Monday, February 28, 2011

വികസനപഠനത്തിന്റെ രാഷ്ട്രീയം


നമ്മുടെ കാലത്തെ ഏറ്റവും പ്രലോഭിപ്പിക്കുന്ന വാക്കാണ് വികസനം. പൊതുസമൂഹം ഏറെ ദാഹിക്കുന്നത് വികസനത്തിനായാണ്. അറുകൊലകളെയും അരുതായ്മകളെയും ന്യായമാക്കിത്തീര്‍ക്കുന്ന പരമ മൂല്യമാണിപ്പോള്‍ വികസനം.
കേരളം വികസനപഠനങ്ങളിലെ സവിശേഷ ഇടമുള്ള ഒരു ബിന്ദുവാണ്, വികസനപഠനത്തിലെ ഒരു വിഷയമാണ് സാമ്പത്തിക വളര്‍ച്ച ഏറെ കൈവരിക്കാതെ സാമൂഹികവളര്‍ച്ച നേടിയസ്ഥലം.
12-ാം പഞ്ചവല്‍സര പദ്ധതി പടിവാതില്‍ക്കലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാധ്യമവിവാദത്തിന്റെ ദൂരം മാത്രമേ ബാക്കിയുള്ളൂ. പല കോണിലും വികസനചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ജനുവരി 1,2,3 തിയ്യതികളില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പഠനകോണ്‍ഗ്രസ് തിരുവനന്തപുരത്ത് വെച്ചുനടന്നു. കോണ്‍ഗ്രസിന്റെ പഠനകോണ്‍ഗ്രസ് ഫെബ്രുവരി മധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. 1996-ല്‍ ഇ.എം.എസ് ആണ് കേരളവികസനത്തെക്കുറിച്ച ജനകീയ പഠനപരിപാടിക്ക് തുടക്കമിട്ടത്. അത് ജനകീയാസൂത്രണത്തിന്റെ കളരിയും അവതരണവുമായിരുന്നു. വികസനത്തിന് സമവായം വേണമെന്ന് ഇ.എം.എസ് നിര്‍ദേശിച്ചു. ഇടതിനും വലതിനുമിടയില്‍ വികസനത്തെ മുന്‍നിര്‍ത്തി ഒരു വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള വികസനവിഷയത്തില്‍ വലതുപക്ഷവുമായി സഹകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ സന്നദ്ധത അദ്ദേഹം തുറന്നറിയിച്ചു. വലതുപക്ഷം ഇടതുപക്ഷവുമായി സഹകരിക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു.
വികസനമെന്ന വാക്ക് തീര്‍ത്തും മുതലാളിത്തവുമായി ബന്ധപ്പെട്ട് പിറവികൊണ്ട ഒന്നാണ്. പദോല്‍പത്തി മാത്രമല്ല, വികസനമെന്ന വാക്ക് പ്രാഥമികമായും സ്വാഭാവികമായും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് മുതലാളിത്തത്തിന്റെ കാഴ്ചപ്പാടാണ്. സ്വാഭാവികമായും അത് മണ്ണിന്റെയും മനുഷ്യന്റെയും താല്‍പര്യങ്ങള്‍ക്കപ്പുറം മൂലധനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കും. അതേസമയം മുതലാളിത്ത വികസനത്തിന്റെ നിര്‍മാണമൂല്യത്തെ അവഗണിക്കാനാവില്ല. ഇതിനകത്ത് നിന്നുകൊണ്ട് മുതലാളിത്ത വികസനത്തിന്റെ മനുഷ്യവിരുദ്ധതയേയും പ്രകൃതിവിരുദ്ധതയെയും ചെറുക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്.
മുതലാളിത്തവിരുദ്ധ പ്രസ്ഥാനങ്ങള്‍ വികസനപഠനത്തില്‍ ഇടപെടുന്നത് ഇത്തരമൊരു തിരുത്തിനുവേണ്ടിയാണ്. ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന്റെ അനൗപചാരിക ആസൂത്രണമാണ് വികസനപഠനങ്ങള്‍. കലാശാലകള്‍, ഔപചാരിക ഗവേഷണസ്ഥാപനങ്ങള്‍, ആസൂത്രണ കമ്മീഷനുകള്‍ എന്നിവയും ജനകീയ പ്രസ്ഥാനങ്ങളും ഗവണ്‍മെന്റിതര ഏജന്‍സികളും ഇന്ന് ഇത്തരം പഠനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. 
വികസനത്തിന്റെ വിഷയത്തില്‍ അരാഷ്ട്രീയമായ ഒരു സമവായമോ ഒത്തുതീര്‍പ്പോ സാധ്യമല്ല. സമകാലിക സമൂഹത്തിലെ ഏറ്റവും തീവ്രമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നാണ് വികസനം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അങ്ങേയറ്റം അരാഷ്ട്രീയ ഒരു സമവായം ഇക്കാര്യത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വികസനവിഷയത്തിലിപ്പോള്‍ സര്‍വകക്ഷി സമവായമുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വികസനത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിയാണ്. ദുര്‍ബല ജനവിഭാഗങ്ങളാണ് അതിന്റെ പ്രതിപക്ഷം. അവരുടെ ഉല്‍ക്കണ്ഠകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ജനകീയ സമരങ്ങളാണിപ്പോള്‍ യഥാര്‍ഥ പ്രതിപക്ഷം. ഭരണപക്ഷത്തിന്റെ 'ബി' ടീമായ ഔപചാരിക പ്രതിപക്ഷം വ്യാജ പ്രതിപക്ഷമാണ്.
സി.പി.ഐ.എം, ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യം നടത്തിയ പഠനകോണ്‍ഗ്രസ് വികസനചര്‍ച്ചയുടെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഔപചാരിക ഉല്‍ഘാനമായിരുന്നെങ്കിലും അത് കേരളത്തിലെ ഈ വിഷയത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇടപെടുന്ന മുഴുവന്‍ പ്രധാനവ്യക്തികള്‍ക്കും ഇ.എം.എസ് പേരുവെച്ച് കത്തെഴുതി ക്ഷണിച്ചിരുന്നു. എന്നാല്‍ 2011-ലെ പഠനകോണ്‍ഗ്രസിന്റെ പ്രത്യേകത ഇടതുപക്ഷം കേരളത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളുമായും പഠിതാക്കളുമായും പണ്ഡിതന്മാരുമായും വികസനവിഷയത്തില്‍ തങ്ങള്‍ക്കൊന്നും സംസാരിക്കില്ലെന്ന പ്രസ്താവനയായിരുന്നു ഇപ്രാവശ്യത്തെ പഠനകോണ്‍ഗ്രസ്. തങ്ങള്‍ക്ക് പുറത്ത് തങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വലതുപക്ഷത്തോടാണെന്നായിരുന്നു സി.പി.ഐ.എം. പറയാന്‍ ശ്രമിച്ചത്. പച്ചയും ചുവപ്പും തമ്മില്‍ അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും ആദിവാസികളും തമ്മില്‍ മതാടിത്തറയില്‍ സാമൂഹ്യമണ്ഡലത്തില്‍ ഇടപെടുന്നവരും മതേതരസമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ മുഴുവന്‍ വാതിലുകളും അടച്ചിടാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്.
ഒരു സംഘടന എന്നനിലയില്‍ സോളിഡാരിറ്റി കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തിന്റെ വികസനത്തിനു തിരുത്തുപറയുന്ന സമരങ്ങളിലുണ്ട്. നമ്മുടെ സാമാന്യജനം സമരത്തിനൊപ്പമല്ല, വികസനത്തിനൊപ്പമാണ്. അവനെ ബാധിക്കാത്ത മുഴുവന്‍ കാര്യത്തിലും അവന്‍/അവല്‍ അതിവേഗ ബഹുദൂര വികസനത്തിനൊപ്പം ഓടുകയാണ്. സമരം V/s വികസനം എന്ന ധ്വന്ദ്വസമവാക്യം തിരുത്തപ്പെടണമെന്ന് സോളിഡാരിറ്റി ആഗ്രഹിക്കുന്നു. സമരത്തിന്റെ നിഘണ്ടു വേണ്ട, പാടില്ല, സമ്മതിക്കില്ല എന്നാണ്. വികസനത്തിന്റെ ശബ്ദഘോഷം വേണം വരണം എന്നാണ്. അതുകൊണ്ട് വഴിമുടക്കികള്‍ എന്നത് ജനകീയ പ്രക്ഷോഭകരുടെ പര്യായപദമാണ് നമ്മുടെ നാട്ടില്‍. സമരം കേവലം വേണ്ടെന്ന വിസമ്മതപ്രഖ്യാപനം മാത്രമല്ല, ഇതല്ല വേണ്ടതെന്ന പ്രസ്താവനകൂടിയാണ്. വേണ്ടതിനെക്കുറിച്ച വിശദീകരണം കൂടിയാണ്. ഏത് ജനകീയ സമരത്തെയും സൂക്ഷ്മമായി പഠിച്ചാല്‍ അത് വികസനത്തെ മറ്റൊരു കാഴ്ചപ്പാടിന്റെ അവതരണമാണെന്നറിയാനാവും. സമരത്തെ വികസനത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത്തരം വിവര്‍ത്തനങ്ങളെ സമാഹരിച്ച് കേരള വികസന ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പ്ലാച്ചിമട ജലവിഭവത്തെക്കുറിച്ച എം.എന്‍.സികളുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും കാഴ്ചപ്പാടിനെതിരായ മറ്റൊരു കാഴ്ചപ്പാടിന്റെ പ്രബോധനം കൂടിയാണ്. ചെങ്ങറ ഭൂമി പ്രശ്‌നത്തെക്കുറിച്ച സാമ്പ്രദായിക ധാരണകള്‍ക്കെതിരെ മറ്റൊരു വിതരണരീതിയും ഉടമസ്ഥതാവാഖസവും മുന്നോട്ടുവെക്കുകയാണ്. 
ഈ ബോധ്യങ്ങളില്‍ നിന്നാണ് പുതിയകേരളം വികസനഫോറം എന്നപേരില്‍ കേരളവികസനത്തെ അധികരിച്ച് ഒരു ജനകീയ പഠനപരിപാടി നടത്താന്‍ തീരുമാനിച്ചത്. കേരളത്തിനു എന്തുവേണ്ട എന്നു മാത്രമല്ല, വൈജ്ഞാനിക മികവോടെ കേരളത്തിനു എന്തുവേണം എന്നുകൂടി പറയാന്‍ ശ്രമിക്കുന്ന യത്‌നമാണീ പരിപാടി. അതിരുകള്‍ മാഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന ഇടതിനും വലതിനുമപ്പുറം ജനപക്ഷത്തു നില്‍ക്കുന്ന എത്രയോ ഗവേഷകരും അക്കാദമീഷ്യന്മാരും അനൗപചാരിക പഠിതാക്കളും ഇവിടെയുണ്ട്. അവരുടെ ഒത്തുചേരലും പങ്കുവെക്കലും കൂടിയായിരിക്കും ഈ വികസനഫോറം. വിജ്ഞാനത്തിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെ സംഗമവേദി.
ഇന്നുകാണുന്ന കേരളം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുതന്നെ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവേണ്ടതുണ്ട്. ഇടത് മതേതര പ്രസ്ഥാനങ്ങളും പ്രവണതകളും മാത്രമാണോ ഇതിന്റെ രാജശില്‍പികള്‍. തീര്‍ച്ചയായും ആ രാജശില്‍പികള്‍ക്ക് ഇക്കാണുന്ന കേരളത്തെ പടുക്കുന്നത് വലിയ പങ്കുണ്ട്. ആ കേരളം ഇവിടത്തെ ഓരോ ജനവിഭാഗത്തോടും ഏതളവിലാണ് നീതി ചെയ്തത്?
വികസനചര്‍ച്ചയില്‍ അക്കാദമിക തലത്തിലായാലും ജനകീയ തലത്തിലായാലും സാധാരണ കടന്നുവരാത്ത ദുര്‍ബല ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട സംവരണത്തെ ഒരു വികസന പ്രശ്‌നമായി ഫോറം ചര്‍ച്ചക്കെടുക്കുന്നു. സാമ്പത്തിക വളര്‍ച്ചയേക്കനുപാതികമല്ലാത്ത സാമൂഹിക വികസനമായിരുന്നു കേരള മോഡലിന്റെ സവിശേഷത. പക്ഷേ, ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാര്‍ കേരളീയരാണ്. നാം നേടി എന്നവകാശപ്പെടുന്ന സാമൂഹ്യമാനവിക വികസനത്തെ വര്‍ദ്ധിച്ച ലഹരി ഉപയോഗം നിഷ്ഫലമാക്കുകയാണ്. എന്താണ് വികസനമെന്ന മൗലികമായ പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ ധാര്‍മികതയും ആത്മീയതയും കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.
ഏറെ പാരിസ്ഥിതിക സെന്‍സിറ്റീവ്‌നെസും ജനസാന്ദ്രതയുമുള്ള കേരളത്തിന്റെ ഊര്‍ജം, വ്യവസായ ഗതാഗത നയമെന്തായിരിക്കണമെന്നത് ഏറെ പ്രധാനമായ പ്രശ്‌നമാണ്. കോടികള്‍ മറിക്കുന്ന വന്‍കിട പദ്ധതികളിലാണ് ഭരണവര്‍ഗത്തിന് എന്നും താല്‍പര്യം. നമ്മുടെ നാട്ടിലെ അഴിമതിയുടെ ചരിത്രം നമ്മുടെ നാട്ടിലെ വന്‍കിട പദ്ധതികളുടെ ചരിത്രം കൂടിയാണ്. കൃഷി ഭക്ഷ്യസുരക്ഷയുമായി പാരിസ്ഥിതിക സന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ട വിഷയമാണ്. കൃഷി നഷ്ടത്തിലാവുന്നു എന്നു പറയുമ്പോള്‍ ഒരു സമൂഹമെന്ന നിലക്ക് നമ്മുടെ ജീവിതം തന്നെ നഷ്ടത്തിലാവുന്നു എന്ന ഒരു വിഷയമുണ്ട്.
കേരള വികസനമോഡലിന്റെ ഇരകളായത് ഗോത്രങ്ങളും സമുദായങ്ങളും മാത്രമല്ല, ചില ഭൂഭാഗങ്ങള്‍ കൂടിയാണ്. വികസനചര്‍ച്ചയില്‍ കേരളമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാതെ മലബാറിനെന്തു സംഭവിച്ചു എന്നതിന്റെ കണക്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരള വികസനചര്‍ച്ചയില്‍ ഒരു പക്ഷേ ചരിത്രത്തിലാദ്യമായി ഭൂപരമായ അസന്തുലിതാവസ്ഥ സ്ഥിതിവിവരണക്കുകളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നു.
പ്രമുഖ സന്നദ്ധ പ്രവര്‍ത്തകയായ ദേവകിജെയിന്‍ ചൂണ്ടിക്കാട്ടിയ പോലെ 12-ാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസനത്തിന്റെ വിഷയത്തില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണം.

1 comment:

  1. ഭരണ പക്ഷവും സമര പക്ഷവും വികസനത്തിന്റെ കാര്യത്തില്‍ ഒരേ കാഴ്കാപ്പാടാണ് മുന്നില്‍ വെക്കുന്നത്
    നമ്മുടെ ഭരണ കര്‍ത്താക്കള്‍ മുമ്പോട്ട്‌ വെക്കുന്ന വികസനത്ത്തിനുപോലും അവരുടെ അധികാര കാലയളവിന്റെ ദൂരമേ ഉണ്ടാകുന്നുള്ളൂ ( മാക്സ്മം അഞ്ചു വര്ഷം മാത്രം) . കേരളത്തിന്റെ സമഗ്ര വികസനം എന്ന്‌ പറഞ്ഞ് കൊട്ടിയാഘോഷി ക്കപെട്ട ഒട്ടുമിക്ക വികസനങ്ങളും മനുഷ്യ വിരുദ്ധമായി തീരുകയാണ് ഉണ്ടായത് . മാവൂരിനെ ക്യാന്‍സര്‍ ഹബ്ബാക്കിയതും . പ്രകൃതിയുടെ താളം തെറ്റുന്ന രീതിയില്‍ ഭൂമിയെ നശിപ്പിക്കുന്നതുമൊക്കെ ഏറെ കാലം നീണ്ടു നില്‍ക്കേണ്ട വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഇല്ലാത്തതിന്റെ പ്രശ്നമാണ്

    ReplyDelete