Tuesday, August 23, 2011

നിനക്കറിയുമോ ലൈലത്തുല്‍ഖദര്‍ എന്താണെന്ന്?





ഈ ഖുര്‍ആന്‍ 
ഒരു പര്‍വതത്തിന്റെ മുകളില്‍ 
നാം ഇറക്കിയിരുന്നെങ്കില്‍
ദൈവഭയത്താല്‍ ചകിതമായി 
അത് തരിപ്പണമാകുന്നത് 
നിനക്കു കാണാമായിരുന്നു.
ജനം ആലോചിക്കാനാണ്
ഈ ഉദാഹരണം നാമവര്‍ക്ക് 
വിവരിച്ചുകൊടുക്കുന്നത്.

ഒരു വര്‍ഷത്തിലെ ഏറ്റവും മൂല്യവത്തായ സമയമേത് എന്ന ചോദ്യത്തിന് വേദം നല്‍കുന്ന ഉത്തരമാണ് ലൈലത്തുല്‍ ഖദ്ര്‍. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമേത് എന്ന ആലോചനയുടെ മറുപടി ഖുര്‍ആന്റെ അവതരണം എന്നതാണ്. ദൈവത്തിന്റെ കണക്കുകള്‍ക്കതീതമായ കാരുണ്യമാണ് ഈ അവതരണത്തിന്റെ കാരണമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു. മനുഷ്യന്‍ സമാഹരിക്കുന്ന മുഴുവന്‍ ഭൗതികവിഭവങ്ങളേക്കാള്‍ ഉത്തമമാണിതെന്ന് പ്രസ്താവിക്കുന്നു. ഇതിനെ ആത്മാവില്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു (യൂനസ് 57-58). എന്താണ് ഖുര്‍ആന്‍? നമ്മുടെ നിത്യപരിചയത്തെ ഈ ചോദ്യം കൊണ്ട് പുതുക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ അടിമുടി ദൈവികമാണ്. അതിലെ ഓരോ അക്ഷരവും അക്ഷരക്കൂട്ടകളും വാക്കുകളുടെ ചേരുവയും എല്ലാം അല്ലാഹുവിന്റേതാണ്. ഖുര്‍ആനിന്റെ ഉള്ളടക്കം മാത്രമല്ല, അതിന്റെ ഭാഷാശരീരവും ദൈവികമാണ്. അതിലെ എല്ലാ അക്ഷരക്രോമസോമുകളും ദൈവികമായ കയ്യൊപ്പ് പതിഞ്ഞവയാണ്.
ഇതുപോലെ മറ്റൊന്ന് കൊണ്ടുവരിക എന്നത് ഖുര്‍ആന്റെ നിരന്തര വെല്ലുവിളിയാണ്. ബദല്‍ സാധ്യമല്ല എന്നു ഖുര്‍ആന്‍ പറയുന്നത് ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മാത്രമല്ല. കാരണം അത് ഖുര്‍ആന്റെ അവതരണ ശേഷമെങ്കിലും സാധ്യമാണല്ലോ? ഈ ഭാഷാസ്വരൂപത്തോട് കൂടിയ മറ്റൊന്നിനെയാണ് അസാധ്യമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത്.
അതുകൊണ്ടുതന്നെ സത്യവിശ്വാസിക്ക് ഖുര്‍ആന്റെ ഉള്ളടക്കപരമായ ആത്മാവിനോട് മാത്രമല്ല ബന്ധമുള്ളത് അതിന്റെ അക്ഷരശരീരവുമായി കൂടിയാണ്. ദൈവത്തിന്റെതാണെന്ന ഒറ്റക്കാരണത്താല്‍ ഓരോ അക്ഷരവുമായുള്ള ഒരു വൈകാരികബന്ധമാണത്. ഖുര്‍ആന്‍ പാരായണത്തിന് ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പറയുന്നുണ്ടല്ലോ? ലോകത്തിന്റെ നാനാഭാഗത്തുമുള്ള എത്രയോ അനറബി സാധാരണക്കാര്‍ അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരയണം ചെയ്ത് ഭക്തിയുടെ കൊടുമുടികള്‍ താണ്ടുന്നതിന്റെ പൊരുളിതാണ്. വായനക്ക് തന്നെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഏക ഗ്രന്ധമാണ് ഖുര്‍ആന്‍. ഒരു പുസ്തകത്തിന്റെ പാരായണം മതാനുഷ്ഠാനമാകുന്ന ഇസ്‌ലാമിലെ ഏക പുസ്തകം. ഖുര്‍ആനിലേക്ക് നോക്കുക എന്നത് അനുഗ്രഹീതമായ കര്‍മമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. കാരണം പ്രതീകമില്ലാത്ത ദൈവത്തിന്റെ അക്ഷരപ്രതീകമാണ് ഖുര്‍ആന്‍. ദൈവത്തെ കാണേണ്ടവര്‍, അനുഭവിക്കേണ്ടവര്‍ ഖുര്‍ആനിലേക്ക് കണ്ണുതിരിക്കുക. അതൊരു കടുത്ത പെരുംമലമുകളില്‍ വന്നിറങ്ങിയിരുന്നെങ്കില്‍ അത് ഛിന്നഭിന്നമായിപ്പോകാന്‍ മാത്രം അലൗകിക ഊര്‍ജപ്രവാഹമുള്ള ഒന്നാണത്. ഭൂമിയില്‍ ദൈവത്തെ ഏറ്റവും മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നത് ഖുര്‍ആനാണ്. അല്ലാഹുവിന്റെ പേരുകേട്ടാന്‍ കിടിലം കൊള്ളുന്നവരും അല്ലാഹുവിന്റെ വാചകങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിതമായിത്തീരുന്നവരുമാണ് സത്യവിശ്വാസികള്‍ (അല്‍ അന്‍ഫാല്‍ 2) എന്നതിന്റെ വചനപ്പൊരുള്‍ ഇത്രമേല്‍ അഗാധമാണ്.
മനുഷ്യന്റെ ഭാഷാ വ്യവഹാരങ്ങള്‍ ഗദ്യമോ പദ്യമോ ആയിരിക്കും. ഖുര്‍ആന്‍ അങ്ങനെയല്ല. എന്നാല്‍ അതിന് അലൗകികമായ ഒരു സംഗീതമുണ്ട്. ഒരു ഡിവൈന്‍ മെലഡി. ആ സംഗീതം ഒരു മുസ്‌ലിമിന് അര്‍ഥം പോലുമറിയാതെ അനുഭൂതികള്‍ നല്‍കുന്ന ഒന്നാണ്. ഈ അലൗകിക അനുഭൂതി വിശദീകരിച്ചുകൊണ്ട് അലിജാ ഇസ്സത്ത് ബഗോവിച്ച് എഴുതുന്നു.
‘‘ഖുര്‍ആന്‍ ഓതേണ്ട വിധം വിശദീകരിക്കുമ്പോള്‍ അതിന്റെ ശബ്ദമധുരമായ പാരയണവും കേള്‍വിയും പരാമര്‍ശിക്കേണ്ടതുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും അര്‍ഥമറിയാത്തതിനാല്‍ അത് നിഷ്പ്രയോജനമാണെന്ന് ചിലര്‍ പറയുന്നു. തുറന്നു പറയട്ടെ, എനിക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഒരിക്കലും മറക്കാനിടയില്ലാത്ത ഒരനുഭവം പറയനേ ഇപ്പോള്‍ നിവൃത്തിയുള്ളൂ.”
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരം കിട്ടി. ഇസ്‌ലാമിക നവോത്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളുമായിരുന്നു വിഷയം. ഒരു പ്രശസ്ത പണ്ഡിതന്മാരും ചിന്തകന്മാരും അതില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ദിവസവും ആരംഭിച്ചതും അവസാനിച്ചതും ഒരു പ്രസിദ്ധ ‘ഖാരിഇ’ന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു.
പ്രഭാഷകരുടെ വാക്കുകള്‍ സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ടടുത്തിരിക്കുന്നവരോട് സ്വകാര്യം പറയുന്നു. മറ്റൊരാള്‍ കസേര വലിച്ചൊതുക്കിയിടുന്നു. വേറൊരാള്‍ കടലാസുകള്‍ ചിക്കിച്ചികയുന്നു... ഖുര്‍ആന്‍ പാരായണമങ്ങ് തുടങ്ങേണ്ട താമസം, എല്ലാ ചലനങ്ങളും ഞൊടിയിടയില്‍ നിലച്ചുപോയി. ഗാംഭീര്യത്തില്‍ ചാലിച്ച ശാന്തത സദസ്സിനെ കീഴടക്കി. ഓത്തുകാരന്‍ ശ്വാസമയക്കാനായി ഒന്നു നിര്‍ത്തിയപ്പോള്‍ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്നല്ല, സദസ്യരുടെ മുഴുവന്‍ ശ്വാസം നിലച്ചുപോയതുപോലെ. ആളുകള്‍ ശാന്തമായിരുന്ന് തങ്ങളുടെ ഹൃദയമിടിപ്പുകള്‍ ശ്രദ്ധിക്കുന്നു. ശാന്തത! ആ പാരയണം ഒഴുകുന്ന നദിയായിരുന്നു. ചിലപ്പോഴത് ശാന്തമായൊഴികി. മറ്റു ചിലപ്പോള്‍ ശൂരതയോടെ കുലം കുത്തിയൊഴികി. അവാച്യമായ അനുഭവം അതിന്റെ മൂര്‍ധന്യത പ്രാപിച്ചത് അവസാന ദിവസമാണ്. വിടപറയും മുമ്പ് ‘ഖാരിഅ്’ ഒരു പ്രത്യേക സമ്മാനം തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. അന്നദ്ദേഹം തെരഞ്ഞെടുത്തത് ‘അര്‍റഹ്മാന്‍’ അധ്യായമാണ്. ശൈലീഭംഗികൊണ്ടും കോര്‍വ കൊണ്ടും സുന്ദരവും സുപ്രസിദ്ധവുമായ അധ്യായം! അപ്പോഴത്തെ എന്റെ മാനസികാവസ്ഥയും അനുഭൂതിയും വിവരിക്കുക അസാധ്യം. ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍... ആവര്‍ത്തിച്ചു വരുന്ന ഈ വചനമൊഴിച്ച് മറ്റൊന്നിന്റെയും അര്‍ഥമെനിക്കറിയില്ലായിരുന്നു. എന്നിട്ടും മുഴുവന്‍ വചനങ്ങളുടെയും അര്‍ഥം എനിക്ക് മനസ്സിലാകുന്നതുപോലെ തോന്നി. സമ്മേളനം നടന്ന ഓരോ ദിവസവും ഖുര്‍ആന്‍ പാരായണം കഴിയുമ്പോള്‍ ഞാന്‍ അവിടെ കൂടിയവരുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നു! ഈ അനുഭൂതി മറ്റുള്ളവര്‍ക്കുമുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. ‘‘കാണുന്നില്ലേ! നമ്മളൊക്കെ ഇസ്‌ലാമിക സഹോദരങ്ങളല്ലേ?’’ അവര്‍ പറയാന്‍ വെമ്പുന്നപോലെ.
ഈ സംഭവത്തിന് ശേഷം, അര്‍ഥം മനസ്സിലായില്ലെങ്കിലും ഖുര്‍ആന്‍ പാരയണം കേള്‍ക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. കാരണം, മുഴുവന്‍ മുസ്‌ലിംഹൃദങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഖുര്‍ആന്‍ മനസ്സിലാവുന്നുണ്ട്. (നവോത്ഥാന ചിന്തകള്‍)
ദൈവത്തിന്റേത് മാത്രമായ അക്ഷരക്കൂട്ടും പദവിന്യാസവുമാണ് ഖുര്‍ആന്‍. മാനുഷികമായ മാധ്യമത്തില്‍ (ഭാഷ) അല്ലാഹു നടത്തിയ ദൈവികമായ മാന്ത്രകതയാണ് ഖുര്‍ആന്‍. ഈ കാര്യം ഖുര്‍ആനിലെ ചില അധ്യാങ്ങളുടെ തുടക്കത്തിലുള്ള കേവലാക്ഷരങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്‌നുകസീറിനെപ്പോലുള്ള പൂര്‍വസൂരികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കേവലാക്ഷരങ്ങള്‍ വിളിച്ചുപറയുന്ന, വിളംബരപ്പെടുത്തുന്ന കാര്യമിതാണ്. ഹേ മനഷ്യരേ, നിങ്ങള്‍ സംസാരിക്കുന്ന, കവിത കെട്ടിച്ചൊല്ലുന്ന, തെറിപറയുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടുതന്നെയാണ് അല്ലാഹുവും സംസാരിക്കുന്നത്. പക്ഷേ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് കേവല സംസാരമാണെങ്കില്‍ അതേ അക്ഷരങ്ങള്‍ ഉപോയഗിച്ച് അല്ലാഹു സംസാരിക്കുമ്പോള്‍ തുല്യമായ മറ്റൊരു വാചകം അസാധ്യമായ ഖുര്‍ആനാവുകയാണ്. ദൈവവും മനുഷ്യനും സംസാരിക്കുന്നത് അതേ ഇരുപത്തെട്ട് അക്ഷരങ്ങള്‍ കൊണ്ടാണ്. പക്ഷേ അവക്കിടയിലെ അന്തരം ദൈവത്തിനും മനുഷ്യനുമിടയിലെ അന്തരം തന്നെയാണ്. മനുഷ്യന്റെ വാക്കുകള്‍ മാനുഷികതയുടെ കണ്ണാടിക്കൂട്ടങ്ങളാണെങ്കില്‍ ദൈവത്തിന്റെ വചനം ദൈവികതയുടെ, അമാനുഷികതയുടെ കണ്ണാടികളാണ്. അതില്‍ പ്രതിബിംബിക്കുന്നത് അതുപോലെ മര്‌റൊന്നില്ലാത്ത ദൈവത്തിന്റെ കരുത്തും സൗന്ദര്യവുമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടാണ് അല്ലാഹവും ഇത് രചിച്ചിരിക്കുന്നത്. പക്ഷെ ഇതേ അക്ഷരങ്ങള്‍ കൊണ്ട് ഇതുപോലൊരു വാചകം നിങ്ങള്‍ക്ക് ചമക്കുക സാധ്യമല്ല. ഈ സാധ്യതയെ ഖുര്‍ആന്‍ നിരന്തരം വെല്ലുവിളിക്കുന്നുണ്ട്. കേവലാക്ഷരങ്ങള്‍ക്ക് ശേഷം ഖുര്‍ആനില്‍ ഭൂരിഭാഗം സ്ഥലത്തും തുടര്‍ന്നുപറയുന്നത് ഖുര്‍ആനിന്റെ അപാരതയെക്കുറിച്ചും അലൗകികതയെക്കുറിച്ചുമാണ് എന്ന് ഇബ്‌നുകസീര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ കാര്യം സയ്യിദ് ഖുത്വുബ് കുറേക്കൂടി ഭാവദീപ്തമായി വിവരിക്കുന്നുണ്ട്. ഒരേ മണ്ണുകൊണ്ടാണ് ദൈവവും മനുഷ്യനും സൃഷ്ടി നടത്തുന്നത്. കളിമണ്ണു കൊണ്ട് മനുഷ്യന്‍ സൃഷ്ടി നടത്തുമ്പോള്‍ അത് നിര്‍ജീവമായ പാവയും പാത്രവും പ്രതിമയും കെട്ടിടങ്ങളുമായിത്തീരുന്നു. അതേ കളിമണ്ണുകൊണ്ട് ദൈവം സൃഷ്ടിക്കുമ്പോള്‍ ജീവന്‍ സ്പന്ദിക്കുന്ന മനുഷ്യനും സൃഷ്ടിജാലങ്ങളുമായിത്തീരുന്നു. ഒന്ന് നിര്‍ജീവമാണെങ്കില്‍ മറ്റേത് ജീവന്‍ തുടിക്കുന്നതാണ്. ഖുര്‍ആനും മനുഷ്യന്റെ ഭാഷാവ്യവഹാങ്ങളും തമ്മിലെ വ്യത്യാസം നിര്‍ജീവരൂപവും മിടിക്കുന്ന ജീവനും തമ്മിലുള്ള വ്യത്യാസമാണ്. മനുഷ്യന് കരഗതമല്ലാത്ത ദൈവത്തിന്റെ രഹസ്യമാണ് ജീവന്‍. ജീവന്റെ ദൈവിക രസതന്ത്രം തന്നെയാണ് ഖുര്‍ആനിന്റെ അമാനുഷികതയുടെയും രസതന്ത്രം.
വിശ്വാസം ബുദ്ധിയുടെ ബോധ്യം മാത്രമല്ല. ആത്മാവിന്റെ അനുഭവം കൂടിയാണ്. അത് ദൈവവുമായുള്ള വിനിമയമാണ്. സത്യവിശ്വാസികളുടെ ഏറ്റവും വലിയ സൗഭാഗ്യം ഈ അലൗകിക വിനിമയത്തിന്റെ സൗഭാഗ്യമാണ്. വിശ്വാസത്തില്‍ കലര്‍പ്പുകള്‍ വീണ് അതിന്റെ സ്വച്ഛത നഷ്ടപ്പെട്ടവന്‍ ആകാശലോകവുമായുള്ള അലൗകിക ചരട് മുറിഞ്ഞ് പോയവനാണെന്ന്, ആകാശത്തുനിന്ന് വീണവനെപ്പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നതിന്റെ കാരണമിതാണ്. അവനെ ലൗകികാസക്തിയുടെ ഏതു പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടുപോകും (അല്‍ഹജ്ജ് 31) അവന്റെ ജീവിത വണ്ടിക്കുമുന്നില്‍ ദേഹഛയുടെ പച്ചപ്പുല്ല് കെട്ടിവെക്കപ്പെടും.
അലൗകിക ലോകവുമായുള്ള ഈ ആശയവിനിമയമാണ് സത്യവിശ്വാസിയെ മറ്റു മനുഷ്യരില്‍ നിന്ന് വേറിട്ടവരാക്കുന്നത്. ലോകത്തിലെ പലതരം ദൈവാനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ദൈവാനുഭവമാണ് ഖുര്‍ആന്‍. ദൈവം വിശ്വാസിയോട് സംസാരിക്കുകയാണ്. വിശ്വാസിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്. ദൈവവുമായുള്ള ഈ വിനിമയത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ആറാം ഇന്ദ്രിയമാണ് വിശ്വാസം. വിശ്വാസിക്ക് ദൈവാനുഭവത്തിനുവേണ്ടി പല ഉപാധികള്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് അല്ലാഹുവിന്റെ അയാളക്കുറികളാണ് (ആയാത്ത്). ഭൗതികപ്രപഞ്ചം കാണുമ്പോള്‍ അവിശ്വാസിയില്‍ ഉണരുന്ന നിര്‍ജീവവും കേവലഭൗതികവുമായ പ്രതികരണമല്ല സത്യവിശ്വാസിയില്‍ അത് ഉണര്‍ത്തുന്നത്. പ്രപഞ്ചക്കാഴ്ചകള്‍ അവനില്‍ ഉണര്‍ത്തുന്നത് അതിന്റെ പൊരുളിനെക്കുറിച്ച ആലോചനകളാണ് (ആലുഇംറാന്‍ 191). പക്ഷേ ആരാധനകള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ ദൈവാനുഭവങ്ങളിലേക്കും അവനെ കൈപിടിച്ചുയര്‍ത്തുന്ന ഏറ്റവും വലിയ ദൈവാനുഭവമാണ് ഖുര്‍ആന്‍. ആരാധനയിലും പ്രപഞ്ചനോട്ടത്തിലും ചരിത്രപഠനത്തിലുമെല്ലാം അവനെ സഹീയിക്കുന്ന ദൈവത്തിന്റെ കൈത്താങ്ങാണ് ഖുര്‍ആന്‍.

മനുഷ്യന്റെ ഭൗതിക ഇന്ദ്രിയങ്ങള്‍ക്കോ അതിന്റെ നീള്‍ച്ചകളായ സാങ്കേതിക ഉപകരണങ്ങള്‍ക്കോ ഒരിക്കലും കാണിച്ചുതരാനാവാത്ത ഒരുപാട് ഒരുപാട് കാഴ്ചകള്‍ ഖുര്‍ആന്‍ നമുക്ക് കാണിച്ചുതരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് നമ്മെ നാം ഇരിക്കുന്നേടത്ത് നിന്ന് ഉയര്‍ത്തി സ്വര്‍ഗത്തിന്റെ ഇറുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. അവിടെ നിന്ന് നമ്മുടെ കൈപിടിച്ച് സ്വര്‍ഗത്തിലെ നൂറായിരം അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണിച്ചുതന്ന് നാം ഇരിക്കുന്നേടത്തു തന്നെ തിരിച്ച് കൊണ്ടുവന്നാക്കും. അതു പോലെ നരകത്തെ, നമ്മുടെയൊക്കെ സ്വന്തം മരണത്തെ. മനുഷ്യന്റെ മരണത്തെക്കുറിച്ച് ഒരു മെഡിക്കല്‍ സയന്‍സും രേഖപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങള്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.
ഈ പ്രപഞ്ചത്തിന്റെ അന്ത്യത്തെ ഇപ്പോള്‍തന്നെ, മുന്‍കൂട്ടി നേരില്‍ കാണാനുള്ള ഒറ്റവഴി ഖുര്‍ആനാണ്. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: അന്ത്യനാളിനെ കണ്ണുകൊണ്ട് കാണും പോലെ കാണാന്‍ സന്തോഷമുള്ളവന്‍ സൂറത്തുല്‍ ഇന്‍ഫിത്വാറും സൂറത്തുല്‍ ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ. ഒരു ശാസ്ത്രത്തിനും കാണിച്ചുതരാനാവാത്ത കാഴ്ചകള്‍ കാണിച്ചുതരുന്നു എന്നതാണ് ഖുര്‍ആന്റെ സവിശേഷത. ഭൗതികമായ ഒന്നിനും നല്‍കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്ന ഗ്രന്ഥം.
ലൈലത്തുല്‍ ഖദ്ര്‍
‘ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന് നിനക്കറിയാമോ’ എന്ന കരളില്‍ ചെന്നു തറക്കുന്ന ഒരു ചോദ്യം ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതമാണീ ഖുര്‍ആന്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവം ഖുര്‍ആന്റെ അവതരണമാണ്. പിന്നീട് ഒരുപാട് കാലത്തേക്ക് ചരിത്രത്തിന്റെ വിധി നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള പുസ്തകമാണത്. മനുഷ്യന്‍ അത് ഏറ്റെടുക്കുകയും ചരിത്രത്തില്‍ സാക്ഷാല്‍കരിക്കുകയും ചെയ്യണമെന്നു മാത്രം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായ റോമിന്റേയും മറ്റൊരു സമകാലിക സാമ്രാജ്യമായിരുന്ന പേര്‍ഷ്യയുടെയും അറബ് ഈജിപ്ഷ്യന്‍ ഫലസ്തീനിയന്‍ സംസ്‌കാരങ്ങളുടെയും വിധി നിര്‍ണയിക്കപ്പെട്ട രാവാണ് ചരിത്രപരമായി ലൈലത്തുല്‍ ഖദ്ര്‍. ചരിത്രത്തില്‍ ഇനിയും ഏറ്റെടുക്കാന്‍ മനുഷ്യരുണ്ടെങ്കില്‍ നാഗരികതകളുടെ ഭാഗധേയം നിര്‍ണയിക്കുക ഖുര്‍ആന്‍ തന്നെയായിരിക്കും.
അല്ലാഹുവിന്റെ അദൃശ്യലോകം മറകള്‍ നീക്കി മനുഷ്യരോട്, മനുഷ്യന്റെ ദൃശ്യലോകത്തോട് സംസാരിച്ച അനുഭവമാണ് ഖുര്‍ആന്‍. അതിന്റെ സമാരംഭമാണ് ലൈലത്തുല്‍ ഖദ്ര്‍.
ഹിറാ ഗുഹയില്‍ പ്രവാചകന് ഖുര്‍ആന്‍ വന്നിറങ്ങിയതിന്റെ വാര്‍ഷികമാണ് ഓരോ വര്‍ഷവും ആവര്‍ത്തിക്കപ്പെടുന്ന ലൈലത്തുല്‍ ഖദറുകള്‍. വലിയ ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ അതേ ദിനങ്ങളില്‍ എല്ലാ കൊല്ലവും പുതുക്കുക എന്നത് നമുക്ക് പരിചിതമാണ്. പക്ഷേ ഈ പുതുക്കലുകള്‍ പ്രതീകാത്മകം മാത്രമാണ്. ഒരിക്കലും ഓര്‍മിക്കപ്പെടുന്ന സംഭവം തുടര്‍വര്‍ഷങ്ങളില്‍ സംഭവിക്കുന്നില്ല. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. പിന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ് 15 കളില്‍ സ്വാതന്ത്ര്യം ലഭിക്കുക എന്ന സംഭവം ഒരളവിലും ആവര്‍ത്തിക്കപ്പെടുന്നില്ല, അനുസ്മരിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ലൈലത്തുല്‍ ഖദ്‌റില്‍ അദൃശ്യലോകം ഭൂമിയെ ചുംബിച്ചുണര്‍ത്തിയ രംഗം ഓരോ വര്‍ഷവും ആവര്‍ത്തിക്കുകയാണ്. ജിബ്‌രീല്‍ പരിവാര സമേതം അല്ലാഹുവിന്റെ അംറുമായി വീണ്ടും ഭൂമിയിലേക്കിറങ്ങുകയാണ്. ഖുര്‍ആന്‍ അവതരിച്ച ഒന്നാം രാവിന്റെ അതേ ആത്മീയ വില അതിന്റെ എല്ലാ വാര്‍ഷികാവര്‍ത്തന രാവുകള്‍ക്കും അല്ലാഹു വകവെച്ചു നല്‍കുകയാണ്.
ഖുര്‍ആനിലെ ഒരു വാചകം മനുഷ്യരുടെ ആയിരം വാചകങ്ങളേക്കാള്‍ ഉത്തമമാണത്. ഖുര്‍ആന്‍ അവതരിച്ച രാവ് മനുഷ്യരുടെ മറ്റ് ആയിരം രാവുകളെക്കാള്‍ പവിത്രമാണ്. പുണ്യഭരിതമാണ്. അലൗകികതയുടെ വെളിച്ചവും സമാധനവും സാധാരണമല്ലാത്ത കണക്കില്‍ ഭൂമിയിലേക്ക് പ്രവഹിക്കുന്ന രാത്രിയാണത്. ഭൂമി പുലരും വരെ ദിവ്യസമാധാനം കൊണ്ട് നിറഞ്ഞ് കവിയുന്ന നേരം. ഖുര്‍ആനിന്റെ അവതരണത്തിന്റെ അത്യുജ്വലമായ, വാക്കുകള്‍ക്കതീതമായ ഓര്‍മയെ മറ്റൊരു അലൗകിക ഉത്സവമാക്കുകയാണ് അല്ലാഹു. ആകാശം ഭൂമിയോട് ഏറ്റവും അടുക്കുന്ന, കരുണ കാട്ടുന്ന നിമിഷങ്ങളാണത്. ആകാശവും ഭൂമിയും തമ്മില്‍ ഏറ്റവും തീവ്രമായ വിനിമയങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍. പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്ന, മനുഷ്യന്റെ ഭാഗധേയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന യാമമാണത്. കാലത്തിന്റെ വര്‍ഷവളയത്തില്‍ ഇതിനേക്കാള്‍ ആഴവും ഉയരവും സൗന്ദര്യവും വിലയുമുള്ള മറ്റൊരു പന്ത്രണ്ട് മണിക്കൂര്‍ ഇല്ല തന്നെ. ഭൂമിയില്‍ ഓരോ ചരാചരവും ആ ഊര്‍ജപ്രവാഹത്തില്‍ കോരിത്തരിച്ചുപോകുന്ന മണിക്കൂറുകളാണത്.
ആ രാവിനെ ആത്മീയമായ മുന്നൊരുക്കമില്ലാതെ മനുഷ്യനു സ്വീകരിക്കുക സാധ്യമല്ല. അവന്റെ ക്ലാവു പിടിച്ച ഹൃദയത്തെ തേച്ചുമിനുക്കി വെച്ചാലേ അതിനെ അറിയാനും സ്വീകരിക്കാനും കഴിയൂ. അതിനായിരിക്കാം വിധി നിര്‍ണയ രാവിനു മുമ്പേ അവനെ നോമ്പിന്റെ സംസ്‌കരണത്തിലൂടെ കടത്തിക്കൊണ്ടുപോകുന്നത്. 20 ദിവസത്തെ നോമ്പിലൂടെ ഹൃദയത്തെ കഴുകിയവനാണ് ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കുന്നത്. അഥവാ നോമ്പ് ഒരര്‍ഥത്തില്‍ ആ രാവിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമാണ്. ഭൗതിക കാമനകളെ പരമാവധി നിയന്ത്രിച്ച് മനസ്സിന്റെ അഭൗതിക തലത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയാണ്, കൂടുതല്‍ സംവേദന ശേഷിയുള്ളതാക്കുകയാണ് റമദാന്‍ ചെയ്യുന്നത്. ആ ശേഷി നേടുമ്പോഴേ ഒരാള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ അറിയാനും അനുഭവിക്കാനും കഴിയൂ.
ഹിറാ ഗുഹയില്‍ ഖുര്‍ആനുമായി വന്നിറങ്ങിയ ജിബ്രീല്‍ വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് വന്നിറങ്ങുന്നതിന് കാതോര്‍ക്കുക. ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ചാരത്തിരുന്ന് അവന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തും അവന്റെ ഗാംഭീര്യത്തെ ഒന്നും ബാക്കിവെക്കാതെ സമ്മതിച്ചും സ്വന്തം പാപത്തെ കണ്ണുനീരുകൊണ്ട് കഴുകിത്തുടച്ചും സമാധാനത്തിന്റെ നിറമുള്ള ആ രാവില്‍ നാം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇതിനേക്കാള്‍ വില പിടിച്ച മറ്റൊന്നും നമുക്ക് നഷ്ടപ്പെടാനില്ല. വരുന്ന ഒരു വര്‍ഷത്തെ നമ്മുടെ ഭാഗധേയം അവന്റെയടുത്ത് നിശ്ചയിക്കപ്പെടുന്ന, നമ്മുടെ സമയപാത്രങ്ങള്‍കൊണ്ട് അളന്നെടുക്കാന്‍ കഴിയാത്ത, നമ്മുടെ ഘടികാരങ്ങള്‍ക്ക് രേഖപ്പെടുത്താനാവാത്ത, മനുഷ്യന്റെ വാക്കുകള്‍കൊണ്ട് പകര്‍ന്നുവെക്കാനാവാത്ത രാവാണത്. ആ ഒറ്റ രാത്രി ബാക്കി റമദാനിനേക്കാള്‍ വലുതാണ്.

Monday, August 8, 2011

നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.


കളിമണ്ണും ദിവ്യാത്മാവും ഇതിന്റെ മനോഹര സചേതന ചേരുവയാണ് മനുഷ്യന്‍. മനുഷ്യന്റെ ജീവിതം ഈ ഇരട്ടകളുടെ സംഘര്‍ഷ സ്ഥലവുമാണ്. മതം സമാഗതമായത് കളിമണ്ണില്‍ ആത്മാവിനെ സാക്ഷാത്കരിക്കനാണ്. കളിമണ്ണു കൊണ്ട്  ആത്മാവിന്റെ സചേതനമായ ശില്‍പ്പം നിര്‍മിക്കാന്‍. അപ്പോഴും ശരീരം അതിന്റെ ഹൃദയശ്യൂന്യമായ മൃഗീയതയുമായി കടന്നുവരും. അന്നേരവും ശരീരത്തിന്റെ പുസ്തകത്തില്‍ ആത്മാവിന്റെ മഷികൊണ്ടെഴുതണം.
ശരീരം, ആത്മാവ് എന്ന വിഭജനത്തെ മറികടക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഓരോന്നായി എടുത്താല്‍ പരസ്പരവൈരുദ്ധ്യമുള്ളവയെ സാകല്യത്തിനകത്ത് മനോഹരമായി സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനുമിടയിലെ, പ്രണയത്തിനും ദാമ്പത്യത്തിനുമിടയിലെ, സ്വതന്ത്ര്യത്തിനും സദാചാരത്തിനുമിടയിലെ, ഏകസത്യവാദത്തിനും സമാധാനത്തിനുമിടയിലെ........
ഈ വൈരുദ്ധ്യത്തിന് ചിലര്‍ നിര്‍ദേശിച്ച പരിഹാരം സന്യാസമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ആത്മീയമായ ഒളിച്ചോട്ടം. ഇസ്‌ലാമില്‍ സന്യാസമില്ല. സന്യാസമില്ലാത്ത ഇസ്‌ലാമിന് ഒരു സന്യാസമുണ്ടെങ്കില്‍ അത് നോമ്പാണ്. വ്രതത്തെ സൂചിപ്പിക്കാന്‍ സന്യാസമെന്ന അര്‍ത്ഥത്തില്‍ ഭാഷയില്‍ ഉപയോഗിക്കുന്ന സിയാഹത്ത് (‡MnƒÇp¡S) എന്ന പദം ഖുര്‍ആന്‍ സൂറ:അത്തഹ്‌രീമിലെ അഞ്ചാം വാചകത്തില്‍ ഉപയോഗിക്കുന്നുണ്ട്. ആയിശ (റ) പറയുന്നു. ഈ സമുദായത്തിന്റെ സന്യാസം വ്രതാനുഷ്ഠാനമാകുന്നു. സന്യാസത്തിന്റെ അംശങ്ങള്‍ ആരോഗ്യകരമായ അളവില്‍ നോമ്പിലുണ്ട്. അധികമായി പോവാതിരിക്കാനുള്ള മുന്‍കരുതലുകളും നോമ്പിനകത്ത് കാണാന്‍ കഴിയും. രാത്രിയില്‍ ഭക്ഷണവും മൈഥുനവും അനുവദിക്കുന്നു. രാത്രിയിലും അത് അധികരിച്ച ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്നു. സന്യാസം അതിന്റെ ഏറ്റവും സാന്ദ്രതയില്‍ അനുഭവഭേദ്യമാകുന്ന നോമ്പിലെ സവിശേഷ ആരാധനയാണ് ഇഅ്തികാഫ് (പള്ളിയിലെ ഭജനമിരിക്കല്‍) വര്‍ജനത്തിനുപകരം നിയന്ത്രണം എന്നതാണ് ഭൗതികാവശ്യങ്ങളോടുള്ള ഇസ്‌ലാമിക സമീപനം. വെറും നിയന്ത്രണമല്ല. നിയന്ത്രിച്ച് ഭൗതികമായതിനെത്തന്നെ ആത്മീയമാക്കി മാറ്റുന്ന ദിവ്യതയാണ് ഇസ്‌ലാം.അങ്ങനെ ഭൗതികതക്കും ആത്മീയതക്കുമിടയിലെ സഹജ വൈരുദ്ധ്യത്തെ പരഹരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
ലഹരി ഒഴിച്ച് ഒരു ലൗകികാനുഭവത്തെയും ഇസ്‌ലാം കേവലമായ്, പൂര്‍ണ്ണമായി വിലക്കിയിട്ടില്ല. പലിശ നിരോധിക്കുമ്പോഴും പണസമാഹരണത്തിന്റെ മറ്റ് പല രൂപങ്ങളെ അത് അത് അനുവദിക്കുന്നു. വ്യഭിചാരത്തെ പാപമായി പ്രഖ്യാപിക്കുമ്പോഴും വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഇസ്‌ലാം കേവലമായി വിലക്കിയ ഏക ലൗകികാനുഭവം ലഹരിയാണ്.ബാക്കി ലൗകികാനുഭവങ്ങളില്‍ അതിന്റെ ചില രൂപങ്ങളെ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്. ആസക്തിക്കും വിരക്തിക്കുമിടയില്‍ ഒരു ഇസ്‌ലാമികമാര്‍ഗം അത് രചിച്ചെടുക്കുന്നു.
ശരീരത്തിനു മുകളില്‍ ആത്മാവിന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ആത്മാവ് ഉടമയും ശരീരം അടിമയുമാണെന്ന പ്രഖ്യാപനം.
നോമ്പിനെ രണ്ടുതരത്തില്‍ മനസ്സിലാക്കാം. ഒന്ന് അത് ഒരു കേവലാരാധനയാണ്. അത് അതിനു വേണ്ടിതന്നെയാണ്. നോമ്പിന് നോമ്പിനപ്പുറം മാനങ്ങള്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. രണ്ടാമത്തേത് നോമ്പിന് ഒരു ആത്മാവുണ്ട്. അത് നോമ്പിനപ്പുറവും ബാധകമാണ്. അത് ജീവിതത്തില്‍ വെളിച്ചം പ്രസരിപ്പിക്കേണ്ട ഒന്നാണ്. ആ വെളിച്ചത്തെക്കുറിച്ചാണ് ദൈവഭക്തി(തഖ്‌വ) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത് കരാഗതമാവാനാണ് മുന്‍കഴിഞ്ഞവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്.
നോമ്പ് നല്‍കുന്ന ദൈവഭക്തിയുടെ പരിശീലനമെന്താണ്? ദൈവം പറഞ്ഞാല്‍ എന്തും മാറ്റിവെക്കാനുള്ള സന്നദ്ധതകളുടെ പരിശീലനം. ഒഴിവാക്കാനാവത്തതായി ഒന്നുമില്ല എന്നാണ് നോമ്പ് തെളിയിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ ശാരീരികാവശ്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് അത് തെളിയിക്കുകയാണ് നോമ്പുകാരന്‍ ചെയ്യുന്നത്. ശാരീരികാവശ്യങ്ങളില്‍ തുടങ്ങി മാനസിക പ്രലോഭനങ്ങളേയും അത് തടഞ്ഞുനിര്‍ത്തുന്നു. ഉപോക്ഷിക്കലിലൂടെ മാത്രമേ ഉന്നതമായ ഒരു ജീവിതം നേടിയെടുക്കാനാവൂ. സാഹചര്യം വെച്ചുനീട്ടുന്ന പലതിനേയും ഉപേക്ഷിച്ചേ ഉന്നതങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറാനാവൂ. ഉപേക്ഷിക്കലിന്റെ, ത്യാഗത്തിന്റെ ഇതിഹാസങ്ങള്‍ നിറഞ്ഞതാണ് മതജീവിതത്തിന്റെ ചരിത്രം.
ത്യജിക്കലിന്റെ പാഠശാലയാണ് റമദാന്‍. ദൈവത്തെചൊല്ലി എന്തും ത്യജിക്കാന്‍ കഴിയുമെന്നാണ് റമദാന്‍ പരിശീലിപ്പിക്കുന്നത്. ഇത് വിശ്വാസത്തില്‍ തന്നെ അന്തര്‍ഹിതമായ ഒരു മനോവികാരമാണ്. അതിനെ ഒരു പരിശീലന പദ്ധതിയാക്കുകയാണ് നോമ്പ് ചെയ്യുന്നത്. റമദാന്‍ സ്വബറിന്റെ മാസമാണെന്ന് പ്രവാചകന്‍ പറയുന്നുണ്ട്.(é¡ŸdG ™Á¡T)തിന്മക്കതിരിലും നന്മക്കനുകൂലവുമായ നെഞ്ചുറപ്പിനെയാണ് ആ പദം പ്രതിനിധീകരിക്കുന്നത്. ക്ഷമ രണ്ടു വിധമുണ്ടെന്ന് ഇമാം ഗസ്സാലി പറയുന്നു.“ഒന്ന് ശാരീരികം, അതായത് പ്രയാസങ്ങങ്ങള്‍ സഹിക്കുക. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അത് ഒന്നുകില്‍ ആരാധനകളോ മറ്റു വിഷമകരമായ പ്രവര്‍ത്തനങ്ങളോ നിര്‍വഹിക്കുന്നതിലൂടെയാവാം. അല്ലെങ്കില്‍ ശക്തമായ മര്‍ദ്ദന പീഢനങ്ങള്‍ എല്‍ക്കേണ്ടി വരുമ്പോഴോ ഗുരുതരമായ രോഗം ബാധിക്കുമ്പോഴോ അപകടങ്ങള്‍ സംഭവിക്കുമ്പോഴോ ആവാം. എന്നാല്‍ ഏറ്റവും സ്തുത്യര്‍ഹമായത് രണ്ടാമത്തെ ഇനം ക്ഷമയാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആസക്തികള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ആത്മീയ ക്ഷമ”. ത്യാഗത്തിനുള്ള സജ്ജമാകലാണ് ക്ഷമ. അത് ത്യാഗത്തിന്റെ ഉറവിടമാണ്. വളക്കൂറുള്ള മണ്ണാണ്. എന്തിനു ക്ഷമിക്കണം എന്നു ചോദിച്ചാല്‍ ത്യാഗത്തിനു വേണ്ടി ക്ഷമിക്കണം എന്നാണുത്തരം.
മാറണമെന്നാഗ്രാഹമുണ്ട്, മാറാന്‍ കഴിയുന്നില്ല എന്നു സങ്കടം പറയുന്നവരെ കണ്ടുമുട്ടാറുണ്ട്. നിങ്ങള്‍ നോമ്പെടുക്കുന്നവരാണെങ്കില്‍ ഈ സങ്കടം പറച്ചിലിന് ഒരു പ്രസക്തിയുമില്ല. എന്തും ഒഴിവാക്കാനാവും എന്നാണ് നോമ്പ് നമ്മെ അനുശീലിപ്പിച്ചത്. ജീവിതത്തില്‍ മദ്യപിക്കുകയും റമദാനില്‍ നോമ്പെടുക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അവരും പരിതപിക്കുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല എന്നാണ്. നോമ്പിന്റെ പകലില്‍ പച്ചവെള്ളം പോലും വേണ്ടെന്ന്‌വെച്ചവന് ജീവിതത്തില്‍ മദ്യം  വേണ്ടെന്നുവെക്കാന്‍ കഴിയാതെ പോകുന്നത് നോമ്പിനെ വെറും അര്‍ത്ഥം കെട്ട ആചാരമായി അനുഷ്ഠിക്കുന്നത് കൊണ്ടാണ്. പുകവലി നിര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് റമദാന്‍. പകലില്‍ വേണ്ടെന്ന്‌വെച്ചയാള്‍ രാത്രികൂടി വേണ്ടെന്നുവെച്ചാല്‍ ഒരു മാസം കൊണ്ട് ഒരാള്‍ക്ക് പുകകുടിക്കുന്നതില്‍ നിന്ന് മുക്തനാവാം.
ഖുര്‍ആനും റമദാനും തമ്മില്‍ നിരവധി ബന്ധങ്ങളുണ്ട്. ചരിത്രപരമായ ബന്ധം മാത്രമല്ല ഉള്ളത്. മനുഷ്യനില്‍ വിശ്വാസവും ഭക്തിയും സൃഷ്ടിക്കാനാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആനിക വിദ്യഭ്യാസം ആശയപരമാണ്. ഖുര്‍ആന്‍ സംസാരിക്കുന്നത് മസ്തിഷ്‌കത്തോടും ഹൃദയത്തോടുമാണ്. അതേ വിദ്യാഭ്യാസം ശരീരപ്രധാനമായ പരിശീലനത്തിലൂടെ നല്‍കുകയാണ് റമദാന്‍ ചെയ്യുന്നത്. ഖൂര്‍ആന്‍  കുറേക്കൂടി ആശയപരമായ വിദ്യാഭ്യാസമാണെങ്കില്‍ റമദാന്‍ അനുഭവപരമായ വിദ്യാഭ്യാസമാണ്. ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയെ സംബന്ധിച്ചെടുത്തോളം ആശയപരമായ പഠനവും ശാരീരികമായ പരിശീലനവും പ്രധാനമാണ്. നോമ്പിന്റെ നോട്ടുപുസ്തകം ശരീരം തന്നെയാണ്. അതിലാണ് നാം പ്രപഞ്ചത്തോളം ഗംഭീരമായ ആശയങ്ങള്‍ എഴുതിയും വരച്ചും വെട്ടിയും പിന്നെയും ശരിയാക്കിയും പഠിക്കുന്നത്. ഖുര്‍ആനിന്റെ പ്രായോഗിക പരിശീലന കാലമാണ് റമദാന്‍. ഖുര്‍ആനികാശയങ്ങള്‍ ലോകവ്യാപകമായി മിഴിവുറ്റ നിറച്ചാര്‍ത്തുകളില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ആത്മീയമായ ഋതു. വിട്ടുവീഴ്ച മുതല്‍ പോരാട്ടതിനുവരെ റമദാന്‍ സവിശേഷമായ ഊര്‍ജം നല്‍കും. ഭംഗിപകരും.
ഇതിഹാസങ്ങളെ ഗര്‍ഭം ധരിക്കുന്ന ആരാധനയാണ് നോമ്പ്. എപ്പോഴും ഒരു ബദറിനെ അത് ഉള്ളില്‍ വഹിക്കുന്നുണ്ട്. ത്യഗത്തിന്റെ അസ്തിവാരത്തില്‍ കെട്ടിപടുത്ത പോരാട്ടങ്ങള്‍ നോമ്പിന്റെ ബീജത്തില്‍ തന്നെയുള്ളതാണ്. ചരിത്രം സമഷ്ടിയുടെ ചരിത്രമായതുകൊണ്ട് കാണാതെ പോവുന്ന, വ്യക്തികള്‍ ജീവിതം കൊണ്ട് രചിക്കുന്ന മാനവികതയുടെ എത്രയോ വര്‍ണ്ണകാഴ്ചകള്‍ക്ക് നോമ്പ് നിമിത്തവും പശ്ചാതലവുമാവുന്നുണ്ട്. പിശാചിനു മാത്രമല്ല അന്യായമായി അധികാരം കയ്യടക്കിവെച്ചവര്‍ക്കും നോമ്പിനെ ഭയമായിരുന്നു. നോമ്പ് പോരാളികളുടെ ആത്മീയമായ ആയുധപുരയാണ്. നോമ്പിന്റെ പാഠശാലയിലെ വിദ്യാര്‍ത്ഥികള്‍ വിട്ടുവീഴ്ചകൊണ്ടും ചരിത്രത്തെ വിസ്മയിപ്പിച്ചുകളഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അതിക്രമങ്ങളോട് അവന്‍/അവള്‍ പറഞ്ഞ ഒരു മറുവാക്കുണ്ട്. ഞാന്‍ നോമ്പുകാരനാണ്,നോമ്പുകാരിയാണ്. നിരാലംബര്‍ക്ക് നോമ്പ് തണല്‍ മരമാണ്. കാലത്തിന്റെ നാട്ടുവഴിയില്‍ പൂക്കുന്ന തണല്‍മരം. കാരണം ഖുര്‍ആന്‍ ഏറ്റവും ദീപതമായി സാക്ഷാല്‍ക്കരിക്കപ്പെടുന്ന കാലമാണ് റമദാന്‍.
ത്യാഗമാണ് ജീവിതത്തെ ഉദാത്തമാക്കുന്നത്. ത്യാഗത്തിന്റെ വര്‍ണ്ണനൂലുകള്‍കൊണ്ടാണ് മഹത്വത്തിന്റെ മുഴുവന്‍ ഉടയാടകളും തുന്നിയുണ്ടാക്കുന്നത്. ത്യാഗത്തെ അനുഷ്ഠാനമാക്കുകയാണ് നോമ്പ് ചെയ്യുന്നത്. ഭക്ഷണത്തെ, വെള്ളത്തെ, ലൈംഗികതയെ, സംസാരത്തിന്റെ പ്രലോഭനത്തെ, ഉറക്കത്തെ ത്യജിച്ചുണ്ടാക്കുന്ന ഉപാസനയാണ് നോമ്പ്. താന്‍ ആവശ്യക്കാരനായിരിക്കെത്തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുന്നിടത്താണ് മനുഷ്യന്‍ മഹത്വത്തിന്റെ ഉന്നതികളിലേക്ക് പറന്നുയരുന്നത്. മണ്ണിലേക്ക് അള്ളിപ്പിടിക്കുന്നതിലല്ല ആകാശത്തിലേക്ക് പറന്നുയരുന്നതിലാണ് മനുഷ്യന്റെ മഹത്വം.
വ്രതം മനുഷ്യന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണവഴിയില്‍ പ്രധാനമായ ഒരനുഭവമാണ്. മനുഷ്യസത്തയെ മനസ്സിലാക്കുന്നതില്‍ ഏറെ സഹായകമാണ്. അലീജാ അലി ഇസ്സത് ബെഗോവിച്ച് തന്റെ ജയില്‍ കുറപ്പുകളില്‍ എഴുതുന്നു. “വ്രതത്തിന് മാനവികതയുമായി ബന്ധപ്പെട്ട ചില പ്രധാന വശങ്ങളുണ്ട്. അത് വിശകലന വിധേയമല്ലാത്ത തീര്‍ത്തും വ്യക്തിപരമായ അനുഭവമാണ്. ഞാന്‍ ജയിലിലായിരുന്ന സമയത്ത് ചില സമയങ്ങളില്‍ മാസികമായ ഡിപ്രഷന് വിധേയമാകാറുണ്ടായിരുന്നു. അത്തരമൊരു അവസ്ഥയില്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന ഒന്നാണത്. വയറു നിറഞ്ഞ അവസ്ഥ എന്റെ ആ മാനസികാവസ്ഥയെ മൂര്‍ച്ചിപ്പിക്കുകയാണ് പതിവ്. വീട്ടില്‍ നിന്ന് വരുന്ന വിഭവ സമൃദ്ധമായ ഒരു പാര്‍സലിനേക്കാള്‍ ഇത്തരം ഒരു സമത്ത് എന്നെ സഹായിക്കാറുള്ളത് വിഷപ്പാണ്. ഒഴിഞ്ഞ ആത്മാവും നിറഞ്ഞ വയറും എന്നത് ഏറെ മോശമായ ഒരു ചേരുവയാണ്. ഇതെന്തുകൊണ്ട്? മനുഷ്യസത്തയെക്കുറിച്ച ഏതൊരു തത്വശാസ്ത്രചര്‍ച്ചയേക്കാളും അതിനെ മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുക ഇതിനെക്കുറിച്ച ആലോചനകള്‍ക്കാണ്.” 
മനുഷ്യാസ്തിത്വമെന്നത് മൃഗത്തിന്റെയും മലക്കിന്റെയും അസ്തിത്വത്തില്‍ നിന്ന് വിഭിന്നമായി മനുഷ്യന്‍ നിരന്തരമായി അധ്വാനിച്ച്, ശ്രദ്ധിച്ച് ധ്യാനപൂര്‍വ്വം സാക്ഷാത്കരിക്കേണ്ട ഒന്നാണ്. അസ്തിത്വ പരമായ ഇത്തരം ഒരു വെല്ലുവിളി അല്ലെങ്കില്‍ ഒരു സാധ്യത മൃഗത്തിനും മലക്കിനുമില്ല. അവ അവയുടെ ശാരീരികതയില്‍ വെറുതെ ജീവിച്ചാല്‍തന്നെ നല്ല മൃഗമോ മലക്കോ ആയിരിക്കും. മനുഷ്യന്‍ മനുഷ്യനായി തീരാന്‍ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. ഈ പരിശ്രമത്തിന്റെ മാര്‍ഗത്തിലെ കൈത്താങ്ങാണ് തീവ്രമായ ഒരനുഭവമാണ് വ്രതം. മനുഷ്യന്‍ എന്നതിനെ, അവന്റെ ഉണ്‍മയെ, സത്തയെ മനസ്സിലാക്കുക എന്നതു തന്നെ ഒരു വലിയ മാനുഷിക പ്രവര്‍ത്തനമാണ്. ഇമാം ഗസ്സാലി പറയുന്നു. “ സുഖസൗകര്യങ്ങളില്‍ ക്ഷമ പാലിക്കുന്നവനാണ് പൂര്‍ണമനുഷ്യന്‍”. ക്ഷമയിലൂടെ നേടിയെടുക്കുന്ന ഉന്നതാവസ്ഥയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ ഔന്നിത്യത്തിനുള്ള പരിശ്രമം അഥവാ ക്ഷമ മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇമാം ഗസ്സാലി പറയുന്നു. “ക്ഷമ മനുഷ്യനുമാത്രമുള്ള ഗുണ വിഷേഷമാണ്. മൃഗങ്ങളില്‍ രൂപപ്പെടാത്തത് അതിന്റെ അപൂര്‍ണതകൊണ്ടാണ്. മലക്കുകളില്‍ രൂപപ്പെടാത്തത് അതിന്റെ പൂര്‍ണത കൊണ്ടും.” പൂര്‍ണ മനുഷ്യനിലേക്ക് ശരീരം കൊണ്ട് നടത്തുന്ന ആത്മീയമായ സഞ്ചാരമാണ് വ്രതം. അത് ക്ഷമയുടെ ആരാധനാരൂപമുള്ള ദിവ്യമായ ആവിഷ്‌കാരണ്. 
ഒരു സന്ദര്‍ഭം വന്നാല്‍, ഒരാവശ്യം നേരിട്ടാല്‍ എന്തും മാറ്റിവെക്കാനും ത്യജിക്കാനും കഴിയുമെന്നതാണ് നോമ്പിന്റെ ആത്മാവ്. നോമ്പിലൂടെ സാധിക്കേണ്ടത് ഈ ആത്മാവിന്റെ സ്വായത്തമാക്കലാണ്. ഹിജറയെയും ജിഹാദിനെയും സാധ്യമാക്കുന്ന വിശ്വാസത്തിന്റെ ഹൃദയമാണത്. പാപത്തില്‍ നിന്ന് വിശ്വസിയെ അകലെനിര്‍ത്തുന്ന ചൈതന്യമാണത്. വിശ്വാസിയെ മഹത്വത്തിന്റെ ഇതിഹാസങ്ങള്‍ രചിക്കാന്‍ സജ്ജരാക്കിയത് ത്യാഗത്തിന്റെ ഈ ഒരുക്കമാണ്.
യര്‍മൂക്ക് യുദ്ധാനുഭവം മാനവികതയുടെ ചരിത്രത്തിലെത്തന്നെ അനശ്വര അധ്യായമാണ്. യര്‍മൂക്കില്‍ വെട്ടേറ്റുവീണവരാണ് ചരിത്രത്തില്‍ ഇതിഹാസപുരഷന്‍മാരായത്. അവരെ വെട്ടിയവരും വെന്നവരും ചരിത്രതാളുകളില്ല. യര്‍മൂക്കിലെ രക്തസാക്ഷികള്‍ ചരിത്രത്തിന്റെ താരാപഥത്തിലെ ധ്രുവനക്ഷത്രങ്ങളായത് അവരുടെ ത്യാഗത്തിന്റെ മങ്ങാത്ത വെളിച്ചം കൊണ്ടാണ്. മരണം തൊണ്ടക്കുഴിയില്‍ എത്തിയ മനുഷ്യന് ഈ ലോകത്ത് എറ്റവും വിലപ്പെട്ടത് ഒരു ഇറക്ക് ദാഹജലമാണ്. അത് അന്യന് വേണ്ടി മറ്റിവെക്കുകയായിരുന്നു അവരോരുത്തരും. അവരാരും കുടിക്കാതെ ഒടുവില്‍ മണ്ണില്‍ ഒഴികിപ്പോയ ആ ഒരു കുടന്ന വെള്ളം മനുഷ്യമഹത്വത്തിന്റെ നിറപ്രതീകമാണ്. നാമൊക്കെ കുടിച്ചു വറ്റിക്കുന്ന എത്രയോ ഗാലന്‍ വെള്ളത്തേക്കാള്‍ മഹത്തരമാണ്. മനുഷ്യമഹത്വത്തിന്റെ നിത്യപ്രതീകമാണ്.
യര്‍മൂഖിലെ രക്തസാക്ഷികള്‍, അവര്‍ നോമ്പിന്റെ പാഠശാലയിലെ പഠിതാക്കളായിരുന്നു. പരിശീലിതരായിരുന്നു. ദൈവത്തയും അവന്റെ അടിയാറുകളെയും ചൊല്ലി പ്രിയപ്പെട്ടവയെ മാറ്റിവെക്കാന്‍ അവര്‍ റമദാനില്‍ നിന്ന് പഠിച്ചവരാണ്. നോമ്പിന്റെ ആത്മാവ് നോമ്പിന്റെ പുറത്തും കെട്ടുപോകാതെ ജ്വലിച്ചതുകൊണ്ടാണ് യര്‍മൂക്കിന്റെ ഇതിഹാസം വിരചിതമായത്. നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.
ബലിപെരുന്നാള്‍ ഒരു മഹാ ത്യാഗത്തിന്റെ ഓര്‍മ്മപ്പെരുന്നാളാണ്. നോമ്പ് പെരുന്നാളും ആഘോഷിക്കുന്നത് ത്യഗത്തെ തന്നെയാണ്. ബലിപെരുന്നാള്‍ ഒരു ചരിത്രപുരുഷന്റെ ത്യാഗത്തിന്റെ സ്മരണോല്‍ത്സവമാണെങ്കില്‍ ഈ പെരുന്നാള്‍ ഓരോ നോമ്പുകാരനും നേടിയെടുക്കുന്ന ത്യാഗവിജയത്തിന്റെ വിജയാഹ്ലാദമാണ്. ബലിപെരുന്നാള്‍ സാമൂഹികതയുടെ ഉല്‍സവമാണ്. ചെറിയപെരുന്നാള്‍ വ്യക്തിപരതയുടെ ഉല്‍സവവും. ബലിപെന്നാളിനെ നോമ്പും നമസ്‌കാരവും തക്ബീറും ബലിയും കൊണ്ട് വൈയക്തികം കൂടിയാക്കി മാറ്റുന്നു. റമദാന്‍ പെരുന്നാളിനെ അതിന്റെ സമയപരമായ ഏകീകരണം കൊണ്ടും സംഘടിത നമസ്‌കാരംകൊണ്ടും സാമൂഹികവുമാക്കി മാറ്റുന്നു. അങ്ങനെ വ്യക്തി സമൂഹ വിഭജനത്തെ റദ്ദാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഏറ്റവും ആഘോഷിക്കേണ്ട ജീവിത വിജയം ത്യഗമാണ്.വെറുമൊരു ശരാശരി സാധാരണ മനുഷ്യനാവാന്‍ നോമ്പ് പോലെ ഇത്ര വലിപ്പമുള്ള ഒരു ആരാധനയുടെ ആവശ്യമില്ല. നോമ്പ് ഉന്നം വെക്കുന്നത് മാനവിക മഹത്വത്തിലേക്ക് ചിറകടിച്ചുപറക്കുന്ന ഔന്നിത്യമുള്ള മനുഷ്യനെയാണ്. പൂര്‍ണമനുഷ്യനെ.