ടി.പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ കോലാഹലത്തെ കുറിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം ചോദിച്ച പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഇത്രയൊക്കെ ബഹളം വെക്കാന്‍ ഇതെന്താ കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമാണോ? എല്ലാ അതിക്രമങ്ങളും അതിക്രമങ്ങള്‍ തന്നെയാണ്. പക്ഷേ ചില അതിക്രമങ്ങള്‍ ചില ഘട്ടങ്ങളില്‍ കൂടുതല്‍ ജനശ്രദ്ധ കൈവരിക്കും. ഇതിന് പ്രത്യേക കാരണങ്ങളും ഉണ്ടാകാം. അടിയന്തരാവസ്ഥയില്‍ കക്കയം പോലീസ് ക്യാമ്പില്‍ രാജന്‍ എന്ന എന്‍ഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി പോലീസ് മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ടത് ഇതിന് ഉദാഹരണമാണ്. അടിയന്തരാവസ്ഥയുടെ ഭരണകൂട ഭീകരതയുടെ രക്തപ്രതീകമായി രാജന്‍ മാറുകയായിരുന്നു. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നിലവിലെ നേതാക്കളുടെ പല തരം ചെയ്‌തികള്‍ക്കെതിരെയുള്ള ഒരു രക്തസാക്ഷി പ്രതീകത്തെ ലഭിച്ചു എന്നതാണ് ചന്ദ്രശേഖരന്‍ വധത്തിന്റെ സവിശേഷത.
കേരളത്തില്‍ ചില രക്തത്തിനു മാത്രമേ വിലയിയുള്ളൂവെന്ന് ഡി.വൈ എഫ്.ഐ അഖലിലേന്ത്യാ പ്രസിഡന്റ് പി. രാമകൃഷണന്‍ കഴിഞ്ഞ ദിവസം വടകരയില്‍ ഇടതുപക്ഷ വേട്ടക്കെതിരെ യുവ ശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പറയുകയുണ്ടായി. ഞങ്ങള്‍ തെറ്റു ചെയ്യാതെ വേട്ടയാടപ്പെടുന്നുവെന്നല്ല പാര്‍ട്ടി പറയുന്നത്. തെറ്റു ചെയ്‌തവര്‍ ഞങ്ങള്‍ മാത്രമല്ല, എന്നിട്ടും ഞങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നാണ്. അതുതന്നെയാണ് ഈ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യവും. ശത്രുക്കള്‍ അവസരത്തെ ഉപയോഗപ്പെടുത്തും. ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തത് ആരാണ് എന്നതാണ് ചോദ്യം. ധാര്‍മിക ബലത്തില്‍ നിന്നുകൊണ്ട് തങ്ങള്‍ക്കെതിരായ ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ പ്രബല കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ല. പകരം അവര്‍ തങ്ങളുടെ തെറ്റിനെ സാമാന്യവത്‌ക്കരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
സഖാവ് എളമരം കരീമിന്റെ മേല്‍പറഞ്ഞ ചോദ്യത്തിന് നേരെത്തെ പറഞ്ഞതിനും അപ്പുറത്ത് ചില അര്‍ഥതലങ്ങല്‍ കൂടിയുണ്ട്. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവിടെ അംഗീകൃതമായ നാട്ടുനടപ്പുണ്ട്. അതത്‌പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് അതില്‍ പ്രതികളെ അറസ്റ്റ് ചെയ്യാറ്. നേതാക്കളെ പരസ്‌പരം കേസില്‍ ഉള്‍പ്പെടുത്താതിരിക്കും. എന്നിട്ടും ശിക്ഷിക്കപ്പെടുന്ന `രാഷ്‌ട്രീയ തടവുകാര്‍'ക്ക് ജയിലുകളില്‍ പ്രത്യേക പരിചരണതത്തിന് സംവിധാനങ്ങളുണ്ട്. ഈ പ്രൊട്രോക്കോള്‍ എന്തുകൊണ്ടാണ് ചന്ദ്രശേഖരന്‍ വധത്തില്‍ മാത്രം ലംഘിക്കപ്പെടുന്നത് എന്നാണ് എളമരം കരീമിന്റെ ചോദ്യത്തിന്റെ അര്‍ഥം. നമുക്കിടയില്‍ എന്തെല്ലാം അഭിപ്രായ വ്യത്യസമുണ്ടെങ്കിലും എത്രയോ കാലമായി നാം പരസ്‌പരം ആദരിച്ചും പരിപാലിച്ചും പോരുന്ന മര്യാദയാണത്. ഈ മര്യാദ എന്തുകൊണ്ട് ഇപ്പോള്‍ ഞങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ല എന്നാണ് കരീം ചോദിക്കുന്നത്.
സമീപകാലത്ത് രണ്ട് സംഭവങ്ങളിലാണ് പോലീസ് വ്യത്യസ്‌തമായി പെരുമാറിയത്. ഒന്ന് തൊടുപുഴയില്‍ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്, രണ്ടാമത് ഇതുവരെ നടന്ന ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസന്വേഷണം. രണ്ട് സന്ദര്‍ഭങ്ങളിലും ചെറുതും വലുതുമായ ഈ രണ്ടു സംഘടനകളും ഉലഞ്ഞുപോയുട്ടുണ്ട് എന്നതാണ് അനുഭവം.
പാര്‍ട്ടിക്കാരില്‍ നിന്ന് പ്രതിപ്പട്ടിക വാങ്ങി അറസ്‌റ്റ് ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമമാക്കുകയുണ്ടായി. അതിനര്‍ഥം സാധാരണ ഇവിടെ നടന്നനു വരുന്നത് ആതാണെന്നാണ്. അത്ര ബോധപൂര്‍വമല്ലെങ്കിലും ഇതിനു മുമ്പും മുഖ്യമ്ര്രന്തിയായ ഒരാള്‍, കേരളം പലതവണ ഭരിച്ച പാര്‍ട്ടിയുടെ പ്രമുഖനേതാവ് ഭരണത്തിന്റെ അരമരഹസ്യങ്ങള്‍ എമ്പാടും അറിയാവുന്ന ഒരാള്‍ തന്നെ ഈ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അത് ഏറ്റുപറയുകയാണ്. എളമരം കരീമിന്റെ ചോദ്യം ഈ ഉത്തരത്തിന്റെ നേരെയാണ്. പതിവിന് വിപരീതമായി ഇങ്ങനെ നടപടി സ്വീകരിക്കാന്‍ ഇവിടെ പ്രത്യേകിച്ച് എന്താണുണ്ടായത്?
എല്ലാ രാഷ്‌ട്രീയ നേതാക്കളും സ്വകാര്യമായെങ്കിലും സമ്മതിക്കുന്നതാണ് രാഷ്ട്രീയ സംഘട്ടനം കൈകാര്യം ചെയ്യുന്നതിലെ ഈ പ്രൊട്ടോക്കോള്‍. ഇനി അവര്‍ സമ്മതിച്ചില്ലെങ്കിലും പോലീസിനും മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും അതറിയാവുന്നതാണ്. എം.എം മണിയെ പോലെ ബുദ്ധി കുറഞ്ഞ, മാധ്യമ കേന്ദ്രീകൃതമായ, കാഴ്‌ചാ മാധ്യമ പ്രാധാന്യമുള്ള സമൂഹത്തെക്കുറിച്ച സാക്ഷരത ഇല്ലാത്തവര്‍ അത് തുറന്നുപറയുന്നു. അല്ലാത്തവര്‍ കക്കാന്‍ മാത്രമല്ല വെക്കാനും അറിയുന്നവരാണെന്നു മാത്രം.
ഇപ്പോഴത്തെ വിവാദം കേരളത്തിലെ ജനാധിപത്യ സംസ്‌കാരത്തിന് ഗുണകരമായി തീരണമെങ്കില്‍ ഈ മര്‍മത്തെ സ്‌പര്‍ശിക്കാന്‍ അതിനു കഴിയണം. ചന്ദ്രശേഖരന്‍ വധത്തിനു നേരെ മാത്രമല്ല മാധ്യമ വിചാരണയും ജനരോഷവും ആളിപ്പടരേണ്ടത്. ഈ രാഷ്ട്രീയ സംസ്‌കാരത്തിനു നേരെയാണ്. ഈ പ്രൊട്ടോക്കോളിന്റെ ഒടുവിലത്തെ ഇര മാത്രമാണ് ടി.പി ചന്ദശേഖരന്‍. ഈ പ്രോട്ടോകോളാണ് ഏത് രാഷ്‌ട്രീയ പ്രതിയോഗികളേയും വെട്ടികൊല്ലാന്‍ വരെ പാര്‍ട്ടികള്‍ക്ക് ആത്മധൈര്യം നല്‍കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത അരിയില്‍ ഷുക്കൂര്‍ എന്ന മുസ്‌ലിം ലീഗ് വിദ്യാര്‍ഥിപ്രവര്‍ത്തകനെ സി.പി.ഐ.എമ്മുകാര്‍ അറുകൊല ചെയ്‌തതിനു കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ മാധ്യമ പരിഗണന ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ലീഗ് ഈ വധത്തിനെതിരെ വലിയ തോതില്‍ ക്യാമ്പയില്‍ നടത്തിയിരുന്നു. പക്ഷേ
ആ നിഷ്‌ഠുര വധത്തിന്റെ കേസിലും കൊമ്പന്‍ സ്രാവുകള്‍ ഒഴിവാക്കപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ ചില പ്രാദേശിക നേതാക്കളെ പോലീസ് അറസറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനെ അല്ലെങ്കില്‍ അവര്‍ പോലീസീന് കീഴടങ്ങുന്നതിനെ കുറിച്ചുപോലും സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്. സി.ബി.ഐ അന്വാഷണം ഒഴിവാക്കാന്‍ ഷുക്കൂറിന്റെ പാര്‍ട്ടിയും കൊന്നവരുടെ പാര്‍ട്ടിയും ഒന്നിച്ചുനടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കപ്പെടുന്നുണ്ട്,. പാവപ്പെട്ടവന്റെ ജീവന്‍ വെച്ച് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പകിട കളിയാണ് രാഷ്‌ട്രീയ കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടത് അത്ര സാധാരണക്കാരനായിരുന്നില്ല എന്നതാണ് ടി.പി വധത്തിന്റെ പല സവിശേഷതകളില്‍ ഒന്ന്.
ഒരു പാര്‍ട്ടി എന്ന നിലക്ക് ഇപ്പോള്‍ സി.പി.ഐ.എം ഏറ്റവുമധികം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് അവരുടെ നേതാക്കള്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനെയാണ്. അഥവാ നേതാക്കളുടെ അറസ്റ്റിനെയാണ്. എളമരം കരീമിന്റെ നിരന്തര പ്രസംഗങ്ങളിലും ടി.കെ ഹംസയും വിവാദ പ്രസംഗത്തിലുമെല്ലാം നിറഞ്ഞു തുളുമ്പുന്നത് അതാണ്. ഫസല്‍ വധക്കേസിലെ പ്രതികളായ നേതാക്കളെ സി.ബി.ഐക്ക് കൊടുക്കില്ല എന്നാണ് പാര്‍ട്ടി പറയുന്നത്. ഗൂഡാലോചനയില്‍ എത്ര അളവില്‍ ഭഗമാക്കായാലും നേതാക്കള്‍ സുരക്ഷിതരായിരിക്കണം എന്നതാണ് രാഷ്‌ട്രീയ സംഘട്ടന വ്യവസായത്തിന്റെ വ്യാവസായിക നിയമം. അതുതന്നെയാണ് ഈ വ്യവസായത്തെ അഭഗുരം നിലനിര്‍ത്തുന്നത്.
എം. എം മണിയുടെ കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തില്‍ അയവിറക്കിയ പാര്‍ട്ടി കൊലപാതകങ്ങള്‍ ഏറെയും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. എന്നിട്ടും എന്തുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയി? അതിന്റെ ഉത്തരം മണിയുടെ പ്രസംഗത്തില്‍ തന്നെ ഉണ്ട്. ` സി.പി.എം ചെയ്‌താല്‍ ചെയ്‌തതാണെന്ന് പറയും പോലീസ് ഓഫീസര്‍മാരോട് ചോദിക്കും, എന്റെ സാറേ, നമുക്കത് ചെയ്‌തേക്കാം, പ്രതികളെ തന്നേക്കാം...' ഈ പ്രതികളെ തരുന്ന രീതി പോലീസിനുള്‍പ്പെടെ എല്ലാവര്‍ക്കും സൗകര്യപ്രദമാണ് എന്നതാണ് കാര്യം.
കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ സത്യസന്ധമായ ചരിത്രമെഴുതിയാല്‍ അതില്‍ നിവരുന്ന അധാര്‍മികതയുടെ ചുരുളുകള്‍ക്കു മുമ്പില്‍ നാം പകച്ചുപോകും. കൊല്ലപ്പെട്ട ഓരോ പൊതു പ്രവര്‍ത്തകനും ഒരു തവണയല്ല കൊല്ലപ്പെടുന്നത്. പാര്‍ട്ടികളുടെ ആസ്‌തികളില്‍ പ്രധാനമായ `രക്തസാക്ഷികള്‍' രണ്ടു തവണ കൊല്ലപ്പെടുുന്നവരാണ്. ആദ്യം എതിരാളിയുടെ കൊലക്കത്തിയാല്‍, പിന്നെ സ്വാന്തം പാര്‍ട്ടി നേതൃത്വത്തിന്റെ നയതന്ത്രങ്ങളാല്‍. മരണത്തിലും മരണാനന്തരവും തോല്‍പ്പിക്കപ്പെടുന്നവരാണവര്‍. രാഷ്‌ട്രീയകൊല ഒരു മികച്ച ക്രയവിക്രയ ഉരുപ്പിടിയാണ്. പാര്‍ട്ടി നേതാക്കള്‍ പോലും കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിടിക്കത് പല മാനങ്ങളുള്ള കച്ചവടചരക്കാണ്. സഖാവ് കുഞ്ഞാലിയുടെയും അഴീക്കോടന്‍ രാഘവന്റെ യും കൊലപാകതകങ്ങള്‍ തെളിയിക്കുന്നത് അതാണ്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ അല്ലാത്തസംഘടനകളും സായുധ ഗ്രൂപ്പുകളും നടത്തുന്ന അക്രമ പവര്‍ത്തനങ്ങളെ കുറിക്കാനാന് പൊതുവെ തീവ്രവാദം എന്ന വാക്ക് നാം ഉപയോഗിക്കുന്നത്. അതിനെ നേരിടാന്‍ ആവശ്യമുള്ളതോ അതില്‍ കവിഞ്ഞതോ ആയ സംവിധാനം നമുക്കുണ്ട്. സാധാരണ രാഷ്‌ട്രീയേതര കുറ്റകൃത്യങ്ങള്‍ നേരിടാനും നമ്മുടെ സംവിധാനം ഒരു പരിധിവരെ സജ്ജമാണ്. ഒരു ജനത എന്ന നിലക്ക് നമ്മെ തോല്‍പിച്ച് മുന്നറുന്ന സ്ഥാപനവല്‍കൃത കുറ്റകൃത്യമാണ് രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍. ചന്ദ്രശേഖര്‍ വധത്തിന്റെ പാശ്ചാത്തലത്തില്‍ പ്രശ്‌നവത്‌ക്കരിക്കേണ്ടത് നമ്മുടെ ജനാധിപത്യന്റെ മാരകമായ ഈ പാര്‍ശ്വ ഫലത്തെയാണ്. ചര്‍ച്ച ആ വിഴിയില്‍ കൊണ്ടുപോകാതെ വെറുതെ സങ്കടത്തിന്റെയും അമര്‍ഷത്തിന്റെയും ആഘോഷമാക്കിയാല്‍ ഏത് നരേന്ദേ്രമാഡിക്കും കയറി, അഭിപ്രായം പറയാന്‍ കഴിയുന്ന യാഥാര്‍ഥ നിരപേക്ഷമായ ഒരു അരാഷ്‌ട്രീയകഥ മാത്രമായി ഈ കൊലപാതകം മാറും.
മാധ്യമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ അപസര്‍പ്പക കഥകള്‍ അരാഷ്‌ട്രീയമായി സംപ്രേക്ഷണം ചെയ്യുന്നതിനു പകരം കേരളത്തിലെ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ എങ്ങനെ ഒരു സുശക്തസ്ഥാപനമായി നിലനില്‍ക്കുന്നു എന്നതാണ് അന്വേഷിക്കേണ്ടത്. ഒരു കൊലപാതകത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നന്വേഷിച്ചാല്‍ ഇതിന്റെ കാരണങ്ങളിലേക്ക് നമുക്ക് എത്തിച്ചേരാനാകും.
ചന്ദ്രശേഖരന്‍ വധത്തിന്റെ ഈ കാറ്റിനും കോളിനും തന്നെ എത്ര ആയുസ്സുണ്ട് എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. നെയ്യാറ്റിന്‍കര വിളവെടുപ്പിന് ശേഷം രാഷ്‌ട്രീയ അന്തരീക്ഷം കാറുനീങ്ങി തെളിയാന്‍ തന്നെയാണ് സാധ്യത. ഇപ്പോള്‍ നടക്കുന്നത് ഒരു മാതൃകാ പ്രകടനമാണ്. പക്ഷേ ഇത് തുടരാന്‍ സാധിക്കുന്ന കാര്യം സംശയാസ്‌പദമാണ്. ഇത്രയൊക്കെ ധാര്‍മികതയും തന്റേടവും നമ്മുടെ രാഷ്ടീയക്കര്‍ക്കുണ്ടായിരുന്നെങ്കില്‍ നാട് പണ്ടെന്നോ നന്നായിപോയിട്ടുണ്ടാകുമായിരുന്നു. എല്ലാവരുടെ മടിയിലും വെക്കാനും മാറാനും നിയമ വിരുദ്ധതയുടെ നിരവധി കുംബളങ്ങള്‍ ഉള്ളതുകൊണ്ട് ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോവുക പ്രയാസമായിരിക്കും. ചിലരുടെ കേസ് വെട്ടുകേസാണെങ്കില്‍ മറ്റു ചിലരുടേത് വേറെ ചിലതായിരിക്കുമെന്ന മാത്രം. നിയമ ലംഘനവും അധാര്‍മികതയും നടപ്പു രാഷ്‌ട്രീയത്തിന്റെ മുന്നണി ഭേദങ്ങളില്ലാത്ത ശ്രുതിയും താളവുമാണ്.
ഈ കേസില്‍ സി.പി.ഐ.എം ഏറ്റവും പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നത് ഒരു കേന്ദ്ര മന്ത്രിയിലും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാം പര്‍ട്ടിയിലുമാണ്. അധാര്‍മികതയുടെ ബാലന്‍സുകള്‍ ധാരാളം ഉള്ളവര്‍ക്ക് വെച്ചുമാറ്റം എളുപ്പമാണ്. ചന്ദ്രശേഖര്‍ വധത്തില്‍ ധര്‍മരോഷം തപിക്കുന്ന വായനക്കാരും കാഴ്‌ചക്കാരും നെയ്യാറ്റിന്‍കരക്കു ശേഷം നിരാശരാകാന്‍ തന്നെയാണ് സാധ്യത. അപ്പോള്‍ അതിനെ നേരിടാല്‍ നമ്മുടെ മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുമോ എന്നതാണ് കാതലായ ചോദ്യം. അല്ലെങ്കില്‍ പരിണാമ ഗുപ്‌തിക്ക് മുമ്പേ കഥ തീര്‍ന്നുപോയി എന്ന് പറഞ്ഞ് കേള്‍വിക്കാരനെ പിരിച്ചുവിടേണ്ടി വരുന്ന കാഥികന്റെ ഗതിവരുമോ നമ്മുടെ മാധ്യമങ്ങള്‍ക്ക്.
--
No comments:
Post a Comment