Wednesday, April 6, 2011

ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്.



ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു.  'ദൈവത്തിന്റെ രാഷ്ട്രീയം.'  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു.  കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു പ്രകാശനവേദി.  ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ് യു.കലാനാഥന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍.  എം.കെ. മുനീറിന്റെ ജമാഅത്ത് വിമര്‍ശന പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്.  ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.  മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം.  ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും.  പക്ഷെ ഇതില്‍ മുസ്‌ലിംലീഗിന് കൊടുക്കാന്‍ ഏറെയൊന്നുമില്ല.  മതത്തിന്റെ ധാര്‍മികതക്കും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ് ഈ കൂടായ്മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത.  മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യരാഷ്ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായ് പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ് ഈ കൂട്ടായ്മയില്‍ ലീഗ് ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം.  യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്നു പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാട് ആപല്‍ക്കരമാണെന്നാശയമാണ്.  മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചെടുത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക് കഴിയും.  മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ അത്യന്തിക ലക്ഷ്യം.  മതത്തിന്റെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്.  പ്രത്യേകിച്ച് യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത് ഇസ്‌ലാമിനെയാണ്.  ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത് അതിന്റെ സാമൂഹിക രാഷ്ട്രീയ ഭാവങ്ങളുടെ പ്രതിനിധാനത്തെയാണ്. മതവിശ്വാസികളെ തന്നെ  കൂട്ടുപിടിച്ച് മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം.
അറബി ഭാഷയിലുള്ള ബാങ്ക് ഇവിടെ നടപ്പാക്കപ്പെടുന്ന സാംസ്‌കാരികമായ അറേബ്യന്‍ കോളനി വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ് ചെയ്‌തൊഴിവാക്കണം എന്നാലേ മുസ്‌ലിം സമൂഹത്തിന് ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന, ഹമീദ് ചേന്ദമംഗല്ലൂരിനും ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണ്ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്.  കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഡവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത് വിവാദകാലത്ത് ഹമീദ്‌ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത് ഫലപ്രദമായി പ്രതിരോധിച്ചു.  അന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു.  കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകൊടുക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ സംഘടനക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. 
മുസ്‌ലിം ലീഗ് മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചും.  പക്ഷേ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത് മതവിരുദ്ധരെ കൂട്ടുപിടിച്ചുമായിരുന്നില്ല.  അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല.  1969, 70 കാലത്ത് എം.ഇ.എസി നെതിരെ ലീഗ് ശക്തമായ നിലപാടെടുക്കാനും അത് എം.ഇ.എസ് ലീഗ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാനും കാരണമായത് മതവിരുദ്ധതയോട് ബാഖഫിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു.  ഇസ്‌ലാം ഏന്റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയെ എം.ഇ.എസ് പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസി നെതിരെ തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.
മോഡേണ്‍ എയ്ജ് സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു.  സംഘടനയുടെ മുഖപത്രമായിരുന്ന 'നിരീക്ഷണം'മാസിക, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന കവര്‍‌സ്റ്റോറിയോടെ പ്രത്യേകപതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു.  അക്കാര്യത്തില്‍ അവരോട് യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഖഫിതങ്ങള്‍ തീരുമാനിച്ചത്.  മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായത് 70കളില്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത് സംവാദത്തില്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയ പ്രഭാഷണമായിരുന്നു. 
ഹമീദ് ചേന്ദമംഗല്ലൂരിന്റെ എഴുത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.  ഒന്ന് ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷെ പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത് ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്. 'ബഹുവാദത്തിന്റെ പുസ്തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സെന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്.  ലേഖനം മുന്നോട്ട് വെക്കുന്ന മറ്റൊരു വിശിഷ്ട പുസ്തകം അബ്ദുറഹ്മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്തിക വാദത്തിന്റെ ചരിത്രമാണ്.  (ജനാധിപത്യം അനതമിക്കാതിരിക്കാന്‍ പേജ് 121,122)മേഡോണ്‍ എയ്ജ്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനാണ് പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്. 
മോഡേണ്‍ എയ്ജ് സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരുമായ് ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ് സെക്രട്ടിക്ക് ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്.  ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ് ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്.
ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്.  അറബ് മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല.  പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു. (ചന്ദ്രിക ദിനപത്രം, 23.1.11)
ലീഗിത്രയും മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ പ്രചാരണം യുക്തിബദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ് ചേന്ദമംഗല്ലൂര്‍ ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്.''ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് കഴിയാത്തതാണ് അടിസ്ഥാന പ്രശ്‌നം.  ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന് പറയാനുള്ള ധീരത ലീഗ് കാണിക്കണം.  ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പ്രായോഗികമല്ല എന്നാണ് ലീഗുകാര്‍ കരുതുന്നത്.  ഇത് തികച്ചും അപര്യാപ്തമാണ്.''  (കേസരി വാരിക. 2010 മെയ് 30)മുസ്‌ലിംലീഗിനും ഹമീദ് ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്.
 ഹമീദ് പറഞ്ഞ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അപര്യാപ്തത മുനീറും ഷാജിയും ചേര്‍ന്ന് ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.  ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായ് എതിര്‍ക്കാനുള്ള ശേഷി ലീഗ് ഹമീദില്‍നിന്ന് പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സൗഹൃദ കൂട്ടായ്മക്ക് മറ്റൊരാശയാടിത്തറ കൂടിയുണ്ട്.  മതേതരത്തം എന്ന പേരില്‍ സവര്‍ണ, മൃദു ഹന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്പരിവാറാണ്. കുപ്രസിദ്ധമായ ലൗജിഹാദ് പ്രചാരണക്കാലത്ത് സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു.
ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്ത്യന്‍ സംഘടനകളും ഒരുമിച്ച് ലൗജിഹാദ് പ്രചാരണകാലത്ത് പത്രസമ്മേളനം നടത്തുകയുണ്ടായി.  ചിന്‍വാദ്പാലം എന്ന പ്രവാചകനിന്ദ പുസ്തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച് രംഗത്തുവന്നിരുന്നു.  യുക്തിവാദികള്‍ക്കും സംഘ്പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്പരിവാരത്തിന്റെ ആത്മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല.  തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്മാ വാദം മാത്രമാണത്.  മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട് താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്.   ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന് ഹമീദ് ചേന്ദമംഗല്ലൂരും എം.കെ മുനീറും, കെ.എം. ഷാജിയും ചേര്‍ന്ന് ആശയാടിത്തറ നിര്‍മ്മിച്ച് നല്‍കുകയാണ്.  മൃദുഹിന്ദുത്വതിന്റെതായ ആശയാടിത്തറ. 
സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ് ഹമീദ് ചേന്ദമംഗല്ലരിന്റെ സംവരണ വിരുദ്ധവാദഗതി.  വരേണ്യ സംസ്‌കാരം എന്നും സാമൂഹ്യനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ്  സംവരണത്തെ അക്രമിക്കാറ്.  ഐ.ഐ.ടി, ഐ.ഐ.എം., കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല അവസരങ്ങളാണ് വേണ്ടത് ഹമീദ് രംഗത്തുവരികയുണ്ടായി.  (ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍ പേജ് 89- 92)  അവസര സമത്വത്തിന് സാമൂഹ്യനീതിയിലും മര്‍ദ്ധിത വിമോചനത്തിലും വിശ്വസിച്ച രാഷ്ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം.  സംവരണം മോശമാണെന്ന് സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്മ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.  അധസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കാന്‍ സാധിക്കും.  ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത് മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ് ഹമീദ് പറയുന്നത്.  ഇതിനു പകരം അവസരസമത്വം സൃഷിടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു.  സംവരണതിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ് മെരിറ്റ് വാദം.  സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന് എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.
മുസ്‌ലിം പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.  സാമൂഹ്യനീതി പറഞ്ഞ് ജനിച്ച പാര്‍ട്ടിക്ക് വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ!  ജമാഅത്ത് വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്.  ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത് വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത് ഇടതുപക്ഷത്തിന് മതത്തിന്റെ കാര്യത്തില്‍ സാരമായ അശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.  ചില മതമില്ലാത്ത ജീവനുകളുടെ പഴയപുളിപ്പ് ഇടക്ക് തികിട്ടിവരാറുണ്ടെങ്കിലും അത് അപവാദം മാത്രമാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത് വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രസ്ഥാനമാണ്.   ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായ് സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.  മതകാഴ്ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന് വികസിക്കാനും മുന്നോട്ട് പോവാനം ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ് അഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നുണ്ട്.
പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ: പി.കെ. പോക്കര്‍ ഇന്‍സിറ്റിയൂട്ട് പ്രസിദ്ധീകരണമായ 'വിജ്ഞാന കൈരളി'' യുടെ മുഖ്യ പ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മ്മന്‍ മാര്‍ക്കിസ്റ്റ് മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്ച്ചപാട് അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ''പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യം വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ് ഹെബര്‍മാസ്  മുന്നോട്ട് വെക്കുന്നത്.  പഴയ കടുംപിടുത്തപരമായ മതനിരപേക്ഷനിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(midset)  അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും.  എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ് ഹെബര്‍മാസ് സിദ്ധാന്തിക്കുന്നത്.  ഒന്ന് ശാസ്ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവ ചെയ്യാന്‍ കഴിയും.  രണ്ട് . വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട് സ്വയം വിമര്‍ശാത്മകമായി ഒരുമിച്ച് ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്.  പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല. പൗരസ്ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്.''  മാര്‍ച്ച് 2011)
കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളി സങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്.

Saturday, April 2, 2011

സ്ത്രീയില്ലാത്ത ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക



ലോകത്തിലെ തന്നെ ഏറെ ഉന്മേഷമുള്ള രണ്ട് മുസ്‌ലിം സ്ത്രീ സമൂഹങ്ങളാണ് ഇറാനിലെയും കേരളത്തിലെയും മുസ്‌ലിം സ്ത്രീ സമൂഹങ്ങളെന്ന് പറഞ്ഞത് പ്രശസ്ത സ്ത്രീപക്ഷ പണ്ഡിത ജെ. ദേവികയാണ്.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ശിരോവസ്ത്രമണിഞ്ഞ് ഉന്നത വിദ്യാഭ്യാസം നടത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കുറിച്ചെഴുതിയത് പ്രമുഖ സാമൂഹ്യ ശാസ്ത്രക്കാരന്‍ രാമചന്ദ്രഗുഹയാണ്.  മുസ്‌ലിം പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാനുപാതികമായി രാഷ്ട്രീയ പ്രാതിനിത്യം കേരളത്തിലെ മുസ്‌ലിം സ്ത്രീക്ക് ലഭിക്കാതെ പോകുന്നതെന്തുകൊണ്ട്? 
അതിന്റെ പ്രധാന ഉത്തരവാദി മുസ്‌ലിം രാഷ്ട്രീയത്തെ കുത്തകയായിക്കിയിരിക്കുന്ന മുസ്‌ലിംലീഗാണ് 2001ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33%  സംവരണമേര്‍പ്പെടുത്തി.  കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ അത് 50% മായി ഉയര്‍ത്തി.  ഇതിലൂടെയൊക്കെ ധാരാളം മുസ്‌ലിം സ്ത്രീകള്‍ ലീഗിന്റെ ബാനറില്‍ തന്നെ അധികര രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്.  ഭരണ നൈപുണ്യം തെളിയിച്ച എത്രയോ സ്ത്രീകള്‍ ഉണ്ട്.  പക്ഷേ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇതിന്റെയൊന്നും ഒരു പ്രതിഫലനവും കാണാന്‍ കഴിയില്ല.  സി.പി.ഐ.എം ന്റെ പട്ടികയില്‍ രണ്ട് മുസ്‌ലിം സ്ത്രീകളും കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഒരു മുസ്‌ലിം സ്ത്രീയും  ഉണ്ടായിരിക്കെയാണ് ലീഗ് പട്ടിക മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ ശൂന്യമായിരിക്കുന്നത്.  അഖിലേന്ത്യാലീഗിന്റെ മൂന്ന് എം.എല്‍.എ മാര്‍ ഉള്‍പ്പെടെ 69 എം.എല്‍.എ മാരെയാണ് ലീഗിതുവരെ സൃഷ്ടിച്ചത്.  അതില്‍ ഒരു സ്ത്രീ പോലുമില്ല.  അതേ സമയം കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും പോലെ ലീഗിന്റെയും ജനകീയാടിത്തറയില്‍ വലിയ പങ്ക് സ്ത്രീകളാണ്.  ലീഗിലെ സര്‍വ്വപുരുഷന്മര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകളാണ്.  
പൗരത്വം ഇന്ന് വലിയ പഠനവിഷയമായി വികസിച്ചിട്ടുണ്ട്.  ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ ഇല്ലേ എന്നതിലപ്പുറം പൗരത്വത്തിന്റെ സാധ്യതകള്‍ ചിലജനവിഭാഗങ്ങള്‍ക്ക് എങ്ങനെയാണ് തടയപ്പെടുന്നത്.  ഇത് അനാവരണം ചെയ്യപ്പെടുന്നുണ്ട്.  കേരളത്തില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൗരത്വത്തെ നമ്മള്‍ എങ്ങനെയൊക്കയാണ് നിര്‍വീര്യമാക്കുന്നത് എന്നതിനെക്കുറിച്ച പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  അതേപോലെ പൗരത്വ പ്രശ്‌നമനുഭവിക്കുന്നവരാണ് പ്രവാസികള്‍.  പൗരത്വപ്രശ്‌നമനുഭവിക്കുന്ന കേരളത്തിനകത്തെ മറ്റൊരു സാമൂഹ്യജനവിഭാഗമാണ് ലീഗ്‌വനിതകള്‍. അവരിന്നും ലീഗ് പുരുഷന്റെ പ്രജമാത്രമാണ്.  
നമ്മുടെ മുഖ്യധാര ആരോപിക്കുന്നത് പോലെ മുസ്‌ലിം സ്ത്രീപിന്നോക്കാവസ്ഥയുടെ പ്രതീകമല്ല.  1925 ല്‍ മുസ്‌ലിം മഹിള, 1929 ല്‍ നിസാഉല്‍ഇസ്‌ലാം എന്നീ സത്രീ അനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.  മുസ്‌ലിം സ്ത്രീകള്‍ ധാരാളമായി അതില്‍ എഴുതുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ  ഉദ്യോഗാവസരത്തിനുവേണ്ടി 1938 ല്‍ ഹലീമ ബീവിയെപ്പോലെയുള്ള ചില മുസ്‌ലിം നവോത്ഥാന നായികകളുടെ  നേതൃത്വത്തില്‍ തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം വനിതാസമ്മേളനം ശക്തമായി ശബ്ദമുയര്‍ത്തുന്നുണ്ട്.


ഇതിനുതുടര്‍ച്ചയായി ഉണ്ടാവേണ്ട വികാസമായിരുന്നു മുസ്‌ലിം സ്ത്രീകളുടെ ഭരണ പങ്കാളിത്തം.  ഇതിനെ തടഞ്ഞു നിര്‍ത്തിയത് മുസ്‌ലിം ലീഗാണ്.  ലീഗിലെ പുരോഗമനത്തിന്റെ പടക്കുതിരകളാണ് യൂത്ത്‌ലീഗുകാര്‍ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്.  സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗിന് രണ്ട് പേരുടെ പ്രാതിനിധ്യമുണ്ട്.  അവര്‍ക്കും തോന്നിയിട്ടില്ല ലീഗ് വനിതക്ക് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് പാര്‍ട്ടികകത്ത് ആവശ്യപ്പെടാന്‍.  ലീഗില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.  കുഞ്ഞാലിക്കുട്ടിയുടെ ഗ്രൂപ്പും എം.കെ.മുനീര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗവും. ഇങ്ങനെ ഉണ്ടെന്ന സന്ദേശം നല്‍കാന്‍ മുനീറും സുഹൃത്തുക്കളും പരമാവധി ശ്രമിക്കാറുമുണ്ട്. ഇതില്‍ രണ്ട് കൂട്ടരും ഈ പൗരത്വനിഷേധത്തില്‍ ഒറ്റക്കെട്ടാണ്. അറിയപ്പെടുന്ന ഇസ്‌ലാമിക് ഫെമിനിസ്റ്റായ ഫാതിമ മെര്‍നിസിയുടെ പുസ്തകത്തിന്റെ മലയാള പ്രസാധകന്‍ എം.കെ മുനീറായിരുന്നു.  അതില്‍ പ്രവാചകനിന്ദാപരമായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്നതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  മുനീറിനെ സംബന്ധിച്ചെടുത്തോളം പ്രസാധനവും മാധ്യമപ്രവര്‍ത്തനവും അദ്ദേഹം തന്നെ പറഞ്ഞ പോലെ 'അലങ്കാരികത' മാത്രമാണ്.  പുരോഗമനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടികകത്ത് സമരസമ്മര്‍ദ്ധങ്ങള്‍ സൃഷിടിക്കാനുള്ള ആന്തരികമായ ഒരു ശേഷിക്കും മുനീറിനോ ഷാജിക്കോ ഇല്ല.  യാഥാസ്ഥിക വിഭാഗവും മുനീര്‍ ഷാജി ടീമും തമ്മിലുള്ള സഖ്യമാണ് ലീഗിലിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.  ഈ സഖ്യത്തിന് പാര്‍ട്ടികകത്തെ കുഞ്ഞാലിക്കുട്ടി പ്രഭാവത്തെ ദുര്‍ബലമാക്കാന്‍ സാധിച്ചിട്ടുണ്ട്.  മുനീര്‍ ഷാജി ടീമിന്റെ പുരോഗമന മുഖം മുഖമൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ ഉള്‍പാര്‍ട്ടി സഖ്യം. മുനീര്‍ ഷാജി ഗ്രൂപ്പിന്റെ നിലപാടുകള്‍ എല്ലാം പാര്‍ട്ടികകത്തെ അധികാര ബലതന്ത്രവുമായ് ബന്ധപ്പെട്ടതാണ്. 

നമ്മുടെ മുഖ്യധാര സാസ്‌കാരിക മാധ്യമലോകത്തിന് ഏറെ പ്രിയപ്പെട്ട പാര്‍ട്ടിയാണ് ലീഗ്.  പ്രത്യേകിച്ച് അതില്‍ എം.കെ മുനീറും കെ.എം. ഷാജിയും മുഖ്യധാര സംസ്‌കാരത്തിന്റെ വലിയ ഉല്‍ക്കണ്ഡകളിലൊന്നാണ് മുസ്‌ലിം സ്ത്രീ എന്നത്.  
മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതുബോധത്തിന്റെ ആകുലതകളില്‍ പലതും അസ്ഥാനത്താണെന്ന് ശരീഅത് വിവാദവും തുടര്‍സംഭവങ്ങളും തെളിയിച്ചതാണ്.  ഷബാനു കേസിലെ കോടതി വിധിയേക്കാള്‍ പുരോഗമനപരം മതവിശ്വാസികളുടെ ആവശ്യപ്രകാരവതരിപ്പിച്ച ബില്ലായിരുന്നു എന്ന് ഇപ്പോള്‍ അനുഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്.  എങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ പൊതുമുഖ്യധാരക്കും മുസ്‌ലിം സമൂഹത്തിനും ഇടയില്‍ ഒരു സംവാദം നടക്കേണ്ടതുതന്നെയാണ്.  മുസ്‌ലിംസമൂഹം അത്തരമൊരു സംവാദത്തിലൂടെ കടന്നുപോവുക തന്നെ ചെയ്യേണ്ടതാണ്.  മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മുഖ്യധാര സ്വന്തം ഛായയില്‍ അവളുടെ വിവാഹമോചനം പോലുള്ള ചില പ്രശ്‌നങ്ങളെ സാകല്യത്തില്‍നിന്നടര്‍ത്തി നോക്കിക്കാണുന്നതിന്റെ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്.  ഒപ്പം മുസ്‌ലിംസമൂഹം തിരുത്തേണ്ട പല കാര്യങ്ങളെയും ഈ സംവാദം ഉന്നയിക്കുന്നുണ്ട്.  സവര്‍ണ സാംസ്‌കാരിക മുഖ്യധാരക്ക് ഏറെ പ്രിയങ്കരമായ മുസ്‌ലിം സംഘടനയണ് മുസ്‌ലിം ലീഗ്.  ആ ബന്ധം ലീഗിനെ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ഒരു തിരുത്തലിനും പ്രേരിപ്പിക്കുന്നില്ല എന്നത് വിശകലനം ചെയ്യേണ്ട കാര്യമാണ്. അതിനു കാരണം അത് സവര്‍ണ സാംസ്‌ക്കാര മുഖ്യധാരയുമായി സംവാദത്തിലേര്‍പ്പെടുകയല്ല ശൃംഗാരത്തിലേര്‍പ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്.  
മുഖ്യധാരക്കും ലീഗിനുമിടയില്‍ ഇത്തരം കാര്യങ്ങളില്‍ പരമാവധി പരസ്പര വിമര്‍ശിക്കാതിരിക്കുക എന്ന ഉടമ്പടി നിലവിലുണ്ട്.  അതു കൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ലീഗിനെ വെറുതെ വിട്ടത്.  
പുരോഹിതരും മാഫിയകളുമാണ് ഇപ്പോള്‍ ലീഗ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.  പുരോഗമനവാദിയായ് ആലങ്കാരികമായ് വേഷം കെട്ടിയാടുന്ന എം.കെ മുനീറും, ലീഗിലെ ഏറ്റവും യാഥാസ്ഥികരും തമ്മിലുള്ള സഖ്യമാണ് ലീഗിനകത്തെ ബലതന്ത്രത്തിലെ പുതിയ സമവാക്യം. അതേ മുനീര്‍ പൊതുമണ്ഡലത്തില്‍ മതവിരുദ്ധരുടെ സഹകാരിയും സുഹൃത്തുമാണ്.  രചനാത്മകമായ മതത്തെയോ മതേതരത്തെയോ പ്രതിനിധീകരിക്കാന്‍ കഴിയാത്ത മുസ്‌ലിംസ്വത്വ പ്രതിസന്ധികളുടെ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ്.