ദൈവത്തിന്റെ കൂട്ടുകാരന്, ജനതയുടെ നായകന്. ഇതാണ് ഇബ്രാഹീം നബിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ രണ്ട് വിശേഷണങ്ങള്‍. ഇത് ഇബ്രാഹീം സരണിയുടെ(മില്ലത്തു ഇബ്രാഹീം) രണ്ട് മുഖമല്ല. ഒരേ മുഖത്തിന്റെ വിശദീകരണമാണ്. ദൈവത്തിന്റെ കൂട്ടുകാരന് ജനതയുടെ നായകനായേ പറ്റൂ. കാരണം ഒരാള്‍ക്ക് ദൈവത്തെ സ്നേഹിക്കാന്‍ കഴിയുക ജനതക്ക് നേതൃത്വം നല്‍കിയും സേവനം ചെയ്തുമാണ്. പല ദൈവങ്ങളില്ലാത്ത പോലെ അയാള്‍ക്ക് പല ജനതകളുമില്ല. ഏകദൈവവിശ്വസം ഏകമാനവിക വാദവും ബോധവും കൂടിയാണ്.
ഇബ്രാഹീം ചരിത്രത്തില്‍ നിന്നു ജനതയെ ഏറ്റവും തിളക്കത്തോടെ വീണ്ടെടുത്ത പ്രവാചകനാണ് ഇബ്രാഹീമും നംറൂദ്ആസര്‍മാരുമായുള്ള സംഘര്‍ഷം കൂലീനതയും ജനകീയതയും തമ്മിലുള്ള സംഘര്‍ഷം കൂടിയാണ്. ബഹുദൈവത്വം അവിടെ ഒരു ദൈവശാസ്ത്ര പ്രശ്നം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രീയ നാഗരിക വിഷയമായിരുന്നു. ജനവിരുദ്ധ വരേണ്യ രാഷ്ട്രീയത്തിന്റെ അടിത്തറയായിരുന്നു വിഗ്രഹം. ഭൗതിക ജീവിതത്തിലെ പരസ്പര സ്നേഹത്തിന്റെ, ബന്ധത്തിന്റെ അടിത്തറയായി വിഗ്രഹത്തെ നിങ്ങള്‍ സ്വീകരിക്കുന്നു എന്ന് സൂറ അന്‍കബൂത്തില്‍ 25ാം വാചകത്തില്‍ അല്ലാഹു അവരെക്കുറിച്ച് പറയുന്നുണ്ട്.
വിഗ്രഹം പ്രതിനിധീകരിക്കുന്നത് ഒരു ദൈവശാസ്ത്രത്തെ മാത്രമല്ല. ഒരു സാമൂഹ്യ ശാസ്ത്രത്തെ കൂടിയാണ്. ബഹുദൈവത്തം ഗോത്രവ്യവസ്ഥയുടെയും നാടുവാഴിത്തത്തിന്റെയും പ്രത്യേയശാസ്ത്രമാണ്. ഏകദൈവത്തം ഗോത്രാതീതമായ ബഹുജന രാഷ്ട്രീയത്തിന്റെ പ്രത്യേയശാസ്ത്രമാണ്. ബഹുദൈവത്വത്തില് ദൈവമുള്ളത് കുലത്തിനും ഗോത്രത്തിനുമാണ്. ആ ദൈവം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത്, സംരക്ഷിക്കുമെന്ന് ഭക്തന് പ്രതീക്ഷിക്കുന്നത് വ്യക്തിയുടെയും കുലത്തിന്റെയും ന്യായവും അന്യായവുമായ താല്‍പ്പര്യങ്ങളാണ്. അതിനു പകരം ലോകത്തിനു മുഴുവന്‍ ഒരൊറ്റ ദൈവം എന്നത് ബഹുദൈവ സമൂഹങ്ങള്‍ക്ക് അപരിചിതവും മനസ്സിലാക്കാന്‍ കഴിയാത്തതുമായിരുന്നു. അതുകൊണ്ടാണ് ഫറോവ ചോദിക്കുന്നത് ലോകരക്ഷിതാവോ, അതെന്താണ്? (അശ്ശുഅറാഅ് 23). കുലദൈവങ്ങളല്ലാതെ ലോകദൈവം ഫറോവക്ക് അപരിചിതവും അംഗീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. കുലദൈവം കുലത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെടുമ്പോള്‍ ലോകരുടെ ദൈവമായ ഏകദൈവം ലോകരുടെ മുഴുവന്‍ താല്പര്യം സംരക്ഷിക്കാന്‍ ബാധ്യത ഏറ്റെടുത്തവനാണ്. അത്കൊണ്ട് തന്നെ എല്ലാവരുടെയും ന്യായമായ താല്പര്യം മാത്രം സംരക്ഷിക്കുന്ന ദൈവമാണത്. ഏകദൈവത്തം ഗോത്രവാദത്തിനു പകരം മാനവികതയെ സാധ്യമാക്കുകയാണ്. ഏറ്റവും നൈതികമായ മാനവികതയെ. നൈതികതയുടെ അടിത്തറയില്‍ മാത്രമേ യാഥാര്‍ത്ഥ മാനവികത സാക്ഷാല്‍ക്കരിക്കാന്‍ കഴിയൂ. ഏകദൈവ വിശ്വാസത്തിന്റെ അനുഭവതലമാണ് മാനവികതയും നൈതികതയും.
അതുകൊണ്ടാണ് ഇബ്രാഹീം പ്രവാചകന്റെ ചെറുമകന്റെ മകന് യൂസുഫ് (അ) തന്റെ ജനതയോട് ചോദിച്ചത്. 'വിഭിന്നങ്ങളായ പല ദൈവങ്ങളാണോ, അതല്ല ഏകനും സര്‍വ്വാധിപതിയുമായ ഒറ്റദൈവമാണോ മനുഷ്യരാശിക്ക് ഗുണകരമായതെന്ന്' (യൂസുഫ് 39)
ജനതയെക്കുറിച്ച് ഏറെ സംസാരിച്ച വേദമാണ് ഖുര്‍ആന്‍. കാരുണ്യവാനും കരുണാവാരിധിയുമായ ദൈവത്തിന്റെ നാമത്തില്‍ തുടങ്ങുന്നു എന്നു പ്രഖ്യാപിച്ച ശേഷം ഖുര്‍ആന്‍ പറയുന്നത് ലോകരുടെ നാഥനായ ദൈവത്തിന് സര്‍വ്വസ്തുതിയുമെന്നാണ്. ഖുര്‍ആനിലെ സമാപന സൂക്തത്തിന്റെ പേര് 'ബഹുജനം' എന്നാണ്. അതില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് പൊതുജനത്തിന്റെ നാഥന്, പൊതുജനത്തിന്റെ ഭരണാധികാരി, പൊതുജനത്തിന്റെ ദൈവം എന്നു പറഞ്ഞുകൊണ്ടാണ്. ആമുഖാധ്യായവും സമാപനധ്യായവും പ്രാര്‍ത്ഥനാ രൂപത്തിലുള്ള അദ്ധ്യായങ്ങളാണ്. ഏറ്റവും അധ്യാത്മികയുള്ള സ്വരൂപത്തിനകത്താണ് പൊതുജനമെന്ന കാഴ്ചപ്പാട് ഏറെ ശക്തിയോടെ അവതരിപ്പിക്കപ്പെടുന്നത്.
ഇസ്ലാമിന്റെ ആത്മാവ് തുടിക്കുന്ന എല്ലാ അടയാളങ്ങളെയും പൊതുജനമെന്ന സങ്കല്‍പ്പത്തോട് ചേര്‍ത്തുവെച്ച് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് കാണാന്‍ കഴിയും. പ്രവാചകനെ കുറിച്ച് പറയുന്നു' മുഴുലോകത്തിനും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (സബഅ് 28 )ഖുര്‍ആനെക്കുറിച്ച് പറയുന്നു. ജനത്തിന് സന്മാര്ഗ്ഗവും സന്മാര്ഗത്തിന്റെ വിശദീകരണവുമായാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്'(അല്‍ ബഖറ 185). മുസ്ലിം സമുദായം പൊതുജനത്തിനു വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട സമൂഹമാണ്. (ആലു ഇംറാന്‍ 110) സത്യത്തിന്റെ പല സവിശേഷതകളിലൊന്നായി വിശുദ്ധവേദം പറയുന്നത് അത് ജനത്തിന് ഉപകാരം ലഭിക്കുന്നതാണെന്നാണ്. അതുകൊണ്ട് അത് ഭൂമിയില്‍ നിലനില്‍ക്കുമെന്നാണ് (അറഅ്ദ് 17). ഗോത്രത്തെക്കുറിച്ചും കുലത്തെക്കുറിച്ചും വംശത്തെക്കുറിച്ചുമുള്ള വിഭാവനകള്‍ ലോകത്ത് മുറ്റിനില്‍ക്കുകയും പൊതുമണ്ഡലത്തെക്കുറിച്ചും പൊതുജനത്തെക്കുറിച്ചുമുള്ള ആശയധാരകള്‍ ഇല്ലാതെയുമിരുന്ന ഒരു കാലത്താണ് ഖുര്‍ആന്‍ ഈ പ്രസ്താവനകള്‍ നടത്തുന്നത്.
ഇന്ന് ലോകം ആശയതലത്തിലെങ്കിലും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. പഴയ സാമ്രാട്ടുകള്‍ ചോദിച്ചതുപോലെ എന്ത് പൊതുജനം എന്ന് ഇന്ന് ഒരു സാമ്രാട്ടിനും പരസ്യമായി ചോദിക്കാന്‍ കഴിയില്ല. എല്ലാ ജനവിരുദ്ധരും ഇന്ന് ആണയിടുന്നത് പൊതുജനത്തിന്റെ പേരിലാണ്. എല്ലാ ഉപരിവര്‍ഗ സ്വാര്‍ത്ഥതകളും ഒളിച്ചുകടത്തപ്പെടുന്നത് സാധരണ മനുഷ്യരുടെ , ബഹുജനത്തിന്റെ ചെലവിലാണ്. നൂഹ് നബിയോട് ബഹുദൈവവിശ്വാസികളും പൊതുജന വിഭാവനാവിരുദ്ധതയുമായിരുന്ന എതിരാളികള്‍ പറഞ്ഞത് പോലെ സാധാരണക്കാരെ മാറ്റിനിര്‍ത്തിയാലേ നിന്നെ കേള്‍ക്കാന്‍ ഞങ്ങള്‍ വരൂ എന്ന് പറയാന്‍ ഒരു ജനവിരുദ്ധനും ഇന്ന് ധൈര്യമുണ്ടാവില്ല. ഇത് ലോകത്തിനു സംഭവിച്ച ഖുര്‍ആനികമായ ഒരു പാരഡൈം ശിഫ്റ്റാണ്. തത്വത്തില്‍ ഉണ്ടായ ഈ മാറ്റം പ്രയോഗത്തില്‍ കൂടി ഉണ്ടാവുമ്പോഴാണ് ഖുര്‍ആനിന്റെ യഥാര്‍ത്ഥമായ രാഷ്ട്രീയ സാക്ഷാത്കാരം ലോകത്തുണ്ടാവുക. തത്വത്തിലുണ്ടായ മാറ്റം അത്തരമൊരു രാഷ്ട്രീയമാറ്റത്തിനനുകൂലമായ അന്തരീക്ഷത്തെ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യന് ഒറ്റ സ്പീഷിസാണെന്നത് മതേതര ആധുനികതയുടെ കണ്ടുപിടുത്തമാണെന്ന അവകാശവാദം. അത് അപരവല്‍ക്കരിച്ച, ഇസ്ലാമിനെക്കുറിച്ച് അജ്ഞതയുടെയോ അവഗണനയുടെയോ പുറത്തുമാത്രം നിലനില്‍ക്കുന്ന ഒന്നാണ്. മനുഷ്യന് ഒറ്റ സ്പീഷിസാണെന്നത് ചരിത്ര വികാസത്തിലൂടെ ആധുനിക മതേതരയുഗത്തില്‍ അവര്‍ നേടിയെടുത്ത പ്രബുദ്ധതയല്ല. ഭൂമിയിലേക്കുള്ള അവന്റെ ദൈവിക പ്രാതിനിധ്യത്തിന്റെ ഒന്നാം നാളിലെ ദൈവത്താല്‍ പഠിക്കപ്പെട്ട ദിവ്യബോധനമാണ്. ഇബ്രാഹിം ചരിത്രത്തിലെ ഒരു കൊടിയ ജനവിരുദ്ധ കാലത്തിലെ അതിന്റെ അത്യുജ്വല പ്രതിനിധാനമാണ്.
ഇബ്രാഹിം വിഗ്രഹത്തിനും പുരോഹിതനുമെതിരായിരുന്നു ഏറ്റവുമേറെ പൊരുതിയത്. അതിന്റെ രണ്ടിന്റെയും കാവലാളും സ്വയം തന്നെ രാഷ്ട്രീയ ദിവ്യത്വം അവകാശപ്പെട്ട രാജാവിനുമെതിരെ. വിഗ്രഹം ധന-വിഭവ കേന്ദ്രീകരണത്തിന്റെ ആല്മീയമായ ഉപകരണമായിരുന്നു. ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ആത്മീയ ഉപകരണം. എല്ലാ നല്ല വിഭവവും അര്‍പ്പിക്കപ്പെടുന്നത് വിഗ്രഹത്തിനാണ്. ഭൂമിയും പൊന്നും ദേവസ്വത്തിനും ബ്രഹ്മസ്വത്തിനും പള്ളിക്കും സഭക്കും അവകാശപ്പെട്ടതാണ്. വിഗ്രഹം തിന്നുകയും കുടിക്കുകയും ചെയ്യാത്ത സുഖിക്കുകയും ഭോഗിക്കുകയും ചെയ്യാത്ത നിര്‍ജ്ജീവതയാണ്. വിഗ്രഹത്തിന്റെ പേരില്‍ സമ്പത്തും സൗകര്യവും സുഖാനുഭൂതികളും കേന്ദ്രീകരിക്കപ്പെട്ടത് പുരോഹിതനിലാണ്. ചിലയിടങ്ങളില്‍ ദൈവ പ്രാതിനിത്യമുള്ള രാജാക്കന്മാരിലും. ഫ്യൂഡല്‍ നാടുവാഴി കാലത്ത് സമ്പത്തിന്റെയും വിഭവത്തിന്റെയും ഭൂരിഭാഗം അമ്പലത്തിന്റെതും പള്ളയുടേതുമായിരുന്നു. ദൈവത്തിനെന്തിനാ പൊന്‍കുരിശ് എന്നുചോദിച്ചിട്ടു കാര്യമില്ല. അതിന് പുരോഹിതരെന്ന അവകാശിയും അനുഭവക്കാരമുണ്ട്.
ദൈവത്തിന് ശരീരം സമര്‍പ്പിച്ച ദേവദാസികളുടെ യഥാര്‍ത്ഥ അനുഭവക്കാര്‍ പുരോഹിതരായിരുന്നു. വിശ്വാസത്തിന്റെ തരംഗങ്ങള്‍ ശക്തിപ്പെടുന്നതനുസരിച്ച് നാട്ടിലെ വിഭവങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുരോഹിതനിലും രാജാവിലും കേന്ദ്രീകരിക്കപ്പെട്ടു. അതുകൊണ്ടാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ ഒരു ജനാധിപത്യ കാലത്ത് നമ്മെ വിസ്മയഭരിതമാക്കുന്നത്. ഗുഹാവാസികള്‍ കാലം മാറി എഴുന്നേറ്റു വന്നതുപോലെ ഒരു ക്ഷേത്ര കലവറ കാലം മാറി എഴുന്നേറ്റുവരികയായിരുന്നു. അത്, ഇന്ന് ഒരു മതപ്രശ്നം മാത്രമായി അനുഭവപ്പെടുന്നുണ്ടാകാം. എന്നാല്‍ അത് സംഭവിച്ച കാലത്ത് അതിതീക്ഷണമായ രാഷ്ട്രീയ വസ്തുതയാണ്. ജനത്തിന്റെ സമ്പത്ത് ആത്മീയവും രാഷ്ട്രീയവുമായ ഹിംസയിലൂടെ സമാഹരിച്ചതിന്റെ വിലപിടിച്ച സ്വര്‍ണരേഖകളാണത്.
ഏകദൈവികത വിഭവങ്ങളെ വികേന്ദ്രീകരിക്കാനാണ് അതിന്റെ വിശ്വാസം കൊണ്ട്തന്നെ ശ്രമിക്കുന്നത്. ബലിയെക്കുറിച്ച് ദൈവം പറയട്ടെ.‘ബലിമൃഗങ്ങളെ നിങ്ങള്‍ അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയറുക്കുക, അങ്ങനെ അവ വീണുകഴിഞ്ഞാല്‍ നിങ്ങള്‍ അവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതില്‍ തൃപ്തരായ് കഴിക്കുന്ന ദരിദ്രരെയും ചോദിച്ചുവരുന്ന ദരിദ്രരെയും ഭക്ഷിപ്പിക്കുക,.... അവയുടെ രക്തമോ മാംസമോ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നില്ല. നിങ്ങളുടെ ഭക്തിയാണ് അല്ലാഹുവിലേക്കെത്തിച്ചേരുന്നത്.... അവന് നിങ്ങളെ നേര്‍വഴിലാക്കിയതിന് നിങ്ങളവന്റെ മഹത്വം പ്രകീര്‍ത്തിക്കാന്‍ വേണ്ടിയാണിത്.’ (അല്‍ ഹജ്ജ് 36-37)
ബഹുദൈവ നാഗരികതയില്‍ ബലിമാംസം വിഗ്രഹത്തിനാണര്‍പ്പിക്കുന്നത്. അതിന്റെ രക്തം വിഗ്രഹത്തിനുപുറത്ത് പുരട്ടപ്പെടുന്നു. മാംസത്തിന്റെ ഗുണഭോക്താക്കള്‍ പുരോഹിതന്മാരാണ്. ഏക ദൈവികതയില്‍, ഏക മാനവികതയില്‍ അത് അര്‍പ്പിക്കപ്പെടുന്നത് ദൈവത്തിനു തന്നെയാണ്. പക്ഷെ അതിന്റെ ഉപഭോക്താവ് ബലിയറുത്ത ഭക്തനായ മനുഷ്യനും അയാള്‍ക്ക് ചുറ്റുമുള്ള ദരിദ്രരുമാണ്. ദൈവത്തിന് രക്തമോ മാംസമോ ആവശ്യമില്ല. നിങ്ങളുടെ ദൈവവിശ്വാസവും മാനവിക ബോധവുമാണാവശ്യം. വിഭവത്തെ അത് കേന്ദ്രീകരിക്കുകയല്ല ജനങ്ങളിലേക്ക്, ദരിദ്രരിലേക്ക് വികേന്ദ്രീകരിക്കുകയാണത് ചെയ്യുന്നത്. പള്ളികള്‍ ധനകേന്ദ്രീകരണത്തിന്റെ കലവറകളല്ല. ധനവികേന്ദ്രീകരണത്തിന്റെ, ദാനധര്‍മത്തിന്റെ, ധനികന്റെ സമ്പത്ത് ദരിദ്രന് നല്‍കുന്നതിന്റെ വിതരണകേന്ദ്രങ്ങളാണ്.
മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതിയും ബഹുദൈവത്തവത്തിന്റെ പ്രവര്‍ത്തനരീതിയും ഒന്നുതന്നെയാണ്. ദരിദ്രന്റെ ധനം കൂടി ധനികന്റെതാക്കിമാറ്റുന്ന പ്രവര്‍ത്തന രീതിശാസ്ത്രമാണത്. ബഹുദൈവത്തം ആത്മീയമായ ഭാഷ സംസാരിക്കുന്ന മുതലാളിത്തമാണ്. മുതലാളിത്തം ദൗതിക ഭാഷ സംസാരിക്കുന്ന ബഹുദൈവത്വമാണ്. ദൈവാധികാരത്തില്‍ സമ്പത്തിനെ പകരം വെക്കുകയാണ്, പങ്കുകാരനാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്.
വിപണി മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനുവേണ്ടിയുള്ള ഒരു സംവിധാനമായിരുന്നു. എനിക്ക് ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് അപരനു നല്കി അവന്റെ മിച്ചത്തില്‍ എനിക്കാവശ്യമുള്ളത് ഞാന്‍ വാങ്ങുക. ഇതാണ് വിപണിയുടെ ആത്മാവ്. ദൈവിക മൂല്യവും മാനവിക ആവശ്യവുമായ വിപണികളുടെ ഈ ആത്മാവിനെ വിപണിയുടെ ലക്ഷ്യം വിപണി തന്നെയാണെന്ന് അട്ടിമറിക്കുകയാണ് മുതലാളിത്തം ചെയ്തത്. മാനവികതക്ക് പകരം, മനുഷ്യന്റെ അവശ്യനിര്‍വഹണത്തിനു പകരം ലാഭമാണ് വിപണിയുടെ ലക്ഷ്യമെന്ന് അത് നിശ്വയിച്ചു. മുതലാളിത്തം വിപണിയെ മൂല്യരഹിതമാക്കി വിപണിയുടെ ദൈവം വിപണി തന്നെയാണെന്ന് നിശ്ചയിക്കുകയായിരുന്നു.
വര്‍ഗീയത, മുതലാളിത്തം മുതലായ എല്ലാ ജനവിരുദ്ധതകളുടെയും അടിവേരറുത്തുകൊണ്ടാണ് ഇബ്രാഹിം പ്രബോധനം പുരോഗമിക്കുന്നത്. വര്‍ഗീയതയുടെ ഏറെ സൂക്ഷ്മരൂപമായ നിരുപദ്രവമെന്നു തോന്നാവുന്ന സാമുദായിക വാദത്തെ പോലും ഇബ്രാഹീമിസരണയില്‍ വെച്ച് ദൈവം നിരാകരിക്കുന്നു.
ഓര്‍ക്കുക, ഇബ്രാഹിമിനെ അദ്ദേഹത്തിന്റെ നാഥന് ചില കല്‍പ്പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും വിജയകരമായി പൂര്‍ത്തികരിച്ചു. അപ്പോള്‍ അല്ലാഹു അരുളി ‘ഞാന്‍ നിന്നെ ലോകരുടെ നേതാവാക്കിയിരിക്കുന്നു. ഇബ്രാഹിം ചോദിച്ചു. എന്റെ മക്കളേയും അല്ലാഹു അറിയിച്ചു. എന്റെ കരാര്‍ അക്രമികള്‍ക്ക് ബാധകമല്ല’. (അല്‍ ബഖറ: 124)
ഏകദൈവത്തം ഒരു കേവല പാരമ്പര്യത്തിന്റെ പേരല്ല. അത് തത്വത്തിന്റെ പേരാണ്. തത്വം പിന്തുടരുന്ന ആര്‍ക്കും അതിന്റെ അനന്തരാവകാശികളാകാം. തത്വങ്ങളെ കൈവെടിയുന്നവര്‍ക്ക് സത്യത്തില്‍ മുന്നില്‍ നടന്ന പിതാക്കളുടെ ജനിതക പാരമ്പര്യമുണ്ടെങ്കിലും വളരെ സ്വാഭാവികമായി ഇതില്‍ നിന്നു പുറത്തുപോവുന്നു. ഏകദൈവത്തം തത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഒരു കരാറാണ്.
ലോകവ്യാപകമായ്, പ്രത്യേകിച്ച് അറബ് മുസ്ലിം നാടുകളില്‍ സേഛാധിപത്യങ്ങളെ കടപ്പുഴക്കി ജനാധിപത്യം പുലരുമ്പോള്‍ ബഹുദൈവത്വത്തിന്റെ രാഷട്രീയത്തിനെതിരെ ഏകദൈവത്വത്തിന്റെ രാഷട്രീയം വിജയം വരിക്കുകയാണു ചെയ്യുന്നത്. ഒരു വ്യക്തിക്കും കുടുംബത്തിനും ദൈവം സവിശേഷമായ അധികാരങ്ങള്‍ നല്‍കിയിട്ടില്ല. ദൈവം ഭൂമിയുടെ പ്രതിനിധികളാക്കിയത് എല്ലാമനുഷ്യരെയുമാണ്. രാഷ്ട്രീയാധികാരിയായ ഖലീഫയും ഭരണകൂടവുമുണ്ടാവുന്നത് അടിസ്ഥാനപരമായ് അവര്‍ അധികാരകളായതുകൊണ്ടല്ല. ജനത്തിന് നല്കപ്പെട്ട അധികാരം അവരുടെ പൊതു ആവശ്യത്തിനുവേണ്ടി അവരെല്ലാവരും അല്ലെങ്കില്‍ അവരുടെ ഭൂരിപക്ഷം ഒരു ഭരണാധികാരിക്ക്, ഭരണകൂടത്തിന് നല്‍കുമ്പോഴാണ്. ജനം, അവരിലെ ഭൂരിപക്ഷം പിന്‍വലിച്ചാല്‍ അവസാനിക്കുന്നതാണ് അവരുടെ അധികാരം.
ഇബ്രാഹീം നബി പ്രതിനിധീകരിച്ചത് ബഹുജനത്തിന്റെ ആത്മീയതയെയും രാഷ്ട്രീയത്തെയുമായിരുന്നു. അതിന് അക്കാലത്ത് എത്ര ജനപിന്തുണ ലഭിച്ചു എന്നത് പരിശോധന അര്‍ഹിക്കുന്ന കാര്യമാണ്. നംറൂദ് ഇബ്രാഹീം(അ)മനെ തീയിലെറിഞ്ഞു. അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ശേഷവും ഏറെ ജനപിന്തുണയില്ലാതെ നാടുപേക്ഷിക്കുകയായിരുന്നു. അദ്ദേഹം ഇബ്രാഹീം (അ)മിന്റെ പലായനശേഷം അവിടുത്തെ ദൈവപ്രാതിനിധ്യമുണ്ടെന്നു വിശ്വസിക്കപ്പെട്ട രാജകുടുംബത്തിനും സമുദായത്തിനും തുടരെത്തുടരെ വിനാശങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. എലേമ്യര്‍ ഊര് പട്ടണത്തെ നശിപ്പിച്ചു. നംറൂദിനെ നന്നാറിന്റെ വിഗ്രഹസമേതം പിടിച്ചു. ശത്രുക്കള്‍ അവരുടെ ഭരണം സ്ഥാപിച്ചു. അബുല്‍ അഅ്ലാ മൗദൂദി എഴുതുന്നു. ‘അനന്തരഘട്ടങ്ങളില്‍ ഇബ്രാഹീം നബി (അ) ശിക്ഷണങ്ങള്‍ ആ ജനത എത്ര അളവില്‍ സ്വീകരിച്ചുവെന്ന് തീര്‍ത്തു പറയാന്‍ സാധ്യമല്ലെങ്കിലും ക്രി.മുമ്പ് 1910ല്‍ ബാബിലോണിയയിലെ ഹമ്മുറാബി എന്ന രാജാവ് കോഡീകരിച്ച നിയമസംഹിത സാക്ഷ്യം വഹിക്കുന്നുണ്ട്, അതിന്റെ ക്രോഡീകരണത്തില്‍ പ്രത്യക്ഷ്യമായോ പരോക്ഷമായോ പ്രവാചകത്വത്തിന്റെ ദീപ്തിപ്രസരം കുറേയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒന്നാം ഭാഗം, അല്‍ അന്‍ആം, വ്യാഖ്യാനക്കുറിപ്പ് 52)’
അപ്പോള്‍ ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ജനപക്ഷത്താണോ ജനവിരുദ്ധ പന്തിയിലാണോ എന്നളക്കേണ്ടത് അതിനു ജനപിന്തുണ ഉണ്ടോ ഇല്ലേ എന്നു നോക്കിയല്ല. ജനപക്ഷത്തുനില്ക്കുന്ന ആശയധാര ജനങ്ങളാല്‍ തന്നെ തിരസ്ക്കരിക്കപ്പെടാം. സ്വീകരിക്കപ്പെടുകയും ചെയ്യാം. ഒരു കാലത്തെ ജനങ്ങളുടെ പൊതുബോധത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരല്ല ജനകീയ രാഷട്രീയമെന്നത്. അത് ഒരു മൂല്യവ്യവസ്ഥയും പ്രത്യയശാസ്ത്രവുമാണ്. പ്രയോഗത്തില്‍ ജനമത് സ്വീകരിക്കുകയും നിരാകരിക്കുകയുമെല്ലാം ചെയ്യാം. ഇത്തരമൊരു ആശയാവലി ആര്‍ക്കു വേണ്ടിയാണോ പൊരുതുന്നത് അവരെ അത് ബോധ്യപ്പെടുത്തുകയും അവരെ അതില്‍ നിന്നു തടയുന്ന ആത്മീയവും രാഷ്ട്രീയവുമായ ശക്തികള്‍ക്കെതിരെ നിരന്തരം തളരാതെ പൊരുതുകയും ചെയ്യുക എന്നതാണ് ജനപക്ഷ ആത്മീയതയുടെയും രാഷ്ട്രീയത്തിന്റെയും ഉത്തരവാദിത്തം. ഇത് ലളിതമായ ഒരു പ്രവര്‍ത്തനമല്ല. പ്രവാചകസ്വരവും അതിന്റെ അര്‍പ്പണവും ആവശ്യമുള്ള ഒന്നാണ്. ‘സ്വയം വിഢിയായവനല്ലാതെ ആരാണ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ ഇഷ്ടപ്പെടാതിരിക്കുക, അദ്ദേഹത്തെ നാം ഈ ലോകത്തെ മികവുറ്റവനാക്കുകയും മറുലോകത്ത് സുകൃതവാന്മാരിലായിരിക്കുകയും ചെയ്യും.’ (അല്‍ ബഖറ:130)
please check the font. if this is not unicode, most people cannot read it.
ReplyDeleteIt is corrected..
ReplyDeleteഅതെ, ഇബ്രാഹീമീ മാര്‍ഗം ലളിതമായ ഒന്നല്ല. അഭിനന്ദനങ്ങള്‍.
ReplyDelete" വര്‍ഗീയത, മുതലാളിത്തം മുതലായ എല്ലാ ജനവിരുദ്ധതകളുടെയും അടിവേരറുത്തുകൊണ്ടാണ് ഇബ്രാഹിം പ്രബോധനം പുരോഗമിക്കുന്നത്. വര്‍ഗീയതയുടെ ഏറെ സൂക്ഷ്മരൂപമായ നിരുപദ്രവമെന്നു തോന്നാവുന്ന സാമുദായിക വാദത്തെ പോലും ഇബ്രാഹീമിസരണയില്‍ വെച്ച് ദൈവം നിരാകരിക്കുന്നു."
ReplyDeleteപ്രിയ മോഹമ്മേദ്,
ഇത് വാസ്തവം ആണോ ?
അങ്ങനെയെങ്കില്‍ ഇബ്രാഹിം നബിയുടെ പിന്തുടര്ച്ചക്കാര് എന്നവകാശപ്പെടുന്ന ഇസ്ലാം മത വിശ്വാസികള്‍ ഭൂരിപക്ഷമായിട്ടുള്ള നാടുകളില്‍ എല്ലാം അന്യ മതസ്ഥര്‍ മതത്തിന്റെ വിവേചനം പേരില്‍ നേരിടേണ്ടി വരുന്നതെന്തു കൊണ്ടാണ് ? ഇസ്ലാം ഭൂരിപക്ഷ നാടുകളില്‍ ജനാധിപത്യം വന്നാല്‍ അവിടങ്ങളില്‍ മത ഭ്രാന്തന്മാര് അധികാരത്തില്‍ എത്തുകയും രാജ്യത്തെ പിന്നോട്ട് നയിക്കുകയും ചെയ്യാന്‍ അല്ലെ കൂടുതല്‍ സാധ്യത?