Thursday, August 26, 2010

തീവ്രവാദ പേരിലെ ദലിത്‌വേട്ട

(സോളിഡാരിറ്റി പത്രിക ജനുവരി 2010 ല്‍ പ്രസിദ്ധീകരിച്ചത്‌)
വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസും മാധ്യമങ്ങളും പറയുന്നത് ഇതിന്റെ പിന്നില്‍ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന ദലിത് തീവ്രവാദ സംഘടനയാണെന്നാണ്. അംബേദ്കറുടെ ചിത്രം മുദ്രണം ചെയ്ത കറുത്ത കുപ്പായക്കാര്‍. ഇതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിനെ പ്രതിനിധീകരിച്ച് ഞങ്ങള്‍ വര്‍ക്കല സന്ദര്‍ശിക്കുകയുണ്ടായി. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരായ പുരുഷന്മാരില്‍ വളരെ കുറച്ചു പേരെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവരെല്ലാം പോലിസ് നടപടി ഭയന്ന് മാറിനില്‍ക്കുകയാണ്. എന്നാല്‍ വര്‍ക്കലയിലെ കോളനികളിലെ ഡി.എച്ച്.ആര്‍.എമ്മിന്റെ എതിരാളികളെയും അതിനോടു നിസ്സംഗത പുലര്‍ത്തുന്നവരെയും സംഘടനയുടെ പ്രവര്‍ത്തകകളായ സ്ത്രീകളെയും അമ്മമാരെയും കാണുകയുണ്ടായി.

ദലിത് കുടുംബങ്ങളെ ലഹരിമുക്തമാക്കുക എന്നതാണ് ഡി.എച്ച്.ആര്‍.എം ചെയ്യുന്ന മുഖ്യപ്രവര്‍ത്തനം. ഞങ്ങള്‍ കണ്ടുമുട്ടിയ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട എല്ലാ യുവതികളും അമ്മമാരും പറഞ്ഞ കാര്യമായിരുന്നു അത്. ''പണിയെടുത്തു ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് മദ്യഷാപ്പില്‍ ചെലവാക്കി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്ന ഞങ്ങളുടെ ചേട്ടന്മാരും ഭര്‍ത്താക്കന്മാരും ഇതില്‍ ചേര്‍ന്നതോടുകൂടി മദ്യപാനം നിര്‍ത്തുകയും ഉത്തരവാദിത്തബോധമുള്ളവരാകുകയും ചെയ്തു.

മനസ്സിലാക്കിയിടത്തോളം ബുദ്ധ ആത്മീയതയെ അടിസ്ഥാനമാക്കുന്ന ഒരു പ്രസ്ഥാനമാണ് ഡി.എച്ച്.ആര്‍.എം. മതം, രാഷ്ട്രീയം, ജീവിതം ഇങ്ങനെ സര്‍വതല സ്പര്‍ശിയാണ് ഇതിന്റെ പ്രവര്‍ത്തനമണ്ഡലം. ലഹരിവിരുദ്ധതയും ഹിംസക്കെതിരായ ബോധവല്‍ക്കരണവും അണികള്‍ക്കിടയില്‍ സംഘടന നടത്തുന്ന സജീവപ്രവര്‍ത്തനങ്ങളാണെന്നാണവര്‍ വിശദീകരിക്കുന്നത്. കൊലപാതകാരോപണത്തെ വളരെ ശക്തമായി സംഘടന നിഷേധിക്കുന്നു. ബുദ്ധ ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരമൊരു സംഘം ഒരു കൊലപാതകം നടത്താനുള്ള സാധ്യത വളരെ വിരളമാണ്. 'ജീവനെന്നത് തുല്യമാണ്. അതെടുക്കാന്‍ പാടില്ല' എന്നതാണ് ബുദ്ധമതം പഠിപ്പിക്കുന്നതെന്ന് സംഘടനാ പ്രസിഡണ്ട് ശെല്‍വരാജ് പറഞ്ഞു. നേരത്തെ ഡി.എച്ച്.ആര്‍.എമ്മിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും ഇപ്പോള്‍ അതിന്റെ വിമര്‍ശകരായി മാറിയവരെയും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. പക്ഷേ, അവരും ഇതിന്റെ ക്ലാസുകളില്‍ മറ്റുള്ളവരെ അക്രമിക്കാനോ ആയുധമെടുക്കാനോ പ്രേരിപ്പിക്കുന്നതായി പറയുന്നില്ല.

സ്വസ്ഥവും മെച്ചപ്പെട്ടതുമായ കുടുംബജീവിതം എന്നത് ഇവര്‍ പഠിപ്പിക്കുന്ന ഒരു സുപ്രധാന കാര്യമാണ്. ദലിതുകള്‍ മുഖ്യധാരാ ജീവിതം ഇല്ലാതെ പോയവരാണ്. അത് നേടിയെടുക്കണം. മറ്റു സമൂഹങ്ങളോട് വിദ്വേഷമുണ്ടാക്കാന്‍ നിങ്ങളുടെ ക്ലാസുകളില്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ അവരുടെ പ്രവര്‍ത്തകര്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ''ഞങ്ങള്‍ മറ്റുള്ളവരെക്കുറിച്ചല്ല, ഞങ്ങളെക്കുറിച്ചാണ് സംസാരിക്കാറ്. ഞങ്ങളുടെ മോശമായ അവസ്ഥ എങ്ങനെ മാറ്റിയെടുക്കാം എന്നാണു ഞങ്ങള്‍ ആലോചിക്കുന്നത്.''

2007ല്‍ രജിസ്റ്റര്‍ ചെയ്ത ഭരണഘടനയുള്ള ഒരു സംഘടനയാണിത്. ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദദമക്കിയ ആഴ്ചയിലെ ഒത്തുകൂടല്‍ പോലുള്ള പ്രവര്‍ത്തനങ്ങളെല്ലാം അതിന്റെ ഭരണഘടനയില്‍ നേരത്തെ രേഖപ്പെടുത്തി അധികാരികള്‍ക്ക് സമര്‍പ്പിച്ചവയാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ശെല്‍വരാജ് പറയുന്നു.

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ തെളിവെടുപ്പിന് വരുന്നതിനാല്‍ അംബേദ്കര്‍ കോളനിയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തകകള്‍ ഒരുമിച്ചു കൂടിയിട്ടുണ്ടായിരുന്നു. വളരെകുറഞ്ഞ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ഉള്ളവരാണിവരിലധികവും. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ ആര്‍ജിച്ചെടുത്ത വ്യക്തിത്വവും സാമൂഹികബോധവും ആത്മവിശ്വാസവും ഏറെ ശ്രദ്ധേയമാണ്. മൂന്നാം ക്ലാസുവരെയും നാലാം ക്ലാസുവരെയും ഒക്കെ മാത്രം പഠിച്ച പെണ്‍കുട്ടികള്‍ മെച്ചപ്പെട്ട സ്വന്തം ജീവിതത്തെക്കുറിച്ചും സമുദായത്തിന്റെ ജീവിതത്തെക്കുറിച്ചും മാത്രമല്ല, വനിതാ കമ്മീഷനെക്കുറിച്ചും മനുഷ്യാവകാശ കമ്മീഷനെക്കുറിച്ചുമൊക്കെ കൃത്യതയില്‍ സംസാരിക്കുന്നത് ശുഭകരമാണ്. ഈ ശാക്തീകരണത്തെയാണ് മറ്റുള്ളവര്‍ സദാചാര വിരുദ്ധതയും വ്യഭിചാരവുമൊക്കെയായി ആരോപിക്കുന്നത്. ആത്മവിശ്വാസത്തോടെ ആരോടും തങ്ങളുടെ കാര്യങ്ങളെല്ലാം സംസാരിക്കാന്‍ ആ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്.

ഡി.എച്ച്.ആര്‍.എമ്മിന്റെ അനുകൂലികളേക്കാള്‍ എതിരാളികളെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പക്ഷേ, എതിരാളികള്‍ക്ക്, ഇവര്‍ പ്രശ്‌നക്കാരാണെന്ന് പറയാനല്ലാതെ എന്താണിവരുടെ കുഴപ്പമെന്ന് പറയാന്‍ കഴിയുന്നില്ല. എതിര്‍ക്കുന്നവരില്‍ ചിലര്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ ക്ലാസുകളില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്തവര്‍ പോലുമാണ്. അല്ലാത്തവരും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ്.

ഇത്ര വലിയ എതിര്‍പ്പിനും ഗൂഡാലോചനകള്‍ക്കും ഇവര്‍ ഇരയാവാന്‍ കാരണം ഇവരുടെ പ്രവര്‍ത്തനത്തിന്റെ സര്‍വതല സ്പര്‍ശിത്തം കാരണമാണ്. ഒരേസമയം ഇവര്‍ ആത്മീയ സംസ്‌കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ മതമേഖലയില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്നും എതിര്‍പ്പു നേരിടേണ്ടിവരുന്നു. ലഹരിക്കും വ്യഭിചാരത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ അത്തരം മാഫിയകളില്‍ നിന്നുള്ള കൂട്ടമായ എതിര്‍പ്പിനും കാരണമാവുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇവരുടെ സ്ഥാനാര്‍ഥി സജിമോന്‍ ചേലയത്ത് 5217 വോട്ടുകള്‍ പിടിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ നോട്ടീസില്‍ പറയുന്നു. ''അടിച്ചമര്‍ത്തപ്പെട്ട ദലിത് ജനതയുടെ പൂര്‍വികര്‍ ഈ മണ്ണിന്റെ അധികാരികളായിരുന്നു എന്നു നാം ഓര്‍ക്കണം. അക്കാലത്ത് രാജകൊട്ടാരങ്ങളില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓരോ പ്രഭാതത്തെയും വരവേറ്റത് നഗാര എന്ന നാഗച്ചെണ്ടയില്‍ ഹൃദയതാളം കൊട്ടിയാണ്. ആ നാഗച്ചെണ്ട എന്ന ചിഹ്നത്തില്‍ വിരലമര്‍ത്തി നമുക്ക് നഷ്ടപ്പെട്ട അധികാരവും സംസ്‌കാരവും തിരികെ കൊണ്ടുവരുന്ന തലമുറകളുടെ തുടക്കക്കാരാവാം...''

സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ശിവസേനയും ഒരുമിച്ചാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ മാഫിയാ മത-ജാതി താല്‍പര്യങ്ങള്‍ കെട്ടുപിണഞ്ഞു മുറുകുന്നതാണ് ഈ എതിര്‍പ്പുകള്‍. കോണ്‍ഗ്രസ് എം.എല്‍.എ വര്‍ക്കല കഹാറാണ് വര്‍ക്കല പോലിസില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാനായ സി.പി.എം പ്രാദേശിക നേതാവ് അഡ്വ. ബിജു തൊടുവ കോളനിയില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി അതിന്റെ അനുഭാവികള്‍ പറയുന്നു. അതിന്റെ പേരില്‍ വര്‍ക്കല പോലിസില്‍ കേസ് നിലവിലുണ്ട്. മറ്റൊരു കോളനിയില്‍ നേരത്തെ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ടവര്‍ പോലിസ് വേട്ട ആരംഭിച്ചപ്പോള്‍ അവരുടെ പഴയ പാര്‍ട്ടിയായ ബി.ജെ.പിയോടു സഹായമഭ്യര്‍ഥിക്കുകയും അതിലേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തു. തൊടുവ കോളനിയില്‍ ഇവരുടെ മുഖ്യ എതിര്‍കക്ഷി ശിവസേനയാണ്.

കൊല്ലപ്പെട്ട ശിവരാമന്റെ വീട്ടിലും ഞങ്ങള്‍ പോയിരുന്നു. ഏതു മനുഷ്യസ്‌നേഹിയേയും നൊമ്പരപ്പെടുത്തുന്നതാണ് ആ വീട്ടിലെ അവസ്ഥ. കൊലപാതകം കഴിഞ്ഞ് ഒരു മാസമാകാറായ സമയത്താണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. പ്രഭാത സവാരിക്ക് പോയ ഗൃഹനാഥന്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാരണവുമില്ലാതെ പൊടുന്നനെ കൊല്ലപ്പെട്ടതിന്റെ വേദന മുഴുവന്‍ ആ ഗൃഹാന്തരീക്ഷത്തില്‍ ഇപ്പോഴും തളംകെട്ടി നില്‍ക്കുന്നുണ്ട്. പോലിസ് പറയുന്നതിനു മുമ്പ് തങ്ങള്‍ക്ക് ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവപ്രസാദിന്റെ ഭാര്യ തെഹല്‍ക്ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് അജിത് സാഹിയോടു പറഞ്ഞത്.

പോലിസ് വേട്ട

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ പ്ലാച്ചിവള കോളനിയിലെ റോഡുവിള മഞ്ജു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലിസ് പിടിച്ചുകൊണ്ടുപോയി. ഗര്‍ഭിണിയാണെന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനില്‍ പ്രസവിച്ചുകൊള്ളാനാണ് പോലിസ് പറഞ്ഞതെന്നു മഞ്ജു പറയുന്നു. അവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകാതെ പകല്‍കുറി എന്നസ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവത്രെ. സ്ത്രീകളെ പിടിച്ചുകൊണ്ടുപോവുകയോ അര്‍ധരാത്രിയിലടക്കം വീടുകളില്‍ പരിശോധന നടത്തുകയോ ചെയ്യുന്ന ഒരു ഘട്ടത്തിലും വനിതാപോലിസ് ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട ഭര്‍ത്താക്കന്മാരെ അന്വേഷിച്ചു ചെന്ന ഭാര്യമാരോട് പറയാന്‍ കൊള്ളാത്ത അശ്ലീലമാണ് പോലിസ് പറഞ്ഞതെന്ന് ഈ സ്ത്രീകള്‍ പറയുന്നു.

ദലിത് തീവ്രവാദം എന്ന പുതിയൊരു പ്രയോഗം പ്രചാരത്തിലായി എന്നതാണ് വര്‍ക്കല സംഭവങ്ങളുടെ പ്രാധാന്യം. ഭരണകൂടം ആരെയാണോ അടിച്ചമര്‍ത്താന്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഈയൊരു നാമവിശേഷണം നല്‍കുക എന്നത് ഭരണകൂട ഭീകരതയുടെ പതിവ് മുറയാണ്. പക്ഷേ, ദലിതരെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെവിടെയും ദലിത് തീവ്രവാദം എന്ന ബ്രാന്റ് ഉപയോഗിച്ചു കാണാറില്ല. മാവോയിസം, നക്‌സലിസം മുതലായ മുദ്രകള്‍ നല്‍കിയാണ് ഇന്ത്യയില്‍ ദലിത് ആദിവാസി വംശോന്മൂലനം പോലിസ് നര്‍വഹിക്കാറ്. 1992ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് രൂപീകരിക്കുകയും പ്രീമെട്രിക് ഹോസ്റ്റലില്‍ അവരുടെ പ്രവര്‍ത്തനം ശക്തമാവുകയും ചെയ്തപ്പോള്‍ എസ്.എഫ്.ഐ അവരെ അക്രമിച്ച സംഭവം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് ഹോസ്റ്റലില്‍ നക്‌സലൈറ്റ് അക്രമണം എന്നായിരുന്നു. ചെങ്ങറ സമരത്തിനു പിന്നില്‍ നക്‌സലൈറ്റുകളാണ് എന്നായിരുന്നു സി.പി.എം. ഭാഷ്യം. കേരളത്തിലെ ദലിത് ആക്ടിവിസത്തിന്റെ അസ്തിത്വത്തിന് നല്‍കപ്പെടുന്ന പ്രച്ഛന്നമായ അംഗീകാരം കൂടിയാണ് ദലിത് തീവ്രവാദമെന്ന പുതിയ ഭരണകൂടപ്രയോഗം. നക്‌സലൈറ്റ് മാവോയിസ്റ്റ് അദൃശ്യതയില്‍ നിന്ന് ദലിത് ദൃശ്യതയിലേക്ക് പട്ടികജാതിക്കാരുടെ സാമൂഹികപ്രവര്‍ത്തനം ഇടം നേടുകയാണ്. പക്ഷേ, എല്ലാ ദലിത് സാമൂഹിക ഉണര്‍വുകളെയും ദലിത് തീവ്രവാദം എന്ന ചാപ്പകുത്തി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

കേരള പോലിസിന്റെ ജാതിയേത്? എന്ന ചോദ്യം ഉയരുന്നത് ആദ്യമായല്ല. ദലിത് വിമോചന ശ്രമങ്ങള്‍ക്കെതിരായ ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ഇവിടെ അരങ്ങേറുന്നത്. ഒരേ സമയം സമൂഹത്തിലെ വരേണ്യമായ പലതിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതായിരുന്നു ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തന ഉള്ളടക്കം. മതത്തെയും കക്ഷിരാഷ്ട്രീയത്തെയും ജാതിശക്തികളെയും മാഫിയകളെയും സ്വസമുദായത്തിലെ തന്നെ പലവിധ താല്‍പര്യങ്ങളെയും ഒരേസമയം വെല്ലുവിളിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളോ പാലിക്കേണ്ട മുന്‍ഗണനകളോ പാലിച്ചില്ല എന്നതാണ് ഇവര്‍ ഇങ്ങനെ വേട്ടയാടപ്പെട്ടതിന്റെ കാരണം.

പോലിസ് പറയുന്നതിനുമുമ്പ് ഇത്തരമൊരു സംഘടനയെക്കുറിച്ച് പബ്ലിക്കിന് ഏറെയൊന്നും അറിയുമായിരുന്നില്ല. മറ്റു ദലിത് സംഘടനകള്‍ക്കും ദലിത്ബുദ്ധിജീവികള്‍ക്കും പോലും ഇവരുമായി ഏറെയൊന്നും അനുഭവമോ പരിചയമോ ഉണ്ടായിരുന്നില്ല. ഈ സാധ്യതയെയാണ് പോലിസും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗപ്പെടുത്തിയത്. ഇവരെ തകര്‍ക്കാനും ഇതിന്റെ മറവില്‍ ദലിത്‌വേട്ട നടത്താനും പോലിസ് ബോധപൂര്‍വം തീരുമാനിക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ മാവോയിസത്തിന്റെ മറവില്‍ നടപ്പിലാക്കപ്പെടുന്ന ആദിവാസി ദലിത് വംശ ഉന്മൂലനത്തിന്റെ കേരള പതിപ്പാണത്.

നേരത്തെ പൊതുസമൂഹത്തിന് ഏറെ അറിയാത്തതും പോലിസ് ഭീകരര്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തുന്നതുമായ ഒരു വിഭാഗത്തെ പിന്തുണക്കാന്‍ ആരും മുന്നോട്ടുവരില്ല എന്നതായിരുന്നു പോലിസിന്റെ ആത്മവിശ്വാസം. എന്നാല്‍ പി.യു.സി.എല്‍ വസ്തുതാന്വേഷണസംഘത്തിന്റെ സന്ദര്‍ശനവും പത്രസമ്മേളനവും മറ്റു ചില നീക്കങ്ങളും ഈ ധാരണയെയാണ് തകര്‍ത്തുകളഞ്ഞത്.

പോലിസിന് കങ്കാണി പണിചെയ്യുന്ന ഫാഷിസ്റ്റ് ശക്തികള്‍ ബി.ആര്‍.പി. ഭാസ്‌കറിനെതിരെ പ്രകോപിതരാവാനുള്ള കാരണം ഈ പ്രതീക്ഷ അട്ടിമറിക്കപ്പെട്ടതാണ്. ആരെയും ഒതുക്കാനുള്ള എളുപ്പവഴികളാണ് അവര്‍ പ്രയോഗിച്ചത്. വിദേശ ഫണ്ടിംഗ്, ഐ.എസ്.ഐ ബന്ധം, തീവ്രവാദ ബന്ധം തുടങ്ങിയവ. കാരണം ഇദ്ദേഹത്തിന് ശരിക്കും ഇന്ത്യന്‍ ദേശീയതയോട് കൂറുണ്ടെങ്കില്‍ പോലിസിനെതിരെ ദലിതുകളുടെ പക്ഷത്തുനില്‍ക്കാന്‍ ഒരു ന്യായവുമില്ലല്ലോ.

ധാരാളം ദലിത് ചെറുപ്പക്കാരെ വര്‍ക്കലയിലും പരിസരത്തും പോലിസ് പിടിച്ചുകൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദലിത് കോളനികളിലുള്ളവരെ സംബന്ധിച്ചടത്തോളം എന്തെങ്കിലും കേസുകള്‍ മിക്ക യുവാക്കളുടെ പേരിലും ഉണ്ടായിരിക്കും. അവയില്‍ കുറേയൊക്കെയെങ്കിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി നടത്തിയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടവയുമായിരിക്കും. ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട ചെറുപ്പക്കാരുടെ ഇത്തരം കേസുകള്‍ പൊടിതട്ടിയെടുത്ത് അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണ് പോലിസ് ഇപ്പോള്‍ ചെയ്യുന്നത്. അറസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ ചെല്ലുന്ന സംഘടനാ സുഹൃത്തുക്കളോട് ഇത് പഴയ കേസാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും അതിന് ജാമ്യത്തിന് ശ്രമിക്കുമ്പോള്‍ പുതിയ കേസ് ചുമത്തുകയാണ് ചെയ്യുന്നത്.

കേരളത്തിന്റെ പൊതുബോധം എന്തുമാത്രം ദലിത് വിരുദ്ധമാണെന്ന് വര്‍ക്കലയിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് ബോധ്യമാവും. ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ അവര്‍ ഭയങ്കര അപകടകാരികളാണെന്ന് പൊതുസമൂഹം പറയും. പക്ഷേ, അതിന് യുക്തിഭദ്രമായ കാരണം പറയാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. വര്‍ക്കല കൊലപാതകം നടത്തിയത് ഞങ്ങളല്ലെന്ന് ഡി.എച്ച്.ആര്‍.എം നേതാക്കളും പ്രവര്‍ത്തകരും തറപ്പിച്ചു പറയുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി അവര്‍ വ്യക്തമാക്കുന്നു. പക്ഷേ, അന്വേഷണത്തിന്റെ പേരില്‍ പോലിസ് എല്ലാ നിയമവും ലംഘിക്കുകയാണ്.

ഒരു കൊലപാതകത്തിന്റെ പേരിലാണ് ഭീകരരാവുന്നതെങ്കില്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിംലീഗും ബി.ജെ.പിയും കേരളത്തില്‍ അവരുടെ ഭീകരത വെളിപ്പെടുത്തിയിട്ടുണ്ട്. അവരൊന്നും അവര്‍ നടത്തിയ ഒരു കൊലപാതകത്തെയും തള്ളിപ്പറഞ്ഞിട്ടില്ല. അവരുടേത് രാഷ്ട്രീയ സംഘട്ടനവും ദലിതന്റേത് ഭീകരവാദവുമാവുന്നതിന്റെ കാരണം വ്യക്തമാണ്. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും മുസ്‌ലിംലീഗും നമ്മുടെ ദേശീയ വ്യവഹാരത്തിനകത്തായിരിക്കെ ദലിത് സമൂഹത്തിന്റെ സാമൂഹികമായ ആത്മാവിഷ്‌കാരങ്ങള്‍ ദേശീയതക്ക് പുറത്താണ്. അതിന്റെ ശത്രുവാണ്. നമ്മുടെ പോലിസിന് കൃത്യമായ ജാതിതാല്‍പര്യങ്ങളുണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടതായിരിക്കെ അവര്‍ പറയുന്നതിനപ്പുറം സംഭവങ്ങളുടെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാത്തിന്റെ മനഃശാസ്ത്രം വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിം വേട്ടയുടെ തനിയാവര്‍ത്തനമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദലിത് കോളനികളില്‍ ഇപ്പോള്‍ നടക്കുന്നത്. ഉത്തരേന്ത്യയില്‍ ഒരു സമുദായത്തെ ഒന്നാകെയാണ് വേട്ടയാടുന്നതെങ്കില്‍ ഇവിടെ ഒരു സമുദായത്തിലെ ഉണര്‍വുകളെ ഒറ്റതിരിച്ചാണെന്ന വ്യത്യാസമുണ്ട്. കാരണം ദലിതന്റെ ആത്മബോധം ഇവിടുത്തെ ഒരുപാടു താല്‍പര്യങ്ങളെയാണ് ഒരുമിച്ച് അപകടത്തിലാക്കുന്നത്. പ്രത്യേകിച്ചൊരാത്മബോധവുമില്ലാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി രാഷ്ട്രീയപാര്‍ട്ടികളുടെ ചോറ്റു പട്ടാളമായി ജീവിക്കുന്നതിന്റെ 'സുഖം' പല ദലിതരെയും ഇവരുടെ ശത്രുവാക്കുന്നുണ്ട്. മുത്താന ലക്ഷം വീട് കോളനിയിലെ വിജയ പറഞ്ഞത് പണ്ട് ആണുങ്ങള്‍ക്ക് ഒരു കുപ്പി ചാരായവും പെണ്ണുങ്ങള്‍ക്ക് ഒരു ബിരിയാണിയും വാങ്ങിത്തന്നാല്‍ കിട്ടുന്നതായിരുന്നു ഞങ്ങളുടെ വോട്ട്. അവരുടെ ഭര്‍ത്താവ് രാജു പറഞ്ഞത് എന്റെ വോട്ടിന് ലക്ഷങ്ങളുടെ വിലയുണ്ടെന്ന് എനിക്കിപ്പോള്‍ അറിയാമെന്നാണ്.

ഛത്തീസ്ഗഡിലെ സല്‍വാജുദൂമിന്റെ അതേ സ്ഥാനത്താണ് ഈ കോളനികളിലെ ശിവസേന. ക്വട്ടേഷന്‍ തല്ലും മാഫിയാ സംരക്ഷണവുമാണ് അവരുടെ മുഖ്യ സാമൂഹികപ്രവര്‍ത്തനം. തൊടുവ കോളനിയില്‍ ഡി.എച്ച്.ആര്‍.എമ്മും ശിവസേനയും ഒരേപോലെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ പോലിസിന് പിടിച്ചുകൊടുക്കുക, മാഫിയകള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കിക്കൊടുക്കുക എന്നിവയൊക്കെയാണ് അവര്‍ കോളനിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സി.പി.എം ഏറെ മൃദുലമായ സമീപനമാണ് ശിവസേനയോട് പുലര്‍ത്തുന്നത്.

ഞങ്ങള്‍ പോയ സമയത്ത് തൊടുവ കോളനിയില്‍ നേര്‍ക്കുനേരെ സാക്ഷ്യം വഹിച്ച ഒരനുഭവമുണ്ട്. കോളനിക്കകത്തെത്തിയപ്പോള്‍ ബോധപൂര്‍വമല്ലാതെ രണ്ടു സംഘമായാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഒരു വിഭാഗം ശിവസേനക്കാരുടെ വീടുകളിലും മറ്റൊന്ന് ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധമുള്ള ഒരു വീട്ടിലുമായാണുണ്ടായിരുന്നത്. ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട വീട്ടിലേക്ക് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ''സാറന്മാരേ, നിങ്ങള്‍ ഇങ്ങോട്ടു വരരുത്. നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഇവിടെ വന്നതിന്റെ പേരില്‍ അവര്‍ ഞങ്ങളെ ആക്രമിക്കും.'' ഒരു വസ്തുതാന്വേഷണസംഘം എന്ന നിലക്ക് ഞങ്ങളുടെ സംഘം ആ വീട്ടിലേക്ക് ചെന്നു. ഏകദേശം എട്ടു വയസ്സ് പ്രായമായ ഒരു കുട്ടി കടുത്തപനി ബാധിച്ച് അവിടെ ഉണ്ടായിരുന്നു. ചികിത്സിക്കാന്‍ കഴിയാതെ അവര്‍ ശിവസേനക്കാരാല്‍ ഉപരോധിക്കപ്പെട്ടിരിക്കുകയായിരുന്നു.

കോളനിയുടെ മുകള്‍ഭാഗത്താണ് ഡി.എച്ച്.ആര്‍.എമ്മുകാരുമായി ബന്ധപ്പെട്ട പ്രസ്തുത വീട്. താഴെയാണ് ശിവസേനക്കാരുടെ വീടുകള്‍. അതിനിടയില്‍ ഒരു നടവഴിയുണ്ട്. ശിവസേനക്കാരുടെ വീടുകളില്‍ നിന്ന് ഞങ്ങള്‍ തിരിച്ചുപോരാനായി നടവഴിയില്‍ കയറിയപ്പോള്‍ ഒരു സ്ത്രീ അവിടെവന്ന് എന്തോ വേദന കാരണം തലയില്‍ കൈവെച്ച് കരഞ്ഞുകൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ മറ്റൊരു സ്ത്രീ പറഞ്ഞത് അവര്‍ സുഖമില്ലാത്ത ആളാണെന്നായിരുന്നു. നീ എന്തിനാണ് വീട്ടില്‍ നിന്നിറങ്ങി വന്നതെന്ന് അവര്‍ ചോദിക്കുന്നുമുണ്ടായിരുന്നു. ഞങ്ങള്‍ നടവഴിയിലൂടെ നടന്ന് അല്‍പം മുന്നിലെത്തിയപ്പോള്‍ ഭയങ്കര ബഹളവും ചീത്തപറച്ചിലും കേട്ടു. ആ സ്ത്രീയുടെ അടുത്ത് അപ്പോള്‍ ഒരു കല്ല് ഇരിക്കുന്നുമുണ്ടായിരുന്നു. അവിടെയിരിക്കുന്ന സ്ത്രീ കരയുന്നത് മേലെ വീട്ടില്‍ നിന്ന് കല്ലേറുകൊണ്ടാണെന്ന് പറഞ്ഞായിരുന്നു ബഹളം. ഒരു പക്ഷേ, ഡി.എച്ച്.ആര്‍.എമ്മുകാര്‍ അക്രമകാരികളാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനായിരിക്കാം ഇപ്രകാരം ചെയ്തത്.

പക്ഷേ, ഇതെല്ലാം നടക്കുമ്പോഴും നേരത്തെ പറഞ്ഞപ്രകാരം ആ വീട്ടില്‍ ഞങ്ങളുടെ ഒരു സംഘം ഉണ്ടായിരുന്നു. അവിടെ നിന്ന് ഏറ് ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഏറെ അവശരായ അവസ്ഥയിലായിരുന്നു അവര്‍.

ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട ആ കുടുംബം ശിവസേനക്കാരാല്‍ ഉപരോധിക്കപ്പെട്ടു കഴിയുകയാണ്. കോളനി സന്ദര്‍ശിക്കുന്ന വസ്തുതാന്വേഷകരെയും മറ്റും അവരെ കാണുന്നത് പരമാവധി തടയുകയാണവര്‍ ചെയ്യുന്നത്. ഇതെല്ലാം നടക്കുന്നത് കോളനിയില്‍ പോലിസ് പിക്കറ്റിംഗ് ഉണ്ടായിരിക്കെയാണ്.

കേരളാപോലിസ് 'ദലിത് തീവ്രവാദത്തിനെതിരെ' എന്നപേരില്‍ പോലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോലിസ് പിന്നീടതുപേക്ഷിക്കുകയായിരുന്നു. വര്‍ക്കല സംഭവത്തെക്കുറിച്ച് സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം നടത്തുന്നതിനുപകരം പോലിസ് ദലിത് ആക്ടിവിസത്തെ വ്യാപകമായി അടിച്ചമര്‍ത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ്. ദലിത് സമൂഹത്തിന് വ്യാപകമായി നിയമ ദുരിതാശ്വാസം ലഭ്യമാക്കേണ്ട ഒരു കടുത്ത അവസ്ഥ കൂടിയാണിത്.

ഒമ്പത് പേര്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നു. പോലിസ് പീഡനത്തിന്റെ പരിക്കുകള്‍ കാരണം അവര്‍ തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അവരെ ചെന്നു കണ്ടപ്പോള്‍ പോലിസ് പീഡനത്തിന്റെ കഥമാത്രമല്ല അവര്‍ക്ക് പറയാനുണ്ടായിരുന്നത്. മര്‍ദ്ദനത്തിനൊടുവില്‍ പോലിസ് ഇവരെ വിട്ടയച്ചത് ഇനി ഡി.എച്ച്.ആര്‍.എമ്മില്‍ പ്രവര്‍ത്തിക്കില്ല എന്ന ഉറപ്പിലാണത്രെ. ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ പൗരാവകാശങ്ങളുടെ മേല്‍ എന്തുമാത്രം കയ്യേറ്റമാണ് പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡി.എച്ച്.ആര്‍.എം നിരോധിക്കപ്പെട്ട സംഘടനയല്ല. പക്ഷേ, കേരളാപോലിസ് ഡി.എച്ച്.ആര്‍.എമ്മിനെ അവരുടെ സ്വന്തം വകയായി നിരോധിച്ചിരിക്കുകയാണ്.

നമ്മുടെ ജനാധിപത്യം ഈ കോളനികളിലേക്ക് എത്തിനോക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. അത്യന്തം ശോചനീയമാണ് ഈ കോളനികളിലെ ജീവിതം. കോളനികള്‍ വ്യത്യസ്തമായ ഒരു കേരളത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗവണ്‍മെന്റിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും സവിശേഷ ശ്രദ്ധ കോളനികള്‍ അടിയന്തരമായി ആവശ്യപ്പെടുന്നുണ്ട്.



4 comments:

  1. സകല തീവ്രവാദ നായിന്റെ മക്കളേയും വേട്ടയാടണം. വര്‍ക്കലയില്‍ മനുഷ്യനെ പച്ചക്കകൊന്നവന്റെ വീട് ലോകത്തു വച്ചിരിക്കാന്‍ പാടില്ല. ദലിതനായാല്‍ കൊല്ലാമെന്നാണോ.ഗര്‍ഭിണി ഭീകര കൃത്യം ചെയ്താല്‍ വെറുതേ വിടണമെന്ന്് പറയുന്നവന്‍ തീവ്രവാദിയാണ്. മഅദനിയും ബോംബ് തീവ്രവാദിയാണ്. അയാളേയും ഭാര്യയേയും ജയിലിലിടണം. ജമായത്ത് തീവ്രവാദികളെ വേട്ടയാടണം. മുസ്ലീം ലീഗില്ലെങ്കില്‍ ഇവന്‍മാര്‍ കേരളം ചാമ്പലാക്കിയേനേ. അതുകൊണ്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ കള്ള ആരോപണം വേശ്യക്കൊണ്ട് പറയിച്ചത് ജമായത്തുകാര്‍ തന്നെയാണ്.

    ReplyDelete
  2. Leeg Illengil kanamayirunnu ?
    لاحو ولاقوة الابالله العظيم
    Ariyum Thinn Asharichyem Kdichu Pinneyu Nayakk Murmrup.................................?

    ReplyDelete
  3. എതിരഭിപ്രായങ്ങളുണ്ടെങ്കില്‍ നിലവാരത്തോടെ പ്രതികരിക്കാന്‍ മുസ്ലിം ലീഗിലെ ആര്‍ക്കും കഴിയാത്തതെന്തേ?. ആഭാസത്തരവും അനാവശ്യവും മാത്രമേ ലീഗ്കാര്‍ക്ക് അറിയൂ? Shame!

    ReplyDelete
  4. ഇപ്പോഴാണ് ഇവിടെ വരാന്‍ കഴിഞ്ഞത്, ഫേസ് ബുക്കിലൂടെ. ആശംസകള്‍!

    ReplyDelete