മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഇമെയില്‍ ചോര്‍ത്തല്‍ വിഷയം സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരും പൗരസമൂഹത്തിലെ കുറേ പൗരന്‍മാരും തമ്മിലുള്ള പ്രശ്‌നമാണിത്. ആ പൗരന്മാരിലെ മഹാഭൂരിഭാഗവും മുസ്‌ലിം ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്ന വസ്തുതയാണ് പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. അതിലെ മുസ്‌ലിംകളുടെ എണ്ണത്തെക്കുറിച്ച് ഇനിയും തര്‍ക്കങ്ങളും എതിരഭിപ്രായങ്ങളുമുണ്ടാവാം. അവരില്‍ മഹാഭൂരിഭാഗം മുസ്‌ലംകളുമാണെന്ന റിപ്പോര്‍ട്ട് ഉന്നയിക്കുന്ന രാഷ്ട്രീയത്തെ ഈ എതിരഭിപ്രായങ്ങളും വസ്തുതാപരമായി രദ്ദുചെയ്യുന്നില്ല. ചില നോട്ടപ്പിശകുകള്‍ റിപ്പോട്ടിനുണ്ട് എന്നത് മാത്രമാണ് അതുകൊണ്ട് വന്നു ചേരുന്നത്. ഈ പട്ടികയിലെ വലിയ ഭൂരിഭാഗം മുസ്‌ലിംകളാണ് എന്നു ചൂണ്ടികാട്ടിയാല്‍ അതൊരിക്കലും മറ്റൊരു സമുദായത്തെ ബാധിക്കുന്ന വിഷയമേ അല്ല. അതുകൊണ്ട് തന്നെ അത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന സര്‍ക്കാര്‍ വാദം യുക്തിരഹിതമാണ്.
അതേസമയം സര്‍ക്കാര്‍ നിരന്തരം നടത്തുന്ന ഈ പ്രചരണത്തിന് ഒരു യുക്തിയുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത് മാധ്യമം' റിപ്പോര്‍ട്ട് പട്ടികയിലുണ്ടായിരുന്ന 10 പേരെ വിട്ടുകളഞ്ഞു എന്ന വിഷയമല്ല. അഥവാ ഒന്നാമത്തെ റിപ്പോര്‍ട്ടില്‍ തന്നെ 10 പേരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഭമാധ്യമ'ത്തിനെതിരെ ഇതേ ക്യാപെയിന്‍ നടത്തുമായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ക്യാംപെയിന്‍ മാധ്യമം' ഇതിനെ മുസ്‌ലിംകള്‍ക്കെതിരായ് നടത്തുന്ന ടാര്‍ഗറ്റിംഗായി അവതരിപ്പിച്ചു എന്നത് അപകടകരമാണ് എന്ന പ്രചാരണമാണ്. പത്തുപേരെ വിട്ടുപോയി എന്ന കാര്യം മേല്‍പ്പറഞ്ഞ ഗവണ്‍മെന്റ് സിദ്ധാന്തം എളുപ്പം വിനിമയം ചെയ്യാനുള്ള ഉപായമാക്കി അവര്‍ ഉപയോഗിക്കുകയായിരുന്നു.
ഒരു പട്ടികയിലെ ഭൂരിഭാഗം മുസ്‌ലിംകളോ മറ്റോ ആണെങ്കില്‍ അക്കാര്യം ചൂണ്ടി കാട്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ലേഖകന്‍ ആരോപിക്കുന്നത് പോലെ ഒരു ഗൂഢാലോചനയുടെ ഭാഗമല്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം വിശദീകരിക്കാവുന്നതാണ് . അതിനുപകരം അത്തരമൊരു നിരൂപണം നടത്തുന്നത് തന്നെ അപകടകരമാണെന്ന് പറയുന്നതിന്റെ പിന്നില്‍ വളരെ മലിനമായ സിദ്ധാന്തം അടങ്ങിയിട്ടുണ്ട്.
ഇത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് അതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തിലല്ല. മറിച്ച്, മുസ്‌ലിംകള്‍ വളരെ അപകടകരമായ ഒരു സമുദായമാണ്. ഒരു ഭീകരവാദ ഗോത്രമാണ്. അവര്‍ വളരെ പെട്ടന്ന് പ്രകോപിതരാവുന്നവരാണ്. പ്രകോപനങ്ങള്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തിനാണ് വഴിവെക്കുക. അവര്‍ ഭീകര പ്രവണത കാണിച്ചാല്‍ അവരെ സഹായിക്കാന്‍ നിരവധി വിദേശശക്തികള്‍ കാത്തിരിക്കുകയാണ്. ഉടനെ കള്ളപ്പണം ഇവിടുത്തേക്ക് പമ്പ് ചെയ്യപ്പെടും. ആയുധങ്ങള്‍ പറന്നെത്തും. ഭീകരവാദക്ഷമത വളരെ അധികമുള്ള സമൂഹമാണവര്‍. ഈ സാധ്യതയെ ത്വരിപ്പിക്കുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്. അത് മുസ്‌ലിംകളെ ഭീകരവാദികളാക്കി മാറ്റും. ഭീകരവാദം സമുദായ സൗഹാര്‍ദ്ദം തകര്‍ക്കും. ആ വഴിക്കാണ് റിപ്പോര്‍ട്ട് സമുദായ സൗഹാര്‍ദ്ദം തകക്കുന്നതാകുന്നത്.
ഇവിടുത്തെ ഗവണ്‍മെന്റുകള്‍ ഈ അപകട സമുദായത്തെ വളരെ ബുദ്ധിപൂര്‍വ്വകമായി മാനേജ് ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ ഈമെയില്‍ ചോര്‍ത്തിയും അപകടകാരികളെ കണ്ടെത്തി നിയന്ത്രിച്ചും, അതിനെ നിങ്ങള്‍ കയറി കുളമാക്കാന്‍, അലമ്പാക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അവരുടെ അപകടകാരിത മാനേജ് ചെയ്യാന്‍ കഴിയാത്തവരായ് ഗവണ്‍മെന്റുകള്‍ മാറും.
ലൗ ജിഹാദ് പോലെയുള്ള ഈ കുറ്റവാളി ഗോത്രത്തിനെതിരായ മാധ്യമ ക്യാപെയിനുകള്‍ വസ്തുതാപരമല്ലെങ്കിലും അത് തെറ്റല്ല. കാരണം അവരില്‍ കുറ്റമാരോപിക്കുന്നത് അവരെ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. യഥാര്‍ത്ഥത്തില്‍ തന്നെ സമുദായങ്ങള്‍ക്കിടയില്‍ സംശയം സൃഷ്ടിക്കുന്ന, ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന അത്തരം പ്രചരണങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമമല്ല. കാരണം അവ സാമുദായിക സൗഹാര്‍ദ്ദതിന്റെ യഥാര്‍ത്ഥ ശത്രുക്കളായ ഒരു സമുദായത്തെ കൂടുതല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ലൗ ജിഹാദ് എന്ന കള്ള പ്രചരണം ഒരു മാധ്യമ കുറ്റകൃത്യമല്ലാതാവുന്നതും ഇമെയില്‍ ചോര്‍ത്തല്‍ എന്ന സര്‍ക്കാര്‍ ഇപ്പോഴും നിഷേധിച്ചിട്ടില്ലാത്ത രേഖ പുറത്തുവിടുന്നതും സ്വയം സംസാരിക്കുന്ന അതിന്റെ മതത്തെ വിശദീകരിക്കുന്നതും അത് മറ്റൊരു മതസ്ഥരുമായ് ബന്ധപ്പെട്ടതല്ലാതിരിക്കതന്നെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമവുമാകുന്നതിന്റെ കാരണമതാണ്.
ഇസ്‌ലാമോഫോബിയയുടെ ചന്തയിലെ ഈ ചരക്കാണ് കേരള ഗവണ്‍മെന്റ് വ്യാപകമായി വിറ്റഴിക്കാന്‍, സൗജന്യമായ് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടപടികളിലെ ജാതിയും മതവുമൊക്കെ അന്വേഷിക്കപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമായല്ല. നായര്‍സമുദായത്തിന് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് എന്‍.എസ്.എസ് ആണ്. നായന്മാര്‍ക്കെതിരെ വിവേചനം നടക്കുന്നു എന്നും ചില ഘട്ടങ്ങളില്‍ എന്‍.എസ്.എസ് പരസ്യമായ് പരാതി പറഞ്ഞിട്ടുണ്ട്. െ്രെകസ്തവസഭകള്‍ കഴിഞ്ഞ ഇടത് ഗവണ്‍മെന്റ് സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നടത്തിയ മുഴുവന്‍ നീക്കങ്ങളേയും െ്രെകസ്തവ, ന്യൂനപക്ഷ വിരുദ്ധം എന്നു പറഞ്ഞാണ് ചെറുക്കാന്‍ ശ്രമിച്ചത്. അന്നൊന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീന ശ്രമമാണെന്ന് ആരും പറഞ്ഞിട്ടില്ല. കാരണം അവയൊന്നും അപകട സമുദായങ്ങള്‍ അല്ല. പക്ഷെ, അത്തരം വിഷയങ്ങള്‍ മുസ്‌ലിം സമുദായം ഉന്നയിക്കരുത്. ഇത്തരം വാര്‍ത്തകള്‍ അവരെ എളുപ്പത്തില്‍ ഭീകരവാദികളാക്കി മാറ്റാന്‍ ഇടയുണ്ട് . എല്ലാവര്‍ക്കും അതിനെക്കുറിച്ച് ജാഗ്രതയുണ്ടാവണം. ഒരു കുറ്റവാളി ഗോത്രം പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ല എന്നതാണ് ഭമാധ്യമം' ഈ വിഷയത്തില്‍ ചെയ്ത തെറ്റ്. അതുകൊണ്ട് ഭമാധ്യമം' തെറ്റുതിരുത്തുകയാണ് ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. തെറ്റുതിരുത്തിയാല്‍ പോരാ, ഈ തെറ്റുകാരെ അന്താരാഷ്ട്ര നിലവാരത്തില്‍ ശിക്ഷിക്കുക തന്നെ വേണമെന്നാണ് ഇസ്‌ലാമോ ഫോബിയ തലക്കുപിടിച്ച യു.ഡി.എഫിലെ ചിലര്‍ പറയുന്നത്. അതേ പോലെ ഈ ലോകസാഹചര്യത്തെ രാഷട്രീയമായ് ഉപോയഗപ്പെടുത്താന്‍ തീരുമാനിച്ചവരും പറയുന്നത്, ഇസ്‌ലാമോ ഫോബിയയുടെ വക്താക്കളില്‍ ചിലര്‍ മുസ്‌ലിംകളുമാണ് എന്നതില്‍ ഒരത്ഭുതവുമില്ല. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഒപ്പവും ജൂതന്മാരുണ്ടായിരുന്നു. ജൂതരോട് വിദ്വേഷമുള്ള ജൂതന്മാര്‍. ഹിറ്റ്‌ലര്‍ക്കും സ്വീകര്യരായ ജൂതന്മാര്‍. ഒരു കുറ്റവാളി ഗോത്രം പാലിക്കേണ്ട അച്ചടക്കം പാലിക്കുന്നു എന്നതാണ് മുസ്‌ലിം ലീഗിനെ ഈ മുസ്‌ലിം പ്രതികൂല മണ്ഡലത്തിലും സ്വീകാര്യമാക്കുന്ന കാര്യം.
ഈ കുറ്റവാളി ഗോത്രസിദ്ധാന്തമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ കേരളം ആഘോഷിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും വ്യത്യസതമായി കേരളം കത്താതിരുന്നത് പാണക്കാട്ടെ തങ്ങളുണ്ടായിരുന്നത് കൊണ്ടാണെന്നത് മതേതര കേരളം പൊതുവില്‍ അംഗീകരിച്ച ഒരു അനുശോചന പ്രമേയമായിരുന്നു. ഇത് ഒരു സമുദായ നേതാവിനുള്ള സ്തുതിയുടെ വേഷത്തില്‍ ആടിയ സമുദായത്തിനെതിരായ നിന്ദയായിരുന്നു പാണക്കാട് തങ്ങള്‍ എന്ന ഒരു വേറിട്ട സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ കേരള മുസ്‌ലിംകള്‍ ബാബരി തകര്‍ച്ചയെ തുടര്‍ന്ന് മറ്റു സമുദായത്തിനെതിരെ വലിയ ആക്രമണങ്ങള്‍ നടത്തുമായിരുന്നു. ഈ കുറ്റവാളീ ഗോത്രത്തെ ആ വലിയ ആക്രമണത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത് പാണക്കാട് തങ്ങള്‍ എന്ന സൗമ്യസാന്നിധ്യമാണ്. പാണക്കാട് തങ്ങള്‍ സാനിധ്യമല്ലാത്ത ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ബാബരി ധ്വംസനാനന്തരം വ്യാപകമായ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു എന്ന നിന്ദ കൂടി ഉള്‍കൊള്ളുന്നതാണ് ഈ വ്യക്തിസ്തുതി. അതാകട്ടെ അങ്ങേയറ്റം വസ്തുതാവിരുദ്ധവുമാണ്. ബാബരി ആക്രമണാനന്തരം കേരളത്തിനു പുറത്ത് മുസ്‌ലിംകള്‍ എവിടേയും ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. അവര്‍ പള്ളി തകര്‍ത്ത ഫാഷിസ്റ്റുകളാല്‍ ആക്രമിക്കപ്പെടുകയുമാണുണ്ടായത്. പക്ഷെ, സാമ്രാജ്യത്വം പ്രചരിപ്പിച്ചും ഇസ്‌ലാം പേടിയുടെ അന്തരീക്ഷം വസ്തുതകളെ പരിഗണിക്കാതെ തന്നെ മുസ്‌ലിം പൊതുവില്‍ ചില അപവാദങ്ങളെ മാറ്റി വെച്ചാല്‍ അപകടകാരികളാണെന്ന പ്രചാരണം പൊതുസമൂഹത്തിന്റെ വിശ്വാസമാക്കിമാറ്റുകയാണ്. ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്ത കാലത്ത് പാണക്കാട് തങ്ങളെക്കുറിച്ച പ്രസ്തുത പ്രസ്താവന ആദ്യം നടത്തിയത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. ഇസ്‌ലാമോ ഫോബിയയുടെ അന്തരീക്ഷം കനംവെച്ചുവരുന്നതിനനുസരിച്ച്, ക്രമേണ അത് നമ്മുടെ പൊതുസമൂഹത്തിന്റെ തന്നെ ബോധവും പ്രസ്താവനയുമായ് മാറുകയായിരുന്നു.
ഇമെയില്‍ ചോര്‍ത്തലിനെക്കുറിച്ച ചര്‍ച്ച എത്രയും വേഗം അവസാനിപ്പിക്കുക എന്നതാണ് സമുദായ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനുള്ള വഴി എന്ന് മുസ്‌ലിം ലീഗ് സംസ്ഥാനകമ്മറ്റി പറയുന്നു. ഇന്ത്യയിലെ പോലീസ്, രഹസ്യപോലീസ് സംവിധാനത്തിലെ മുസ്‌ലിം വിരുദ്ധത ആദ്യമായ് പറഞ്ഞത് ഭമാധ്യമം' വാരികയല്ല. മുസ്‌ലിം ലീഗ് നേതാവും സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖ അംഗവുമായ എം.കെ മുനീര്‍ തലവനായ ഒലീവ് ബുക്‌സ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച, അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനായിരുന്ന ഉമര്‍ ഖാലിദിയുടെ ഭകാക്കിയും വര്‍ഗീയ കലാപങ്ങളും ഇന്ത്യയില്‍' (Khaki and Ethnic Violence in India: Armed forces, Police and Paramilitary During Communal Risto) ഈ വിഷയത്തിലെ മികച്ച രചനയാണ്. ഇന്ത്യയിലെ പ്രമുഖ യുവപത്രപ്രവര്‍ത്തകന്‍ അജിത്‌സാഹി തെഹല്‍കയുടെ 2008ലെ 51, 52, 53 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച സിമി നിരോധം നേരും നുണയും എന്ന റിപ്പോര്‍ട്ട് പരമ്പര മറ്റൊരു ഉദാഹരണമാണ്. പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും മുസ്‌ലിം വിരുദ്ധതയുടെ നിരവധി കഥകളാണ് ആ റിപ്പോര്‍ട്ട് അനാവരണം ചെയ്യുന്നത്. സിമിയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ പോലും ഈ റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. പരസ്യ പോലീസിലേയും രഹസ്യപോലീസിലേയും മറ്റും മുസ്‌ലിം വിരുദ്ധ ഘടകം പറഞ്ഞേതീരൂവെന്ന് ആര്‍ക്കും ഇവിടെ ഒരു നിര്‍ബന്ധവുമില്ല. അത് പരിഹരിക്കപ്പെടണം എന്നതിലാണ് നിര്‍ബന്ധമുള്ളത്. മുസ്‌ലിം ലീഗ് പറയുന്നത് പോലെ, അവര്‍ ചെയ്യാറുള്ളത് പോലെ ഇത് പറയാതിരുന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്നതാണ് പ്രസ്‌കതമായ ചോദ്യം.
അടിയന്തിരാവസ്ഥ ഇതേപോലെ പൗരസമൂഹത്തിന് പൊതുവിലും ന്യൂനപക്ഷ സമൂഹത്തിന് സവിശേഷവുമായ പീഢനങ്ങള്‍ അനുഭവിക്കേണ്ടിവന്ന കിരാത കാലമായിരുന്നു. ദല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റില്‍ സഞ്ജയ് ഗാന്ധി മുസ്‌ലിം ചെറുപ്പക്കാരെ നിര്‍ബന്ധ വന്ധീകരണത്തിനു വിധേയമാക്കിയ കാര്യം പുറത്തുവന്നപ്പോള്‍ മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തുര്‍ക്കുമാന്‍ ഗേറ്റ് ഇന്ത്യയിലല്ല, തുര്‍ക്കിയിലാണ് എന്നായിരുന്നു. മുസ്‌ലിം ലീഗിന്റെ മറച്ചുവെക്കല്‍ സിദ്ധാന്തം ഇന്ത്യക്കോ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കോ ഒരുപകാരവും ചെയ്തില്ല. പകരം അടിയന്തിരാവസ്ഥക്കും അതിന്റെ സ്വാഭാവികമായ മുസ്‌ലിം വിരുദ്ധതക്കുമെതിരെ നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തി പകര്‍ന്നത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടന്നു. മുസ്‌ലിം ലീഗും ചന്ദ്രികാ ദിനപത്രവും ശിലാന്യാസം നടന്നത് തര്‍ക്ക ഭൂമിയിലല്ല എന്നു പ്രചാരണം നടത്തി. ആ പ്രചാരണം ബാബരി മസ്ജിദിനെ രക്ഷിച്ചില്ല. എന്നല്ല സംഘപരിവാര്‍ കോടതിയില്‍ ചന്ദ്രിക റിപ്പോര്‍ട്ട് അവര്‍ക്കനുകൂലമായ തെളിവായ് ഉദ്ധരിക്കുക വരെ ചെയ്തു.
ഉത്തരേന്ത്യയില്‍ പി.എ.സി എന്ന സ്‌പെഷ്യല്‍ പോലീസ് മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയ കലാപങ്ങളില്‍ നടത്തുന്നതും പങ്കുചേരുന്നതും മുസ്‌ലിം ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്രയോ കാലമായ് ചൂണ്ടിക്കാട്ടുന്ന വസ്തുതയായിരുന്നു. പിന്നീടത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായ് ജനദാള്‍ എസ്.പി, ബി.എസ്.പി കക്ഷഇകള്‍ ഏറ്റെടുത്തതോടെയാണ് ഉത്തരന്ത്യയിലെ നിരന്തര വര്‍ഗീയാക്രമണങ്ങള്‍ക്കും പോലീസിന്റെ പങ്കാളിത്തത്തിനും നല്ലൊരു പരിധി വരെ പരിഹാരമുണ്ടായത്. ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ക്ക് ഇത്തരം ഭരണകൂട നടപടികള്‍ക്കെതിര രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി അണിനിരത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുക. ഗുജറാത്തില്‍ മോഡിക്കെതിരെ പല കാരണങ്ങളാല്‍ ഇത്തരമൊരു രാഷ്ട്രീയ സമരത്തിന് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സന്നദ്ധമല്ലാ എന്നതാണ് മഹാത്മജിയുടെ ജന്മനാടിനെ ഇന്ത്യയുടെ ദുരന്തവും കണ്ണീരുമാക്കി ഇന്നും അവശേഷിപ്പിക്കുന്നത്. മുസ്‌ലിം ചെറുപ്പക്കാര്‍ അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരപരാധികളായി വിട്ടയക്കപ്പെട്ട മക്കമസ്ജിദ് സ്‌ഫോടനമുള്‍പ്പെടുള്ളവയില്‍ പ്രതിചേര്‍ക്കപ്പെട്ട് പീഢിപ്പിക്കപ്പെട്ട സമയത്ത് സിമി ബന്ധവും ഇമെയില്‍ പ്രമാണവും അവര്‍ക്കെതിരെ നിരത്തപ്പെട്ട വലിയ തെളിവുകളായിരുന്നു എന്ന് നാം ഓര്‍ക്കണം. മുസ്‌ലിം പ്രശ്‌നങ്ങളിലെ മുസ്‌ലിം ലീഗിന്റെ അരാഷ്ട്രീയ സമീപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരെപ്പോലും സഹായിക്കാന്‍ പര്യാപ്തമല്ല. അത് സഹായിക്കുക അമേരിക്കന്‍ സാമ്രാജ്യത്വത്തേയും ഇസ്രായേലിനെയും അവര്‍ക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന അഭ്യന്തര ശക്തികളെയും മാത്രമാണ്.
മുസ്‌ലിംകളെ അപകട സമുദായമായി കാണുന്നതിനു പകരം ഇസ്‌ലാമോ ഫോബിയയുടെ പശ്ചാതലത്തില്‍ അവരനുഭവിക്കുന്ന വിവേചനങ്ങളേയും പീഢനങ്ങളേയും പൊതുസമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്ത് ജനാധിപത്യപരമായും മതേതരമായും അത് പരിഹരിക്കാന്‍ സാമുദായവും സമുദായത്തിന് പുറത്തുള്ളവരും ഒരുമിച്ച് ശ്രമിക്കുകയാണ് വേണ്ടത്. ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന ഇത്തരം പ്രയാസങ്ങളുടെ പക്ഷത്ത് മതേതരപാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും അണിനിരക്കുക എന്നതാണ് പ്രശ്‌നം വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെടാതിരിക്കാനുള്ള വഴി. ഇമെയില്‍ വിവാദത്തില്‍ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് ഈ അര്‍ത്ഥത്തില്‍ ഏറെ ഗുണപരമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം പ്രശ്‌നത്തെ മതേതര വല്‍ക്കരിക്കുകയായിരുന്നു. മതേതരമായ് സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രചാരണത്തിലൂടെ രൂപപ്പെടുത്തുന്ന വര്‍ഗീയതയെ, ന്യൂനപക്ഷവിരുദ്ധതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റേയും മാധ്യമപ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയും ഈ നിലപാടുകള്‍ ഏറെ സഹായകമായിട്ടുണ്ട്. അവരെല്ലാവരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രചാരണത്തിലൂടെ ഉണ്ടാകാന്‍ വലിയ സാധ്യത ഉണ്ടായിരുന്ന ഒരു വര്‍ഗീയ ധ്രുവീകരണത്തെ തടയിടുകയായിരുന്നു. സര്‍ക്കാര്‍ പറയുന്നതുപോലെ ഇത് ഒരു മുസ്‌ലിം അമുസ്‌ലിം പ്രശ്‌നമല്ല എന്നവരുടെ ഇടപെടലുകള്‍ പ്രഖ്യാപിച്ചു. അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ് നടന്ന ഭരണകൂട ഭീകര നടപടികള്‍ സമുദായത്തെ പൊതുവില്‍ അപകടകരമായ പ്രവണതകളിലേക്കല്ല നയിച്ചത്. വലിയ ജനാധിപത്യ മതേതര പോരാട്ടങ്ങളിലേക്കാണ്.ഓരോ ദിവസം കഴിയുംന്തോറും അതിന്റെ ക്യാന്‍വാസ് മതേതരമായ് കൂടുതല്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാരുകളുടെ മുസ്‌ലിം വിദുദ്ധ നീക്കങ്ങള്‍ക്ക് ഭീകരവാദത്തിന്റെ പരിഹാരം മാത്രമേയുള്ളൂ എന്ന ഭീകരവാദികളുടെ വാദമുഖം തന്നെയാണ് സര്‍ക്കാര്‍ ക്യാപെയ്‌നും വ്യംഗ്യാര്‍ത്ഥത്തില്‍ പങ്കുവെക്കുന്നത്. ഭമാധ്യമ' റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മുസ്‌ലിം പ്രശ്‌നം എന്ന ഒന്ന് ഉണ്ട്. അത് ജനാധിപത്യപരമായും മതേതരമായും പരിഹരിക്കപ്പെടണമെന്നാണ്. അല്ലാതെ ആരെങ്കിലും തോക്കെടുത്തിട്ട് എന്തെങ്കിലും കാര്യം നേടാന്‍ കഴിയുമെന്നല്ല. മുസ്‌ലിമിന്റെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞാല്‍ അവന്‍ ഉടന്‍ തോക്കെടുക്കുമെന്ന സാമ്രാജ്യത്വ പ്രചാരണത്തെ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ എന്താവശ്യത്തിനു വേണ്ടിയാണെങ്കിലും ഏറ്റു പിടിക്കരുതായിരുന്നു. ഇസ്‌ലാമോഫോബിയ ബാധിച്ച ചില ഉദ്ധ്യോഗസ്ഥന്മാര്‍ ആരുടെയൊക്കയോ താല്‍പ്പര്യപ്രകാരം ചെയ്ത ഒരു മുസ്‌ലിം വിരുദ്ധ നടപടി പുറത്തായപ്പോള്‍ അതിനേക്കാള്‍ കടുത്ത മുസ്‌ലിം വിരുദ്ധ ക്യാപെയ്ന്‍ നടത്തി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ എത്രയോ കാലമായി നടത്തിപ്പോരുന്ന പൗരാവകാശ ലംഘനത്തെയും മുസ്‌ലിം വിരുദ്ധതയേയും കുറിച്ച ഒരു അനിഷേധ്യ രേഖ ഒരിക്കലും പ്രതീക്ഷിക്കാതെ പുറത്തുവന്ന് പ്രസിദ്ധീകരിക്കപ്പെട്ട വെപ്രാളത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കടുത്ത ഇസ്‌ലാം വിരുദ്ധതയെ വ്യംഗഭംഗിയോടെ എടുത്തുപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രയോഗത്തിലും പ്രചാരണത്തിലും സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയ നീക്കങ്ങള്‍ ഉപേക്ഷിച്ച് മതേതര നിലപാടുകളിലേക്ക് വരിക എന്നതാണ് പ്രശ്‌നത്തിന്റെ പരിഹാരം.











