Wednesday, April 6, 2011

ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്.



ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു.  'ദൈവത്തിന്റെ രാഷ്ട്രീയം.'  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു.  കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു പ്രകാശനവേദി.  ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ് യു.കലാനാഥന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍.  എം.കെ. മുനീറിന്റെ ജമാഅത്ത് വിമര്‍ശന പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്.  ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.  മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം.  ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും.  പക്ഷെ ഇതില്‍ മുസ്‌ലിംലീഗിന് കൊടുക്കാന്‍ ഏറെയൊന്നുമില്ല.  മതത്തിന്റെ ധാര്‍മികതക്കും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ് ഈ കൂടായ്മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത.  മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യരാഷ്ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായ് പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ് ഈ കൂട്ടായ്മയില്‍ ലീഗ് ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം.  യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്നു പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാട് ആപല്‍ക്കരമാണെന്നാശയമാണ്.  മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചെടുത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക് കഴിയും.  മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ അത്യന്തിക ലക്ഷ്യം.  മതത്തിന്റെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്.  പ്രത്യേകിച്ച് യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത് ഇസ്‌ലാമിനെയാണ്.  ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത് അതിന്റെ സാമൂഹിക രാഷ്ട്രീയ ഭാവങ്ങളുടെ പ്രതിനിധാനത്തെയാണ്. മതവിശ്വാസികളെ തന്നെ  കൂട്ടുപിടിച്ച് മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം.
അറബി ഭാഷയിലുള്ള ബാങ്ക് ഇവിടെ നടപ്പാക്കപ്പെടുന്ന സാംസ്‌കാരികമായ അറേബ്യന്‍ കോളനി വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ് ചെയ്‌തൊഴിവാക്കണം എന്നാലേ മുസ്‌ലിം സമൂഹത്തിന് ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന, ഹമീദ് ചേന്ദമംഗല്ലൂരിനും ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണ്ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്.  കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഡവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത് വിവാദകാലത്ത് ഹമീദ്‌ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത് ഫലപ്രദമായി പ്രതിരോധിച്ചു.  അന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു.  കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകൊടുക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ സംഘടനക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. 
മുസ്‌ലിം ലീഗ് മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചും.  പക്ഷേ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത് മതവിരുദ്ധരെ കൂട്ടുപിടിച്ചുമായിരുന്നില്ല.  അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല.  1969, 70 കാലത്ത് എം.ഇ.എസി നെതിരെ ലീഗ് ശക്തമായ നിലപാടെടുക്കാനും അത് എം.ഇ.എസ് ലീഗ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാനും കാരണമായത് മതവിരുദ്ധതയോട് ബാഖഫിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു.  ഇസ്‌ലാം ഏന്റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയെ എം.ഇ.എസ് പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസി നെതിരെ തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.
മോഡേണ്‍ എയ്ജ് സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു.  സംഘടനയുടെ മുഖപത്രമായിരുന്ന 'നിരീക്ഷണം'മാസിക, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന കവര്‍‌സ്റ്റോറിയോടെ പ്രത്യേകപതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു.  അക്കാര്യത്തില്‍ അവരോട് യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഖഫിതങ്ങള്‍ തീരുമാനിച്ചത്.  മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായത് 70കളില്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത് സംവാദത്തില്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയ പ്രഭാഷണമായിരുന്നു. 
ഹമീദ് ചേന്ദമംഗല്ലൂരിന്റെ എഴുത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.  ഒന്ന് ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷെ പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത് ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്. 'ബഹുവാദത്തിന്റെ പുസ്തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സെന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്.  ലേഖനം മുന്നോട്ട് വെക്കുന്ന മറ്റൊരു വിശിഷ്ട പുസ്തകം അബ്ദുറഹ്മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്തിക വാദത്തിന്റെ ചരിത്രമാണ്.  (ജനാധിപത്യം അനതമിക്കാതിരിക്കാന്‍ പേജ് 121,122)മേഡോണ്‍ എയ്ജ്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനാണ് പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്. 
മോഡേണ്‍ എയ്ജ് സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരുമായ് ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ് സെക്രട്ടിക്ക് ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്.  ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ് ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്.
ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്.  അറബ് മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല.  പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു. (ചന്ദ്രിക ദിനപത്രം, 23.1.11)
ലീഗിത്രയും മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ പ്രചാരണം യുക്തിബദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ് ചേന്ദമംഗല്ലൂര്‍ ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്.''ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് കഴിയാത്തതാണ് അടിസ്ഥാന പ്രശ്‌നം.  ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന് പറയാനുള്ള ധീരത ലീഗ് കാണിക്കണം.  ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പ്രായോഗികമല്ല എന്നാണ് ലീഗുകാര്‍ കരുതുന്നത്.  ഇത് തികച്ചും അപര്യാപ്തമാണ്.''  (കേസരി വാരിക. 2010 മെയ് 30)മുസ്‌ലിംലീഗിനും ഹമീദ് ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്.
 ഹമീദ് പറഞ്ഞ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അപര്യാപ്തത മുനീറും ഷാജിയും ചേര്‍ന്ന് ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.  ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായ് എതിര്‍ക്കാനുള്ള ശേഷി ലീഗ് ഹമീദില്‍നിന്ന് പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സൗഹൃദ കൂട്ടായ്മക്ക് മറ്റൊരാശയാടിത്തറ കൂടിയുണ്ട്.  മതേതരത്തം എന്ന പേരില്‍ സവര്‍ണ, മൃദു ഹന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്പരിവാറാണ്. കുപ്രസിദ്ധമായ ലൗജിഹാദ് പ്രചാരണക്കാലത്ത് സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു.
ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്ത്യന്‍ സംഘടനകളും ഒരുമിച്ച് ലൗജിഹാദ് പ്രചാരണകാലത്ത് പത്രസമ്മേളനം നടത്തുകയുണ്ടായി.  ചിന്‍വാദ്പാലം എന്ന പ്രവാചകനിന്ദ പുസ്തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച് രംഗത്തുവന്നിരുന്നു.  യുക്തിവാദികള്‍ക്കും സംഘ്പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്പരിവാരത്തിന്റെ ആത്മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല.  തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്മാ വാദം മാത്രമാണത്.  മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട് താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്.   ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന് ഹമീദ് ചേന്ദമംഗല്ലൂരും എം.കെ മുനീറും, കെ.എം. ഷാജിയും ചേര്‍ന്ന് ആശയാടിത്തറ നിര്‍മ്മിച്ച് നല്‍കുകയാണ്.  മൃദുഹിന്ദുത്വതിന്റെതായ ആശയാടിത്തറ. 
സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ് ഹമീദ് ചേന്ദമംഗല്ലരിന്റെ സംവരണ വിരുദ്ധവാദഗതി.  വരേണ്യ സംസ്‌കാരം എന്നും സാമൂഹ്യനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ്  സംവരണത്തെ അക്രമിക്കാറ്.  ഐ.ഐ.ടി, ഐ.ഐ.എം., കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല അവസരങ്ങളാണ് വേണ്ടത് ഹമീദ് രംഗത്തുവരികയുണ്ടായി.  (ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍ പേജ് 89- 92)  അവസര സമത്വത്തിന് സാമൂഹ്യനീതിയിലും മര്‍ദ്ധിത വിമോചനത്തിലും വിശ്വസിച്ച രാഷ്ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം.  സംവരണം മോശമാണെന്ന് സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്മ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.  അധസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കാന്‍ സാധിക്കും.  ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത് മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ് ഹമീദ് പറയുന്നത്.  ഇതിനു പകരം അവസരസമത്വം സൃഷിടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു.  സംവരണതിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ് മെരിറ്റ് വാദം.  സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന് എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.
മുസ്‌ലിം പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.  സാമൂഹ്യനീതി പറഞ്ഞ് ജനിച്ച പാര്‍ട്ടിക്ക് വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ!  ജമാഅത്ത് വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്.  ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത് വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത് ഇടതുപക്ഷത്തിന് മതത്തിന്റെ കാര്യത്തില്‍ സാരമായ അശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.  ചില മതമില്ലാത്ത ജീവനുകളുടെ പഴയപുളിപ്പ് ഇടക്ക് തികിട്ടിവരാറുണ്ടെങ്കിലും അത് അപവാദം മാത്രമാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത് വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രസ്ഥാനമാണ്.   ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായ് സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.  മതകാഴ്ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന് വികസിക്കാനും മുന്നോട്ട് പോവാനം ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ് അഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നുണ്ട്.
പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ: പി.കെ. പോക്കര്‍ ഇന്‍സിറ്റിയൂട്ട് പ്രസിദ്ധീകരണമായ 'വിജ്ഞാന കൈരളി'' യുടെ മുഖ്യ പ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മ്മന്‍ മാര്‍ക്കിസ്റ്റ് മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്ച്ചപാട് അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ''പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യം വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ് ഹെബര്‍മാസ്  മുന്നോട്ട് വെക്കുന്നത്.  പഴയ കടുംപിടുത്തപരമായ മതനിരപേക്ഷനിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(midset)  അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും.  എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ് ഹെബര്‍മാസ് സിദ്ധാന്തിക്കുന്നത്.  ഒന്ന് ശാസ്ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവ ചെയ്യാന്‍ കഴിയും.  രണ്ട് . വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട് സ്വയം വിമര്‍ശാത്മകമായി ഒരുമിച്ച് ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്.  പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല. പൗരസ്ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്.''  മാര്‍ച്ച് 2011)
കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളി സങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്.

Saturday, April 2, 2011

സ്ത്രീയില്ലാത്ത ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക



ലോകത്തിലെ തന്നെ ഏറെ ഉന്മേഷമുള്ള രണ്ട് മുസ്‌ലിം സ്ത്രീ സമൂഹങ്ങളാണ് ഇറാനിലെയും കേരളത്തിലെയും മുസ്‌ലിം സ്ത്രീ സമൂഹങ്ങളെന്ന് പറഞ്ഞത് പ്രശസ്ത സ്ത്രീപക്ഷ പണ്ഡിത ജെ. ദേവികയാണ്.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ശിരോവസ്ത്രമണിഞ്ഞ് ഉന്നത വിദ്യാഭ്യാസം നടത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കുറിച്ചെഴുതിയത് പ്രമുഖ സാമൂഹ്യ ശാസ്ത്രക്കാരന്‍ രാമചന്ദ്രഗുഹയാണ്.  മുസ്‌ലിം പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാനുപാതികമായി രാഷ്ട്രീയ പ്രാതിനിത്യം കേരളത്തിലെ മുസ്‌ലിം സ്ത്രീക്ക് ലഭിക്കാതെ പോകുന്നതെന്തുകൊണ്ട്? 
അതിന്റെ പ്രധാന ഉത്തരവാദി മുസ്‌ലിം രാഷ്ട്രീയത്തെ കുത്തകയായിക്കിയിരിക്കുന്ന മുസ്‌ലിംലീഗാണ് 2001ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33%  സംവരണമേര്‍പ്പെടുത്തി.  കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ അത് 50% മായി ഉയര്‍ത്തി.  ഇതിലൂടെയൊക്കെ ധാരാളം മുസ്‌ലിം സ്ത്രീകള്‍ ലീഗിന്റെ ബാനറില്‍ തന്നെ അധികര രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്.  ഭരണ നൈപുണ്യം തെളിയിച്ച എത്രയോ സ്ത്രീകള്‍ ഉണ്ട്.  പക്ഷേ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇതിന്റെയൊന്നും ഒരു പ്രതിഫലനവും കാണാന്‍ കഴിയില്ല.  സി.പി.ഐ.എം ന്റെ പട്ടികയില്‍ രണ്ട് മുസ്‌ലിം സ്ത്രീകളും കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഒരു മുസ്‌ലിം സ്ത്രീയും  ഉണ്ടായിരിക്കെയാണ് ലീഗ് പട്ടിക മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ ശൂന്യമായിരിക്കുന്നത്.  അഖിലേന്ത്യാലീഗിന്റെ മൂന്ന് എം.എല്‍.എ മാര്‍ ഉള്‍പ്പെടെ 69 എം.എല്‍.എ മാരെയാണ് ലീഗിതുവരെ സൃഷ്ടിച്ചത്.  അതില്‍ ഒരു സ്ത്രീ പോലുമില്ല.  അതേ സമയം കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും പോലെ ലീഗിന്റെയും ജനകീയാടിത്തറയില്‍ വലിയ പങ്ക് സ്ത്രീകളാണ്.  ലീഗിലെ സര്‍വ്വപുരുഷന്മര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകളാണ്.  
പൗരത്വം ഇന്ന് വലിയ പഠനവിഷയമായി വികസിച്ചിട്ടുണ്ട്.  ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ ഇല്ലേ എന്നതിലപ്പുറം പൗരത്വത്തിന്റെ സാധ്യതകള്‍ ചിലജനവിഭാഗങ്ങള്‍ക്ക് എങ്ങനെയാണ് തടയപ്പെടുന്നത്.  ഇത് അനാവരണം ചെയ്യപ്പെടുന്നുണ്ട്.  കേരളത്തില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൗരത്വത്തെ നമ്മള്‍ എങ്ങനെയൊക്കയാണ് നിര്‍വീര്യമാക്കുന്നത് എന്നതിനെക്കുറിച്ച പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  അതേപോലെ പൗരത്വ പ്രശ്‌നമനുഭവിക്കുന്നവരാണ് പ്രവാസികള്‍.  പൗരത്വപ്രശ്‌നമനുഭവിക്കുന്ന കേരളത്തിനകത്തെ മറ്റൊരു സാമൂഹ്യജനവിഭാഗമാണ് ലീഗ്‌വനിതകള്‍. അവരിന്നും ലീഗ് പുരുഷന്റെ പ്രജമാത്രമാണ്.  
നമ്മുടെ മുഖ്യധാര ആരോപിക്കുന്നത് പോലെ മുസ്‌ലിം സ്ത്രീപിന്നോക്കാവസ്ഥയുടെ പ്രതീകമല്ല.  1925 ല്‍ മുസ്‌ലിം മഹിള, 1929 ല്‍ നിസാഉല്‍ഇസ്‌ലാം എന്നീ സത്രീ അനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.  മുസ്‌ലിം സ്ത്രീകള്‍ ധാരാളമായി അതില്‍ എഴുതുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ  ഉദ്യോഗാവസരത്തിനുവേണ്ടി 1938 ല്‍ ഹലീമ ബീവിയെപ്പോലെയുള്ള ചില മുസ്‌ലിം നവോത്ഥാന നായികകളുടെ  നേതൃത്വത്തില്‍ തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം വനിതാസമ്മേളനം ശക്തമായി ശബ്ദമുയര്‍ത്തുന്നുണ്ട്.


ഇതിനുതുടര്‍ച്ചയായി ഉണ്ടാവേണ്ട വികാസമായിരുന്നു മുസ്‌ലിം സ്ത്രീകളുടെ ഭരണ പങ്കാളിത്തം.  ഇതിനെ തടഞ്ഞു നിര്‍ത്തിയത് മുസ്‌ലിം ലീഗാണ്.  ലീഗിലെ പുരോഗമനത്തിന്റെ പടക്കുതിരകളാണ് യൂത്ത്‌ലീഗുകാര്‍ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്.  സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗിന് രണ്ട് പേരുടെ പ്രാതിനിധ്യമുണ്ട്.  അവര്‍ക്കും തോന്നിയിട്ടില്ല ലീഗ് വനിതക്ക് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് പാര്‍ട്ടികകത്ത് ആവശ്യപ്പെടാന്‍.  ലീഗില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.  കുഞ്ഞാലിക്കുട്ടിയുടെ ഗ്രൂപ്പും എം.കെ.മുനീര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗവും. ഇങ്ങനെ ഉണ്ടെന്ന സന്ദേശം നല്‍കാന്‍ മുനീറും സുഹൃത്തുക്കളും പരമാവധി ശ്രമിക്കാറുമുണ്ട്. ഇതില്‍ രണ്ട് കൂട്ടരും ഈ പൗരത്വനിഷേധത്തില്‍ ഒറ്റക്കെട്ടാണ്. അറിയപ്പെടുന്ന ഇസ്‌ലാമിക് ഫെമിനിസ്റ്റായ ഫാതിമ മെര്‍നിസിയുടെ പുസ്തകത്തിന്റെ മലയാള പ്രസാധകന്‍ എം.കെ മുനീറായിരുന്നു.  അതില്‍ പ്രവാചകനിന്ദാപരമായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്നതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  മുനീറിനെ സംബന്ധിച്ചെടുത്തോളം പ്രസാധനവും മാധ്യമപ്രവര്‍ത്തനവും അദ്ദേഹം തന്നെ പറഞ്ഞ പോലെ 'അലങ്കാരികത' മാത്രമാണ്.  പുരോഗമനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടികകത്ത് സമരസമ്മര്‍ദ്ധങ്ങള്‍ സൃഷിടിക്കാനുള്ള ആന്തരികമായ ഒരു ശേഷിക്കും മുനീറിനോ ഷാജിക്കോ ഇല്ല.  യാഥാസ്ഥിക വിഭാഗവും മുനീര്‍ ഷാജി ടീമും തമ്മിലുള്ള സഖ്യമാണ് ലീഗിലിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.  ഈ സഖ്യത്തിന് പാര്‍ട്ടികകത്തെ കുഞ്ഞാലിക്കുട്ടി പ്രഭാവത്തെ ദുര്‍ബലമാക്കാന്‍ സാധിച്ചിട്ടുണ്ട്.  മുനീര്‍ ഷാജി ടീമിന്റെ പുരോഗമന മുഖം മുഖമൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ ഉള്‍പാര്‍ട്ടി സഖ്യം. മുനീര്‍ ഷാജി ഗ്രൂപ്പിന്റെ നിലപാടുകള്‍ എല്ലാം പാര്‍ട്ടികകത്തെ അധികാര ബലതന്ത്രവുമായ് ബന്ധപ്പെട്ടതാണ്. 

നമ്മുടെ മുഖ്യധാര സാസ്‌കാരിക മാധ്യമലോകത്തിന് ഏറെ പ്രിയപ്പെട്ട പാര്‍ട്ടിയാണ് ലീഗ്.  പ്രത്യേകിച്ച് അതില്‍ എം.കെ മുനീറും കെ.എം. ഷാജിയും മുഖ്യധാര സംസ്‌കാരത്തിന്റെ വലിയ ഉല്‍ക്കണ്ഡകളിലൊന്നാണ് മുസ്‌ലിം സ്ത്രീ എന്നത്.  
മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതുബോധത്തിന്റെ ആകുലതകളില്‍ പലതും അസ്ഥാനത്താണെന്ന് ശരീഅത് വിവാദവും തുടര്‍സംഭവങ്ങളും തെളിയിച്ചതാണ്.  ഷബാനു കേസിലെ കോടതി വിധിയേക്കാള്‍ പുരോഗമനപരം മതവിശ്വാസികളുടെ ആവശ്യപ്രകാരവതരിപ്പിച്ച ബില്ലായിരുന്നു എന്ന് ഇപ്പോള്‍ അനുഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്.  എങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ പൊതുമുഖ്യധാരക്കും മുസ്‌ലിം സമൂഹത്തിനും ഇടയില്‍ ഒരു സംവാദം നടക്കേണ്ടതുതന്നെയാണ്.  മുസ്‌ലിംസമൂഹം അത്തരമൊരു സംവാദത്തിലൂടെ കടന്നുപോവുക തന്നെ ചെയ്യേണ്ടതാണ്.  മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മുഖ്യധാര സ്വന്തം ഛായയില്‍ അവളുടെ വിവാഹമോചനം പോലുള്ള ചില പ്രശ്‌നങ്ങളെ സാകല്യത്തില്‍നിന്നടര്‍ത്തി നോക്കിക്കാണുന്നതിന്റെ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്.  ഒപ്പം മുസ്‌ലിംസമൂഹം തിരുത്തേണ്ട പല കാര്യങ്ങളെയും ഈ സംവാദം ഉന്നയിക്കുന്നുണ്ട്.  സവര്‍ണ സാംസ്‌കാരിക മുഖ്യധാരക്ക് ഏറെ പ്രിയങ്കരമായ മുസ്‌ലിം സംഘടനയണ് മുസ്‌ലിം ലീഗ്.  ആ ബന്ധം ലീഗിനെ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ഒരു തിരുത്തലിനും പ്രേരിപ്പിക്കുന്നില്ല എന്നത് വിശകലനം ചെയ്യേണ്ട കാര്യമാണ്. അതിനു കാരണം അത് സവര്‍ണ സാംസ്‌ക്കാര മുഖ്യധാരയുമായി സംവാദത്തിലേര്‍പ്പെടുകയല്ല ശൃംഗാരത്തിലേര്‍പ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്.  
മുഖ്യധാരക്കും ലീഗിനുമിടയില്‍ ഇത്തരം കാര്യങ്ങളില്‍ പരമാവധി പരസ്പര വിമര്‍ശിക്കാതിരിക്കുക എന്ന ഉടമ്പടി നിലവിലുണ്ട്.  അതു കൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ലീഗിനെ വെറുതെ വിട്ടത്.  
പുരോഹിതരും മാഫിയകളുമാണ് ഇപ്പോള്‍ ലീഗ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.  പുരോഗമനവാദിയായ് ആലങ്കാരികമായ് വേഷം കെട്ടിയാടുന്ന എം.കെ മുനീറും, ലീഗിലെ ഏറ്റവും യാഥാസ്ഥികരും തമ്മിലുള്ള സഖ്യമാണ് ലീഗിനകത്തെ ബലതന്ത്രത്തിലെ പുതിയ സമവാക്യം. അതേ മുനീര്‍ പൊതുമണ്ഡലത്തില്‍ മതവിരുദ്ധരുടെ സഹകാരിയും സുഹൃത്തുമാണ്.  രചനാത്മകമായ മതത്തെയോ മതേതരത്തെയോ പ്രതിനിധീകരിക്കാന്‍ കഴിയാത്ത മുസ്‌ലിംസ്വത്വ പ്രതിസന്ധികളുടെ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ്. 
  




Monday, February 28, 2011

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം


രണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു.  കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച്  നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു.  തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു.  ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു.  'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന്  ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു.  1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി.  കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി.  ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു.  ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു.  ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു.  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന്  കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി.
ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്.  ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു.  പാളയത്തില്‍ പടയില്ല.  തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.  ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള്‍ കുറേ കഴിഞ്ഞിരുന്നു.  ആര്‍ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്‍ട്ടി.  ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന്‍ റഊഫ് ലീഗിനെ വിളിച്ചുണര്‍ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം.  പക്ഷെ ഒരു കാര്യം ഉറപ്പ്.  വഴി അത്ര എളുപ്പമല്ല.  ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്‌കാരിക നായകര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം.
കേരളീയ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള്‍  സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്നത്.  ഒരു വ്യഭിചാര കേസ് എന്നതിനേക്കാള്‍ വലിയ ഗൗരവം ഇതിനു വന്നു ചേര്‍ന്നിരിക്കുകയാണ്.  കൈകൂലി മുതല്‍ കൊലപാതകം വരെ അധികാര ദുര്‍വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്.  എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള്‍ കേരളം വിശ്വസിക്കുന്നത്.  ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്‍ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല.  പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
''മുസ്‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല.  കോണ്‍ഗ്രസ്‌പോലെ കേരളാ കോണ്‍ഗ്രസ്‌പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്.  പക്ഷെ ആ പാര്‍ട്ടി നിലനില്‍ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്.  ആ പാര്‍ട്ടി ഇല്ലെങ്കില്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മോശമാകും.'' അഡ്വ: എ. ജയശങ്കര്‍. മാതൃഭൂമി ആഴ്ച്ചപതിപ്പ് 2011 ജൂണ്‍ 23
ആദര്‍ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്‌കാരിക പ്രവര്‍ത്തര്‍ ലീഗിനെക്കുറിച്ച് പറഞ്ഞു.  പൊതുസമൂഹത്തെ പഠിപ്പിച്ചു.  ലീഗില്ലാതായാല്‍ തീവ്രവാദികള്‍ കേരള മുസ്‌ലിംകളെ റാഞ്ചുമെന്നവര്‍ മുന്നറിയിപ്പു നല്‍കി.   ഇതേ കാര്യമാണ് ഈജിപ്ത് ഉള്‍പ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ മര്‍ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള്‍ അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്.  ഞങ്ങള്‍ അധികാരമൊഴിഞ്ഞാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരും.  മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്‍ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

മുസ്‌ലിംലീഗിന്റെ നിലപാടില്ലായ്മകള്‍.
ലോക വ്യാപകമായ് ഇന്ന് മുസ്‌ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്.  സാമ്രാജ്യത്താല്‍ ടാര്‍ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത.  പക്ഷെ ഇതൊന്നും മുസ്‌ലിംലീഗിന് ബാധകമായ കാര്യമേ അല്ല.  സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള്‍ പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്.  സാമ്രാജത്വ  അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില്‍ അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്.  ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു.
ഉത്തരേന്ത്യയില്‍ നടന്ന ഭീഭത്‌സമായ വര്‍ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്‍ത്തുക എന്നതായിരുന്നു ലീഗ് നയം.  ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ മിതവാദമെന്ന നാമധേയത്തില്‍ ആഘോഷിച്ചു.  ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു.  പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു.  പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു.  പാണക്കാട്ടെ തങ്ങള്‍ ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിനുപുറത്തുള്ള മുസ്‌ലിംകള്‍ ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ലീഗിന് കഴിയുമായിരുന്നില്ല.
ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില്‍ എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി.  അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്.  അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല.  രാഷ്ട്രീയമെന്നാല്‍ നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല്‍ സംഭവിച്ചത്.
91 ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെ ലീഗ് മുന്‍കൈയ്യില്‍ ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ചു.  ലീഗീ തര മുസ്‌ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു.  ആ ക്യാംപയിന്‍ വടകര ബേപ്പൂര്‍ ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി.  ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല.  ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്‍.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര്‍ ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില്‍ എക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല.   കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര്‍ എത്തിച്ചേരും.
2004 ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില്‍ സീറ്റ് നിഷേധിച്ചു.  തുടര്‍ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയില്ല.  പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്‍കി.  സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്‌വാല ഇന്ത്യയിലെ തന്നെ മികച്ച പാര്‍ലമെന്റ് മെമ്പര്‍മാരില്‍ ഒരാളാണ്.  പാര്‍ലമെന്റിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്.  85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മികച്ച പര്‍ലമെന്റേറിയന്‍ ജി.എം. ബനാത്‌വാലയെക്കുറിച്ച് മുസ്‌ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു.

''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്‌വാല സാഹിബാണല്ലോ.  രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയുടെ ജനറല്‍ സിക്രട്ടറിയാണദ്ദേഹം.  ഭരണഘടനയില്‍ നിന്ന് നാല്‍പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് അദ്ദ്ഹം ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.  ഇത് സംബന്ധമായി അദ്ദേഹം ലോക്‌സഭയില്‍ ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള്‍ ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കതക്കതായിരുന്നു.  മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന്‍ ഇന്ന് മുസ്‌ലിം ഭരതത്തിന്റെ മുഴുവന്‍ വാത്സല്യ ഭാജനമായിക്കഴിഞ്ഞു.  ഖാഇദമില്ലെത്തിന്റെ കാല്‍പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്‍പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്‍ത്ത മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്.''(ശരീഅത്തിന്റെ രാഷ്ട്രീയം 1985)
ഇന്നത്തെ മുസ്‌ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്‍ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രാത്ഭമല്ല.  കാരണം പാര്‍ലമെന്റില്‍ പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല.  ഇന്ത്യന്‍ മുസ്‌ലിംകള്‍ ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള്‍ കുറേയായി.  അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്‍ട്ടിക്ക് പുറത്താവുന്നത്.  ബനാത്‌വാല എന്ന പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കപ്പെടുന്നത്.  ഒരു പാര്‍ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്‍ത്തകന്‍പോലുമല്ലാത്ത ലീഗ് വ്യവസായി പാര്‍ലമെന്റംഗമാവുന്നത്.
കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി മുസ്‌ലിം സമൂഹം കടന്നു പോയ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുണ്ട്.  പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്‍. ബട്‌ല ഹൗസ് മുതല്‍ അബ്ദുന്നാസര്‍ മഅ്ദനി വരെയുള്ള.  അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്‍.  പൗരാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള്‍ ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില്‍ സര്‍ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.  ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്.  ഇന്റലിജന്‍സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കേസ് നടത്തിയ ബോംബയിലെ ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.  കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്.  ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ് ചെറുവിരലനക്കിയതായി കാണാന്‍ കഴിയില്ല.  എന്നല്ല അത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്‍ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം.  രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള്‍ വേണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു.  ഒപ്പം ലീഗ് വിദ്യാര്‍ഥി സംഘടന ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്‌കരിക പരിപാടി നടത്തുന്നു.

സപ്തംബര്‍ 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്‌ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്‌ലിം' ആയിത്തീരാനാണ്.  ഇസ്‌ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്‍ത്തപ്പെടുന്ന ഇതര മുസ്‌ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്.  ഇത് ധാര്‍മ്മിക ജീര്‍ണത എന്നതിനേക്കാള്‍ ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്.
ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്‍ന്ന സംവേദനം പുലര്‍ത്തുന്നവരാണ് വര്‍ത്തമാന മുസ്‌ലിം സമൂഹം.  പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്,  മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള്‍ ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര്‍ പുലര്‍ത്തുന്നുണ്ട്.  ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള്‍ പ്രകടിപ്പിക്കുന്ന നവീനതയും  ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്‍ക്കോ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.  എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്.  അതിന് ഒരു മുനയോ മുഖമോ തുടര്‍ച്ചയോ ഉണ്ടാവാറില്ല.  ഉണ്ടാകാനാവശ്യമായ ഒരു സാംസ്‌കാരിക മൂലധനവും ലീഗിന്റെ വശമില്ല.
കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മത്സരിച്ച് സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില്‍ പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്.  പി.സുരേന്ദ്രന്‍ ഒരിക്കല്‍ എഴുതിയ പോലെ ഭരണത്തില്‍ വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുതലായ ഔദ്ധ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളില്‍  നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന്‍ ലീഗ് ശ്രമിച്ചു പോരാറുണ്ട്.  കേരളത്തിലെ മുസ്‌ലിം മത സാമൂഹ്യ സംഘടനകളുടെ സര്‍ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ബോധ്യമാവും.
പരിസ്ഥിതി വികസന വിഷയത്തില്‍ ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള്‍ ഇപ്പോള്‍ ലീഗിനുണ്ട്.  കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  വികസനത്തെക്കുറിച്ച്  ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല.  ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല.  കെ.ടി. ജലീല്‍ ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില്‍ പറഞ്ഞതായി പത്ര വാര്‍ത്ത വന്നിരുന്നു.  ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.''
അഞ്ചു വര്‍ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍, കുഞ്ഞാലിക്കുട്ടി മുതല്‍ മുനീര്‍ വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ ലീഗിന് ചില ബോധോദയങ്ങള്‍ ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു.  മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില്‍ വിളിച്ചു കൂട്ടിയിരുന്നു.  അതിനു മുമ്പ് കോട്ടക്കലില്‍ യോഗം ചേര്‍ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള്‍  സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.  അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം.  രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ കാലവസ്ഥയില്‍ സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി.  അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല.  പുനര്‍ വിചാരത്തിന് പ്രസക്തിയില്ല.  ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.
അനുഭവം  മികച്ച ഗുരുനാഥനാണ്.  പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്‍ഷം കറങ്ങി പൂര്‍ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു.  കേവല പ്രായോഗികതയില്‍ കെട്ടിപ്പടുത്താല്‍ കുറേ കഴിയുമ്പോള്‍ അത് അപ്രായോഗികമായിത്തീരും.  കാരണം കേവല പ്രായോഗികത എന്നാല്‍ ജീര്‍ണതയെയും അധാര്‍മികതയെയും ചെറുക്കാനുള്ള മുഴുവന്‍ പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്.  അധാര്‍മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്.
ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മ്മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍  ലീഗിനു കഴിഞ്ഞില്ല.  ലീഗിനേക്കാള്‍ നല്ല  രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്.
ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്‍, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില്‍ 92 ഡിസംബര്‍ 6 ശേഷം മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില്‍ ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്‍ത്തകളായിരിക്കുമത്്.  നിലപാടില്ലായ്മ ഒരുപാര്‍ട്ടിക്ക്  അലങ്കാരമാണെങ്കില്‍ ഈ വിവാദം അതിന്റെ തൊങ്ങലും.  തോരണങ്ങളുമാണ്.
മുസ്‌ലിം ലീഗ് നേതൃനിരിയില്‍ തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്‍ന്നു പോയ പ്രസ്ഥാനമാണ് ലീഗ്.  വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില്‍ ലീഗത് ചെയ്തു കഴിഞ്ഞു.  അതിനുവേണ്ടി നേതാക്കള്‍ ത്യാഗം ചെയ്തു.  ലീഗിനെക്കൊണ്ടാവുന്ന വിധത്തില്‍ അവര്‍ സമുദായത്തെ മുഖ്യധാരയില്‍ കൊണ്ടു വന്നു.  ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്‍ക്കാഴ്ച്ചയോ സര്‍ഗശേഷിയോ ലീഗിനില്ല.  മിഷനും അജണ്ടയും തീര്‍ന്നപ്പോള്‍ ഒരു സംഘടന എന്ന നിലക്ക് ജീര്‍ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി.

മുസ്‌ലിം സമൂഹത്തില്‍ നിന്നും കോണ്‍ഗ്രസ്സും കേരളകോണ്‍ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം.  പക്ഷെ മുസ്‌ലിം സമൂഹത്തിന് അതാവശ്യമേയില്ല.  അതായിരുന്നു അവരുടെ ആവശ്യമെങ്കില്‍ അവര്‍ ലീഗ് കെട്ടിപ്പടുക്കുകയോ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല.  കോണ്‍ഗ്രസ്സിലോ കേരളാകോണ്‍ഗ്രസ്സിലോ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു.  മുസ്‌ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്‍ക്കര്‍ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്‍ട്ടിക്ക് പ്രസക്തിയുള്ളൂ.









വികസനപഠനത്തിന്റെ രാഷ്ട്രീയം


നമ്മുടെ കാലത്തെ ഏറ്റവും പ്രലോഭിപ്പിക്കുന്ന വാക്കാണ് വികസനം. പൊതുസമൂഹം ഏറെ ദാഹിക്കുന്നത് വികസനത്തിനായാണ്. അറുകൊലകളെയും അരുതായ്മകളെയും ന്യായമാക്കിത്തീര്‍ക്കുന്ന പരമ മൂല്യമാണിപ്പോള്‍ വികസനം.
കേരളം വികസനപഠനങ്ങളിലെ സവിശേഷ ഇടമുള്ള ഒരു ബിന്ദുവാണ്, വികസനപഠനത്തിലെ ഒരു വിഷയമാണ് സാമ്പത്തിക വളര്‍ച്ച ഏറെ കൈവരിക്കാതെ സാമൂഹികവളര്‍ച്ച നേടിയസ്ഥലം.
12-ാം പഞ്ചവല്‍സര പദ്ധതി പടിവാതില്‍ക്കലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാധ്യമവിവാദത്തിന്റെ ദൂരം മാത്രമേ ബാക്കിയുള്ളൂ. പല കോണിലും വികസനചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ജനുവരി 1,2,3 തിയ്യതികളില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പഠനകോണ്‍ഗ്രസ് തിരുവനന്തപുരത്ത് വെച്ചുനടന്നു. കോണ്‍ഗ്രസിന്റെ പഠനകോണ്‍ഗ്രസ് ഫെബ്രുവരി മധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. 1996-ല്‍ ഇ.എം.എസ് ആണ് കേരളവികസനത്തെക്കുറിച്ച ജനകീയ പഠനപരിപാടിക്ക് തുടക്കമിട്ടത്. അത് ജനകീയാസൂത്രണത്തിന്റെ കളരിയും അവതരണവുമായിരുന്നു. വികസനത്തിന് സമവായം വേണമെന്ന് ഇ.എം.എസ് നിര്‍ദേശിച്ചു. ഇടതിനും വലതിനുമിടയില്‍ വികസനത്തെ മുന്‍നിര്‍ത്തി ഒരു വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള വികസനവിഷയത്തില്‍ വലതുപക്ഷവുമായി സഹകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ സന്നദ്ധത അദ്ദേഹം തുറന്നറിയിച്ചു. വലതുപക്ഷം ഇടതുപക്ഷവുമായി സഹകരിക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു.
വികസനമെന്ന വാക്ക് തീര്‍ത്തും മുതലാളിത്തവുമായി ബന്ധപ്പെട്ട് പിറവികൊണ്ട ഒന്നാണ്. പദോല്‍പത്തി മാത്രമല്ല, വികസനമെന്ന വാക്ക് പ്രാഥമികമായും സ്വാഭാവികമായും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് മുതലാളിത്തത്തിന്റെ കാഴ്ചപ്പാടാണ്. സ്വാഭാവികമായും അത് മണ്ണിന്റെയും മനുഷ്യന്റെയും താല്‍പര്യങ്ങള്‍ക്കപ്പുറം മൂലധനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കും. അതേസമയം മുതലാളിത്ത വികസനത്തിന്റെ നിര്‍മാണമൂല്യത്തെ അവഗണിക്കാനാവില്ല. ഇതിനകത്ത് നിന്നുകൊണ്ട് മുതലാളിത്ത വികസനത്തിന്റെ മനുഷ്യവിരുദ്ധതയേയും പ്രകൃതിവിരുദ്ധതയെയും ചെറുക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്.
മുതലാളിത്തവിരുദ്ധ പ്രസ്ഥാനങ്ങള്‍ വികസനപഠനത്തില്‍ ഇടപെടുന്നത് ഇത്തരമൊരു തിരുത്തിനുവേണ്ടിയാണ്. ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന്റെ അനൗപചാരിക ആസൂത്രണമാണ് വികസനപഠനങ്ങള്‍. കലാശാലകള്‍, ഔപചാരിക ഗവേഷണസ്ഥാപനങ്ങള്‍, ആസൂത്രണ കമ്മീഷനുകള്‍ എന്നിവയും ജനകീയ പ്രസ്ഥാനങ്ങളും ഗവണ്‍മെന്റിതര ഏജന്‍സികളും ഇന്ന് ഇത്തരം പഠനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. 
വികസനത്തിന്റെ വിഷയത്തില്‍ അരാഷ്ട്രീയമായ ഒരു സമവായമോ ഒത്തുതീര്‍പ്പോ സാധ്യമല്ല. സമകാലിക സമൂഹത്തിലെ ഏറ്റവും തീവ്രമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നാണ് വികസനം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അങ്ങേയറ്റം അരാഷ്ട്രീയ ഒരു സമവായം ഇക്കാര്യത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വികസനവിഷയത്തിലിപ്പോള്‍ സര്‍വകക്ഷി സമവായമുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വികസനത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിയാണ്. ദുര്‍ബല ജനവിഭാഗങ്ങളാണ് അതിന്റെ പ്രതിപക്ഷം. അവരുടെ ഉല്‍ക്കണ്ഠകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ജനകീയ സമരങ്ങളാണിപ്പോള്‍ യഥാര്‍ഥ പ്രതിപക്ഷം. ഭരണപക്ഷത്തിന്റെ 'ബി' ടീമായ ഔപചാരിക പ്രതിപക്ഷം വ്യാജ പ്രതിപക്ഷമാണ്.
സി.പി.ഐ.എം, ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യം നടത്തിയ പഠനകോണ്‍ഗ്രസ് വികസനചര്‍ച്ചയുടെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഔപചാരിക ഉല്‍ഘാനമായിരുന്നെങ്കിലും അത് കേരളത്തിലെ ഈ വിഷയത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇടപെടുന്ന മുഴുവന്‍ പ്രധാനവ്യക്തികള്‍ക്കും ഇ.എം.എസ് പേരുവെച്ച് കത്തെഴുതി ക്ഷണിച്ചിരുന്നു. എന്നാല്‍ 2011-ലെ പഠനകോണ്‍ഗ്രസിന്റെ പ്രത്യേകത ഇടതുപക്ഷം കേരളത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളുമായും പഠിതാക്കളുമായും പണ്ഡിതന്മാരുമായും വികസനവിഷയത്തില്‍ തങ്ങള്‍ക്കൊന്നും സംസാരിക്കില്ലെന്ന പ്രസ്താവനയായിരുന്നു ഇപ്രാവശ്യത്തെ പഠനകോണ്‍ഗ്രസ്. തങ്ങള്‍ക്ക് പുറത്ത് തങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വലതുപക്ഷത്തോടാണെന്നായിരുന്നു സി.പി.ഐ.എം. പറയാന്‍ ശ്രമിച്ചത്. പച്ചയും ചുവപ്പും തമ്മില്‍ അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും ആദിവാസികളും തമ്മില്‍ മതാടിത്തറയില്‍ സാമൂഹ്യമണ്ഡലത്തില്‍ ഇടപെടുന്നവരും മതേതരസമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ മുഴുവന്‍ വാതിലുകളും അടച്ചിടാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്.
ഒരു സംഘടന എന്നനിലയില്‍ സോളിഡാരിറ്റി കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തിന്റെ വികസനത്തിനു തിരുത്തുപറയുന്ന സമരങ്ങളിലുണ്ട്. നമ്മുടെ സാമാന്യജനം സമരത്തിനൊപ്പമല്ല, വികസനത്തിനൊപ്പമാണ്. അവനെ ബാധിക്കാത്ത മുഴുവന്‍ കാര്യത്തിലും അവന്‍/അവല്‍ അതിവേഗ ബഹുദൂര വികസനത്തിനൊപ്പം ഓടുകയാണ്. സമരം V/s വികസനം എന്ന ധ്വന്ദ്വസമവാക്യം തിരുത്തപ്പെടണമെന്ന് സോളിഡാരിറ്റി ആഗ്രഹിക്കുന്നു. സമരത്തിന്റെ നിഘണ്ടു വേണ്ട, പാടില്ല, സമ്മതിക്കില്ല എന്നാണ്. വികസനത്തിന്റെ ശബ്ദഘോഷം വേണം വരണം എന്നാണ്. അതുകൊണ്ട് വഴിമുടക്കികള്‍ എന്നത് ജനകീയ പ്രക്ഷോഭകരുടെ പര്യായപദമാണ് നമ്മുടെ നാട്ടില്‍. സമരം കേവലം വേണ്ടെന്ന വിസമ്മതപ്രഖ്യാപനം മാത്രമല്ല, ഇതല്ല വേണ്ടതെന്ന പ്രസ്താവനകൂടിയാണ്. വേണ്ടതിനെക്കുറിച്ച വിശദീകരണം കൂടിയാണ്. ഏത് ജനകീയ സമരത്തെയും സൂക്ഷ്മമായി പഠിച്ചാല്‍ അത് വികസനത്തെ മറ്റൊരു കാഴ്ചപ്പാടിന്റെ അവതരണമാണെന്നറിയാനാവും. സമരത്തെ വികസനത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത്തരം വിവര്‍ത്തനങ്ങളെ സമാഹരിച്ച് കേരള വികസന ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പ്ലാച്ചിമട ജലവിഭവത്തെക്കുറിച്ച എം.എന്‍.സികളുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും കാഴ്ചപ്പാടിനെതിരായ മറ്റൊരു കാഴ്ചപ്പാടിന്റെ പ്രബോധനം കൂടിയാണ്. ചെങ്ങറ ഭൂമി പ്രശ്‌നത്തെക്കുറിച്ച സാമ്പ്രദായിക ധാരണകള്‍ക്കെതിരെ മറ്റൊരു വിതരണരീതിയും ഉടമസ്ഥതാവാഖസവും മുന്നോട്ടുവെക്കുകയാണ്. 
ഈ ബോധ്യങ്ങളില്‍ നിന്നാണ് പുതിയകേരളം വികസനഫോറം എന്നപേരില്‍ കേരളവികസനത്തെ അധികരിച്ച് ഒരു ജനകീയ പഠനപരിപാടി നടത്താന്‍ തീരുമാനിച്ചത്. കേരളത്തിനു എന്തുവേണ്ട എന്നു മാത്രമല്ല, വൈജ്ഞാനിക മികവോടെ കേരളത്തിനു എന്തുവേണം എന്നുകൂടി പറയാന്‍ ശ്രമിക്കുന്ന യത്‌നമാണീ പരിപാടി. അതിരുകള്‍ മാഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന ഇടതിനും വലതിനുമപ്പുറം ജനപക്ഷത്തു നില്‍ക്കുന്ന എത്രയോ ഗവേഷകരും അക്കാദമീഷ്യന്മാരും അനൗപചാരിക പഠിതാക്കളും ഇവിടെയുണ്ട്. അവരുടെ ഒത്തുചേരലും പങ്കുവെക്കലും കൂടിയായിരിക്കും ഈ വികസനഫോറം. വിജ്ഞാനത്തിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെ സംഗമവേദി.
ഇന്നുകാണുന്ന കേരളം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുതന്നെ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവേണ്ടതുണ്ട്. ഇടത് മതേതര പ്രസ്ഥാനങ്ങളും പ്രവണതകളും മാത്രമാണോ ഇതിന്റെ രാജശില്‍പികള്‍. തീര്‍ച്ചയായും ആ രാജശില്‍പികള്‍ക്ക് ഇക്കാണുന്ന കേരളത്തെ പടുക്കുന്നത് വലിയ പങ്കുണ്ട്. ആ കേരളം ഇവിടത്തെ ഓരോ ജനവിഭാഗത്തോടും ഏതളവിലാണ് നീതി ചെയ്തത്?
വികസനചര്‍ച്ചയില്‍ അക്കാദമിക തലത്തിലായാലും ജനകീയ തലത്തിലായാലും സാധാരണ കടന്നുവരാത്ത ദുര്‍ബല ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട സംവരണത്തെ ഒരു വികസന പ്രശ്‌നമായി ഫോറം ചര്‍ച്ചക്കെടുക്കുന്നു. സാമ്പത്തിക വളര്‍ച്ചയേക്കനുപാതികമല്ലാത്ത സാമൂഹിക വികസനമായിരുന്നു കേരള മോഡലിന്റെ സവിശേഷത. പക്ഷേ, ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാര്‍ കേരളീയരാണ്. നാം നേടി എന്നവകാശപ്പെടുന്ന സാമൂഹ്യമാനവിക വികസനത്തെ വര്‍ദ്ധിച്ച ലഹരി ഉപയോഗം നിഷ്ഫലമാക്കുകയാണ്. എന്താണ് വികസനമെന്ന മൗലികമായ പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ ധാര്‍മികതയും ആത്മീയതയും കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.
ഏറെ പാരിസ്ഥിതിക സെന്‍സിറ്റീവ്‌നെസും ജനസാന്ദ്രതയുമുള്ള കേരളത്തിന്റെ ഊര്‍ജം, വ്യവസായ ഗതാഗത നയമെന്തായിരിക്കണമെന്നത് ഏറെ പ്രധാനമായ പ്രശ്‌നമാണ്. കോടികള്‍ മറിക്കുന്ന വന്‍കിട പദ്ധതികളിലാണ് ഭരണവര്‍ഗത്തിന് എന്നും താല്‍പര്യം. നമ്മുടെ നാട്ടിലെ അഴിമതിയുടെ ചരിത്രം നമ്മുടെ നാട്ടിലെ വന്‍കിട പദ്ധതികളുടെ ചരിത്രം കൂടിയാണ്. കൃഷി ഭക്ഷ്യസുരക്ഷയുമായി പാരിസ്ഥിതിക സന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ട വിഷയമാണ്. കൃഷി നഷ്ടത്തിലാവുന്നു എന്നു പറയുമ്പോള്‍ ഒരു സമൂഹമെന്ന നിലക്ക് നമ്മുടെ ജീവിതം തന്നെ നഷ്ടത്തിലാവുന്നു എന്ന ഒരു വിഷയമുണ്ട്.
കേരള വികസനമോഡലിന്റെ ഇരകളായത് ഗോത്രങ്ങളും സമുദായങ്ങളും മാത്രമല്ല, ചില ഭൂഭാഗങ്ങള്‍ കൂടിയാണ്. വികസനചര്‍ച്ചയില്‍ കേരളമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാതെ മലബാറിനെന്തു സംഭവിച്ചു എന്നതിന്റെ കണക്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരള വികസനചര്‍ച്ചയില്‍ ഒരു പക്ഷേ ചരിത്രത്തിലാദ്യമായി ഭൂപരമായ അസന്തുലിതാവസ്ഥ സ്ഥിതിവിവരണക്കുകളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നു.
പ്രമുഖ സന്നദ്ധ പ്രവര്‍ത്തകയായ ദേവകിജെയിന്‍ ചൂണ്ടിക്കാട്ടിയ പോലെ 12-ാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസനത്തിന്റെ വിഷയത്തില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണം.

Monday, January 17, 2011

ഭരണകൂട ഭീകരതക്ക് നമ്മുടെ പൊതുമണ്ഡലത്തില്‍ അംബാസിഡര്‍മാര്‍ ഉണ്ട്

ഏറ്റവും കുറച്ചു ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും നല്ല ഗവണ്‍മെന്റ് എന്നുപറഞ്ഞത് തത്വചിന്തകനായ തോറോയാണ്. എത്ര ഭരിച്ചാലും മതിയാവാത്ത ഗവണ്‍മെന്റാണ് ഫാഷിസ്റ്റ് ഗവണ്‍മെന്റുകള്‍. അനിയന്ത്രിതമായ ഭരണത്തെക്കുറിച്ച രാഷ്ട്രീയ സങ്കല്‍പമാണ് ഫാഷിസം. ഭരണകൂടത്തിനകത്ത് സഹജമായിത്തന്നെ അമിതാധികാരാസക്തിയുടെ അപകടം അന്തര്‍ഹിതമായിട്ടുണ്ട്. അതിനെ ചെറുക്കുക എന്ന ധര്‍മ്മമാണ് ഭരണഘടനയും നിയമവ്യവസ്ഥയും ജുഡീഷ്യറിയും ചെയ്യുന്നത്. നിമയവ്യവസ്ഥ എന്നത് ഫാഷിസത്തിന്റെ ഒന്നാമത്തെ ശത്രുവാണ്. നിയമവിരുദ്ധമെന്ന് അത് കരുതുന്ന കാര്യങ്ങളെ നിയമബാഹ്യമായും അടിച്ചമര്‍ത്തണമെന്നത് ഫാഷിസത്തിന്റെ എക്കാലത്തെയും മുറവിളിയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നിയമപരമായാണ് നേരിടേണ്ടത് എന്നിടത്താണ് ജനാധിപത്യം ഫാഷിസത്തില്‍ നിന്നു വിഭിന്നമാവുന്നത്. നിയമമെന്നത് അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ളതാണ്. കരിനിയമങ്ങള്‍ സാങ്കേതികമായി പാര്‍ലമെന്റ് പാസ്സാക്കിയാലും അത് ജനാധിപത്യവിരുദ്ധമാകുന്നതിന്റെ കാരണമതാണ്. ഫാഷിസമെന്നത് നിയമരഹിതമായ അക്രമണം മാത്രമല്ല, നിയമത്തിന്റെ ഏറ്റവും അമാനവികമായ നിര്‍മാണവും നടപ്പിലാക്കലും കൂടിയാണ്.

അത്രയധികം ഭരിക്കാന്‍ ഒരു ഭരണകൂടത്തിനവകാശമില്ലെന്ന നൈതികത നഷ്ടപ്പെടുമ്പോഴാണ് അടിയന്തിരാവസ്ഥകള്‍ ഉണ്ടാവുന്നത്. അടിയന്തിരാവസ്ഥ സ്വപ്നം കാണുന്ന പൊതുപ്രവര്‍ത്തകര്‍ പോലും നമുക്കിടയില്‍ ഇന്നുമുണ്ട്. ഉണ്ടെന്നതിന്റെ ഉദാഹരണമാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ.എം. ഷാജി മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനം.

''ജമാഅത്തെ ഇസ്‌ലാമിയെ പണ്ട് നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍ ബോധനമടക്കം ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള 'ലിപ്‌സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രേ.
നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്‍പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്. (മാതൃഭൂമി ദിനപത്രം 2010 ആഗസ്റ്റ് 4).

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടുകാര്യമില്ല. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡത്കും സമുദായ സഹജീവനത്തിനും അത്യന്താപേക്ഷിതമാണെന്നാണ് ലേഖകന്‍ പറയുന്നത്. ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും തമ്മിലെന്ത് എന്ന വിഷയവും ലേഖകന്റെ യജമാനന്മാര്‍ സംഘടനയെ നിരോധിച്ചപ്പോള്‍ അതെങ്ങനെ നീങ്ങിയെന്നൊന്നും വിശദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. തീവ്രവാദത്തിന്റെ നിര്‍വചനമെന്തെന്ന മറ്റൊരു വിഷയവുമുണ്ട്. ഷാജിയുടെ വീക്ഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി തീവ്രവാദമാണെങ്കില്‍ മറ്റൊരു കാഴ്ചവട്ടത്തില്‍ ഷാജി തീവ്രവാദിയാവാനുള്ള സാധ്യതയും ഇവിടെ, ഈ സംവാദത്തില്‍ തുറന്നുകിടക്കുന്നുണ്ട്. കുറേക്കാലമായി നടക്കുന്ന സംഘടനാപരമായ അത്തരമൊരു സംവാദത്തിലേക്ക് പ്രവേശിക്കാതെ ഷാജിയുടെ അവതരണത്തിന്റെ മറ്റുചില സൂക്ഷ്മ രാഷ്ട്രീയങ്ങള്‍ വിശകലനവിധേയമാക്കാനാണിവിടെ ശ്രമിക്കുന്നത്.

ഷാജി പൊതുവില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ അതിലെ നിയമം അപര്യാപ്തമാണ്. നിയമമുപയോഗിച്ച് നിങ്ങള്‍ക്കൊരിക്കലും തീവ്രവാദത്തെ നേരിടാനാവില്ല. അതുകൊണ്ട് തീവ്രവാദമെന്ന് ഷാജി വിളിക്കുന്ന കാര്യങ്ങളെ നേരിടാന്‍ നിയമം മാറ്റിവെച്ച മാര്‍ഗമാണ് അവലംബിക്കേണ്ടത്. അല്ലെങ്കില്‍ ഇപ്പോഴുള്ള കരിനിയമത്തിനപ്പുറം ഇനിയുമിനിയും ഉണ്ടാവണം. അടിയന്തിരാവസ്ഥ പിന്‍വലിച്ച ഇന്ദിരാഗാന്ധിയാണ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകാരി. നിത്യഹരിത അടിയന്തരാവസ്ഥയിലൂടെ മാത്രമേ ഇന്ത്യ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായി പട്ടാളത്തെ ഏല്‍പിച്ച് പാര്‍ലമെന്റ് പിന്മാറിയാല്‍ അതായിരിക്കും കൂടുതല്‍ ഫലപ്രദമാവുക. പട്ടാളക്കോടതികള്‍ വിചാരണ നടത്തിയാല്‍ നിരോധം നീക്കപ്പെട്ടു എന്നു ഷാജി കുണ്ഠിതപ്പെടുന്ന സംഘടനകളൊന്നും വെളിച്ചം കാണാനിടയില്ല. മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ്മുസ്‌ലിം നാടുകളില്‍ ഷാജി തീവ്രവാദത്തിന്റെ മസ്തിഷ്‌ക്ക ഉറവിടം എന്നുവിശേഷിപ്പിക്കുന്ന സയ്യിദ് ഖുതുബിനെപ്പോലുള്ളവരെ പട്ടാളക്കോടതികള്‍ വളരെ കാര്യക്ഷമമായി തൂക്കിക്കൊന്നിട്ടുണ്ട്.

കഴിഞ്ഞ സമയങ്ങളില്‍ ഷാജി ഏറ്റവും ഭീകരമായി ആക്രമിച്ചത് ഇടതുപക്ഷ സാംസ്‌കാരികപ്രവര്‍ത്തകനായ കെ.ഇ.എന്നിനെയാണ്. കെ.ഇ.എന്‍ ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷ-ദലിത്-സ്ത്രീ സ്വത്വങ്ങള്‍ അനുഭവിക്കുന്ന അപരവല്‍ക്കരണത്തെക്കുറിച്ച് വളരെ ശക്തമായി എഴുതുകയും പറയുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ മുസ്‌ലിം സ്വത്വരാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിംലീഗിന്റെ യുവജനസംഘടനാ നേതാവെന്തിനാണ് കെ.ഇ.എന്നിനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്.

അതിനുകാരണം ഇരകളെക്കുറിച്ച ഏത് സംസാരവും ഭരണകൂടഭീകരതയെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന കാര്യമാണെന്നതാണ്. ഭരണകൂട ഭീകരതക്കെതിരായ സാംസ്‌കാരിക മാധ്യമ അന്തരീക്ഷത്തെ അത് നിര്‍മിക്കും. അതുകൊണ്ട് തന്നെ ഭരണകൂടഭീകരതയുടെ ടാര്‍ഗറ്റുകളില്‍ ഒന്നാണ് ഇത്തരം മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകര്‍. ഭരണകൂട ഭീകരതയുടെ ഏജന്‍സികള്‍ക്കുവേണ്ടി ആ ദൗത്യം നിര്‍വഹിച്ചുകൊടുക്കുന്ന കോടാലികൈകളിലൊന്നാണ് ഇദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയെ നേരിടാന്‍ നിയമമൊരിക്കലും പര്യാപ്തമല്ലെന്ന ഷാജിയുടെ പുതിയവാദവും ബലപ്പെടുത്തുന്നത് ഷാജി ഭരണകൂട ഭീകരതയുടെ പൊതുമണ്ഡലത്തിലെ ഏജന്റാണെന്നാണ്. കരിനിയമങ്ങള്‍ക്കെതിരെ പൊതുമണ്ഡലത്തില്‍ പല ക്യാംപയിനുകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കരിനിയമത്തിനുവേണ്ടി പൊതുമണ്ഡലത്തില്‍ വാദങ്ങള്‍ ഉയര്‍ത്താറുള്ളത് ഫാഷിസ്റ്റ് ശക്തികള്‍ മാത്രമാണ്.

അബ്ദുല്‍നാസര്‍ മഅ്ദനിക്കെതിരായ പുതിയ കേസിന്റെയും അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ ഭരണകൂട ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ ദുര്‍ബല ജനവിഭാഗത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ പൊതുമണ്ഡലത്തില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഷാജി ഇതെഴുതിയത്. നമ്മുടെ ജനാധിപത്യസമരങ്ങള്‍ക്ക് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ് ഭരണകൂടഭീകരത. ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ ഒരുവിഭാഗം ഭരണകൂടഭീകരതക്കെതിരായ ജനാധിപത്യപോരാട്ടങ്ങള്‍ക്കെതിരെ ഉപജാപങ്ങള്‍ മെനക്കുന്നവരാണ്. അവരുടെ താല്‍പര്യപ്രകാരം ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിനുവേണ്ടി സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ് ഇവര്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം. ഹേമന്ദ് കാര്‍ക്കരെയുടെ വധത്തില്‍ ഇത്തരം രഹസ്യാന്വോഷണ ഉദ്യോഗസ്ഥരുടെ പങ്ക് ഇന്ന് വെളിപ്പെടുത്തപ്പെട്ടതാണ്.

കശ്മീരില്‍ എങ്ങനെയാണ് രഹസ്യാന്യോഷണ ഉദ്യോഗസ്ഥര്‍ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇര്‍ശാദ് അലി എന്ന കാശ്മീരി തടവുകാരന്‍ തിഹാര്‍ ജയിലില്‍ നിന്ന് പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് വായിച്ചാല്‍ മനസ്സിലാവും. ഇതൊന്നും അറിയാതെയും പറയാതെയും രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ ഔപചാരിക ഏജന്‍സികള്‍ ഒരേസമയം മുസ്‌ലിം സമൂഹത്തെ അവരറിയാതെ ഭീകരവാദത്തിന് പ്രേരിപ്പിക്കുകയും ഭരണകൂടത്തിന്റെ അന്യായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കരിവാരിത്തേക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടികള്‍ ഒരിക്കലും അനാവരണം ചെയ്യപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഇവരെ ഈ ഏജന്‍സിപ്പണിക്കും അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാനും പ്രേരിപ്പിക്കുന്നത്. പക്ഷേ, ഇതിനെ തുറന്നുകാട്ടി മാത്രമേ ഇന്ത്യയിലെ പൗരാവകാശസമരത്തിന് മുന്നോട്ടുപോവാന്‍ കഴിയൂ. ഇന്ത്യയെ കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയൂ.

കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷംകൊണ്ട് നമ്മുടെ വലതുപക്ഷമീഡിയ നിര്‍മിച്ചെടുത്ത രണ്ട് യുവജനരാഷ്ട്രീയ പ്രതീകങ്ങളാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. സുരേന്ദ്രനും കെ.എം. ഷാജിയും. മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മുസ്‌ലിംലീഗിനുതന്നെ ഷാജിയെ ദൃശ്യമാധ്യമങ്ങളില്‍ നിന്നു പിന്‍വലിക്കേണ്ടിവന്നു. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള കേരളത്തിലെ യുവജന സംഘടനകളില്‍ നമ്മുടെ പൊതുസമൂഹത്തിന് ഒന്നിലധികം നേതാക്കളെ പരിചയമുണ്ട്. യൂത്ത്‌ലീഗില്‍ നമ്മുടെ പൊതുസമൂഹത്തിന് കെ.എം. ഷാജിയെയല്ലാതെ ആരെയാണ് അറിയുന്നത്. കാരണം കെ.എം. ഷാജി ഇവിടുത്തെ മുസ്‌ലിംവിരുദ്ധ മാധ്യമങ്ങളുടെ നിര്‍മ്മിതിയാണ്.

ഇടതുപക്ഷ വേഷം കെട്ടിയാടുന്ന ഹമീദ്‌ചേന്ദമംഗല്ലൂര്‍ എത്രയോ കാലമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യവും ഇതുതന്നെയാണ്. പ്രവീണ്‍സ്വാമിയാണ് ഹമീദിന്റെ ഏറ്റവും വലിയ റഫറന്‍സ്. പൗരാവകാശങ്ങള്‍ക്കെതിരെ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വേണ്ടി എംബഡഡ് ജേണലിസം നിര്‍വഹിക്കുന്ന പത്രപ്രവര്‍ത്ത അഗ്രഗാമിയാണ് പ്രവീണ്‍സ്വാമി. ജനശക്തി വാരികയില്‍ ഹമീദ് എഴുതിയ കോളത്തിലെ മിക്ക ലേഖനങ്ങളും ഭരണകൂട പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്നതും മനുഷ്യാവകാശപരവും പൗരസമൂഹപക്ഷത്തുനിന്നുമുള്ളതായ മുഴുവന്‍ ചെറുത്തുനില്‍പ്പുകളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു.

വിശ്വാസപരമായോ രാഷ്ട്രീയപരമായോ ഹമീദിനും ഷാജിക്കുമിടയില്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സാധര്‍മ്യങ്ങളൊന്നുമില്ല. ഒരാള്‍ വിശ്വാസി, മറ്റേയാള്‍ അവിശ്വാസി. ഒരാള്‍ മുസ്‌ലിംലീഗുകാരന്‍, മറ്റേയാള്‍ ഇടതുപക്ഷ സഹയാത്രികന്‍ എന്നവകാശപ്പെടുന്നയാള്‍. എന്നാല്‍ ഇവര്‍ തമ്മില്‍ പുലര്‍ത്തുന്ന ദൃശ്യവും അദൃശ്യവുമായ അഗാധസൗഹൃദത്തിന്റെ ഏകകാരണം ഇവര്‍ രണ്ടുപേരും പങ്കുവെക്കുന്ന ഭരണകൂട മര്‍ദ്ദക പ്രത്യയശാസ്ത്രത്തിന്റെ പൊതുഇടം മാത്രമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനും ഭീകരതക്കും അനുകൂലമായ പൊതു അന്തരീക്ഷം രൂപപ്പെടുത്താന്‍ അവരുടെ താല്‍പര്യാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ എന്നത് മാത്രമാണ്. ഇസ്‌ലാമിനെതിരെ കിട്ടാവുന്ന ഓരോ അവസരത്തിലും അക്രമണം നടത്തുന്ന ഹമീദ് ചേന്ദമംഗല്ലൂരും മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന അധ്യക്ഷനും തമ്മിലെന്ത് എന്നെങ്കിലും മുസ്‌ലിംലീഗ് ആലോചിക്കാന്‍ ശ്രമിച്ചാല്‍ അതവര്‍ക്ക് നല്ലത്.

Tuesday, October 12, 2010

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും

ബാബരി മസ്ജിദ് ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ രാസത്വരകമായി എണ്‍പതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യംവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലും മസ്ജിദുമാണ് ഇന്ത്യയില്‍ പുതിയ ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നിമിത്തമായത്. ഒരു ജനത എന്നനിലയില്‍ മുസ്‌ലിംകള്‍ക്ക് അതിനെ ഏറെ ഉപയോഗപ്പെടുത്താനൊന്നുമായിട്ടില്ല. മണ്ഡലിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്കിലും ദലിത് പിന്നോക്കരാഷ്ട്രീയം ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം മുന്‍കൈയില്‍ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം രചിക്കാനോ മുസ്‌ലിം നേതൃത്വത്തിന് ബാബരിധ്വംസനത്തെത്തുടര്‍ന്നും സാധിച്ചില്ല. ബാബരിധ്വംസനത്തെ തുടര്‍ന്ന് മുസ്‌ലിം ഇന്ത്യ ചവിട്ടിപുറത്താക്കയ കോണ്‍ഗ്രസിനെത്തന്നെ ചെറിയ തിരുത്തലോടെ അതിനു സ്വീകരിക്കേണ്ടിവന്നു. ദലിത് പിന്നോക്കരാഷ്ട്രീയം അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയെങ്കിലും അധികാരപങ്കാളിത്തം നല്‍കാന്‍ വിസമ്മതിച്ചു.

പക്ഷേ, ബാബരി മൂവ്‌മെന്റ് ഒരു പരാജയമായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ എല്ലാ പരാധീനതകളും അതിനുണ്ടായിരുന്നെങ്കില്‍ തന്നെയും. ബാബരിമസ്ജിദ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്റ്റ് 15നെ കട്ട്ഓഫ് ഡേറ്റായി കണക്കാക്കി നിശ്ചയിക്കാനുള്ള ബില്‍ ബാബരി പ്രക്ഷോഭം നേടിയെടുത്ത വിജയമായിരുന്നു. അല്ലെങ്കില്‍ ആ പ്രക്ഷോഭത്തിന്റെ ഉപോല്‍പന്നമായിരുന്നു. രാജ്യത്തെ മതേതര ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ബാബരി പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നയിച്ച അങ്ങേയറ്റം മതേതരമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

എന്നാല്‍ പുതിയ വിധിയുടെ മുമ്പ് മുസ്‌ലിംനേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാബരി പ്രശ്‌നത്തെ തെരുവിലേക്കെടുക്കരുതെന്നതായിരുന്നു. ബാബരി ഇപ്പോള്‍ ഒരു തെരുവുപ്രശശ്‌നമല്ല. ബാബരി തെരുവ് പ്രശ്‌നമായത് അതിനെതിരെ ഫാഷിസ്റ്റുകള്‍ നിയമം കൈയിലെടുക്കുകയും സര്‍ക്കാര്‍ അനീതി കാണിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ബാബരി മസ്ജിദ് ഒരു കോടതിവിഷയമാണ്. പ്രത്യേകിച്ച് അതൊരു സിവില്‍ തര്‍ക്കമാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരില്‍ പങ്കൊന്നും വഹിക്കാനില്ല.

പുതിയ കോടതിവിധി മുസ്‌ലിംകളില്‍ നിരാശ സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ കോടതി വിധി മാനിക്കും എന്നാണ് ഈ വിഷയത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംനേതൃത്വം പറഞ്ഞിരുന്നത്. കോടതിവിധി തങ്ങള്‍ക്കനുകൂലമായാല്‍ അംഗീകരിക്കും എന്നതല്ലല്ലോ അതിനര്‍ഥം. കോടതിവിധി അംഗീകരിക്കില്ല എന്നുപറഞ്ഞവര്‍ക്കനുകൂലമായി കോടതിവിധി വന്നിരിക്കുന്നു. ഇത് പ്രയാസകരമാണെങ്കിലും ധാര്‍മികമായ ഒരു പരീക്ഷണം ഇതിനകത്തുണ്ട്. അതിനെ മുസ്‌ലിം നേതൃത്വവും സാമാന്യജനവും അത്യുജ്വലമായി അഭിമുഖീകരിച്ചു.  അഭിമാനാര്‍ഹമായ വിധത്തില്‍ വിജയിച്ചു. ഒരു പള്ളിയുടെ അവകാശ ലബ്ധിയേക്കാള്‍ വലുതാണ് വാക്കിന്റെ സത്യമെന്നത്, മൂല്യമെന്നത്. പള്ളിതന്നെയും മൂല്യങ്ങളെ അനുശീലിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണല്ലോ?

അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.

കോടതിവിധി മാനിക്കില്ല എന്ന നിലപാട് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിനും സ്വീകരിക്കാമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ കര്‍മശാസ്ത്ര സരണിയിലെ വിധിപ്രകാരം ഒരു സ്ഥലം പള്ളിയായി വഖഫ് ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും പള്ളിയാണ്. അതിന്റെ ആകാശഭാഗവും ഭൂമിയുടെ അന്തര്‍ഭാഗവും പള്ളിയും പവിത്രവുമാണ്. വിശ്വാസികള്‍ക്ക് തന്നെ അതിനെ മാറ്റാനധികാരമില്ല. പക്ഷേ, എന്നിട്ടും കോടതിവിധി അംഗീകരിക്കും എന്ന നിലപാടെടുക്കാന്‍ കാരണം ഇതാണ്. ന്യായമായ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി മാത്രമേ സാധുവാകുകയുള്ളള്ളൂ. രണ്ട്, ഒരു വസ്തു അവകാശതര്‍ക്കം വിശ്വാസപരമായല്ല പരിഹരിക്കേണ്ടത്. അത് ഇസ്‌ലാമിന്റെ തന്നെ നീതിശാസ്ത്രത്തിനെതിരാണ്. വസ്തു അവകാശതര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പിക്കാനുള്ള അടിസ്ഥാനമായി വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഒരു ബഹുസ്വരസമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് ഈ കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പക്ഷേ, അംബേദ്കര്‍ ചൂണ്ടിക്കാട്ടിയപോലെ 'ഇത് ജനാധിപത്യയുഗമാണ്. ജനാധിപത്യം വേണ്ടത്ര ജനാധിപത്യമായിട്ടില്ലെങ്കില്‍ വേണ്ടത്ര ജനാധിപത്യമാക്കേണ്ടത് നാം പൗരന്മാര്‍ തന്നെയാണ്.' ഹൈക്കോടതി വിധിക്കെതിരായ സുന്നി വഖഫ്‌ബോര്‍ഡിന്റെ അപ്പീലിന്റെ പ്രസക്തി അതാണ്. സുപ്രീംകോടതിയിലും പരാജയപ്പെടാം. വസ്തുതയേക്കാള്‍ വിശ്വാസമാണ് പ്രമാണം എന്ന് പരമോന്നതകോടതിയും വിധിക്കാം. അപ്പോഴും അവശേഷിക്കുന്നത് ഇനിയും പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന വസ്തുത മാത്രമാണ്. ബാബരിമസ്ജിദിന് ഭൂരിപക്ഷ ന്യൂനപക്ഷ മതവികാരത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ ആരോഗ്യാനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ ജനാധിപത്യപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ജനാധിപത്യം അതിന്റെ ഉത്തരം രോഗാതുരതകളെ എല്ലാം ഭേദമാക്കി പൂര്‍ണാരോഗ്യം നേടിയെടുക്കുകതന്നെ ചെയ്യും. അവകാശത്തര്‍ക്കത്തില്‍ ഏതെങ്കിലും വസ്തുതകളെ അവലംബിച്ച് കോടതി വിശ്വഹിന്ദു പരിഷത്തിനനുകൂലമായി വിധിക്കുകയായിരുന്നെങ്കില്‍ അത് ഇത്ര അപകടകരമാവുമായിരുന്നില്ല. അത് ഉടമാവകാശം ആര്‍ക്കുനല്‍കി എന്നതിനേക്കാള്‍ അതിനവംബലിച്ചത് വിശ്വാസത്തെയാണെന്നതാണ് കോടതിവിധിയെ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്.

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളും
അതേസമയം ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയുടെ കേന്ദ്രസ്ഥാനമാവേണ്ടതുണ്ടോ എന്ന ആലോചനക്കും സമാന്തരമായിതന്നെ ഏറെ പ്രസക്തിയുണ്ട്. ഒരു പള്ളി അവകാശതര്‍ക്കത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടാന്‍ കഴിയുക എന്നത് ശത്രുവിന്റെ വിജയമാണ്. പ്രത്യേകിച്ച് കൃത്രിമമായെങ്കിലും സൃഷ്ടിച്ചെടുത്ത മറ്റൊരു മതവികാരത്തിനെതിരായ പള്ളി പ്രശ്‌നത്തില്‍. എന്തു വിലകൊടുത്തും ഒരു പള്ളി വിമോചിപ്പിക്കുക എന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗത്യം. ഒരു പള്ളിയുടെ വിമോചനത്തേക്കാള്‍ രാജ്യത്തിന്റെ തന്നെ ആത്മീയവും ഭൗതികവുമായ വിമോചനമാണ് മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയാവേണ്ടത്. ജനാധിപത്യവിരുദ്ധമായ അവസ്ഥകളില്‍ നിന്ന് ജനാധിപത്യപരമായി രാജ്യവാസികളെ വിമോചിപ്പിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തില്‍ ഭരമേല്‍പിക്കപ്പെട്ട അടിസ്ഥാനഉത്തരവാദിത്തം. അങ്ങനെ രാജ്യത്ത് ക്ഷേമവും സമാധാനവും സൃഷ്ടിക്കുക. ആ ദൗത്യനിര്‍വഹണത്തിനു സഹായകമാവുന്ന വിധത്തില്‍ ബാബരിപ്രശ്‌നത്തെയും നോക്കിക്കാണുകയാണ് ചെയ്യേണ്ടത്. വിശാലമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് താല്‍ക്കാലികമായ വികാരവിക്ഷോഭങ്ങളെ മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ മുസ്‌ലിം അജണ്ട ഒരു പള്ളിവിമോചന കമ്മിറ്റിയായി ചുരുങ്ങാതിരിക്കണം. അത് മനുഷ്യവിമോചന യത്‌നമായി വികസിക്കണം.

രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല. മതത്തിന്റെ തെറ്റായ പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമേ അത് ഉപകരിക്കൂ. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തല തിരിച്ചിടലാണത്. നാം മുന്‍കൈയെടുത്തല്ലെങ്കിലും ഇത്തരമൊരന്തരീക്ഷം നിര്‍മിക്കപ്പെടുന്നതിനെ എങ്ങനെ മറികടക്കാം എന്നത് ഇന്ത്യന്‍ മുസ്‌ലിംനേതൃത്വം ഗൗരവത്തിലാലോചിക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും അസമാധാനവും പ്രശ്‌നമാകാത്ത, പള്ളിയും അമ്പലവും മാത്രം പ്രശ്‌നമാകുന്ന മതമെന്നത് മതത്തിന്റെ വികൃതാവതരണമാണ്.

മക്കയിലെ ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രംഗത്തുവന്ന പ്രവാചകന്‍ കഅബയുടെ യഥാര്‍ഥ അവകാശികള്‍ മുസ്‌ലിംകളായിരുന്നിട്ടും അതിന്റെ അവകാശത്തെ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം ഒരു പള്ളി വിമോചിപ്പിക്കുക എന്നതിനേക്കാള്‍ ആ ജനതയെത്തന്നെ ആത്മീയമായും ഭൗതികമായും വിമോചിപ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. അതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രവാചകന് കഅബയുടെ വിമോചനം. കഅബ ഖുറൈശികളുടെ വൈകാരിക വിഷയമായിരുന്നു. അതിനെ അവരുടെ പക്ഷത്തുനിന്നുകൊണ്ടുതന്നെ ഏകദൈവ പ്രബോധനത്തിനുവേണ്ടി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വിശപ്പില്‍ നിന്ന് ഭക്ഷണവും ഭയത്തില്‍ നിന്ന് സുരക്ഷിതത്വവും നല്‍കിയത് കഅബയല്ലേ? എങ്കില്‍ പിന്നെ അതിന്റെ നാഥനെയല്ലേ നിങ്ങള്‍ ഉപാസിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. (സൂറഃ ഖുറൈശ്, അല്‍ ഖസസ് 57) കേവല പള്ളി വിമോചനമെന്നത് വൈകാരികവും സാമുദായികവുമായ ഒരജണ്ടയാണ്. എന്നാല്‍ ജനതയുടെ വിമോചനമെന്നത് വൈചാരികവും മാനവികവുമായ അജണ്ടയാണ്. രാജ്യത്തിലെ മനുഷ്യരെ ദുരിതങ്ങളില്‍ നിന്നും അവകാശ നിഷേധങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള പരിശ്രമത്തിനു ശക്തിപകരുന്ന സ്വഭാവത്തില്‍ ബാബരി വിഷയത്തെയും സെറ്റ് ചെയ്യാന്‍, അതിന്റെ ട്യൂണ്‍ ക്രമീകരിക്കാന്‍, അതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്.

Friday, October 8, 2010

കേരള മുസ്‌ലിമിന്റെ വഴി



വഴിമൂടിപ്പോകുന്നു എന്ന തോന്നലുണ്ടാവുന്ന രണ്ട് ജനവിഭാഗങ്ങളാണ് ദലിതരും മുസ്‌ലിംകളും. അതേസമയം ഏറ്റവും ചലനാത്മകമായ, ഏറ്റവും പുതിയ ഉണര്‍വുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളും ഇവര്‍ തന്നെയാണ്. ഈ ഉണര്‍വുകള്‍ പുതിയതരം അടിച്ചമര്‍ത്തലിനു കാരണമാവുന്നു എന്നത് വിഷയത്തെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.

മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്.

മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്.

ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന മൃഗീയതക്കുമുകളില്‍ സംസ്‌കാരത്തിന്റെ കൊടി പറത്തിയാണ് ജനാധിപത്യം പിറന്നത്. കൈയൂക്കുള്ളവനല്ല കാര്യക്കാരനാവേണ്ടത് കാര്യമുള്ളവന്‍ തന്നെയാണ് കാര്യക്കാരനാവേണ്ടത് എന്ന എഗ്രിമെന്റിലാണ് ജനാധിപത്യം ജനിക്കുന്നത്. ജനാധിപത്യപരമായി ഏറ്റവും മാന്യമായി പരിഹരിക്കപ്പെട്ട ഒരു ചോദ്യപേപ്പര്‍ പ്രശ്‌നത്തോട് പിന്നെയും വെട്ടുകത്തിയുടെ ഭാഷയില്‍ പ്രതികരിക്കുക എന്നത് ഒരു ജനത ജനാധിപത്യ ക്രമവുമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപഴകലുകളെ തകര്‍ക്കുന്ന നീക്കമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യത്വത്താലും ദേശീയതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്താലും പ്രാദേശികതലത്തില്‍ മുഖ്യധാരയാലും വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്നത് മുസ്‌ലിം ജനതയുടെ സവിശേഷതയാണ്. ഒപ്പം ഉണര്‍വിന്റെ നിരവധി ഉറവകളും ഈ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ നിരന്തരമവര്‍ സമകാലീകരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയില്‍ സമ്പൂര്‍ണമായി ലയിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തീവ്രവാദത്തിനും സവര്‍ണ ഇസ്‌ലാമിനുമെതിരായ മുസ്‌ലിം പ്രതിനിധാനത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് കേരളമുസ്‌ലിമിന്റെ മുന്നിലുള്ള ശരിയായ ഓപ്ഷന്‍.

ഇവിടെ അരികുവല്‍കരിക്കപ്പെടുന്നത് മുസ്‌ലിംകളും ഇസ്‌ലാമും മാത്രമല്ല. ഇന്ത്യയുടെ സാമൂഹികക്രമം സഹസ്രാബ്ദങ്ങളായി മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ദലിതരോട് പെരുമാറുന്നത്. ഭരണഘടന അവരുടെ വിമോചനത്തിന്റെ ഔപചാരികമായ പ്രോല്‍ഘാടനമായിരുന്നു. അതേപോലെ ദരിദ്രരും സ്ത്രീകളും പ്രകൃതിയും പുതിയ വികസനരീതി കുടിയൊഴിപ്പിക്കുന്ന ജനലക്ഷങ്ങളും മലിനീകരണത്തിന്റെ ഇരകളുമെല്ലാം അതിജീവനത്തിനുവേണ്ടി ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുമാത്രമേ മുസ്‌ലിമിന്റെ പ്രശ്‌നപരിഹാരത്തിന്റെ രാഷ്ട്രീയവും വികസിപ്പിച്ചെടുക്കാനാവൂ. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്റെ പരിരക്ഷക്കുവേണ്ടി നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഇവിടെ സജീവമാണ്. എല്ലാ മനുഷ്യരുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ഭാഗമായാണ് മുസ്‌ലിമിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടത്.

പരിസ്ഥിതി സ്ത്രീവാദ ദലിത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇത്തരം പ്രക്ഷോഭങ്ങളും പുതിയ ജീവിതക്രമത്തെതന്നെ അപനിര്‍മിക്കാനും നവീകരിക്കാനുമാണ് പരിശ്രമിക്കുന്നത്. ഏതോ ഭരണാധികാരിയുടെ കുടിലതാല്‍പര്യം കൊണ്ടോ ഉദ്യോഗസ്ഥന്റെ അശ്രദ്ധകൊണ്ടോ മാത്രമല്ല പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്നത്. വികസനകാഴ്ചവട്ടത്തിന്റെ സഹജദൗര്‍ബല്യം കൂടിയാണത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യക്രമത്തിന്റെ സമഗ്ര നിയമങ്ങളാണ് സ്ത്രീയെ ഇന്നും ഒരു ലിംഗവിഭാഗമെന്ന നിലക്കുതന്നെ പീഡിപ്പിക്കുന്നത്. ഇതിനേക്കാള്‍ തീവ്രവും ഗാഢവുമാണ് മൂന്നാം ലിംഗവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍.

മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഉറവിടം അങ്ങേയറ്റം അതാര്യവും കേന്ദ്രീകൃതവുമായ ആധുനിക ദേശരാഷ്ട്രം തന്നെയാണ് ദേശരാഷ്ട്രം എല്ലാ അതിക്രമവും നടത്തുന്നത് അതിന്റെ സുരക്ഷയെ ചൊല്ലിയാണ് അഥവാ എല്ലാ അരുതായ്മയ്ക്കും അതിന്റെ ചെലവില്‍ ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി പൗരാവകാശവും മനുഷ്യാന്തസ്സുമെല്ലാം രാജ്യദ്രോഹം ആരോപിക്കപ്പെടുന്നതോടെ ഒരാളില്‍ പ്രവര്‍ത്തനരഹിതമായ ഒന്നായിത്തീരുകയാണ്. ജനാധിപത്യമെന്നും ജനാധിപത്യവിരുദ്ധമായി പെരുമാറുന്നത് അതിന്റെ നിലനില്‍പ്പിന്റെ ന്യായത്തിന്റെ മുകളില്‍വെച്ചാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ഒരാളുടെ പേരില്‍ ഭരണവര്‍ഗം രാജ്യദ്രോഹമാരോപിക്കുന്നതോടെ അവിടെ ചോദ്യവും ഉത്തരവും അസാധ്യമാവുകയാണ്.

അങ്ങനെ ഈ സമൂഹരാഷ്ട്രക്രമത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി പരിഹരിക്കാന്‍ ശ്രമിക്കുന്ന മുന്‍കൈകളെ മുഴുവന്‍ ശക്തിപ്പെടുത്തിമാത്രമേ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയൂ. പീഡനങ്ങളും വിവേചനങ്ങളും സ്വന്തം ഇടനെഞ്ചില്‍ ഏറ്റുവാങ്ങുന്ന ഒരുജനത എന്നനിലക്ക് മുസ്‌ലിംകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയും. ഏറ്റവും സജീവമായി ഇതില്‍ ഭാഗഭാക്കാവാന്‍ കഴിയും.

ദുര്‍ബലവിഭാഗങ്ങള്‍ എവിടെയും മറന്നുവെക്കാന്‍ പാടില്ലാത്ത ഒരു തിരിച്ചറിവുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും ശക്തന്റെ ആവശ്യമല്ല അത് ദുര്‍ബലന്റെ ആവശ്യമാണ്. ശക്തരുടെയും ഏതോ തരത്തില്‍ ബലമുള്ളവരുടെയും കാര്യങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനമെങ്കിലും നടക്കും. ദുര്‍ബലന്റെ ഏക അത്താണി ജനാധിപത്യക്രമം മാത്രമാണ്.

അത് ശരിയായ വിധത്തില്‍ നിലനിന്നാല്‍ ദുര്‍ബലന്‍ അവിടെ ഏറെ കരുത്തുള്ളവരായിരിക്കും. അതിന്റെ തന്നെ മറ്റൊരര്‍ഥം ജനാധിപത്യത്തെ സക്രിയമാക്കിനിര്‍ത്തുന്നതില്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക ദുര്‍ബല ജനവിഭാഗത്തിനായിരിക്കും. സവര്‍ണരും ജന്മിമാരുമല്ല നമ്മുടെ ഇന്നീകാണുന്ന ജനാധിപത്യത്തെതന്നെ ഉയിരുകൊടുത്ത് വികസിപ്പിച്ചത്. മറിച്ച് കുടിയാന്മാരും അയിത്തജാതിക്കാരും പിന്നോക്കജാതിക്കാരുമാണ്.

സവര്‍ണനമ്പൂതിരി സമുദായത്തില്‍ പോലും നവോഥാനത്തിന്റെയും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും മുന്‍കൈയും മുന്നണിപ്പടയുമായി വര്‍ത്തിച്ചത് ആ സമുദായങ്ങളിലെ അഫ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അപ്പോള്‍ പീഡിതന്‍ എന്നത് ജനാധിപത്യക്രമത്തിന്റെ ഗുണപരമായ വളര്‍ച്ച സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാധ്യതയാണ്.

(സൈന്ധവമൊഴി.   ലക്കം 24     2010 ആഗസ്റ്റ് - സെപ്തംബര്‍)