ്റു പ്രവാചകന്മാരുമായും മാര്‍കിസ്റ്റ് പാര്‍ട്ടിയും കത്തോലിക്കസഭയും മനസ്സിലാക്കുന്നതിനേക്കാള്‍ ആഴത്തിലുള്ള ബന്ധം മാര്‍കസസത്തിനുണ്ട്. മാര്‍കസിസതിന്റെ ഉല്‍ഭവത്തെക്കുറിച്ചറിയുന്നവര്‍ക്ക് പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്റെ പടം വെക്കുന്നതില്‍ ഒരത്ഭുതവും തോന്നുകയില്ല. ഒരസാംഗത്യവും കാണുകയുമില്ല. 
എവിടെയെങ്കിലും മതത്തിന്റെ സ്വന്തം അടിത്തറിയില്‍ വിമോചന പോരാട്ടങ്ങള്‍ നടന്നാല്‍ അപ്പോള്‍ മാര്‍ക്കിസ്റ്റുകള്‍ പറയും, അവര്‍ ഞങ്ങളെ കോപ്പിയടിക്കുകയാണ്, ഞങ്ങളുടെ ആശയങ്ങള്‍ മോഷ്ടിക്കുകയാണെന്ന്. യഥാര്‍ത്ഥത്തില്‍ മോഷണക്കുറ്റത്തിനു ശിക്ഷിക്കേണ്ടതുണ്ടെങ്കില്‍ അത് മാര്‍കസിസത്തെയാണ്. മതം ജനകീയ സമരങ്ങളിലൂടെ, വിമോചന പോരാട്ടത്തിലൂടെ അതിന്റെ ആദിമസത്തയിലേക്ക് തിരിച്ചു പോവുകയാണ് ചെയ്യുന്നത്.
വര്‍ഗരഹിത സമൂഹത്തിലെ സദാചാരത്തെക്കുറിച്ച് ഏംഗള്‍സ് എഴുതുന്നു.'' പുതിയൊരു തലമുറ ജീവിതത്തിലൊരിക്കലും ഒരു സ്ത്രീയെ പണത്തിന്റേയോ മറ്റേതെങ്കിലും സാമൂഹ്യ ശക്തികളുടേയോ സ്വാധീനം ഉപയോഗിച്ച് വിധേയരാക്കാന്‍ അവസരം കിട്ടിയില്ലാത്ത പുരുഷന്മാരുടേയും അതുപോലെത്തന്നെ യഥാര്‍ത്ഥ പ്രേമമല്ലാത്ത മറ്റെന്തെങ്കിലും പരിഗണനകള്‍ വെച്ചുകൊണ്ട് യാതൊരു പുരുഷനും വിധേയരാകാത്ത സ്ത്രീകളുടേയും ഒരു തലമുറ വളര്‍ന്നു വന്നതിനുശേഷമേ അത് തീരുമാനിക്കാന്‍ കഴിയൂ. (കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം)
ഏംഗല്‍സിന്റെ ഈ നിലപാടില്‍ ആദ്യകാല ക്രിസ്ത്യന്‍ ധാര്‍മികതയുടെ സ്വാധീനമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. പൗരോഹിത്യം ഒഴിവാക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രൈസ്തവ ധാര്‍മികതയാണിത്. (ലൈഗിംകത നിലപാടുകളുടെ രാഷ്ട്രീയം, ജോജി കുട്ടുമ്മേല്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)


മതത്തിന്റെ ആത്മാവും ഭൗതികമായ ശരീരവുമാണ് മാര്‍കസിസം. ആത്മീയമായ ലക്ഷ്യത്തിനുവേണ്ടി തീര്‍ത്തും ഭൗതികമായ വഴി കണ്ടെത്തുയാണ് മാര്‍കസ് ചെയ്തത്. പരിഹരിക്കാന്‍ കഴിയാതെ പോയ ഈ വൈരുദ്ധ്യത്തിന്റെ പ്രതിസന്ധിയാണ് കമ്യൂണിസത്തിന്റെ സമകാലിക പ്രതിസന്ധി.
കമ്യൂണിസ്റ്റ് വ്യവസ്ഥയിലെ കര്‍മ്മപ്രചോദനമെന്ത് എന്ന വിഷയം കമ്യൂണിസത്തിനകത്തുതന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. മുതലാളിത്തത്തില്‍ അത് ലാഭമോഹമാണ്. കമ്യൂണിസത്തില്‍ സ്വകാര്യ ഉടമസ്ഥയില്ലാതിരിക്കുമ്പോള്‍ കര്‍മ്മ പ്രചോദനം എന്തായിരിക്കും. സോവിയറ്റ് യൂനിയനില്‍ പൊതു ഉടമസ്ഥതാ സമ്പ്രദായം നിലവില്‍ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ ജോലിയില്‍ അലസരാവാന്‍ തുടങ്ങി. ഇതിനെ മറികടക്കാന്‍ ക്രൂഷ്‌ചേവ് ഭൗതിക പ്രചോദനം എന്ന സമീപനം സ്വീകരിച്ചു. കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ നല്‍കുക എന്നതായിരുന്നു അത്. അതാണ് സോവിയറ്റ് യൂനിയന്റെ മുതലാളിത്ത വല്‍ക്കരണത്തിന്റെ തുടക്കം. സോവിയറ്റ് റഷ്യയെ മുതലാളിത്ത വല്‍ക്കരിച്ചതിന് ആദ്യം വിചാരണ ചെയ്യേണ്ടത് ഗോര്‍ബച്ചേവിനെയല്ല. ക്രൂഷചേവിനെയാണ്. പക്ഷെ, ആ സത്യസന്ധമായ വിചാരണ ചെന്നവസാനിക്കുക കമ്യൂണിസത്തിന്റെ തന്നെ ആന്തരിക പ്രതിസന്ധിയിലാണ്. ചൈനയില്‍ മാവോ ഭൗതികപ്രചോദനം മുതലാളിത്തപരമാണെന്ന് പറഞ്ഞ് ധാര്‍മിക പ്രചോദന സമീപനം മുന്നോട്ടുവെച്ചു. അത് മാര്‍കസിയന്‍ ഭൗതികവാദ സമീപനം എന്നതിനേക്കാള്‍ മതാത്മക സമീപനമായിരുന്നു. മൂര്‍ത്തവും വസ്തുനിഷ്ടവുമായ ഭൗതിക സാഹചര്യം പ്രചോദനമായി വര്‍ത്തിക്കുമ്പോഴേ അത് മാര്‍കസിയന്‍ ആവുകയുള്ളൂ. കമ്യൂണിസത്തിന്റെ ധാര്‍മികത എന്ത് എന്ന മൗലികമായ ചോദ്യം ഈ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്.
മാര്‍കസിത്തിന് നിരവധി ആത്മചൈന്യങ്ങളുണ്ട്. അതില്‍ ഏറെ ക്രിയാത്മകമായ ഒന്നാണ് മാനവമോചനം എന്നാണ് ദെറിദെ പറയുന്നത്. മാനവമോചനം ഒരു മതസങ്കല്‍പ്പമാണ്. മതങ്ങളുമായുള്ള കുറേക്കൂടി അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തിലൂടെ മാത്രമേ മാര്‍കസിസത്തിന് ഇനി സ്വയം നവീകരിക്കാനും വിമോചനത്തെ സാക്ഷത്ക്കരിക്കാനും കഴിയൂ. കേരളത്തിലെ വിമോചന ദൈവശാസ്ത്രകാരനായിരുന്ന പൗലോസ്, മാര്‍ പൗലോസ് ഞാന്‍ മൂലധനത്തിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബൈബിളിന്റേയും ഖുര്‍ആനിന്റേയും ഗീതയുടെയും വെളിച്ചത്തില്‍ മൂലധനവും മാനിഫെസ്റ്റോയും വായിക്കുന്ന ഒരു പുതിയ മര്‍ക്കിസ്റ്റ് സമീപനത്തിനു മാത്രമേ വിമോചന മാര്‍കിസത്തെ ഇനി രക്ഷപ്പെടുത്താന്‍ കഴിയൂ. അപ്പോള്‍ പാര്‍ട്ടി സമ്മേളന പ്രദര്‍ശനത്തിലെ യേശുവിന്റെ പടം ഒരു പടത്തിന്റെ പ്രശ്‌നമല്ല, ആഴമേറിയ ഒരു സംവാദത്തിന്റെ വിഷയമാണ്. മാര്‍കസത്തിന്റെ ഉറവിടവും ഒഴുക്കുമായും ബന്ധപ്പെട്ട, പൈതൃകവും വികാസവുമായി ബന്ധപ്പെട്ട വിഷയമാണ്. പില്‍ക്കാല ചൈന മനസ്സിലാക്കിയതുപോലെ മാര്‍കസിസത്തിന്റെ ആന്തര ചൈതന്യം ഭൗതികവാദമാണെന്നാണ് സി.പി.ഐ.എം മനസ്സിലാക്കുന്നതെങ്കില്‍ വെറുതെ യേശുവിന്റെ മേല്‍ അവകാശ വാദമമുന്നയിക്കാതെ അതിനെ മതത്തിനു തന്നെ വിട്ടുകൊടുത്തേക്കുക. ആ പ്രാക്തന വിമോചനത്തിന്റെ പടം പാര്‍ട്ടി പ്രദര്‍ശനത്തില്‍ നിന്നും പിന്‍വലിച്ചേക്കുക. പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ ചേര്‍ത്ത് ഭരണാരോഹണം നടത്താനുള്ള ശ്രമത്തിന്റെ ചിന്ന സൂചന മാത്രമാണ് എങ്കില്‍ ഈ പടത്തിലോ പടവിവാദത്തിലോ ആശയപരമായി ഗൗരവപരമായ കാര്യങ്ങളൊന്നും ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ ജീവല്‍മരണ പ്രതിരോധം സ്വാഭാവികം മാത്രമാണ്. അതിനു പകരം ഇതിനെ സ്വന്തം സ്രോതസ്സുമായി ബന്ധപ്പെട്ട ഒരു സംവാദത്തിന്റെ സൂചനയായി ഏറ്റെടുക്കാനുള്ള ആന്തരിക ശേഷി പാര്‍ട്ടിക്കുണ്ടെങ്കില്‍ ആ ചിത്രത്തിന് നിന്ദക്കും ആരാധനക്കും അപ്പുറത്തുള്ള ഒരുപാട് ആശയ തലങ്ങളുണ്ട്.
യേശുവിനെ മാര്‍കിസത്തിന്റെ പക്ഷത്തുനിന്ന് വായിക്കാന്‍ പാര്‍ട്ടിക്കവകാശമുള്ളതുപൊലെ മാര്‍ക്‌സിനെ മതത്തിന്റെ പക്ഷത്തുനിന്ന് വായിക്കാന്‍ വിശ്വാസിക്ക് അവകാശമുണ്ടെന്നതും ഈ ചര്‍ച്ചയില്‍ പ്രധാനമാണ്. ഈ വായനകളെല്ലാം ആരുടെയങ്കിലും മത-മതേതര(സഭ-പാര്‍ട്ടി) വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല; മനുഷ്യനെക്കുറിച്ച സംവാദങ്ങളെ വികസിപ്പിക്കുകയാണ് ചെയ്യുക.


Wednesday, February 1, 2012

ഇമെയില്‍ വിവാദം : ഗവണ്‍മെന്റ് പറയുന്നതിന്റെ പൊരുള്‍


മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഇമെയില്‍ ചോര്‍ത്തല്‍ വിഷയം സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരും പൗരസമൂഹത്തിലെ കുറേ പൗരന്‍മാരും തമ്മിലുള്ള പ്രശ്‌നമാണിത്. ആ പൗരന്മാരിലെ മഹാഭൂരിഭാഗവും മുസ്‌ലിം ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്ന വസ്തുതയാണ് പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. അതിലെ മുസ്‌ലിംകളുടെ എണ്ണത്തെക്കുറിച്ച് ഇനിയും തര്‍ക്കങ്ങളും എതിരഭിപ്രായങ്ങളുമുണ്ടാവാം. അവരില്‍ മഹാഭൂരിഭാഗം മുസ്‌ലംകളുമാണെന്ന റിപ്പോര്‍ട്ട് ഉന്നയിക്കുന്ന രാഷ്ട്രീയത്തെ ഈ എതിരഭിപ്രായങ്ങളും വസ്തുതാപരമായി രദ്ദുചെയ്യുന്നില്ല. ചില നോട്ടപ്പിശകുകള്‍ റിപ്പോട്ടിനുണ്ട് എന്നത് മാത്രമാണ് അതുകൊണ്ട് വന്നു ചേരുന്നത്. ഈ പട്ടികയിലെ വലിയ ഭൂരിഭാഗം മുസ്‌ലിംകളാണ് എന്നു ചൂണ്ടികാട്ടിയാല്‍ അതൊരിക്കലും മറ്റൊരു സമുദായത്തെ ബാധിക്കുന്ന വിഷയമേ അല്ല. അതുകൊണ്ട് തന്നെ അത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന സര്‍ക്കാര്‍ വാദം യുക്തിരഹിതമാണ്.
അതേസമയം സര്‍ക്കാര്‍ നിരന്തരം നടത്തുന്ന ഈ പ്രചരണത്തിന് ഒരു യുക്തിയുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത് മാധ്യമം' റിപ്പോര്‍ട്ട് പട്ടികയിലുണ്ടായിരുന്ന 10 പേരെ വിട്ടുകളഞ്ഞു എന്ന വിഷയമല്ല. അഥവാ ഒന്നാമത്തെ റിപ്പോര്‍ട്ടില്‍ തന്നെ 10 പേരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഭമാധ്യമ'ത്തിനെതിരെ ഇതേ ക്യാപെയിന്‍ നടത്തുമായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ക്യാംപെയിന്‍ മാധ്യമം' ഇതിനെ മുസ്‌ലിംകള്‍ക്കെതിരായ് നടത്തുന്ന ടാര്‍ഗറ്റിംഗായി അവതരിപ്പിച്ചു എന്നത് അപകടകരമാണ് എന്ന പ്രചാരണമാണ്. പത്തുപേരെ വിട്ടുപോയി എന്ന കാര്യം മേല്‍പ്പറഞ്ഞ ഗവണ്‍മെന്റ് സിദ്ധാന്തം എളുപ്പം വിനിമയം ചെയ്യാനുള്ള ഉപായമാക്കി അവര്‍ ഉപയോഗിക്കുകയായിരുന്നു.
ഒരു പട്ടികയിലെ ഭൂരിഭാഗം മുസ്‌ലിംകളോ മറ്റോ ആണെങ്കില്‍ അക്കാര്യം ചൂണ്ടി കാട്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ലേഖകന്‍ ആരോപിക്കുന്നത് പോലെ ഒരു ഗൂഢാലോചനയുടെ ഭാഗമല്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം വിശദീകരിക്കാവുന്നതാണ് . അതിനുപകരം അത്തരമൊരു നിരൂപണം നടത്തുന്നത് തന്നെ അപകടകരമാണെന്ന് പറയുന്നതിന്റെ പിന്നില്‍ വളരെ മലിനമായ സിദ്ധാന്തം അടങ്ങിയിട്ടുണ്ട്.
ഇത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് അതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തിലല്ല. മറിച്ച്, മുസ്‌ലിംകള്‍ വളരെ അപകടകരമായ ഒരു സമുദായമാണ്. ഒരു ഭീകരവാദ ഗോത്രമാണ്. അവര്‍ വളരെ പെട്ടന്ന് പ്രകോപിതരാവുന്നവരാണ്. പ്രകോപനങ്ങള്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തിനാണ് വഴിവെക്കുക. അവര്‍ ഭീകര പ്രവണത കാണിച്ചാല്‍ അവരെ സഹായിക്കാന്‍ നിരവധി വിദേശശക്തികള്‍ കാത്തിരിക്കുകയാണ്. ഉടനെ കള്ളപ്പണം ഇവിടുത്തേക്ക് പമ്പ് ചെയ്യപ്പെടും. ആയുധങ്ങള്‍ പറന്നെത്തും. ഭീകരവാദക്ഷമത വളരെ അധികമുള്ള സമൂഹമാണവര്‍. ഈ സാധ്യതയെ ത്വരിപ്പിക്കുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്. അത് മുസ്‌ലിംകളെ ഭീകരവാദികളാക്കി മാറ്റും. ഭീകരവാദം സമുദായ സൗഹാര്‍ദ്ദം തകര്‍ക്കും. ആ വഴിക്കാണ് റിപ്പോര്‍ട്ട് സമുദായ സൗഹാര്‍ദ്ദം തകക്കുന്നതാകുന്നത്.
ഇവിടുത്തെ ഗവണ്‍മെന്റുകള്‍ ഈ അപകട സമുദായത്തെ വളരെ ബുദ്ധിപൂര്‍വ്വകമായി മാനേജ് ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ ഈമെയില്‍ ചോര്‍ത്തിയും അപകടകാരികളെ കണ്ടെത്തി നിയന്ത്രിച്ചും, അതിനെ നിങ്ങള്‍ കയറി കുളമാക്കാന്‍, അലമ്പാക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അവരുടെ അപകടകാരിത മാനേജ് ചെയ്യാന്‍ കഴിയാത്തവരായ് ഗവണ്‍മെന്റുകള്‍ മാറും.
ലൗ ജിഹാദ് പോലെയുള്ള ഈ കുറ്റവാളി ഗോത്രത്തിനെതിരായ മാധ്യമ ക്യാപെയിനുകള്‍ വസ്തുതാപരമല്ലെങ്കിലും അത് തെറ്റല്ല. കാരണം അവരില്‍ കുറ്റമാരോപിക്കുന്നത് അവരെ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. യഥാര്‍ത്ഥത്തില്‍ തന്നെ സമുദായങ്ങള്‍ക്കിടയില്‍ സംശയം സൃഷ്ടിക്കുന്ന, ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന അത്തരം പ്രചരണങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമമല്ല. കാരണം അവ സാമുദായിക സൗഹാര്‍ദ്ദതിന്റെ യഥാര്‍ത്ഥ ശത്രുക്കളായ ഒരു സമുദായത്തെ കൂടുതല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ലൗ ജിഹാദ് എന്ന കള്ള പ്രചരണം ഒരു മാധ്യമ കുറ്റകൃത്യമല്ലാതാവുന്നതും ഇമെയില്‍ ചോര്‍ത്തല്‍ എന്ന സര്‍ക്കാര്‍ ഇപ്പോഴും നിഷേധിച്ചിട്ടില്ലാത്ത രേഖ പുറത്തുവിടുന്നതും സ്വയം സംസാരിക്കുന്ന അതിന്റെ മതത്തെ വിശദീകരിക്കുന്നതും അത് മറ്റൊരു മതസ്ഥരുമായ് ബന്ധപ്പെട്ടതല്ലാതിരിക്കതന്നെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമവുമാകുന്നതിന്റെ കാരണമതാണ്.
ഇസ്‌ലാമോഫോബിയയുടെ ചന്തയിലെ ഈ ചരക്കാണ് കേരള ഗവണ്‍മെന്റ് വ്യാപകമായി വിറ്റഴിക്കാന്‍, സൗജന്യമായ് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടപടികളിലെ ജാതിയും മതവുമൊക്കെ അന്വേഷിക്കപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമായല്ല. നായര്‍സമുദായത്തിന് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് എന്‍.എസ്.എസ് ആണ്. നായന്മാര്‍ക്കെതിരെ വിവേചനം നടക്കുന്നു എന്നും ചില ഘട്ടങ്ങളില്‍ എന്‍.എസ്.എസ് പരസ്യമായ് പരാതി പറഞ്ഞിട്ടുണ്ട്. െ്രെകസ്തവസഭകള്‍ കഴിഞ്ഞ ഇടത് ഗവണ്‍മെന്റ് സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നടത്തിയ മുഴുവന്‍ നീക്കങ്ങളേയും െ്രെകസ്തവ, ന്യൂനപക്ഷ വിരുദ്ധം എന്നു പറഞ്ഞാണ് ചെറുക്കാന്‍ ശ്രമിച്ചത്. അന്നൊന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീന ശ്രമമാണെന്ന് ആരും പറഞ്ഞിട്ടില്ല. കാരണം അവയൊന്നും അപകട സമുദായങ്ങള്‍ അല്ല. പക്ഷെ, അത്തരം വിഷയങ്ങള്‍ മുസ്‌ലിം സമുദായം ഉന്നയിക്കരുത്. ഇത്തരം വാര്‍ത്തകള്‍ അവരെ എളുപ്പത്തില്‍ ഭീകരവാദികളാക്കി മാറ്റാന്‍ ഇടയുണ്ട് . എല്ലാവര്‍ക്കും അതിനെക്കുറിച്ച് ജാഗ്രതയുണ്ടാവണം. ഒരു കുറ്റവാളി ഗോത്രം പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ല എന്നതാണ് ഭമാധ്യമം' ഈ വിഷയത്തില്‍ ചെയ്ത തെറ്റ്. അതുകൊണ്ട് ഭമാധ്യമം' തെറ്റുതിരുത്തുകയാണ് ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. തെറ്റുതിരുത്തിയാല്‍ പോരാ, ഈ തെറ്റുകാരെ അന്താരാഷ്ട്ര നിലവാരത്തില്‍ ശിക്ഷിക്കുക തന്നെ വേണമെന്നാണ് ഇസ്‌ലാമോ ഫോബിയ തലക്കുപിടിച്ച യു.ഡി.എഫിലെ ചിലര്‍ പറയുന്നത്. അതേ പോലെ ഈ ലോകസാഹചര്യത്തെ രാഷട്രീയമായ് ഉപോയഗപ്പെടുത്താന്‍ തീരുമാനിച്ചവരും പറയുന്നത്, ഇസ്‌ലാമോ ഫോബിയയുടെ വക്താക്കളില്‍ ചിലര്‍ മുസ്‌ലിംകളുമാണ് എന്നതില്‍ ഒരത്ഭുതവുമില്ല. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഒപ്പവും ജൂതന്മാരുണ്ടായിരുന്നു. ജൂതരോട് വിദ്വേഷമുള്ള ജൂതന്മാര്‍. ഹിറ്റ്‌ലര്‍ക്കും സ്വീകര്യരായ ജൂതന്മാര്‍. ഒരു കുറ്റവാളി ഗോത്രം പാലിക്കേണ്ട അച്ചടക്കം പാലിക്കുന്നു എന്നതാണ് മുസ്‌ലിം ലീഗിനെ ഈ മുസ്‌ലിം പ്രതികൂല മണ്ഡലത്തിലും സ്വീകാര്യമാക്കുന്ന കാര്യം.
ഈ കുറ്റവാളി ഗോത്രസിദ്ധാന്തമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ കേരളം ആഘോഷിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും വ്യത്യസതമായി കേരളം കത്താതിരുന്നത് പാണക്കാട്ടെ തങ്ങളുണ്ടായിരുന്നത് കൊണ്ടാണെന്നത് മതേതര കേരളം പൊതുവില്‍ അംഗീകരിച്ച ഒരു അനുശോചന പ്രമേയമായിരുന്നു. ഇത് ഒരു സമുദായ നേതാവിനുള്ള സ്തുതിയുടെ വേഷത്തില്‍ ആടിയ സമുദായത്തിനെതിരായ നിന്ദയായിരുന്നു പാണക്കാട് തങ്ങള്‍ എന്ന ഒരു വേറിട്ട സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ കേരള മുസ്‌ലിംകള്‍ ബാബരി തകര്‍ച്ചയെ തുടര്‍ന്ന് മറ്റു സമുദായത്തിനെതിരെ വലിയ ആക്രമണങ്ങള്‍ നടത്തുമായിരുന്നു. ഈ കുറ്റവാളീ ഗോത്രത്തെ ആ വലിയ ആക്രമണത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത് പാണക്കാട് തങ്ങള്‍ എന്ന സൗമ്യസാന്നിധ്യമാണ്. പാണക്കാട് തങ്ങള്‍ സാനിധ്യമല്ലാത്ത ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ബാബരി ധ്വംസനാനന്തരം വ്യാപകമായ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു എന്ന നിന്ദ കൂടി ഉള്‍കൊള്ളുന്നതാണ് ഈ വ്യക്തിസ്തുതി. അതാകട്ടെ അങ്ങേയറ്റം വസ്തുതാവിരുദ്ധവുമാണ്. ബാബരി ആക്രമണാനന്തരം കേരളത്തിനു പുറത്ത് മുസ്‌ലിംകള്‍ എവിടേയും ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. അവര്‍ പള്ളി തകര്‍ത്ത ഫാഷിസ്റ്റുകളാല്‍ ആക്രമിക്കപ്പെടുകയുമാണുണ്ടായത്. പക്ഷെ, സാമ്രാജ്യത്വം പ്രചരിപ്പിച്ചും ഇസ്‌ലാം പേടിയുടെ അന്തരീക്ഷം വസ്തുതകളെ പരിഗണിക്കാതെ തന്നെ മുസ്‌ലിം പൊതുവില്‍ ചില അപവാദങ്ങളെ മാറ്റി വെച്ചാല്‍ അപകടകാരികളാണെന്ന പ്രചാരണം പൊതുസമൂഹത്തിന്റെ വിശ്വാസമാക്കിമാറ്റുകയാണ്. ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്ത കാലത്ത് പാണക്കാട് തങ്ങളെക്കുറിച്ച പ്രസ്തുത പ്രസ്താവന ആദ്യം നടത്തിയത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. ഇസ്‌ലാമോ ഫോബിയയുടെ അന്തരീക്ഷം കനംവെച്ചുവരുന്നതിനനുസരിച്ച്, ക്രമേണ അത് നമ്മുടെ പൊതുസമൂഹത്തിന്റെ തന്നെ ബോധവും പ്രസ്താവനയുമായ് മാറുകയായിരുന്നു.
ഇമെയില്‍ ചോര്‍ത്തലിനെക്കുറിച്ച ചര്‍ച്ച എത്രയും വേഗം അവസാനിപ്പിക്കുക എന്നതാണ് സമുദായ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനുള്ള വഴി എന്ന് മുസ്‌ലിം ലീഗ് സംസ്ഥാനകമ്മറ്റി പറയുന്നു. ഇന്ത്യയിലെ പോലീസ്, രഹസ്യപോലീസ് സംവിധാനത്തിലെ മുസ്‌ലിം വിരുദ്ധത ആദ്യമായ് പറഞ്ഞത് ഭമാധ്യമം' വാരികയല്ല. മുസ്‌ലിം ലീഗ് നേതാവും സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖ അംഗവുമായ എം.കെ മുനീര്‍ തലവനായ ഒലീവ് ബുക്‌സ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച, അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനായിരുന്ന ഉമര്‍ ഖാലിദിയുടെ ഭകാക്കിയും വര്‍ഗീയ കലാപങ്ങളും ഇന്ത്യയില്‍' (Khaki and Ethnic Violence in India: Armed forces, Police and Paramilitary During Communal Risto) ഈ വിഷയത്തിലെ മികച്ച രചനയാണ്. ഇന്ത്യയിലെ പ്രമുഖ യുവപത്രപ്രവര്‍ത്തകന്‍ അജിത്‌സാഹി തെഹല്‍കയുടെ 2008ലെ 51, 52, 53 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച സിമി നിരോധം നേരും നുണയും എന്ന റിപ്പോര്‍ട്ട് പരമ്പര മറ്റൊരു ഉദാഹരണമാണ്. പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും മുസ്‌ലിം വിരുദ്ധതയുടെ നിരവധി കഥകളാണ് ആ റിപ്പോര്‍ട്ട് അനാവരണം ചെയ്യുന്നത്. സിമിയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ പോലും ഈ റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. പരസ്യ പോലീസിലേയും രഹസ്യപോലീസിലേയും മറ്റും മുസ്‌ലിം വിരുദ്ധ ഘടകം പറഞ്ഞേതീരൂവെന്ന് ആര്‍ക്കും ഇവിടെ ഒരു നിര്‍ബന്ധവുമില്ല. അത് പരിഹരിക്കപ്പെടണം എന്നതിലാണ് നിര്‍ബന്ധമുള്ളത്. മുസ്‌ലിം ലീഗ് പറയുന്നത് പോലെ, അവര്‍ ചെയ്യാറുള്ളത് പോലെ ഇത് പറയാതിരുന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്നതാണ് പ്രസ്‌കതമായ ചോദ്യം.
അടിയന്തിരാവസ്ഥ ഇതേപോലെ പൗരസമൂഹത്തിന് പൊതുവിലും ന്യൂനപക്ഷ സമൂഹത്തിന് സവിശേഷവുമായ പീഢനങ്ങള്‍ അനുഭവിക്കേണ്ടിവന്ന കിരാത കാലമായിരുന്നു. ദല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റില്‍ സഞ്ജയ് ഗാന്ധി മുസ്‌ലിം ചെറുപ്പക്കാരെ നിര്‍ബന്ധ വന്ധീകരണത്തിനു വിധേയമാക്കിയ കാര്യം പുറത്തുവന്നപ്പോള്‍ മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തുര്‍ക്കുമാന്‍ ഗേറ്റ് ഇന്ത്യയിലല്ല, തുര്‍ക്കിയിലാണ് എന്നായിരുന്നു. മുസ്‌ലിം ലീഗിന്റെ മറച്ചുവെക്കല്‍ സിദ്ധാന്തം ഇന്ത്യക്കോ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കോ ഒരുപകാരവും ചെയ്തില്ല. പകരം അടിയന്തിരാവസ്ഥക്കും അതിന്റെ സ്വാഭാവികമായ മുസ്‌ലിം വിരുദ്ധതക്കുമെതിരെ നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തി പകര്‍ന്നത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടന്നു. മുസ്‌ലിം ലീഗും ചന്ദ്രികാ ദിനപത്രവും ശിലാന്യാസം നടന്നത് തര്‍ക്ക ഭൂമിയിലല്ല എന്നു പ്രചാരണം നടത്തി. ആ പ്രചാരണം ബാബരി മസ്ജിദിനെ രക്ഷിച്ചില്ല. എന്നല്ല സംഘപരിവാര്‍ കോടതിയില്‍ ചന്ദ്രിക റിപ്പോര്‍ട്ട് അവര്‍ക്കനുകൂലമായ തെളിവായ് ഉദ്ധരിക്കുക വരെ ചെയ്തു.
ഉത്തരേന്ത്യയില്‍ പി.എ.സി എന്ന സ്‌പെഷ്യല്‍ പോലീസ് മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയ കലാപങ്ങളില്‍ നടത്തുന്നതും പങ്കുചേരുന്നതും മുസ്‌ലിം ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്രയോ കാലമായ് ചൂണ്ടിക്കാട്ടുന്ന വസ്തുതയായിരുന്നു. പിന്നീടത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായ് ജനദാള്‍ എസ്.പി, ബി.എസ്.പി കക്ഷഇകള്‍ ഏറ്റെടുത്തതോടെയാണ് ഉത്തരന്ത്യയിലെ നിരന്തര വര്‍ഗീയാക്രമണങ്ങള്‍ക്കും പോലീസിന്റെ പങ്കാളിത്തത്തിനും നല്ലൊരു പരിധി വരെ പരിഹാരമുണ്ടായത്. ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ക്ക് ഇത്തരം ഭരണകൂട നടപടികള്‍ക്കെതിര രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി അണിനിരത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുക. ഗുജറാത്തില്‍ മോഡിക്കെതിരെ പല കാരണങ്ങളാല്‍ ഇത്തരമൊരു രാഷ്ട്രീയ സമരത്തിന് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സന്നദ്ധമല്ലാ എന്നതാണ് മഹാത്മജിയുടെ ജന്മനാടിനെ ഇന്ത്യയുടെ ദുരന്തവും കണ്ണീരുമാക്കി ഇന്നും അവശേഷിപ്പിക്കുന്നത്. മുസ്‌ലിം ചെറുപ്പക്കാര്‍ അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരപരാധികളായി വിട്ടയക്കപ്പെട്ട മക്കമസ്ജിദ് സ്‌ഫോടനമുള്‍പ്പെടുള്ളവയില്‍ പ്രതിചേര്‍ക്കപ്പെട്ട് പീഢിപ്പിക്കപ്പെട്ട സമയത്ത് സിമി ബന്ധവും ഇമെയില്‍ പ്രമാണവും അവര്‍ക്കെതിരെ നിരത്തപ്പെട്ട വലിയ തെളിവുകളായിരുന്നു എന്ന് നാം ഓര്‍ക്കണം. മുസ്‌ലിം പ്രശ്‌നങ്ങളിലെ മുസ്‌ലിം ലീഗിന്റെ അരാഷ്ട്രീയ സമീപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരെപ്പോലും സഹായിക്കാന്‍ പര്യാപ്തമല്ല. അത് സഹായിക്കുക അമേരിക്കന്‍ സാമ്രാജ്യത്വത്തേയും ഇസ്രായേലിനെയും അവര്‍ക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന അഭ്യന്തര ശക്തികളെയും മാത്രമാണ്.
മുസ്‌ലിംകളെ അപകട സമുദായമായി കാണുന്നതിനു പകരം ഇസ്‌ലാമോ ഫോബിയയുടെ പശ്ചാതലത്തില്‍ അവരനുഭവിക്കുന്ന വിവേചനങ്ങളേയും പീഢനങ്ങളേയും പൊതുസമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്ത് ജനാധിപത്യപരമായും മതേതരമായും അത് പരിഹരിക്കാന്‍ സാമുദായവും സമുദായത്തിന് പുറത്തുള്ളവരും ഒരുമിച്ച് ശ്രമിക്കുകയാണ് വേണ്ടത്. ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന ഇത്തരം പ്രയാസങ്ങളുടെ പക്ഷത്ത് മതേതരപാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും അണിനിരക്കുക എന്നതാണ് പ്രശ്‌നം വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെടാതിരിക്കാനുള്ള വഴി. ഇമെയില്‍ വിവാദത്തില്‍ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് ഈ അര്‍ത്ഥത്തില്‍ ഏറെ ഗുണപരമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം പ്രശ്‌നത്തെ മതേതര വല്‍ക്കരിക്കുകയായിരുന്നു. മതേതരമായ് സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രചാരണത്തിലൂടെ രൂപപ്പെടുത്തുന്ന വര്‍ഗീയതയെ, ന്യൂനപക്ഷവിരുദ്ധതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റേയും മാധ്യമപ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയും ഈ നിലപാടുകള്‍ ഏറെ സഹായകമായിട്ടുണ്ട്. അവരെല്ലാവരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രചാരണത്തിലൂടെ ഉണ്ടാകാന്‍ വലിയ സാധ്യത ഉണ്ടായിരുന്ന ഒരു വര്‍ഗീയ ധ്രുവീകരണത്തെ തടയിടുകയായിരുന്നു. സര്‍ക്കാര്‍ പറയുന്നതുപോലെ ഇത് ഒരു മുസ്‌ലിം അമുസ്‌ലിം പ്രശ്‌നമല്ല എന്നവരുടെ ഇടപെടലുകള്‍ പ്രഖ്യാപിച്ചു. അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ് നടന്ന ഭരണകൂട ഭീകര നടപടികള്‍ സമുദായത്തെ പൊതുവില്‍ അപകടകരമായ പ്രവണതകളിലേക്കല്ല നയിച്ചത്. വലിയ ജനാധിപത്യ മതേതര പോരാട്ടങ്ങളിലേക്കാണ്.ഓരോ ദിവസം കഴിയുംന്തോറും അതിന്റെ ക്യാന്‍വാസ് മതേതരമായ് കൂടുതല്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാരുകളുടെ മുസ്‌ലിം വിദുദ്ധ നീക്കങ്ങള്‍ക്ക് ഭീകരവാദത്തിന്റെ പരിഹാരം മാത്രമേയുള്ളൂ എന്ന ഭീകരവാദികളുടെ വാദമുഖം തന്നെയാണ് സര്‍ക്കാര്‍ ക്യാപെയ്‌നും വ്യംഗ്യാര്‍ത്ഥത്തില്‍ പങ്കുവെക്കുന്നത്. ഭമാധ്യമ' റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മുസ്‌ലിം പ്രശ്‌നം എന്ന ഒന്ന് ഉണ്ട്. അത് ജനാധിപത്യപരമായും മതേതരമായും പരിഹരിക്കപ്പെടണമെന്നാണ്. അല്ലാതെ ആരെങ്കിലും തോക്കെടുത്തിട്ട് എന്തെങ്കിലും കാര്യം നേടാന്‍ കഴിയുമെന്നല്ല. മുസ്‌ലിമിന്റെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞാല്‍ അവന്‍ ഉടന്‍ തോക്കെടുക്കുമെന്ന സാമ്രാജ്യത്വ പ്രചാരണത്തെ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ എന്താവശ്യത്തിനു വേണ്ടിയാണെങ്കിലും ഏറ്റു പിടിക്കരുതായിരുന്നു. ഇസ്‌ലാമോഫോബിയ ബാധിച്ച ചില ഉദ്ധ്യോഗസ്ഥന്മാര്‍ ആരുടെയൊക്കയോ താല്‍പ്പര്യപ്രകാരം ചെയ്ത ഒരു മുസ്‌ലിം വിരുദ്ധ നടപടി പുറത്തായപ്പോള്‍ അതിനേക്കാള്‍ കടുത്ത മുസ്‌ലിം വിരുദ്ധ ക്യാപെയ്ന്‍ നടത്തി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ എത്രയോ കാലമായി നടത്തിപ്പോരുന്ന പൗരാവകാശ ലംഘനത്തെയും മുസ്‌ലിം വിരുദ്ധതയേയും കുറിച്ച ഒരു അനിഷേധ്യ രേഖ ഒരിക്കലും പ്രതീക്ഷിക്കാതെ പുറത്തുവന്ന് പ്രസിദ്ധീകരിക്കപ്പെട്ട വെപ്രാളത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കടുത്ത ഇസ്‌ലാം വിരുദ്ധതയെ വ്യംഗഭംഗിയോടെ എടുത്തുപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രയോഗത്തിലും പ്രചാരണത്തിലും സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയ നീക്കങ്ങള്‍ ഉപേക്ഷിച്ച് മതേതര നിലപാടുകളിലേക്ക് വരിക എന്നതാണ് പ്രശ്‌നത്തിന്റെ പരിഹാരം.