Tuesday, October 12, 2010

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും

ബാബരി മസ്ജിദ് ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ രാസത്വരകമായി എണ്‍പതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യംവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലും മസ്ജിദുമാണ് ഇന്ത്യയില്‍ പുതിയ ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നിമിത്തമായത്. ഒരു ജനത എന്നനിലയില്‍ മുസ്‌ലിംകള്‍ക്ക് അതിനെ ഏറെ ഉപയോഗപ്പെടുത്താനൊന്നുമായിട്ടില്ല. മണ്ഡലിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്കിലും ദലിത് പിന്നോക്കരാഷ്ട്രീയം ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം മുന്‍കൈയില്‍ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം രചിക്കാനോ മുസ്‌ലിം നേതൃത്വത്തിന് ബാബരിധ്വംസനത്തെത്തുടര്‍ന്നും സാധിച്ചില്ല. ബാബരിധ്വംസനത്തെ തുടര്‍ന്ന് മുസ്‌ലിം ഇന്ത്യ ചവിട്ടിപുറത്താക്കയ കോണ്‍ഗ്രസിനെത്തന്നെ ചെറിയ തിരുത്തലോടെ അതിനു സ്വീകരിക്കേണ്ടിവന്നു. ദലിത് പിന്നോക്കരാഷ്ട്രീയം അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയെങ്കിലും അധികാരപങ്കാളിത്തം നല്‍കാന്‍ വിസമ്മതിച്ചു.

പക്ഷേ, ബാബരി മൂവ്‌മെന്റ് ഒരു പരാജയമായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ എല്ലാ പരാധീനതകളും അതിനുണ്ടായിരുന്നെങ്കില്‍ തന്നെയും. ബാബരിമസ്ജിദ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്റ്റ് 15നെ കട്ട്ഓഫ് ഡേറ്റായി കണക്കാക്കി നിശ്ചയിക്കാനുള്ള ബില്‍ ബാബരി പ്രക്ഷോഭം നേടിയെടുത്ത വിജയമായിരുന്നു. അല്ലെങ്കില്‍ ആ പ്രക്ഷോഭത്തിന്റെ ഉപോല്‍പന്നമായിരുന്നു. രാജ്യത്തെ മതേതര ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ബാബരി പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നയിച്ച അങ്ങേയറ്റം മതേതരമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

എന്നാല്‍ പുതിയ വിധിയുടെ മുമ്പ് മുസ്‌ലിംനേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാബരി പ്രശ്‌നത്തെ തെരുവിലേക്കെടുക്കരുതെന്നതായിരുന്നു. ബാബരി ഇപ്പോള്‍ ഒരു തെരുവുപ്രശശ്‌നമല്ല. ബാബരി തെരുവ് പ്രശ്‌നമായത് അതിനെതിരെ ഫാഷിസ്റ്റുകള്‍ നിയമം കൈയിലെടുക്കുകയും സര്‍ക്കാര്‍ അനീതി കാണിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ബാബരി മസ്ജിദ് ഒരു കോടതിവിഷയമാണ്. പ്രത്യേകിച്ച് അതൊരു സിവില്‍ തര്‍ക്കമാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരില്‍ പങ്കൊന്നും വഹിക്കാനില്ല.

പുതിയ കോടതിവിധി മുസ്‌ലിംകളില്‍ നിരാശ സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ കോടതി വിധി മാനിക്കും എന്നാണ് ഈ വിഷയത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംനേതൃത്വം പറഞ്ഞിരുന്നത്. കോടതിവിധി തങ്ങള്‍ക്കനുകൂലമായാല്‍ അംഗീകരിക്കും എന്നതല്ലല്ലോ അതിനര്‍ഥം. കോടതിവിധി അംഗീകരിക്കില്ല എന്നുപറഞ്ഞവര്‍ക്കനുകൂലമായി കോടതിവിധി വന്നിരിക്കുന്നു. ഇത് പ്രയാസകരമാണെങ്കിലും ധാര്‍മികമായ ഒരു പരീക്ഷണം ഇതിനകത്തുണ്ട്. അതിനെ മുസ്‌ലിം നേതൃത്വവും സാമാന്യജനവും അത്യുജ്വലമായി അഭിമുഖീകരിച്ചു.  അഭിമാനാര്‍ഹമായ വിധത്തില്‍ വിജയിച്ചു. ഒരു പള്ളിയുടെ അവകാശ ലബ്ധിയേക്കാള്‍ വലുതാണ് വാക്കിന്റെ സത്യമെന്നത്, മൂല്യമെന്നത്. പള്ളിതന്നെയും മൂല്യങ്ങളെ അനുശീലിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണല്ലോ?

അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.

കോടതിവിധി മാനിക്കില്ല എന്ന നിലപാട് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിനും സ്വീകരിക്കാമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ കര്‍മശാസ്ത്ര സരണിയിലെ വിധിപ്രകാരം ഒരു സ്ഥലം പള്ളിയായി വഖഫ് ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും പള്ളിയാണ്. അതിന്റെ ആകാശഭാഗവും ഭൂമിയുടെ അന്തര്‍ഭാഗവും പള്ളിയും പവിത്രവുമാണ്. വിശ്വാസികള്‍ക്ക് തന്നെ അതിനെ മാറ്റാനധികാരമില്ല. പക്ഷേ, എന്നിട്ടും കോടതിവിധി അംഗീകരിക്കും എന്ന നിലപാടെടുക്കാന്‍ കാരണം ഇതാണ്. ന്യായമായ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി മാത്രമേ സാധുവാകുകയുള്ളള്ളൂ. രണ്ട്, ഒരു വസ്തു അവകാശതര്‍ക്കം വിശ്വാസപരമായല്ല പരിഹരിക്കേണ്ടത്. അത് ഇസ്‌ലാമിന്റെ തന്നെ നീതിശാസ്ത്രത്തിനെതിരാണ്. വസ്തു അവകാശതര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പിക്കാനുള്ള അടിസ്ഥാനമായി വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഒരു ബഹുസ്വരസമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് ഈ കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പക്ഷേ, അംബേദ്കര്‍ ചൂണ്ടിക്കാട്ടിയപോലെ 'ഇത് ജനാധിപത്യയുഗമാണ്. ജനാധിപത്യം വേണ്ടത്ര ജനാധിപത്യമായിട്ടില്ലെങ്കില്‍ വേണ്ടത്ര ജനാധിപത്യമാക്കേണ്ടത് നാം പൗരന്മാര്‍ തന്നെയാണ്.' ഹൈക്കോടതി വിധിക്കെതിരായ സുന്നി വഖഫ്‌ബോര്‍ഡിന്റെ അപ്പീലിന്റെ പ്രസക്തി അതാണ്. സുപ്രീംകോടതിയിലും പരാജയപ്പെടാം. വസ്തുതയേക്കാള്‍ വിശ്വാസമാണ് പ്രമാണം എന്ന് പരമോന്നതകോടതിയും വിധിക്കാം. അപ്പോഴും അവശേഷിക്കുന്നത് ഇനിയും പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന വസ്തുത മാത്രമാണ്. ബാബരിമസ്ജിദിന് ഭൂരിപക്ഷ ന്യൂനപക്ഷ മതവികാരത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ ആരോഗ്യാനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ ജനാധിപത്യപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ജനാധിപത്യം അതിന്റെ ഉത്തരം രോഗാതുരതകളെ എല്ലാം ഭേദമാക്കി പൂര്‍ണാരോഗ്യം നേടിയെടുക്കുകതന്നെ ചെയ്യും. അവകാശത്തര്‍ക്കത്തില്‍ ഏതെങ്കിലും വസ്തുതകളെ അവലംബിച്ച് കോടതി വിശ്വഹിന്ദു പരിഷത്തിനനുകൂലമായി വിധിക്കുകയായിരുന്നെങ്കില്‍ അത് ഇത്ര അപകടകരമാവുമായിരുന്നില്ല. അത് ഉടമാവകാശം ആര്‍ക്കുനല്‍കി എന്നതിനേക്കാള്‍ അതിനവംബലിച്ചത് വിശ്വാസത്തെയാണെന്നതാണ് കോടതിവിധിയെ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്.

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളും
അതേസമയം ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയുടെ കേന്ദ്രസ്ഥാനമാവേണ്ടതുണ്ടോ എന്ന ആലോചനക്കും സമാന്തരമായിതന്നെ ഏറെ പ്രസക്തിയുണ്ട്. ഒരു പള്ളി അവകാശതര്‍ക്കത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടാന്‍ കഴിയുക എന്നത് ശത്രുവിന്റെ വിജയമാണ്. പ്രത്യേകിച്ച് കൃത്രിമമായെങ്കിലും സൃഷ്ടിച്ചെടുത്ത മറ്റൊരു മതവികാരത്തിനെതിരായ പള്ളി പ്രശ്‌നത്തില്‍. എന്തു വിലകൊടുത്തും ഒരു പള്ളി വിമോചിപ്പിക്കുക എന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗത്യം. ഒരു പള്ളിയുടെ വിമോചനത്തേക്കാള്‍ രാജ്യത്തിന്റെ തന്നെ ആത്മീയവും ഭൗതികവുമായ വിമോചനമാണ് മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയാവേണ്ടത്. ജനാധിപത്യവിരുദ്ധമായ അവസ്ഥകളില്‍ നിന്ന് ജനാധിപത്യപരമായി രാജ്യവാസികളെ വിമോചിപ്പിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തില്‍ ഭരമേല്‍പിക്കപ്പെട്ട അടിസ്ഥാനഉത്തരവാദിത്തം. അങ്ങനെ രാജ്യത്ത് ക്ഷേമവും സമാധാനവും സൃഷ്ടിക്കുക. ആ ദൗത്യനിര്‍വഹണത്തിനു സഹായകമാവുന്ന വിധത്തില്‍ ബാബരിപ്രശ്‌നത്തെയും നോക്കിക്കാണുകയാണ് ചെയ്യേണ്ടത്. വിശാലമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് താല്‍ക്കാലികമായ വികാരവിക്ഷോഭങ്ങളെ മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ മുസ്‌ലിം അജണ്ട ഒരു പള്ളിവിമോചന കമ്മിറ്റിയായി ചുരുങ്ങാതിരിക്കണം. അത് മനുഷ്യവിമോചന യത്‌നമായി വികസിക്കണം.

രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല. മതത്തിന്റെ തെറ്റായ പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമേ അത് ഉപകരിക്കൂ. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തല തിരിച്ചിടലാണത്. നാം മുന്‍കൈയെടുത്തല്ലെങ്കിലും ഇത്തരമൊരന്തരീക്ഷം നിര്‍മിക്കപ്പെടുന്നതിനെ എങ്ങനെ മറികടക്കാം എന്നത് ഇന്ത്യന്‍ മുസ്‌ലിംനേതൃത്വം ഗൗരവത്തിലാലോചിക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും അസമാധാനവും പ്രശ്‌നമാകാത്ത, പള്ളിയും അമ്പലവും മാത്രം പ്രശ്‌നമാകുന്ന മതമെന്നത് മതത്തിന്റെ വികൃതാവതരണമാണ്.

മക്കയിലെ ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രംഗത്തുവന്ന പ്രവാചകന്‍ കഅബയുടെ യഥാര്‍ഥ അവകാശികള്‍ മുസ്‌ലിംകളായിരുന്നിട്ടും അതിന്റെ അവകാശത്തെ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം ഒരു പള്ളി വിമോചിപ്പിക്കുക എന്നതിനേക്കാള്‍ ആ ജനതയെത്തന്നെ ആത്മീയമായും ഭൗതികമായും വിമോചിപ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. അതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രവാചകന് കഅബയുടെ വിമോചനം. കഅബ ഖുറൈശികളുടെ വൈകാരിക വിഷയമായിരുന്നു. അതിനെ അവരുടെ പക്ഷത്തുനിന്നുകൊണ്ടുതന്നെ ഏകദൈവ പ്രബോധനത്തിനുവേണ്ടി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വിശപ്പില്‍ നിന്ന് ഭക്ഷണവും ഭയത്തില്‍ നിന്ന് സുരക്ഷിതത്വവും നല്‍കിയത് കഅബയല്ലേ? എങ്കില്‍ പിന്നെ അതിന്റെ നാഥനെയല്ലേ നിങ്ങള്‍ ഉപാസിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. (സൂറഃ ഖുറൈശ്, അല്‍ ഖസസ് 57) കേവല പള്ളി വിമോചനമെന്നത് വൈകാരികവും സാമുദായികവുമായ ഒരജണ്ടയാണ്. എന്നാല്‍ ജനതയുടെ വിമോചനമെന്നത് വൈചാരികവും മാനവികവുമായ അജണ്ടയാണ്. രാജ്യത്തിലെ മനുഷ്യരെ ദുരിതങ്ങളില്‍ നിന്നും അവകാശ നിഷേധങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള പരിശ്രമത്തിനു ശക്തിപകരുന്ന സ്വഭാവത്തില്‍ ബാബരി വിഷയത്തെയും സെറ്റ് ചെയ്യാന്‍, അതിന്റെ ട്യൂണ്‍ ക്രമീകരിക്കാന്‍, അതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്.

Friday, October 8, 2010

കേരള മുസ്‌ലിമിന്റെ വഴി



വഴിമൂടിപ്പോകുന്നു എന്ന തോന്നലുണ്ടാവുന്ന രണ്ട് ജനവിഭാഗങ്ങളാണ് ദലിതരും മുസ്‌ലിംകളും. അതേസമയം ഏറ്റവും ചലനാത്മകമായ, ഏറ്റവും പുതിയ ഉണര്‍വുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളും ഇവര്‍ തന്നെയാണ്. ഈ ഉണര്‍വുകള്‍ പുതിയതരം അടിച്ചമര്‍ത്തലിനു കാരണമാവുന്നു എന്നത് വിഷയത്തെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.

മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്.

മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്.

ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന മൃഗീയതക്കുമുകളില്‍ സംസ്‌കാരത്തിന്റെ കൊടി പറത്തിയാണ് ജനാധിപത്യം പിറന്നത്. കൈയൂക്കുള്ളവനല്ല കാര്യക്കാരനാവേണ്ടത് കാര്യമുള്ളവന്‍ തന്നെയാണ് കാര്യക്കാരനാവേണ്ടത് എന്ന എഗ്രിമെന്റിലാണ് ജനാധിപത്യം ജനിക്കുന്നത്. ജനാധിപത്യപരമായി ഏറ്റവും മാന്യമായി പരിഹരിക്കപ്പെട്ട ഒരു ചോദ്യപേപ്പര്‍ പ്രശ്‌നത്തോട് പിന്നെയും വെട്ടുകത്തിയുടെ ഭാഷയില്‍ പ്രതികരിക്കുക എന്നത് ഒരു ജനത ജനാധിപത്യ ക്രമവുമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപഴകലുകളെ തകര്‍ക്കുന്ന നീക്കമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യത്വത്താലും ദേശീയതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്താലും പ്രാദേശികതലത്തില്‍ മുഖ്യധാരയാലും വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്നത് മുസ്‌ലിം ജനതയുടെ സവിശേഷതയാണ്. ഒപ്പം ഉണര്‍വിന്റെ നിരവധി ഉറവകളും ഈ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ നിരന്തരമവര്‍ സമകാലീകരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയില്‍ സമ്പൂര്‍ണമായി ലയിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തീവ്രവാദത്തിനും സവര്‍ണ ഇസ്‌ലാമിനുമെതിരായ മുസ്‌ലിം പ്രതിനിധാനത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് കേരളമുസ്‌ലിമിന്റെ മുന്നിലുള്ള ശരിയായ ഓപ്ഷന്‍.

ഇവിടെ അരികുവല്‍കരിക്കപ്പെടുന്നത് മുസ്‌ലിംകളും ഇസ്‌ലാമും മാത്രമല്ല. ഇന്ത്യയുടെ സാമൂഹികക്രമം സഹസ്രാബ്ദങ്ങളായി മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ദലിതരോട് പെരുമാറുന്നത്. ഭരണഘടന അവരുടെ വിമോചനത്തിന്റെ ഔപചാരികമായ പ്രോല്‍ഘാടനമായിരുന്നു. അതേപോലെ ദരിദ്രരും സ്ത്രീകളും പ്രകൃതിയും പുതിയ വികസനരീതി കുടിയൊഴിപ്പിക്കുന്ന ജനലക്ഷങ്ങളും മലിനീകരണത്തിന്റെ ഇരകളുമെല്ലാം അതിജീവനത്തിനുവേണ്ടി ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുമാത്രമേ മുസ്‌ലിമിന്റെ പ്രശ്‌നപരിഹാരത്തിന്റെ രാഷ്ട്രീയവും വികസിപ്പിച്ചെടുക്കാനാവൂ. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്റെ പരിരക്ഷക്കുവേണ്ടി നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഇവിടെ സജീവമാണ്. എല്ലാ മനുഷ്യരുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ഭാഗമായാണ് മുസ്‌ലിമിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടത്.

പരിസ്ഥിതി സ്ത്രീവാദ ദലിത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇത്തരം പ്രക്ഷോഭങ്ങളും പുതിയ ജീവിതക്രമത്തെതന്നെ അപനിര്‍മിക്കാനും നവീകരിക്കാനുമാണ് പരിശ്രമിക്കുന്നത്. ഏതോ ഭരണാധികാരിയുടെ കുടിലതാല്‍പര്യം കൊണ്ടോ ഉദ്യോഗസ്ഥന്റെ അശ്രദ്ധകൊണ്ടോ മാത്രമല്ല പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്നത്. വികസനകാഴ്ചവട്ടത്തിന്റെ സഹജദൗര്‍ബല്യം കൂടിയാണത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യക്രമത്തിന്റെ സമഗ്ര നിയമങ്ങളാണ് സ്ത്രീയെ ഇന്നും ഒരു ലിംഗവിഭാഗമെന്ന നിലക്കുതന്നെ പീഡിപ്പിക്കുന്നത്. ഇതിനേക്കാള്‍ തീവ്രവും ഗാഢവുമാണ് മൂന്നാം ലിംഗവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍.

മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഉറവിടം അങ്ങേയറ്റം അതാര്യവും കേന്ദ്രീകൃതവുമായ ആധുനിക ദേശരാഷ്ട്രം തന്നെയാണ് ദേശരാഷ്ട്രം എല്ലാ അതിക്രമവും നടത്തുന്നത് അതിന്റെ സുരക്ഷയെ ചൊല്ലിയാണ് അഥവാ എല്ലാ അരുതായ്മയ്ക്കും അതിന്റെ ചെലവില്‍ ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി പൗരാവകാശവും മനുഷ്യാന്തസ്സുമെല്ലാം രാജ്യദ്രോഹം ആരോപിക്കപ്പെടുന്നതോടെ ഒരാളില്‍ പ്രവര്‍ത്തനരഹിതമായ ഒന്നായിത്തീരുകയാണ്. ജനാധിപത്യമെന്നും ജനാധിപത്യവിരുദ്ധമായി പെരുമാറുന്നത് അതിന്റെ നിലനില്‍പ്പിന്റെ ന്യായത്തിന്റെ മുകളില്‍വെച്ചാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ഒരാളുടെ പേരില്‍ ഭരണവര്‍ഗം രാജ്യദ്രോഹമാരോപിക്കുന്നതോടെ അവിടെ ചോദ്യവും ഉത്തരവും അസാധ്യമാവുകയാണ്.

അങ്ങനെ ഈ സമൂഹരാഷ്ട്രക്രമത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി പരിഹരിക്കാന്‍ ശ്രമിക്കുന്ന മുന്‍കൈകളെ മുഴുവന്‍ ശക്തിപ്പെടുത്തിമാത്രമേ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയൂ. പീഡനങ്ങളും വിവേചനങ്ങളും സ്വന്തം ഇടനെഞ്ചില്‍ ഏറ്റുവാങ്ങുന്ന ഒരുജനത എന്നനിലക്ക് മുസ്‌ലിംകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയും. ഏറ്റവും സജീവമായി ഇതില്‍ ഭാഗഭാക്കാവാന്‍ കഴിയും.

ദുര്‍ബലവിഭാഗങ്ങള്‍ എവിടെയും മറന്നുവെക്കാന്‍ പാടില്ലാത്ത ഒരു തിരിച്ചറിവുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും ശക്തന്റെ ആവശ്യമല്ല അത് ദുര്‍ബലന്റെ ആവശ്യമാണ്. ശക്തരുടെയും ഏതോ തരത്തില്‍ ബലമുള്ളവരുടെയും കാര്യങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനമെങ്കിലും നടക്കും. ദുര്‍ബലന്റെ ഏക അത്താണി ജനാധിപത്യക്രമം മാത്രമാണ്.

അത് ശരിയായ വിധത്തില്‍ നിലനിന്നാല്‍ ദുര്‍ബലന്‍ അവിടെ ഏറെ കരുത്തുള്ളവരായിരിക്കും. അതിന്റെ തന്നെ മറ്റൊരര്‍ഥം ജനാധിപത്യത്തെ സക്രിയമാക്കിനിര്‍ത്തുന്നതില്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക ദുര്‍ബല ജനവിഭാഗത്തിനായിരിക്കും. സവര്‍ണരും ജന്മിമാരുമല്ല നമ്മുടെ ഇന്നീകാണുന്ന ജനാധിപത്യത്തെതന്നെ ഉയിരുകൊടുത്ത് വികസിപ്പിച്ചത്. മറിച്ച് കുടിയാന്മാരും അയിത്തജാതിക്കാരും പിന്നോക്കജാതിക്കാരുമാണ്.

സവര്‍ണനമ്പൂതിരി സമുദായത്തില്‍ പോലും നവോഥാനത്തിന്റെയും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും മുന്‍കൈയും മുന്നണിപ്പടയുമായി വര്‍ത്തിച്ചത് ആ സമുദായങ്ങളിലെ അഫ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അപ്പോള്‍ പീഡിതന്‍ എന്നത് ജനാധിപത്യക്രമത്തിന്റെ ഗുണപരമായ വളര്‍ച്ച സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാധ്യതയാണ്.

(സൈന്ധവമൊഴി.   ലക്കം 24     2010 ആഗസ്റ്റ് - സെപ്തംബര്‍)